ഒരുദിവസം കൃഷ്ണനും അർജുനനും കൊട്ടരത്തില്‍നിന്നു പുറത്തേക്കിറങ്ങി സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ വഴിയിലൊരിടത്തുനിന്ന് ദരിദ്രനായൊരു ബ്രാഹ്മണൻ ഭിക്ഷയെടുത്തുകൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. ആ ബ്രാഹ്മണന്റെ അവസ്ഥകണ്ട് സങ്കടവും ദയയും തോന്നിയ അര്‍ജ്ജുനന്‍ വിലപിടിച്ചൊരു സുവര്‍ണ്ണമോതിരം ഒരു ചെപ്പിനുള്ളിലാക്കി ആ ബ്രാഹ്മണനു നല്‍കുകയും ബ്രാഹ്മണന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചുകൊണ്ട് ഭിക്ഷ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ആ വിലപിടിച്ച സ്വര്‍ണ്ണമോതിരം വിറ്റ് ആ തുകകൊണ്ട് സുഖകരമായി ഇനിയുള്ളകാലം കഴിയാമെന്നു ബ്രാഹ്മണന്‍ ധരിച്ചു. എന്നാൽ അയാളുടെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ബ്രാഹ്മണനെ തടഞ്ഞുനിറുത്തുകയും ആ ചെപ്പ് കൊള്ളയടിച്ചുകൊണ്ടു ഓടിമറയുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തില്‍ വിലപിച്ചുകൊണ്ട് ബ്രാഹ്മണൻ വീണ്ടും ഭിക്ഷയാചിക്കാനായാരംഭിച്ചു.
പിറ്റേദിവസം കൃഷ്ണനും അര്‍ജ്ജുനനും നടക്കുന്നതിനിടയില് ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചുകൊണ്ടുനില്‍ക്കുന്നതുകണ്ടപ്പോള്‍ അര്‍ജ്ജുനന്‍ അമ്പരക്കുകയും അയാളെ സമീപിച്ചു കാര്യം തിരക്കുകയും ചെയ്തു. തന്നെ ഒരാള്‍ കൊള്ളയടിച്ച കാര്യം ബ്രാഹ്മണന്‍ അര്‍ജ്ജുനനോടുപറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ വിഷമിക്കുകയും ആ ബ്രാഹ്മണനു ഇക്കുറി വിലയേറിയൊരു രത്നം സമ്മാനിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ ഉടനെതന്നെ വീട്ടിലേക്കുമടങ്ങുകയും ആ വിലയേറിയ രത്നം കള്ളന്മാരാരും കവര്‍ന്നുകൊണ്ടുപോകാതിരിക്കാനായി വീട്ടിനകത്തുവച്ചിരുന്ന ഒരു മണ്‍കുടത്തിനകത്തു ഭദ്രമായി വച്ചിട്ട് അല്‍പ്പം വിശ്രമിക്കാമെന്നുകരുതി പൂമുഖത്തുവന്നുകിടന്നു. സുന്ദരമായ ഭാവിജീവിതം ആലോചിച്ചുകൊണ്ടുകിടന്ന ബ്രാഹ്മണന്‍ ക്ഷീണംകാരണം പെട്ടന്നുറങ്ങിപ്പോയി. ഈസമയത്തു ബ്രാഹ്മണന്റെ ഭാര്യ നദിയില്‍നിന്നു വെള്ളമെടുത്തുകൊണ്ടുവരാനായി ഒരു കുടമെടുത്ത് പുറത്തേയ്ക്കുപോയപ്പോള്‍ കല്ലില്‍ത്തട്ടിവീണ് കൈയിലുണ്ടായിരുന്ന കുടം പൊട്ടിപ്പോകുകയും അവർ ഉടനെ തിരിച്ചു വീട്ടില്‍വന്നിട്ട് വീട്ടിനകത്തിരുന്ന കുടവുമൊണ്ട് വെള്ളമെടുക്കാനായിപ്പോകുകയും ചെയ്തു. ബ്രാഹ്മണന്‍ രത്നം ഒളിപ്പിച്ചുവച്ചിരുന്ന കുടമായിരുന്നവര്‍ എടുത്തുകൊണ്ടുപോയത്. ബ്രാഹ്മണപത്നി വെള്ളത്തിൽ കുടം മുക്കിയപ്പോൾ രത്നം നദിയിലേക്കു വീഴുകയും അത് വെള്ളത്തിലേക്കാഴ്ന്നുപോകുകയും ചെയ്തു. ഈസമയം ഉറക്കമുണര്‍ന്ന ബ്രാഹ്മണന്‍ അകത്തുകയറി കുടം നോക്കിയപ്പോള്‍ അതവിടെ കാണാനില്ലാത്തതു മനസ്സിലാക്കി വെപ്രാളത്തോടെ എല്ലായിടവും തിരയവേ തന്റെ പത്നി ആ കുടത്തില്‍ വെള്ളവുമായി വരുന്നതുകണ്ട് ഓടി അവരുടെ അടുത്തുചെന്ന്‍ അതിനകത്തുണ്ടായിരുന്ന രത്നമെവിടെ എന്നുചോദിച്ചു. എന്നാല്‍ ബ്രാഹ്മണപത്നിക്ക് രത്നത്തെപ്പറ്റി ഒരു വിവരവുമറിയാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. തന്റെ ഭാര്യയുടെ കൈയില്‍നിന്നു രത്നം നദിയില്‍പ്പോയിരിക്കാം എന്നുവിചാരിച്ചു തലയില്‍കൈവച്ചു വിലപിച്ച ബ്രാഹ്മണൻ വീണ്ടും ഭിക്ഷയ്ക്കായിറങ്ങി.
അടുത്ത ദിവസവും ബ്രാഹ്മണന്‍ ഭിക്ഷയാചിക്കുന്നതുകണ്ട അർജുനന്‍ ബ്രാഹ്മണനോട് കാര്യം തിരക്കുകയും അയാളുടെ ദൌര്‍ഭാഗ്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആകെ വിഷമിതനായി കൃഷ്ണനോട് ഇനിയെങ്ങനെയാണ് ഈ ബ്രാഹ്മണനെ സഹായിക്കുക എന്നാരാഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടു നാണയത്തുട്ടുകള്‍ ആ ബ്രാഹ്മണനു ദാനമായി നല്‍കി. ഇതുകണ്ട അര്‍ജ്ജുനന്‍ അതിശയത്തോടെ താന്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ ബ്രാഹ്മണനു നല്‍കിയിട്ടും ഗതിപിടിയ്ക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടുനാണയങ്ങള്‍കൊണ്ട് രക്ഷപ്പെടുക എന്നു കൃഷ്ണനോട് ആരാഞ്ഞു. അര്‍ജ്ജുനന്റെ ചോദ്യംകേട്ട കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചിട്ട് നമുക്കു നോക്കാമെന്നുമാത്രം പറഞ്ഞു. തനിക്കു കിട്ടിയ രണ്ടുനാണയത്തുട്ടുകൊണ്ട് എന്തുചെയ്യാനാണ് എന്നാലോചിച്ച് ബ്രാഹ്മണന്‍ ചിന്താകുലനായി നിന്നു. ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍പോലുമിതുതികയില്ലല്ലോ എന്നാലോചിച്ചുനിന്ന ആ ബ്രാഹ്മണന്‍ അവിചാരിതമായാണ് മീന്‍ പിടിച്ചുകൊണ്ടുവന്ന ഒരാള്‍ തന്റെ പാളയിലുണ്ടായിരുന്ന മീനുകളെ തറയിലിട്ടിട്ട് ഇനം തിരിച്ചു മാറ്റുന്നതുകാണാനിടയായത്. തറയില്‍ക്കിടന്ന്‍ ഒരു സുവര്‍ണമത്സ്യം ജീവനുവേണ്ടിപ്പിടയുന്നതുകണ്ടപ്പോള്‍ ആ മീനിനോട് ദയതോന്നിയ ബ്രാഹ്മണൻ അതിനെ രക്ഷിക്കണമെന്നുറപ്പിച്ച് തന്റെ കൈയിലുണ്ടായിരുന്ന രണ്ടുനാണയത്തുട്ട് മീന്‍പിടുത്തക്കാരനു നല്‍കിയിട്ട് ആ മീന്‍ വാങ്ങി തന്റെ കമണ്ഡലുവിലിട്ടു നദിക്കരയിലെത്തുമ്പോള്‍ മീനിനെ നദിയില്‍ ഒഴുക്കിവിടാമെന്നു കരുതി അയാള്‍ നടന്നു. കൃഷ്ണനും അര്‍ജ്ജുനനും അല്‍പ്പംമാറി ആ ബ്രാഹ്മണനെ പിന്തുടര്‍ന്നു.
നദിക്കരയിലെത്തിയ ബ്രാഹ്മണന്‍ തന്റെ കമണ്ഡലുവില്‍നിന്നു സ്വര്‍ണമത്സ്യത്തെയെടുത്ത് നദിയിലേയ്ക്കൊഴുക്കിവിട്ടിട്ട് കമണ്ഡലുവിലെ ജലം മാറ്റാമെന്നുകരുതി നോക്കിയപ്പോള്‍ അതിനകത്തൊരു രത്നം കിടക്കുന്നതുകണ്ടു. ബ്രാഹ്മണന്റെ നഷ്ടപ്പെട്ടുപോയ അതേ രത്നമായിരുന്നത്. തന്റെ ഭാര്യയുടെ കൈയില്‍നിന്നു നദിയില്‍പ്പോയ അതേ രത്നം അവിചാരിതമായി തന്റെ കൈയിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തില്‍ ബ്രാഹ്മണന്‍ കിട്ടിപ്പോയി കിട്ടിപ്പോയി എന്നാര്‍ത്തുവിളിച്ചു. ബ്രാഹ്മണന്റെ സ്വര്‍ണമോതിരം കൊള്ളയടിച്ചുകൊണ്ടുപോയ കള്ളന്‍ ആ നദിക്കരയിലൊരിടത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ബ്രാഹ്മണന്‍ കിട്ടിപ്പോയേ എന്നാര്‍ത്തുവിളിക്കുന്നതുകേട്ട കള്ളന് തന്നെ ബ്രാഹ്മണന്‍ കണ്ടുകഴിഞ്ഞതുകൊണ്ടാണ് ആര്‍ത്തുവിളിക്കുന്നതെന്നും ആളുകള്‍കൂടി പിടികൂടിയാല്‍ രാജാവുതന്റെ തലവെട്ടുമെന്നും വിചാരിച്ചുഭയന്ന കള്ളന്‍ ഒളിച്ചിരുന്നിടത്തുനിന്നുമെഴുന്നേറ്റുചെന്ന്‍ ബ്രാഹ്മണനോട് മാപ്പിരക്കുകയും താന്‍ കൊള്ളയടിച്ച സ്വര്‍ണ്ണമോതിരവും ഒപ്പം മറ്റുചില വിലപിടിപ്പുള്ള സാധനങ്ങളുംകൂടി നല്‍കിയശേഷം അവിടെനിന്നു ഓടിപ്പോയി. അവിചാരിതമായി തന്നെ ഭാഗ്യം അനുഗ്രഹിക്കുന്നതുകണ്ട ബ്രാഹ്മണന്‍ സന്തോഷവാനായി വീട്ടിലേയ്ക്കുമടങ്ങി.
"അല്ലയോ അര്‍ജ്ജുനാ താങ്കള്‍ ആ ബ്രാഹ്മണന്‍ ആദ്യം വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ സമ്മാനിച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ആകെയുണ്ടായ ചിന്ത ഭാവിജീവിതത്തിലെ സുഖലോലുപത മാത്രമായിരുന്നു. അത്തരക്കാരെ നിര്‍ഭാഗ്യം വേട്ടയാടുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ തന്റെ കൈയില്‍ക്കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍കൊണ്ട് ഒരു ചെറുജീവിയുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്തയും ദയയും അയാളിലുണ്ടാവുകയും അയാള്‍ ഒരു ഉത്തമമനുഷ്യനാവുകയും ചെയ്യുകയായിരുന്നു. മനസ്സില്‍ നന്മയും ദയയുമുള്ളവര്‍ക്കുമുന്നില്‍ ഭാഗ്യദേവത വരാന്‍ മടികാണിയ്ക്കുകയില്ല. എപ്പോഴാണോ ഒരാള്‍ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ചുവിഷമിക്കുകയും അവര്‍ക്ക് തന്നാല്‍ക്കഴിയുന്ന നന്മ ചെയ്യാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ തുറക്കപ്പെടും. അന്യരുടെ ദു:ഖത്തിൽ പങ്കുചേര്‍ന്ന്‍ അവര്‍ക്ക് നന്മയുണ്ടാകണമെന്നാഗ്രഹിക്കുന്ന ജീവന്റെകൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും"
കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി നടത്തം തുടര്‍ന്നു.
ഈ കഥ കടം കൊണ്ടിരിക്കുന്നത് വായിച്ചിട്ടുള്ള പുരാണകഥകളില്‍നിന്നാണ്
ശ്രീ
