Monday, June 7, 2010

വ്യഭിചാരിണി

അഴിഞ്ഞുലഞ്ഞ തലമുടി വാരിക്കെട്ടിക്കൊണ്ട് അവള്‍ പായില്‍ നിന്നും എഴുന്നേറ്റു. അടുത്തുതന്നെ കിടന്ന ബ്ലൌസും പാവാടയും എടുത്തയാള്‍ക്കു പുറം തിരിഞ്ഞുനിന്നത് ധരിച്ചു. തറയില്‍ നിന്നും സാരിയെടുത്ത് ചുറ്റിയിട്ട് അയാളെതന്നെ നോക്കിക്കൊണ്ട് അല്‍പ്പനേരം നിന്നു.

"എന്താടീ നിക്കണത്.കാശൊക്കെ തന്നതല്ലേ".പരുക്കന്‍ ഒച്ചയില്‍ മുക്രയിട്ടുകൊണ്ടയാള്‍ ചോദിച്ചിട്ട് പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

"ഇന്നാ പിടിച്ചോ .ശല്യം എത്ര കൊടുത്താലും ആക്രാന്തം തീരില്ല.സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയതല്ലേ".വെറുപ്പോടെ പറഞ്ഞിട്ടയാള്‍ ഒരു ഇരുപത് രൂപാ നോട്ടെടുത്ത് ചുരുട്ടിയവളുടെ നേര്‍ക്കിട്ടുകൊടുത്തു.

തറയില്‍ കിടന്ന ആ നോട്ടേടുത്ത് നിവര്‍ത്തി ചുളിവ് മാറ്റിയശേഷം ഒരിക്കല്‍ക്കൂടി കണ്ണാടിയില്‍ നോക്കി തലമുടി മാടിയൊതുക്കിയശേഷം അവള്‍ ആ കുടുസ്സു മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയിട്ട് വേഗം വീട്ടിലേയ്ക്കു നടന്നു.

എഴുതിയിടത്തോളം ഒരാവര്‍ത്തികൂടി വായിച്ചു നോക്കിയിട്ട് അയാള്‍ അല്‍പ്പനേരം ചിന്തിച്ചിരുന്നു. തന്റെ ഈ കഥ ഏതു രീതിയില്‍ തുടരണമെന്നാലോചിച്ചു അയാള്‍ കട്ടിലിലേയ്ക്കു ചാഞ്ഞുകിടന്നു കണ്ണുകളടച്ചു.

തന്റെ കഥയിലെ നായിക വ്യഭിചാരിണിയായതിനു ഒരു വ്യക്തമായ കാരണം അവതരിപ്പിക്കണം.ഒന്നുകില്‍ അവളെ ആരെങ്കിലും വഞ്ചിച്ച് ഉപേക്ഷിച്ചതുമൂലം ജീവിക്കാനൊരു മാര്‍ഗ്ഗവുമില്ലാതെ ഈ തൊഴിലിലേയ്ക്കിറങ്ങിയതാണെന്നെഴുതിയാലോ.അതോ അമിതമായ കാമാസക്തിമൂലം അവള്‍ തന്നെ സ്വയം തിരഞ്ഞെടുത്തതാണീ വഴിയെന്നാക്കിയാലോ.ഒരു നിശ്ചയമില്ലാതെ അയാള്‍ കുഴങ്ങി. ഒരു സിഗററ്റ് പുകച്ചുതള്ളിയശേഷം അയാള്‍ കിടക്കയില്‍ നിവര്‍ന്നിരുന്നിട്ട് രണ്ടും കല്‍പ്പിച്ച് തന്റെ കഥ തുടരാനാരംഭിച്ചു.കഥയുടെ അവസാനമാകുമ്പോള്‍ എല്ലാം തനിയെ വ്യക്തമാകുമെന്നയാള്‍ക്കുറപ്പുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള ഇടറോഡിലൂടെ നടക്കുമ്പോള്‍ വഴിയരുകിലെ ചായക്കടയില്‍ നിന്നും തന്റെ മോള്‍ക്കായി മേടിച്ച എണ്ണപ്പലഹാരം അവള്‍ പൊതിഞ്ഞു ഭദ്രമായി കയ്യില്‍ പിടിച്ചിട്ടുണ്ടായിരുന്നു.ഇരുട്ട് വീണ ദുര്‍ഗന്ധപൂരിതമായ ആ വഴിയില്‍ കൂടി നടക്കുമ്പോള്‍ അവള്‍ക്കൊട്ടും പേടി തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്കിലും ഇപ്പോ​ള്‍ മറ്റെന്തിനേക്കാളും അധികം ഇരുട്ടിനെ ഇഷ്ടപ്പെടുന്നവളാണല്ലോ അവള്‍. ഇരുട്ടത്ത് തന്നെത്തിരക്കിവരുന്ന ആള്‍ക്കാരെ അവള്‍ വല്ലാതെയിഷ്ടപ്പെട്ടുതുടങ്ങിയിരുന്നു.അവര്‍ തരുന്ന മുഷിഞ്ഞ നോട്ടുകള്‍ക്ക് മറ്റെന്തിനേക്കാളുമവള്‍ വില കല്‍പ്പിച്ചിരുന്നു. വിശപ്പ് കെടുത്തുന്ന എന്തിനേയും ആരാധിക്കുവാന്‍ അവള്‍ പഠിച്ചുകഴിഞ്ഞിരുന്നു.

തന്റെ കയ്യില്‍ ആരോ കയറിപിടിച്ചെന്നു മനസ്സിലാക്കിയ അവള്‍ ഒന്നു നിന്നു. വീടെത്താറാവുന്നു.താന്‍ കൊണ്ടുവരുന്ന പലഹാരവും കാത്ത് ഉറങ്ങാതെ കാത്തിരിയ്ക്കുന്ന ഒരേഴുവയസ്സുകാരിയും പിന്നെയൊരു കിളവിയും അവളുടെ മനോമുകുരത്തില്‍ ഒന്നു മിന്നിമറഞ്ഞു. എന്നാല്‍ തന്റെ കയ്യില്‍ പിടിച്ചു വലിയ്ക്കുന്ന ധാതാവിനെ പെണക്കുന്നതെങ്ങനെ.അവന്‍ തരുന്ന നോട്ടില്‍ എന്തെല്ലാം നടത്താനുള്ളതാ. തല്‍ക്കാലം മകളൊന്നു വിശന്നു കരയട്ടെ.അല്ലേലും ഇപ്പോഴേ വിശപ്പിന്റെ വിളിയറിഞ്ഞുവളരുന്നതാണു നല്ലത്. ചിന്തകള്‍ മാറ്റിവച്ച് അവള്‍ ആ രൂപത്തിനൊപ്പം ഇരുട്ടിലേയ്ക്കു നടന്നു.

രാത്രിയുടെ ഇരുളില്‍ വീണ്ടും തുണികള്‍ അഴിഞ്ഞുവീണു. സീല്‍ക്കാരങ്ങളും അപശബ്ദങ്ങളും മറ്റുമുയര്‍ന്നുകൊണ്ടിരുന്നു.ഒരാളില്‍ നിന്നും പലയാളുകള്‍ രംഗം കയ്യടക്കി.അവളുടെ എതിര്‍പ്പുകളൊന്നും ഫലം കണ്ടില്ല.തന്റെ ശരീരത്തില്‍ കരിനാഗത്തെപ്പോലെയിഴയുന്ന കൈകള്‍ തട്ടിമാറ്റാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു.ഒടുവില്‍ എപ്പോഴോ ബോധം വരുമ്പോള്‍ തനിക്ക് എഴുന്നേറ്റു നില്‍ക്കാനുള്ള ത്രാണിപോലുമില്ലെന്നവള്‍ക്കു മനസ്സിലായി. ആ പരിസരത്തെങ്ങും ഒരു മനുഷ്യജീവിയുള്ള ലക്ഷണമുണ്ടായിരുന്നില്ല.രാത്രി വളരെയേറെ കനത്തിരുന്നു.തന്റെ മാറില്‍ കിടന്ന വിയര്‍ത്തു കുതിര്‍ന്ന നൂറിന്റെ നോട്ടെടുത്തവള്‍ ഭദ്രമായി വച്ചശേഷം ഒരു വിധത്തില്‍ എഴുന്നേറ്റിരുന്നു. ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങള്‍ വാരിയണിഞ്ഞ് മകള്‍ക്കായി വാങ്ങിവച്ചിരുന്ന പലഹാരപ്പൊതിയെടുത്തു. അതിനുള്ളില്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. മനസ്സില്‍ ഒരു നൂറായിരം ചീത്തകള്‍ വിളിച്ചശേഷം അവള്‍ വേച്ചുവേച്ചു തന്റെ വീട്ടിലേയ്ക്കു നടന്നു.

അകലെ നിന്നെയവള്‍ കണ്ടു.ദാരിദ്ര്യം പിടിച്ചതുപോലെ തൂങ്ങിക്കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെട്ടം.ആ ചെറ്റമാടത്തിന്റെ വാതില്‍ ചേര്‍ത്തടച്ച്ശേഷം മണ്‍കുടത്തിലൊണ്ടായിരുന്ന കുറച്ചു വെള്ളമെടുത്തവള്‍ മടമടാ കുടിച്ചു.അരണ്ടചിമ്മിനിവെട്ടത്തില്‍ മുഷിഞ്ഞ തുണിയും പുതച്ചുകിടന്നുറങ്ങുന്ന തന്റെ മകളെയും വയസ്സിതള്ളയേയും നോക്കിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു നീര്‍മണിയുരുണ്ടുകൂടി.പാവം വിശന്നു തളര്‍ന്നുറങ്ങുകയാണ്.ഉറങ്ങട്ടെ അവളെങ്കിലും.പായുടെ കോണിലായി മകളേയും ചേര്‍ത്തുപിടിച്ചുകിടക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.ഈശ്വരാ തന്റെ മകളെങ്കിലും...

രാവിലെ ഉണര്‍ന്നപ്പോള്‍ ശരീരം മുഴുവന്‍ ഇടിച്ചുനുറുക്കിയതുപോലെയുള്ള വേദന. ചെറിയ ഒരു പനിയുണ്ടെന്നു തോന്നുന്നു.കിളവിത്തള്ളയുണ്ടാക്കിയ കാപ്പിവെള്ളം കുടിച്ചിട്ട് ഉച്ചവരെ മൂടിപ്പുതച്ചുകിടന്നു. ഇതിനിടയില്‍ തള്ളപോയി കൊറച്ച് അരിയും മറ്റും മേടിച്ചുകൊണ്ട് വന്ന്‍ കഞ്ഞിവയ്ക്കുവാന്‍ തുടങ്ങിയിരുന്നു.ചെറ്റവാതിലില്‍ ആരോ തട്ടുന്നത്കേട്ടു മയക്കത്തില്‍ നിന്നുമുണര്‍ന്നവള്‍ ‍വാതില്‍ തുറന്നു.മുമ്പില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന വാസുവിനെ അവള്‍ വെറുപ്പോടെ നോക്കി.

"പെട്ടന്നൊന്ന്‍ റെഡിയാവ്.നല്ലൊരു കോളൊത്തുവന്നിട്ടൊണ്ട്.ദേ വണ്ടിയൊണ്ട്.ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരാം.നല്ല കാശുകിട്ടുമെടീ".ചിരിച്ചുകൊണ്ട് തന്നെ വാസു അരയില്‍ നിന്നും ഒരു ബീഡിയെടുത്തു കൊളുത്തി.

ഒരുനിമിഷമൊന്നാലോചിച്ചുനിന്നെങ്കിലും പച്ചനോട്ടുകളുടെ രൂപം മനസ്സില്‍ നിറഞ്ഞപ്പോള്‍ ശരീരത്തിന്റെ വേദനയെല്ലാം മറന്നവള്‍ വേഷം മാറുവാന്‍ തൊടങ്ങി.

"അല്ല നിന്റെ മോളങ്ങു വലിയ പെണ്ണാവാറായല്ലോടീ.ഒരു മൂന്നാലു കൊല്ലം കൂടിക്കഴിഞ്ഞാപ്പിന്നെ നിനക്കു റെസ്റ്റെടുക്കാം.കാശു കൊറേയൊണ്ടാക്കും നീ.നമ്മളെ മറന്നുകളയല്ലപ്പോള്‍." ഇറയത്തേയ്ക്കു വന്ന അവളുറ്റെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു വിടലച്ചിരിയോടെ വാസു പറഞ്ഞു. അവന്റെ കൈകള്‍ ആ കുഞ്ഞുശരീരത്തില്‍ തഴുകിക്കൊണ്ടിരുന്നു.

"ത്ഫ..ഇനി ഒരിക്കള്‍ക്കൂടി ഇതേപോലുള്ള ചെറ്റവര്‍ത്തമാനം പറഞ്ഞാല്‍" വിറച്ചുതുള്ളി ഒരു ഭദ്രകാളിയെപ്പോലെ നില്‍ക്കുന്ന അവളെ വാസു ഒരല്‍പ്പം പേടിയോടെ നോക്കി.

"ഛേയ് നീ പെണങ്ങാതെടീ ഞാനൊരു തമാശപറഞ്ഞതല്ലേ. പെട്ടന്നു വാ.വണ്ടി വെയിറ്റ് ചെയ്യുന്നു." വാസു പെട്ടന്നു തന്നെ പുറത്തേയ്ക്കിറങ്ങി.അയാളോടൊപ്പം നടന്ന്‍ തന്റെയമ്മ പോകുന്നത് നോക്കി ഇറയത്തുതന്നെ മകള്‍ നില്‍പ്പുണ്ടായിരുന്നു.

വാസു നീട്ടിയ ചോക്ലേറ്റ് പൊതി വാങ്ങുമ്പോള്‍ ആ കുഞ്ഞുമുഖം ആഹ്ലാദം കൊണ്ടു നിറഞ്ഞു.എത്ര നാളായി അമ്മയോടു പറയുന്നതാണു.വാസു ചുറ്റുപാടുമൊന്നു നോക്കി. ആരുമില്ല. കിളവിത്തള്ള പുറകുവശത്ത് എന്തോ വേവിക്കുന്ന തിരക്കിലാണു. സന്ധ്യ മയങ്ങുന്നതേയുള്ളൂ.അവളുടെ അമ്മ വരാനെന്തായാലും ഒരുപാടിരുട്ടും. വാസു അവളെ തന്നോടു ചേര്‍ത്തു നിര്‍ത്തി. അവന്റെ കൈകള്‍ തന്റെ കുഞ്ഞുശരീരത്തില്‍ ഇഴഞ്ഞുതുടങ്ങിയത് ചോക്ലേറ്റ് തിന്നുന്ന തിരക്കില്‍ അവള്‍ അറിഞ്ഞില്ല. മണ്ണെണ്ണ വിളക്ക് അപ്പോഴും തൂങ്ങി തൂങ്ങി കത്തിക്കൊണ്ടിരുന്നു.

എപ്പോഴോ വേദനിച്ചുകരയാന്‍ തുടങ്ങിയ അവളുടെ വായ് വാസുവിന്റെ കരങ്ങളാല്‍ ബന്ധിക്കപ്പെട്ടു.ഒടുവില്‍ പാപത്തിന്റെ ശമ്പളമെന്നോണം തന്റെ കുഞ്ഞുകയ്യില്‍ പിടിപ്പിച്ചിരുന്ന ഒരമ്പതുരൂപനോട്ട് നിവര്‍ത്തിനോക്കിയിട്ട് ഒന്നും മനസ്സിലാകാതെ കുറച്ചുനേരമിരുന്ന അവള്‍ അതമ്മയ്ക്കു നല്‍കുവാനായി മാറ്റിവച്ചശേഷം ഒരു പുതിയ ചോക്ലേറ്റെടുത്തു തിന്നുവാനാരംഭിച്ചു. മുറിയിലാരുമുണ്ടായിരുന്നില്ലപ്പോള്‍.ഒരു പുതിയ വ്യഭിചാരിണികൂടി ജനിച്ചതറിയാതെ അവളുടെ അമ്മ തന്റെ മുഖത്തിനുനേരെ വരുന്ന ഒരു ജോഡി ചുണ്ടുകളെ നേരിടാനെന്നവണ്ണം തന്റെ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കുകയായിരുന്നപ്പോള്‍.

കയ്യിലിരുന്ന പേപ്പറും പേനയും കട്ടിലില്‍ വച്ചിട്ട് അയാള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.എഴുതി പൂര്‍ത്തിയാക്കിയ കഥ അയാള്‍ ഒരാവര്‍ത്തികൂടി വായിച്ചു നോക്കി.കൊള്ളം നന്നായിരിക്കുന്നു. ഒരു ബീഡി കൊളുത്തിക്കൊണ്ടയാള്‍ കട്ടിലില്‍ ചാരിയിരുന്നു.

"നാശം പിടിയ്ക്കാന്‍.ചുമ്മാ വെളക്കു കത്തിച്ചുവച്ചിരുന്നുകൊള്ളും.മണ്ണെണ്ണ ഫ്രീയായിട്ടുകിട്ടുന്നതല്ലേ.എന്തിനിങ്ങനെ കെടത്തീക്കണ്.ബാക്കിയൊള്ളോര്‍ക്കുപദ്രവത്തിനായി". പരുഷമായ ശാപവാക്കുകള്‍ കേട്ട് അയാള്‍ തലയുയര്‍ത്തിനോക്കി. ഭാര്യയാണു.

"കഥ എഴുതാത്ത കൊറവേയുള്ളു.അതുമതിയല്ലോ വയറുവീക്കാന്‍.കണ്ടവന്റെ കയ്യും കാലുമൊടിക്കാന്‍ നടന്ന്‍ നടന്ന്‍ വണ്ടികേറിയിറങ്ങി കട്ടിലീന്നെഴുന്നേക്കാന്‍ പറ്റാണ്ടായീല്ലെ. ചെയ്തിട്ടൊള്ളതിനൊക്കെ അനുഭവിക്കണ്ടെ.അന്നുതൊട്ടിന്നുവരെ അനുഭവിക്കാന്‍ ഞാന്‍ മാത്രം. എന്നാ ചത്തുതൊലയോ അതുമില്ല.ഇനിയെത്ര നാളുകൂടി എന്റെ ഭഗവാനേ". അവള്‍ നിര്‍ത്തണ ഭാവമില്ല.

കണ്ണാടിയില്‍ നോക്കി മുഖത്ത് പൌഡര്‍ തേച്ചുപിടിപ്പിക്കുന്ന ഭാര്യയെ അയാള്‍ ചരിഞ്ഞു നോക്കി.അണിഞ്ഞൊരുങ്ങി പുറത്തേയ്ക്കിറങ്ങാന്‍ തൊടങ്ങുന്ന അവളോടായി അയാള്‍ പറഞ്ഞു

"അമ്മിണീ രാവിലെ വരുമ്പം ഒരരക്കുപ്പി സാധനം കൊണ്ടുവരാന്‍ മറക്കരുത്.എത്ര നാളായെടീ. പിന്നെ കൊറച്ചുപേപ്പര്‍ കൂടി മേടിച്ചോ. അതും തീരാറായി"

ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങിപ്പോകുന്ന ഭാര്യയോടു പറഞ്ഞശേഷം അയാള്‍ തന്റെ കഥയെടുത്ത് ഭദ്രമായി മേശക്കുള്ളില്‍ വച്ചു.അയാളുടെ പ്രസിദ്ധീകരിക്കാത്ത കഥാശ്രേണിയിലേയ്ക്കു മറ്റൊന്നുകൂടി.

പ്രണയമൊരു തീനാളം

എല്ലാ ദിവസത്തേയുംപോലെ അന്നുവൈകുന്നേരവും തോട്ടിനുകുറുകേയുള്ള സ്ലാബിലിരുന്നു അമ്പലത്തിലേക്കു പോകുന്ന തരുണികളേയും ചേച്ചിമാരെയും വായിനോക്കിക്കൊണ്ടിരിക്കുകയായിരുന്നു അനിയും അരുണും ബിജുവും സുരേഷും അജിയും രാജുവും വിനോദും പിന്നെ സത്ഗുണസമ്പന്നനായ ഞാനുമടങ്ങുന്ന സംഘം. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പതിനാറിനും പതിനെട്ടിനുമിടയ്ക്ക് പ്രായമാണ്. തലതെറിച്ച പ്രായമെന്ന്‍ കാരണവന്മാര്‍ പറയുന്ന അതേ പ്രായം. നാട്ടിലുള്ള ഏതു കാര്യത്തിനും അതു കല്യാണമായാലും മരണമായാലും പാലുകാച്ചലായാലും ആശുപത്രിക്കേസായാലും കുളിയടിയന്തിരമായാലും ആദ്യാവസാനം മുമ്പില്‍ നില്‍ക്കുന്നതുകൊണ്ട് നാട്ടുകാര്‍ക്ക് പൊതുവേ ഞങ്ങളോട് ഒരിഷ്ടമൊക്കെയുണ്ടായിരുന്നു.ആ ഇഷ്ടം കളഞ്ഞുകുളിക്കുന്ന ഒരു കാര്യത്തിനും ഞങ്ങള്‍ പരസ്യമായി മുതിരുകയുമില്ലായിരുന്നു. ഗ്രാമത്തിലെ നല്ലപിള്ളേര്‍‍ എന്ന ഗ്രേഡ് കിട്ടിയിട്ടുള്ള ഞങ്ങളുടെ ടീമില്‍ ബിജുവിനു മാത്രമാണു സ്വന്തമായി ഒരു പ്രണയമുള്ളത്. അവന്‍ ഈ വിവരം ആദ്യമായി ഞങ്ങളോട് പറഞ്ഞപ്പൊള്‍ ഞങ്ങളവനെ അല്‍പ്പവും വിശ്വസിച്ചില്ല. ചാക്കിറക്കുന്നു(നുണപറയുന്നതിനു ഞങ്ങള്‍ക്കിടയിലുള്ള പറച്ചില്‍) എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ചില ചരിത്രപരമായ തെളിവുകള്‍ ബിജു ഹാജരാക്കിയപ്പോള്‍ ഞങ്ങള്‍ക്കു അവനെ വിശ്വസിക്കേണ്ടി വന്നു. അവന്റെ കാമുകിയുടെ പേര് കേട്ടപ്പോള്‍ സത്യത്തിലെന്റെ ചങ്കുതകര്‍ന്നുപോയി . ഞാന്‍ എത്രയോ പ്രാവശ്യം മധുരമൂറുന്ന നോട്ടത്താല്‍ എന്റെ ഇഷ്ടമറിയിച്ചിട്ടും അവള്‍ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ മുഖം വക്രിച്ചു നടന്നതിന്റെ കാരണം അപ്പോഴാണെനിക്കു മനസ്സിലായത്. നഷ്ടബോധത്താല്‍ തലകുനിച്ചിരുന്ന എന്നെ ആശ്വസിപ്പിച്ച രാജുവിനെ നോക്കിയപ്പോള്‍ എനിക്കു മനസ്സിലായി ഞാന്‍ മാത്രമല്ല രക്തസാക്ഷിയായതെന്ന്‍. അവള്‍ക്ക് കൊടുക്കുവാനായെഴുതിയുണ്ടാക്കിയ പ്രണയലേഖനം എന്റെ കൈയില്‍ തന്നിട്ട് "പ്ലീസ്സളിയാ മറ്റൊരു മാര്‍ഗ്ഗവുമില്ലാഞ്ഞിട്ടാണ് നീയിതൊന്നവള്‍ക്കു കൊടുക്കണമെന്നു" ബിജു പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലെന്തെന്നുപോലും ഞാനാലോചിച്ചതാണ്. ഒരു നഷ്ടകാമുകന്റെ വെട്ടിപ്പൊളര്‍ന്ന ഹൃദയവേദന കാണാത്ത കശ്മലന്‍. ആ പെണ്‍കുട്ടിയുടെ വീട് എന്റെ രണ്ട് വീടുകള്‍ക്ക് അപ്പുറമായിരുന്നു. ചിലപ്പോഴൊക്കെ എന്റെ വീട്ടില്‍ വരാറുമുണ്ട്. അതുകൊണ്ടാണ് കത്ത് അവള്‍ക്ക് കൊടുക്കുവാന്‍ ബിജു എന്നെ ഹംസമാക്കിയത്. എന്തായാലും എന്റെ കൂട്ടുകാരനുവേണ്ടി ആ ത്യാഗം ഞാനേറ്റെടുത്തു.  പിന്നെ എത്രയോതവണ കണ്ണീച്ചോരയില്ലാതെ അവന്‍ എന്നെക്കൊണ്ടാ ക്രൂരത ചെയ്യിച്ചിരിക്കുന്നു. എല്ലാം കൂട്ടുകാരന്റെ പ്രണയത്തിനുവേണ്ടിയാണല്ലോ എന്നോര്‍ത്ത് ഞാനങ്ങ് ക്ഷമിച്ചു.

പതിവുപോലെ അവളുമായി അന്നു വാഴത്തൊട്ടത്തില്‍വച്ചു കാലത്തു സംസാരിച്ചതും കത്തുകൊടുത്തപ്പോള്‍ അവളുടെ കൈവിരലില്‍ തൊട്ടതുമെല്ലാം ബിജു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വിവരിക്കുന്നതു കേട്ടിരുന്നപ്പോള്‍ സത്യത്തില്‍ എനിക്കും രോമാഞ്ചമുണ്ടായി. അല്ലെങ്കിലും പ്രണയം കേള്‍ക്കുന്നതൊരു സുഖമുള്ള കാര്യമാണല്ലോ. അമ്പലത്തില്‍വച്ച് കാണാമെന്നവള്‍ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞ് ബിജു എഴുന്നേറ്റുപോയപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച തുടര്‍ന്നു. പെണ്മണികള്‍ തന്നെയാണ് വിഷയം. ഞാന്‍ ചില ദിവാസ്വപ്നങ്ങളുമായി ഇലക്റ്റ്രിക് പോസ്റ്റില്‍ ചാരിയിരുന്നു.  എന്തുകൊണ്ടാവും ഒരു പെങ്കൊച്ചും എന്നെയൊന്നു നോക്കുകപോലും ചെയ്യാത്തത്? ഗ്രാമത്തിലാണേല്‍ ഒരുപാട് പെമ്പിള്ളാരുണ്ട്. നല്ല സുന്ദരിക്കുട്ടികള്‍. എനിക്കാണേല്‍ നല്ല സൌന്ദര്യമില്ലേ, നന്നായി പഠിക്കില്ലേ, സത്സ്വഭാവിയല്ലേ? എന്നിട്ടും ഇവളുമാരൊന്നും നമ്മളെ മൈന്‍ഡ് ചെയ്യാത്തതെന്തുകൊണ്ടായിരിക്കും?. നിരാശനിറഞ്ഞ മനസ്സുമായി ദൂരക്കാഴ്ചകളില്‍ മുങ്ങിയിരുന്ന ഞാന്‍ പെട്ടൊന്നൊരു കാഴ്ച കണ്ടു. നീണ്ടുനിവര്‍ന്നുകിടക്കുന്ന വയലേലയുടെ നടുവിലൂടെ ഒന്നു രണ്ട് സുന്ദരിമാര്‍ വരുന്നു. അമ്പലത്തില്‍ പോകാനായുള്ള വരവാണ്. അവര്‍ അടുത്തേയ്ക്കെത്തിയപ്പോള്‍ സത്യത്തില്‍ ഞാന്‍ അമ്പരന്നുപോയി. ഇത്രയും സുന്ദരിയായ ഒരു കൊച്ച് ഈ നാട്ടിലുണ്ടായിരുന്നോ. അന്തം വിട്ട് വായും പൊളിച്ചിരിക്കുന്ന ഞങ്ങളെ നോക്കിച്ചിരിച്ചുകൊണ്ട് അവളും കൂടെയുള്ള രണ്ടുകുട്ടികളും കൂടി ഞങ്ങളെക്കടന്നുപോയി. കൂടെയുള്ള കുട്ടികളിലൊരാള്‍ പ്രഭാകരന്‍ മാമന്റെ ചെറുകുട്ടിയാണ്. ഇടയ്ക്ക് അവളൊന്നു തിരിഞ്ഞ് നോക്കിയിട്ട് തന്റെ നീണ്ട തലമുടി ഒന്നു വിടര്‍ത്തിയിട്ടിട്ട് അമ്പലത്തിലേയ്ക്കുള്ള നടവഴിയിലേയ്ക്കു കയറിയപ്പോള്‍ ഞാന്‍ പിടഞ്ഞെഴുന്നേറ്റു. കൂടെ മറ്റുള്ളവരും. ധൃതിയില്‍ അമ്പലത്തിലെത്തി ഞങ്ങളും ഉള്ളില്‍ കടന്നു. അതാ അവള്‍ മിഴികളടച്ചു ശ്രീകോവിലിനുമുമ്പില്‍ നില്‍പ്പുണ്ട്. ആ മുഖത്തേയ്ക്കു തന്നെ സൂക്ഷിച്ചുനോക്കുന്തോറും മനസ്സു പിടയുന്നതറിയുന്നുണ്ടായിരുന്നു. തൊഴുതുകഴിഞ്ഞവള്‍ പുറത്തേയ്ക്കിറങ്ങുമ്പോള്‍ ഞങ്ങള്‍ നിന്ന ഭാഗത്തേയ്ക്ക് മിഴിയെറിഞ്ഞു. ഹൊ..ഇങ്ങനേയുമുണ്ടോ ഒരു നോട്ടം.

അന്നുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവളുടെ മനോഹരരൂപം എന്റെ ഉറക്കത്തെ ആട്ടിയോടിച്ചുകൊണ്ടിരുന്നു. നാളെത്തന്നെ അവളെക്കുറിച്ചുള്ള ഡീറ്റൈല്‍സ് തപ്പണം എന്നു മനസ്സിലുറപ്പിച്ചുകൊണ്ട് കണ്ണുകള്‍ ഇറുക്കെയടച്ചു കിടന്ന ഞാന്‍ പിറ്റേന്നെഴുന്നേറ്റതു വൈകിയാണു. ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണു അമ്മുവും(അനുജത്തി) പ്രഭാകരേട്ടന്റെ ചെറുകുട്ടി‍ സരിതയും ഒരേ ക്ലാസ്സിലാണു പഠിക്കുന്നതെന്ന സത്യം ഞാനോര്‍മ്മിച്ചതു. തലേന്ന്‍ അച്ഛന്‍ അവള്‍ക്കായി മേടിച്ചുകൊണ്ടുവന്ന കാഡ്ബറി ചോക്ലേറ്റ് പകുതി പിടിച്ചുമേടിച്ചു തിന്നതുമൂലം അമ്മു എന്നോട് പിണക്കത്തിലുമാണ്. എന്തായാലും അവളെ സോപ്പിട്ട് അവളെക്കൊണ്ട് സരിതയില്‍നിന്നു ആ പെങ്കൊച്ചിനെക്കുറിച്ചുള്ള വിവരം അറിയാം. അതിനു ഞാന്‍ അമ്മുവിനെ സന്തോഷിപ്പിച്ചേ പറ്റൂ. പിടഞ്ഞെഴുന്നേറ്റ ഞാന്‍ മുഖമൊന്നുകഴുകിയെന്നു വരുത്തിയിട്ട് ജംഗ്ഷനിലെ ശശിയണ്ണന്റെ കടയില്‍പ്പോയി ഒരു കാഡ്ബറിയും ഒരു മഞ്ചും മേടിച്ചുകൊണ്ടുവന്നു. അമ്മുവിനെ അടുത്തുവിളിച്ച് ആ ചോക്ലേറ്റുകള്‍ അവള്‍ക്കുനേരെ നീട്ടുമ്പോള്‍ അവളാദ്യമൊന്നു മടിച്ചെങ്കിലും പിന്നെ കൈപ്പറ്റിയിട്ട് തൊലിപൊളിച്ചു കറുമുറെ മഞ്ചു തിന്നുന്നതുകണ്ട് വായില്‍ വെള്ളമൂറിയെങ്കിലും ഞാന്‍ വെറുതേ നോക്കിയിരുന്നു‍. മഞ്ചുതിന്നുതീര്‍ത്തിട്ട് കാഡ്ബറിയെടുക്കാന്‍ തുനിഞ്ഞ അവളൊട് മയത്തില്‍ ഞാന്‍ കാര്യമവതരിപ്പിച്ചപ്പോള്‍‍ പുരികക്കൊടികള്‍ വില്ലുപോലെവളച്ചുകൊണ്ട് അവള്‍ എന്നെയൊന്നു നോക്കിയിട്ട് എന്റെ മുറിയില്‍നിന്നവള്‍ ഇറങ്ങിപ്പോയി. എന്റെ ഭഗവാനേ ഒരു നാലാം ക്ലാസ്സുകാരിക്ക് ഇത്രയ്ക്കു രൂക്ഷമായി അതും സ്വന്തം ചേട്ടനെ നോക്കാനാകുമോ?. അഹങ്കാരി. എന്റെ കാഡ്ബറിയും മഞ്ചും തിന്നിട്ട് ഒരു കൂസലുമില്ലാതെ അവള്‍ ഇറങ്ങിപ്പോപോയപോക്കുകണ്ട് എനിക്കു ദേക്ഷ്യമടക്കാനായില്ല. ഇനിയെന്തുചെയ്യാനാണ്.

വൈകിട്ട് ക്ലാസ്സുകഴിഞ്ഞ് വന്നപ്പോള്‍ അമ്മു ഗൌരവത്തില്‍ എന്നെയൊന്നു നോക്കി. ഞാന്‍ അതു നേരിടാനാകാതെ എന്റെ മുറിയില്‍ക്കയറി റ്റേപ്പ് റിക്കോര്‍ഡറില്‍ ഒരു ശോകഗാനവും വച്ച് കട്ടിലില്‍ മലര്‍ന്നുകിടന്നു. കുറച്ചുകഴിഞ്ഞ് റൂമിലേക്ക് വന്ന അവള്‍ ഒരു രണ്ടു കാഡ്ബറീസ്കൂടി മേടിച്ചുകൊടുത്താല്‍ ഡീറ്റൈല്‍സ് പറഞ്ഞുതരാമെന്ന്‍ ഇടുപ്പില്‍ കൈകുത്തിക്കൊണ്ട് ഒരു പ്രത്യേകപോസില്‍ പറഞ്ഞതു കേട്ടപ്പോള്‍ ശശിയണ്ണന്റെ കടയിലേയ്ക്കൊരോട്ടമായിരുന്നു. ഇന്നലക്കണ്ട സുന്ദരിയുടെ പേര് നിരുപമ എന്നാണ്. പ്രഭാകരന്‍ മാമന്റെ ഇളയ സഹോദരിയായ ദേവകിചേച്ചിയുടെ മകളാണവള്‍. അവര്‍ അങ്ങ് ആലപ്പുഴയിലാണു താമസം. ബാങ്കുദ്യോഗസ്ഥയായ ദേവകിചേച്ചിക്ക് ബോംബേ ഹെഡ് ഓഫീസിലേക്ക് സ്ഥലം മാറ്റം കിട്ടിയതുകൊണ്ട്  ‍നിരുപമ ഇക്കൊല്ലം ഇനി താമസിച്ചുപഠിക്കുന്നത് ഇവിടെയായിരിക്കും എന്നും കേട്ടപ്പോള്‍ അമ്മുവിനെ പൊക്കിയെടുത്തു കറക്കിയശേഷം ഉമ്മകള്‍ കൊണ്ടു മൂടി. രണ്ടു കാഡ്ബറീസും ഒരല്‍പ്പം പോലുമെനിക്കു തരാതെ അവള്‍ എന്റെ മുന്നില്വച്ചുതന്നെ കറുമുറാ തിന്നു.

അന്നു വൈകുന്നേരം സ്ലാബിലിരിക്കുമ്പോള്‍ നിരുപമ ഇന്നു അമ്പലത്തില്‍ വരണമേയെന്നു എന്റെ മനസ്സ് ശിവനോടു പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ലാ കശ്മലമ്മാരും അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്. അവളെപ്പറ്റി ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച വിവരങ്ങള്‍ കൂട്ടുകാര്‍ക്കുകൂടി പാസ്സ് ചെയ്തിട്ട് ഞാനും‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ കാത്തിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവളും സരിതയും അമ്പലത്തിലേയ്ക്കു വരുന്നതുകണ്ട ഞാന്‍ സ്ലാബില്‍നിന്നെഴുന്നേറ്റു പോസ്റ്റില്‍ച്ചാരിനിന്നു. മഞ്ഞപട്ടുപാവാടയുടുത്തവള്‍ വയവരമ്പേ നടന്നുപോകുമ്പോള്‍ ഞങ്ങളെയൊന്നുനോക്കി9. അന്നും എന്റെ ഉറക്കം പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഞാന്‍ കഠിനമായ പ്രണയത്തിലേയ്ക്കു കൂപ്പുകുത്തുന്നതായി എനിക്കു മനസ്സിലാവുന്നുണ്ടായിരുന്നു. പക്ഷേ അവളോടൊന്നു സംസാരിക്കുവാന്‍ എന്നെ ഭയം അനുവദിച്ചില്ല. ഞങ്ങളുടെ സായാഹ്നചര്‍ച്ച അവളെക്കുറിച്ചുമാത്രമായി. എന്റെ പ്രാന്തന്‍ പ്രണയം തിരിച്ചറിഞ്ഞ ബിജു രഹസ്യമായി എനിക്കു ചില ഉപദേശങ്ങള്‍ തന്നു. മറ്റുകൂട്ടുകാര്‍ അവളെ വളയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ള മുന്നറിയിപ്പും അവന്‍ തന്നു.

ദിനരാത്രങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. ഓരോ ദിനംകഴിയുന്തോറും അവളോടുള്ള എന്റെ പ്രണയം ദൃഡമായിക്കൊണ്ടിരുന്നു. ഊണിലും ഉറക്കത്തിലും കനവിലും നിനവിലുമെല്ലാം ആ സുന്ദരരൂപം എന്നെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു. പലപ്പോഴും അവളോടൊന്നു മിണ്ടുവാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അവളടുത്തുവരുമ്പോള്‍ ഗ്യാസ്സുപോയ ബലൂണ്‍ കണക്കെയാവുമായിരുന്നു ഞാന്‍. അമ്പലത്തില്‍ വരുന്ന ദിവസങ്ങളില്‍ ഞാന്‍ കൂട്ടുകാരോടൊപ്പം ദൂരെമാറി കൊതിയോടെ അവളെ നോക്കിനില്‍ക്കും. അവള്‍ ഇടക്കിടയ്ക്കു ഞങ്ങള്‍ നില്‍ക്കുന്ന ഭാഗത്തെയ്ക്കു നോക്കി മധുരതരമായ പുഞ്ചിരിക്കാറുണ്ടായിരുന്നു. ദിവസങ്ങളും ആഴ്ചകളും കടന്നുപൊയ്ക്കൊണ്ടിരുന്നു.

അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഒരു ദുഃഖവെള്ളിയാഴ്ച. വൈകുന്നേരം ഞങ്ങളുടെ പതിവുസ്ഥലത്തിരിക്കുമ്പോള്‍ രാജുവാണ് ആ ബോംബ് പൊട്ടിച്ചത്. അരുണിനും ഒരു പ്രണയം സെറ്റായിരിക്കുന്നു. ആ വാര്‍ത്ത ശരിക്കുമെന്നെ ഞെട്ടിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അല്‍പ്പം നാണം കുണുങ്ങിയായിട്ടുള്ള അവന് വരെ ലൈനായിരിക്കുന്നു. ഞാന്‍ അസൂയയോടെ അവനെ നോക്കി. ഞങ്ങള്‍ക്ക് വിശ്വാസമാകാനായി നാളെ വൈകുന്നേരം അമ്പലത്തില്‍ വച്ച് അവളെ കാണിച്ചുതരാമെന്നും അവള്‍ നല്‍കുന്ന പ്രണയലേഖനം ഞങ്ങള്‍ക്ക് ആദ്യം വായിക്കാന്‍ നല്‍കാമെന്നും അവന്‍ പറഞ്ഞതുകേട്ടപ്പോള്‍ അവനോടുള്ള അസൂയ ഇരട്ടിച്ചു. പിറ്റേന്നു കാലത്ത് ഞാന്‍ അച്ഛമ്മവീട്ടില്‍ പോയിട്ട് തിരിച്ചുവരുവാന്‍ ഒരല്‍പ്പം താമസിച്ചു. വീട്ടില്‍ വന്നപാടേ ഒന്നു കുളിച്ചെന്നുവരുത്തി അമ്പലത്തിലേയ്ക്കു പാഞ്ഞു. നിരുപമ പോയോ ആവോ. മാത്രമല്ല അരുണിന്റെ ചുള്ളത്തിയെ ഒന്നു കാണുകയും ചെയ്യണം. അമ്പലമെത്തുന്നതിനു മുമ്പുള്ള വാഴത്തോപ്പിലെത്തിയപ്പോള്‍ ആരൊ പതിയെ സംസാരിക്കുന്നതുകേട്ട് നടത്തത്തിന്റെ സ്പീഡ് ഒന്നു കുറച്ച് ചുറ്റുപാടുമൊന്നു ശ്രദ്ധിച്ചു. പണയില്‍ വാഴകളുടെ മറവില്‍ ആരോ രണ്ടുപേര്‍ സംസാരിച്ചുനില്‍ക്കുന്നുണ്ട്. അടക്കിപ്പിടിച്ചുള്ള ആ ശബ്ദം കേട്ടിട്ട് പരിചയമുള്ളതുപോലെ തോന്നിയതുകൊണ്ട് ഒച്ചയുണ്ടാക്കാതെ ഞാന്‍ അവിടേയ്ക്കു ചെന്നു. അവിടെനിന്നു ഹൃദയം കൈമാറുന്ന ആ യുവമിഥുനങ്ങളെക്കണ്ട എന്റെ തലയ്ക്കുള്ളില്‍ ഒരു വെള്ളിടി വെട്ടി. അരുണിനോടു സംസാരിച്ചുകൊണ്ടുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെ കാണുന്തോറും എന്റെ ശരീരം തളര്‍ന്നുകൊണ്ടിരുന്നു. വീഴാതിരിക്കുവാനായി ഞാന്‍ അടുത്തുകണ്ട ഒരു വാഴയില്‍ മുറുക്കെപ്പിടിച്ചു. പിന്നെ മെല്ലെ‍ അമ്പലത്തിലേയ്ക്കു നടന്നു.

എന്നെക്കണ്ടതും അജിയും വിനോദും കൂടി എന്റെയടുത്തേയ്ക്കുവന്നു.

"അളിയാ അരുണിന്റെ കാമുകി ആരാണെന്നറിയാമോ?".

വിനോദിന്റെ ആ ചോദ്യം കേട്ടില്ലെന്നു നടിച്ചു ഞാന്‍ പടിക്കെട്ടിലിരുന്നു. എന്റെയുള്ളില്‍ പടുത്തുയര്‍ത്തിയിരുന്ന താജ്മഹല്‍ തകര്‍ന്നുതരിപ്പണമാവുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. പിന്നെ കുറച്ചുദിവസത്തേയ്ക്കു ഞാന്‍ അമ്പലത്തിലേക്കിറങ്ങിയതേയില്ല. റ്റേപ്പ് റിക്കാര്‍ഡറില്‍ സുമംഗലീ നീ ഓര്‍മ്മിക്കുമോ എന്ന പാട്ട് തേഞ്ഞുതീര്‍ന്നുകൊണ്ടിരുന്നു. ഇനി ജീവിതത്തിലൊരു പെണ്ണിനേയും പ്രേമിക്കത്തില്ല എന്ന ഉഗ്രശപഥമെടുത്തുകൊണ്ട് ഞാന്‍ കട്ടിലില്‍ വിറങ്ങലിച്ചുകിടന്നു. പിന്നെ അങ്ങുറങ്ങി. പക്ഷേ ആ ശപഥം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയോന്നു ചോദിച്ചാല്‍....................?

ശ്രീ