Wednesday, June 2, 2010

ശപിക്കപ്പെട്ടവളായ നന്ദ

കാര്‍മേഘത്താല്‍ മൂടിക്കെട്ടിയ ആകാശം പോലെയായിരുന്നു നന്ദയുടെ മനസ്സപ്പോള്‍. കരഞ്ഞു തളര്‍ന്നുറങ്ങുന്ന മോനെ നോക്കിയപ്പോള്‍ അവളുടെ കണ്ണില്‍ നിന്നും വീണ്ടും നീര്‍മണികള്‍ ഉതിര്‍ന്നുവീണു. പാവം ഉറങ്ങട്ടെ. അത്രയും നേരമെങ്കിലും ഒന്നുമറിയാതിരിക്കുമല്ലോ. അവള്‍ അരുമയായി അവന്റെ മുടിയിഴകള്‍ തലോടിക്കൊണ്ട് കുറച്ചുനേരമിരുന്നതിനുശേഷം എഴുന്നേറ്റു. ശരീരമാകെ വേദനിക്കുന്നു. നെറ്റിയില്‍ ചെറിയൊരു മുറിവുണ്ട്. കവിള്‍ത്തടം തിണര്‍ത്തു വീര്‍ത്തു കിടപ്പുണ്ടായിരുന്നു. കണ്ണാടിയില്‍ തന്റെ മുഖം കണ്ട അവള്‍ ഒന്നു കണ്ണടച്ചു. അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ടവള്‍ മുറിയാകെയൊന്നു കണ്ണോടിച്ചു. എല്ലാം ചിതറിക്കിടക്കുകയാണ്. മറിഞ്ഞുകിടന്ന കസേരയും മറ്റുമെല്ലാം നിവര്‍ത്തിവച്ചിട്ടവള്‍ ചൂലെടുത്ത് തറ തൂത്തുവൃത്തിയാക്കാന്‍ തുടങ്ങി. ഉടഞ്ഞ ‍പാത്രത്തിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടിയശേഷം മുറിയിലാകെ ചിതറിക്കിടന്ന വറ്റുകള്‍ അവള്‍ തൂത്തുകൂട്ടി. അതെല്ലാം ഒരു പേപ്പറില്‍ വാരിയെടുക്കുമ്പോള്‍ നിറഞ്ഞ മിഴികള്‍ അവള്‍ തന്റെ മുഷിഞ്ഞ ചേലയാലൊപ്പുന്നുണ്ടായിരുന്നു.

'മോളേ'

അടുത്തവീട്ടിലെ മീനാക്ഷിയമ്മയുടെ ഒച്ചകേട്ട് നന്ദ പെട്ടന്ന്‍ പുറത്തേയ്ക്കു വന്നു.

"എന്താ മോളെ ഒരൊച്ചയും ബഹളവുമൊക്കെ കേട്ടത്. സാജന്‍ പിന്നേം വഴക്കൊണ്ടാക്കിയല്ലേ"

"ഹേയ് ഒന്നുമില്ലമ്മാ. അതുപിന്നെ പാത്രം തറയില്‍ വീണു പൊട്ടിയതിന്റെ ഒച്ചയാണു കേട്ടത്". മുഖത്ത് ചിരി വരുത്തിക്കൊണ്ട് നന്ദ പറഞ്ഞു.

"എനിക്കറിയില്ലേ നിന്നെ. ഇതെത്ര നാളെന്നുവച്ചാ. മോള്‍ക്ക് വീട്ടിലൊന്നു പൊയ്ക്കൂടേ. അവരുമായി ചേര്‍ന്നില്ലെങ്കി നിന്റേം കൊച്ചിന്റേം കാര്യമെന്താവും. എന്നും ഇങ്ങനെ കള്ളും കുടിച്ച് വന്നേച്ച് വഴക്കൊണ്ടാക്കണ ഭര്‍ത്താവുമായി എത്രയെന്നുവച്ചാ".

"അങ്ങനെയെന്നുമൊന്നും കുടിക്കാറില്ലമ്മാ. വല്ലപ്പോഴുമൊക്കെയെയുള്ളു. പിന്നെ ഇത്തിരി വഴക്കും ബഹളങ്ങളുമൊക്കെയില്ലെങ്കില്‍ പിന്നെന്തു ജീവിതമാണമ്മാ".

"എടീ മീനാക്ഷിയേ".

" ഹൊ വിളി തൊടങ്ങി. മോളേ ഇതിച്ചിരി പായസമാ. ഇന്നു രമയുടെ മോളുടെ പിറന്നാളായിരുന്നു. അവള്‍ കൊണ്ടുവന്നതാ. മോനും കൊടുക്കണം കേട്ടോ. എന്നാപ്പിന്നെ ഞാന്‍ പോട്ടെ മോളേ. ഒരു സെക്കണ്ട് കാണാണ്ടിരുന്നാ അപ്പം വിളി തൊടങ്ങും". കയ്യിലിരുന്ന പാത്രം നന്ദക്കു കൊടുത്തിട്ട് മീനാക്ഷിയമ്മ വീട്ടിലേക്കോടി.മീനാക്ഷിയമ്മയും കരുണേട്ടനും മാത്രമേയുള്ളവിടെ. അവരുടെ സ്നേഹം കാണുമ്പോള്‍ സത്യത്തില്‍ പലപ്പോഴും നന്ദയ്ക്കു കൊതി തോന്നിയിട്ടുണ്ട്. മുന്‍പ് സാജനും തന്നെ സ്നേഹിച്ചിരുന്നു.

പായസം അകത്തുകൊണ്ടുവച്ചശേഷം നന്ദ തന്റെ മകന്റെയടുത്തായി ഒരു പായവിരിച്ചുകിടന്നു. ഒരു കൈകൊണ്ട് അവനെ തന്റെ ശരീരത്തോടു ചേര്‍ത്ത്കിടത്തിയിട്ടവള്‍ അവന്റെ നെറ്റിയില്‍ അമര്‍ത്തിയൊരുമ്മ വച്ചു. കണ്ണുകള്‍ അടച്ചപ്പോള്‍ ചില രൂപങ്ങള്‍ തന്റെ മുമ്പില്‍ തെളിഞ്ഞുവരുന്നതായവള്‍ക്കു തോന്നി. ‍

തന്റെ അമ്മ,അച്ഛന്‍, വല്യച്ഛന്‍, അമ്മായി പിന്നെ തന്റെ അനുജന്‍ ദത്തന്‍ എല്ലാവരും തന്നെ ഒരു പാട് സ്നേഹിച്ചിരുന്നു. തറവാട്ടിലെ ഒറ്റമകളായിരുന്നതുകൊണ്ടാവാം. എല്ലാ സ്വാതന്ത്രത്തോടെയും സൌകര്യത്തോടെയും വീട്ടുകാരുടെ ഓമനയായി വളര്‍ന്ന താന്‍ എപ്പോഴാണു സാജനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അറിയില്ല. കോളെജിലെ ഒഴിഞ്ഞ വരാന്തകളിലും ക്ലാസ്സ്മുറികളിലും വാകമരച്ചോടുകളിലും വച്ച് ആ ഇഷ്ടം വളര്‍ന്നുകൊണ്ടേയിരുന്നു. ഒരു അന്യ മതസ്തനായ സാജനെ തന്റെ വീട്ടുകാര്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന്‍ തനിക്കറിയാമായിരുന്നു. ഒടുവില്‍ തനിക്കിഷ്ടമില്ലാത്ത ഒരു വിവാഹത്തിനു തലകുനിച്ചുകൊടുക്കേണ്ട ഒരവസ്ഥ വന്നപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. അപ്പോള്‍ തന്നെ ഇഷ്ടപ്പെടുന്നവര്‍ക്കുണ്ടാകുന്ന സങ്കടങ്ങള്‍ താന്‍ കണ്ടില്ലെന്നു നടിച്ചു. സാജനൊപ്പം ഒരു ചെറു വാടകവീട്ടില്‍ താമസമാക്കിയപ്പോള്‍ ലോകം വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു.

തന്റെ ഇറങ്ങിപ്പോക്കില്‍ തകര്‍ന്ന അച്ഛന്‍ അപമാനഭാരത്താല്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയെന്നറിഞ്ഞപ്പോള്‍ അലമുറയിട്ടുകരഞ്ഞ താനുമായി സാജന്‍ വീട്ടില്‍ ചെന്നിരുന്നു. പക്ഷേ തന്നെ ജീവനെക്കണക്കു സ്നേഹിച്ചിരുന്ന എപ്പോഴും തന്റെ പാവാടതുമ്പില്‍ പിടിച്ചുനടന്നിരുന്ന തന്റെ കുഞ്ഞനുജന്‍ തന്റെ മുഖത്ത് കാറിതുപ്പി. അച്ഛന്റെ ശരീരമൊന്നു കാണിക്കുവാന്‍ പോലും ആരും സമ്മതിച്ചില്ല.നീ ഒരു കാലത്തും കൊണമ്പിടിക്കില്ലെന്നു പറഞ്ഞു പ്രാകിക്കൊണ്ട് പൊട്ടിക്കരയുന്ന അമ്മയെ നേരിടാനുള്ള ധൈര്യമില്ലാതെ തറയില്‍ കുഴഞ്ഞിരുന്ന തന്നെ നിരവധി മിഴികള്‍ അവജ്ഞ്നയോടെ നോക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ഒരു പരിഹാസപാത്രമായി അവിടെ നില്‍ക്കാതെ തന്നെയും പിടിച്ചു സാജനിറങ്ങിയപ്പോള്‍ നിറഞ്ഞ കണ്ണുകള്‍ മൂലം മുന്‍പിലെ പടവുകള്‍ കാണാന്‍ തനിക്കു പറ്റുമായിരുന്നില്ല. അത്രക്കു തെറ്റു താന്‍ ചെയ്തുവോ.സ്നേഹിക്കുക എന്നത് അത്ര വലിയ അപരാധമായിരുന്നുവൊ.

‍ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്യങ്ങള്‍ മുമ്പില്‍ വന്നു പല്ലിളിച്ചുതുടങ്ങിയപ്പോള്‍ സാജന്റെ രീതികളിലും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കും ദേക്ഷ്യവും. ഇതിനിടയിലെപ്പോഴോ താന്‍ ഒരു മോനു ജന്മം കൊടുത്തുകഴിഞ്ഞിരുന്നു. മിക്ക ദിവസങ്ങളിലും തങ്ങളുടെ വഴക്കില്‍ ഒന്നും മനസ്സിലാകാതെ മിഴിച്ചുനോക്കി പൊട്ടിക്കരയാന്‍ വിധിക്കപ്പെട്ട ഒരു ജന്മം. എപ്പോഴാണു സാജന്‍ മുഴുവന്‍ സമയ മദ്യപാനം ആരംഭിച്ചതെന്നറിയില്ല. മിക്കപ്പോഴും‍ അര്‍ദ്ധരാത്രി‍ കഴിഞ്ഞ് നന്നായി കുടിച്ചു പൂസായിട്ടായിരിക്കും വരവ്. താനും മകനും ജീവിച്ചിരിപ്പൊണ്ടോ എന്നുപോലും തിരക്കാതെ കട്ടിലിലേയ്ക്കു മറിഞ്ഞ് കൂര്‍ക്കം വലിച്ചുറങ്ങുന്ന ആരൂപം കാണുമ്പോള്‍ ജീവിതത്തിലാദ്യമായി നിരാശ തന്നെ കീഴടക്കുന്നതു താനറിഞ്ഞു. ഇതെല്ലാം അനുഭവിക്കുവാന്‍ താന്‍ അര്‍ഹതപ്പെട്ടവളാണേന്ന്‍ താന്‍ സ്വയം സമ്മതിക്കുകയായിരുന്നു.

പലപ്പോഴും ഒരു സഹായത്തിനെത്തുക അടുത്ത വീട്ടിലെ മീനാക്ഷിയമ്മയാണു. കരുണേട്ടന്റെ മാത്രം ലോകത്തു ജീവിക്കുന്ന അവര്‍ പകര്‍ന്നു തരുന്ന ആശ്വാസവാക്കുകള്‍ തനിക്കെത്രയോ വിലപ്പെട്ടതാണു. അതുകൂടിയില്ലാതിരുന്നെങ്കില്‍ തനിക്കതു ചിന്തിക്കുവാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ മദ്യപിക്കുന്നതിനും മറ്റും കാശില്ലാത്തതിനു സാജന്‍ ദേക്ഷ്യം തീര്‍ക്കുന്നതു തന്റെ കുഞ്ഞിനോടാണു. അവന്റെ അരയില്‍ കിടന്ന പൊട്ടു അരഞ്ഞാണം പോലും വിറ്റു തീര്‍ത്തു. ഉച്ചക്ക് ചോറുവിളമ്പി മുന്‍പില്‍ കൊണ്ടുവച്ചപ്പോള്‍ പതിവില്ലാതെ തന്നെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു ഒരുരുള ചോറു തനിക്കു വാരിത്തന്നപ്പോള്‍ അതേവരെയുണ്ടായ എല്ലാ വിഷമതകളും താന്‍ ഒരു നിമിഷം കൊണ്ട് മറന്നു. പക്ഷേ പിന്നീട് തന്നോടാവശ്യപ്പെട്ട കാര്യം ഈ ലോകത്ത് ഒരു പെണ്ണും സഹിക്കാത്തതാണ്. സ്വന്തം ഭാര്യയെ അന്യനു കാഴ്ചവയ്ക്കുവാന്‍ കോപ്പുകൂട്ടുന്ന ആ വൃത്തികെട്ട രൂപത്തെ നോക്കിയപ്പോള്‍ തനിക്ക് നിയന്ത്രണം വിട്ടുപോയി. തന്റെ ശുഷ്കമായ കൈകൊണ്ടുള്ള തല്ലേറ്റതോടെ ഒരു മൃഗമായി മാറിയ സാജന്‍ എന്തെല്ലാമാണു കാട്ടിയത്. ഒന്നുമൊന്നും മനസ്സിലാകാതെ ഉറക്കെയുറക്കെ കരഞ്ഞുകൊണ്ടിരുന്ന തന്റെ മകനെ പുറംകാലുകൊണ്ട് തൊഴിച്ചെറിഞ്ഞിട്ട് പുറത്തേയ്ക്കിറ‍ങ്ങിപ്പോകുന്ന സാജനെ കൊന്നുകളയാനുള്ള ദേക്ഷ്യം തനിക്കുണ്ടായിരുന്നു.

"വൈകുന്നേരം ഞാന്‍ പറഞ്ഞപോലെ തയ്യാറായിരുന്നിട്ടില്ലെങ്കില്‍"..

ആ വാക്കുകള്‍ ഒരശരീരി പോലെ തന്റെ മുഖത്തടിക്കുന്നതായി നന്ദയ്ക്കു തോന്നി. എന്തോ തീരുമാനിച്ചപോലെ അവളെഴുന്നേറ്റു. അടുക്കളയില്‍ പരതിയപ്പോള്‍ ആ ചെറിയ കുപ്പി അവളുടെ കയ്യില്‍ തടഞ്ഞു. മീനാക്ഷിയമ്മകൊണ്ടുവന്നു തന്ന പായസത്തിലേയ്ക്കു ആ ചെറിയ കുപ്പിയിലെ കറുത്ത ദ്രാവകമൊഴിച്ചു നന്നായിട്ടിളക്കിയശേഷം അവള്‍ തന്റെ മകനെ വാരിയെടുത്തു. അവന്റെ മുഖം മുഴുവന്‍ തെരുതെരെയുമ്മ വച്ചു. ഉറക്കത്തില്‍ നിന്നും മിഴിച്ചുണര്‍ന്ന അവന്‍ അമ്മയുടെ മാറിലേയ്ക്കു പതുങ്ങി. പ്രക്ഷുബ്ദ്ധമായിരുന്ന മനസ്സിനെ നിയന്ത്രിച്ചുകൊണ്ടവള്‍ ഒരു സ്പൂണ്‍ പായസം കോരി തന്റെ മകന്റെ വായില്‍ വച്ചുകൊടുത്തു. അവനതു ഞൊട്റ്റി നുണച്ചിറക്കുന്നതുകണ്ട നന്ദയുടെ ഉള്ളിലൊരാളലുണ്ടായെങ്കിലും വീണ്ടും വീണ്ടുമവള്‍ പായസം കുഞ്ഞിനു കോരിനല്‍കി. പാത്രത്തില്‍ ബാക്കിയുണ്ടായിരുന്ന പായസം മുഴുവനും കുടിച്ചുതീര്‍ത്തശേഷം നന്ദ തന്റെ മകനേയും കെട്ടിപ്പിടിച്ചു പായിലേയ്ക്കു ചായ്ഞ്ഞുകിടന്നു.സമയം കടന്നുപോകവേ തന്റെ ശരീര‍ത്തോടൊട്ടിയിരിക്കുന്ന മകനിലുണ്ടാകുന്ന വിറയല്‍ തന്റെ ശരീരത്തിലും ബാധിക്കുന്നതവളറിഞ്ഞു. അവളുടെ കണ്ണുകള്‍ മെല്ലെ മെല്ലെയടഞ്ഞുകൊണ്ടിരുന്നു. ഇഷ്ടദേവനായ മഹേശ്വരനെ തന്റെ അകക്കണ്ണില്‍ അവള്‍ കാണുന്നുണ്ടായിരുന്നു.

ഇനിയുമെത്രയോ അധികം അനുഭവിച്ചുതീര്‍ക്കുവാന്‍ വിധി ബാക്കിവച്ചിരിക്കുന്ന ശപിക്കപ്പെട്ടവളായ നന്ദയെ തനിച്ചാക്കി അവളുടെ ഓമനമകന്‍ മാലാഖമാരുടെയടുത്തേയ്ക്കു പറന്നുപോവുകയായിരുന്നപ്പോള്‍

Tuesday, June 1, 2010

ഉത്സവമേളം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്". ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. നമ്മുടെ കുമാരന്നായര്‍ക്ക് താല്‍പ്പര്യമൊണ്ടാര്‍ന്നു. പക്ഷേങ്കി സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനാര്‍ന്നു. ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും. നായരും കൂട്ടരും അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.". എണ്ണയില്‍ കിടക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ എന്തു നടക്കാന്‍. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ. ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ.പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ".

"നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. ഉത്സവത്തിനു നാണുവേട്ടനു നല്ല കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തുമോ"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തച്ചതും എന്റെ കുറ്റമാണോ.എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍ "

"ഹേയ് നിന്റെ കുറ്റമേയല്ല. എന്റെ മാത്രം കുറ്റമാണ്.പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം.എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ" ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു.

കുട്ടപ്പനാളു പാവമാണ്. ബന്ധുക്കളായിട്ട് ഒരു അമ്മുമ്മ മാത്രമേയുള്ളു. കയ്യിലിരുപ്പിന്റെ ഗുണംകൊണ്ട് ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ടീ സ്റ്റാളില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടുകിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ക്ലാസ്സെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ" വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു.ഇതു തന്നെ പാടാണ്.അതോണ്ട് സൊസൈറ്റീന്ന്‍ മേടിക്കണം". മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.

"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ" കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ആട്ടില്‍ ആ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്നായരും തമ്മില്‍ ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു.കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു." മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്നായര്‍ പ്രകാശനെ നോക്കി.

"നിങ്ങ ധൈര്യമായി പ്പോവീന്‍. ഇതു ഞങ്ങളേറ്റു". പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.


"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുമ്പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നിക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുപില്‍ നിന്ന പ്രാകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചു. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി.ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. ആകെ അന്തം വിട്ട ആള്‍ക്കാര്‍ നാലുപാടും ഓടി. പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് നാണുനായരുടെ സ്റ്റൊവ്വിനടുത്തായി വീണതും അല്‍പ്പസമയത്തിനകം അതതിന്റെ തനിക്കൊണം കാണിച്ചതും മൂലം ചായക്കടയുടെ ചെറിയൊരവശിഷ്ടം ബാക്കിയുണ്ടായിരുന്നു. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിക്കുകയായിരുന്നു.ആന ഇടഞ്ഞപ്പോള്‍ പലവഴിക്കോടിയവകയില്‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ കുമാരന്നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു.

ആകെക്കൂടി നോക്കിയാല്‍ ഉത്സവസമാപനം കൊളത്തില്‍ വീണു കൊളമായതുപോലെയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.