Tuesday, September 24, 2019

വള്ളത്തോള്‍ നാരായണ മേനോന്‍

വള്ളത്തോള്‍ നാരായണ മേനോന്‍

"ഭാരതമെന്നപേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍"

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ ശരീരത്തില്‍ ഉടലെടുക്കുന്നൊരു അനിര്‍വചനീയതയുണ്ട്. ഈ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകുകയില്ല. ദേശാഭിമാനത്തിന്റെ ഊഷ്മളതമുഴുവന്‍ ഉടലില്‍ നിറയ്ക്കുന്ന ഈ വരികള്‍ നമുക്ക് സമ്മാനിച്ചത് മലയാളത്തിന്റെ മഹാകവിയായ ശ്രീ വള്ളത്തോള്‍ നാരായണമേനോനാണ്. ദേശസ്നേഹവും മാതൃഭാഷാസ്നേഹവും അങ്ങേയറ്റം കൈക്കൊണ്ട അദ്ദേഹം മലയാളത്തിനു നല്‍കിയ സാഹിത്യസംഭാവനകളും മറ്റു സംഭാവനകളും വിലമതിയ്ക്കാനാവാത്തതാണ്. കേരളത്തിന്റെ സൌന്ദര്യത്തേയും സംസ്ക്കാരത്തേയും ലളിതസുന്ദരമായ വരികളാല്‍ ഇത്രമേല്‍ പാടിപ്പുകഴ്ത്തിയ മറ്റൊരു കവിവര്യനുണ്ടാകുമോ എന്നു സംശയമാണ്. ദേശഭക്തിഗാനങ്ങളുടേയും ഖണ്ഡകാവ്യങ്ങളുടേയും ശൃംഗാരപ്രദമായ ലളിതസുന്ദരകാവ്യങ്ങളുടേയും അമരക്കാരനായിരുന്ന വള്ളത്തോള്‍ മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന ആളുകൂടിയാണ്. തന്റെ രചനകളിലെ സര്‍ഗ്ഗാത്മകതയും കാവ്യശൈലിയുടെ സൌന്ദര്യവുംകൊണ്ട് ജനമന‍സ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടിയ അദ്ദേഹത്തെ ഒന്നടുത്തറിയാന്‍ ശ്രമിക്കാം


ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ചെന്നാറ എന്ന സ്ഥലത്ത് കടുങ്ങോട്ട് മല്ലിശ്ശേരിത്തറവാട്ടിലെ ദാമോദരന്‍ ഇളയതിന്റേയും മംഗലത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും  മകനായി  1878 ഒക്ടോബര്‍ 16 നായിരുന്നു അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഒന്നും ലഭിക്കാതിരുന്ന നാരായണനു സംസ്കൃതഭാഷാവിദ്യാഭ്യാസം ലഭിച്ചിരുന്നു. പണ്ഡിതനായ ശ്രീ വാരിയംപറമ്പില്‍ കുഞ്ഞന്‍ നായരായിരുന്നു നാരായണന്റെ ആദ്യകാല സംസ്കൃതഗുരു. അദ്ദേഹത്തില്‍ നിന്നുപ്രാഥമികപാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം അമ്മാവനായ രാമുണ്ണിമേനോന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അദ്ദേഹമാണ് നാരായണനെ സംസ്കൃതകാവ്യലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒപ്പം തന്നെ അഷ്ടാംഗഹൃദയവും നാരായണന്‍ ഹൃദിസ്ഥമാക്കി. അമ്മാവനൊപ്പം ചികിത്സാരീതികള്‍ പഠിക്കുകയും സഹായിയായിത്തുടരുകയും ചെയ്ത നാരായണന്‍ പാറക്കുളം സുബ്രമണ്യശാസ്ത്രികള്‍, കൈക്കുളങ്ങര രാമവാര്യര്‍ എന്നിവരില്‍നിന്ന്‍ തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും പഠിച്ചെടുക്കുകയും ചെയ്തു. 23 ആം വയസ്സില്‍ വന്നേരി ചിറ്റാഴിവീട്ടിലെ മാധവിയമ്മയെ വിവാഹം ചെയ്ത വള്ളത്തോള്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് താമസം മാറ്റുകയുണ്ടായി. ഏകദേശം ആറുവര്‍ഷത്തോളം തൃശ്ശൂരിലെ ഒരു അച്ചടിസ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കേരളോദയം പത്രത്തിന്റെ പത്രാധിപരായി സ്ഥാനമേറ്റു.

തന്റെ പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ വള്ളത്തോള്‍ കാവ്യരചനകള്‍ ആരംഭിച്ചിരുന്നു. കിരാതസാധകം, വ്യാസാവതാരം എന്നിങ്ങനെ ചില കൃ‍തികള്‍ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്നു. പതിനാറുവയസ്സുള്ള കാലഘട്ടത്തില്‍ വള്ളത്തോളിനു ഭാഷാപോഷിണി മാസികയുടെ കാവ്യപുരസ്ക്കാരം ലഭിക്കുകയുണ്ടായി. ഭാഷാപോഷിണി, വിജ്ഞാന ചിന്താമണീ, കേരളസഞ്ചാരി തുടങ്ങിയ മിക്ക മാസികകളിലും വള്ളത്തോളിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. ഋതുവിലാസം എന്ന രചനയായിരുന്നു വള്ളത്തോളിന്റെ പ്രസിദ്ധമായ ആദ്യകൃതി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മേജര്‍ സാഹിത്യസംരംഭം 1905 ല്‍ ആരംഭിച്ച് 1907 ല്‍ പൂര്‍ത്തിയാക്കിയ വാത്മീകീരാമായണത്തിന്റെ മലയാള പരിഭാഷയായിരുന്നു. 1908 കാലഘട്ടത്തില്‍ അദ്ദേഹത്തിനു കലശലായൊരു രോഗബാധ ചെവിയിലുണ്ടാകുകയും 1909 ഓടുകൂടി അദ്ദേഹം ഒരു ബധിരനായി മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വള്ളത്തോളിന്റെ എല്ലാ ഗംഭീരസൃഷ്ടികളും പിറവിയെടുത്തത് അദ്ദേഹം ബധിരനായതിനുശേഷമായിരുന്നു. കേള്‍വി ശക്തി നഷ്ടപ്പെട്ടതിന്റെ ദുഃഖത്താല്‍ അദ്ദേഹം എഴുതിയ അതിപ്രശസ്തമായൊരു ഖണ്ഡകാവ്യമാണ് ബധിരവിലാപം.

1910 ല്‍ ആരംഭിച്ച് 1913 ല്‍ പ്രസിദ്ധീകരിച്ച ചിത്രയോഗം എന്ന മഹാകാവ്യത്തോടുകൂടി വള്ളത്തോള്‍ നാരായണമേനോന്‍ മഹാകവി എന്നറിയപ്പെടാന്‍ തുടങ്ങി. കഥാസരിത്സാഗര‍ത്തില്‍നിന്നുള്ള ചന്ദ്രസേനയുടേയും താരാവലിയുടേയും കഥപറഞ്ഞ ഈ മഹാകാവ്യം പതിനെട്ട് സര്‍ഗ്ഗങ്ങളായാണ് വള്ളത്തോള്‍ അണിയിച്ചൊരുക്കിയത്. ആദ്യകാലത്ത് പരമ്പരാഗത കാവ്യരീതിയില്‍നിന്നുവഴിമാറിനടക്കുന്നുവെന്ന്‍ പഴികേട്ടെങ്കിലും വള്ളത്തോള്‍ രചിച്ച പല ഖണ്ഡകാവ്യങ്ങളും വിവര്‍ത്തനങ്ങളും ദേശഭക്തിഗാനങ്ങളും അദ്ദേഹത്തെ സര്‍വ്വജനസമ്മതനാക്കിത്തീര്‍ത്തു. ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, കൊച്ചുസീത, ഗണപതി, മഗ്ദലനമറിയം, അച്ഛനും മകളും തുടങ്ങി എണ്ണമറ്റ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ടായി.  വാല്മീകിരാമായണത്തിന്റെ മലയാളവിവര്‍ത്തനം കൂടാതെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം മാതൃഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു വായനക്കാര്‍ക്കായി സമര്‍പ്പിച്ചു.

വൈക്കം സത്യാഗ്രഹം നടന്ന 1924 ല്‍ ഗാന്ധിജിയെ നേരിട്ടുകണ്ടപ്പോള്‍ വള്ളത്തോള്‍ എഴുതിയ എന്റെ ഗുരുനാഥന്‍ എന്ന രചന അതിപ്രശത്സമായിരുന്നു.സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് അദ്ദേഹം അതിന്റെ പലപരിപാടികളിലും ഭാഗഭാക്കായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളങ്ങളിലുല്‍പ്പെടെ അദ്ദേഹം പങ്കുകൊണ്ടു. 1922 ല്‍ വെയിത്സ് രാജകുമാരന്‍ വള്ളത്തോളിനു പട്ടും വളയും നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചെങ്കിലും വള്ളത്തോള്‍ അതു നിരസിക്കുകയാണു ചെയ്തത്.

കഥകളിയോട് അടങ്ങാത്ത ഭ്രമം പുലര്‍ത്തിയിരുന്ന വള്ളത്തോള്‍ കഥകളിയുടെ ഉന്നമനത്തിനായി കുന്നംകുളത്ത് കഥകളിവിദ്യാലയമെന്ന സ്ഥാപനമാരംഭിച്ചു. കഥകളിയെ പരിപോഷിപ്പിക്കാനും അതു കൂടുതല്‍ ജനകീയമാക്കാനും വള്ളത്തോള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. കഥകളിവിദ്യാലയമെന്ന സ്ഥാപനം പിന്നീട്  കേരളകലാമണ്ഡലം എന്നറിയപ്പെടുകയും അതിന്റെ അസ്ഥാനം ചെറുതുരുത്തിയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തു. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയുണ്ടായി. 1948 ല്‍ മദിരാശി സര്‍ക്കാര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു.  സമസ്ത കേരളസാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരളസാഹിത്യഅക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികള്‍ വഹിച്ച വള്ളത്തോളിനെ 1954 ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.

കേരള വാത്മീകി, കേരളാ ടാഗോര്‍ എന്നെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ആ മഹാപ്രതിഭ 1958 മാര്‍ച്ച് 13 ന് തന്റെ എഴുപത്തഞ്ചാം വയസ്സില്‍ അന്തരിച്ചു.

"ലോകമേതറവാടുതനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"


ശ്രീ

2 comments:

  1. വള്ളത്തോളിന്റെ ഒരു ലഘുജീവചരിത്രം  അസ്സലായി അവതരിപ്പിച്ചിരിക്കുന്നു 

    ReplyDelete