Sunday, January 31, 2010

ഒരു പാവം ഗുണ്ട

"ചെറുകിട കൊട്ടേഷനുകള്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടും കൃത്യമായും ചെയ്തുകൊടുക്കപ്പെടും.കൈകാലുകളൊടിക്കുന്നതിനു പ്രത്യേക റേറ്റ്,വീടൊഴിപ്പിക്കല്‍, വിരട്ടല്‍,കല്യാണം കലക്കല്‍ എന്നിവയ്ക്കു സ്പെഷ്യല്‍ ഡിസ്കൌണ്ട്.കൊലപാതകം നടത്തുന്നതായിരിക്കില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക".

വാര്‍ത്താളി വാസു ആന്‍ഡ് ടീംസ്
പാറേക്കടവു.
ഫോണ്‍ നമ്പര്‍: 9847............

ആ ബോര്‍ഡിലേക്കു അല്‍പ്പസമയം കുമാരന്‍ നോക്കി നിന്നു.

എന്തു കൊണ്ട് തനിക്കവരെ ഒന്നു സമീപിച്ചുകൂട.എന്തായാലും താന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ ഒന്നും നടക്കില്ല.അല്ലെങ്കിലും ഇതേപോലുള്ള കാര്യങ്ങള്‍ നേരിട്ട് ചെയ്യാതെ വിശ്വസ്തരെക്കൊണ്ട് ചെയ്യിക്കുന്നതാണു നല്ലതു.എന്തായാലും ഒന്നു ശ്രമിച്ചുനോക്കാം.മനസ്സില്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് കുമാരന്‍ വീട്ടിലേക്കു തിരിച്ചു.
.....................

തന്റെ മുമ്പിലിരിക്കുന്ന വാസുവിനെ അല്‍പ്പം പേടിയോടെ നോക്കിക്കൊണ്ട് കുമാരന്‍ തുടര്‍ന്നു.

"വാസുവണ്ണാ കാര്യം അവളെന്റെ ഭാര്യയൊക്കെ തന്നെ.പക്ഷേ ഞാന്‍ അനുഭവിക്കുന്ന ദുരിതം അതണ്ണനു പറഞ്ഞാല്‍ മനസ്സിലാവില്ല.അവളുടെ അഹങ്കാരം ഒന്നു കൊറയ്ക്കണം".


"ഹും അപ്പോള്‍ അതാണു കാര്യം.ഇതു ഞങ്ങളേറ്റു.പക്ഷേ കാശല്‍പ്പം കൂടും.കാര്യം മനസ്സിലായല്ലോ പെണ്ണുകേസാ".

"കാശ് എനിക്കു പ്രശ്നമേയല്ല.എങ്ങിനെയെങ്കിലും ഇതൊന്നു നടക്കണം.എന്റെ അഭിമാനത്തിന്റെ പ്രശ്നമാണ്.ഞാന്‍ വെറും ഉണ്ണാക്കനല്ല എന്നവളൊന്നറിയണം.പൊറത്താരെങ്കിലുമറിഞ്ഞാല്‍ നാണക്കേടാ എന്നാലും പറയാം.ഇപ്പോ വന്നുവന്നു കൈവയ്ക്കാനും തുടങ്ങിയണ്ണാ.പിന്നെ പോലീസ് കേസൊന്നുമുണ്ടാവില്ലല്ലോ അല്ലെ. "

"ഛേയ്. താനൊന്നു പേടിക്കാതെടൊ.ഇതൊരു കുഞ്ഞുമറിയാതെ ഞാന്‍ നടത്തിത്തരും.താന്‍ സമാധാനമായിട്ട് പൊയ്ക്കോ".


"ആളല്‍പ്പം പിശകാ.ഒന്നു സൂക്ഷിച്ചോളണം.കൂടുതലൊന്നും ചെയ്യണ്ട.ഒന്നു നല്ലതുപോലെ പേടിപ്പിച്ചാ മതി.ഒരു രണ്ടു ദിവസം പേടിച്ചു പനിപിടിച്ച് ആശുപത്രിയില്‍ കിടക്കണം.അത്രയേയുള്ളു"

"ഞങ്ങളേറ്റെന്നു പറഞ്ഞില്ലേ.താന്‍ പൊയ്ക്കോ. മറ്റന്നാള്‍ രാവിലെ താന്‍ താലൂക്ക് ആശുപത്രിയില്‍ ഒന്നു വന്നു നോക്കിക്കോ.തന്റെ ശത്രു അവിടെ താമസമാക്കിയിട്ടുണ്ടാവും".

....................

"ഹലോ. കുമാരനല്ലേ.ഞാനാണു വാസു.ഇന്നു തന്നെ നമ്മള്‍ കാര്യം നടത്തിയിരിക്കും.ഞാനും എന്റെ ഒരു ചെക്കനും കൂടിപോകുന്നുണ്ട്.നീ നാളെ ആശുപത്രിയില്‍ പോകാന്‍ തയ്യാറായിക്കോ"

"അണ്ണാ കൂടുതലൊന്നും ചെയ്യരുതു ഒന്നു പേടിപ്പിച്ചാല്‍ മതി.പിന്നിതിന്റെ പിന്നില്‍ ഞാനാണെന്നെങാനുമവളറിഞ്ഞാല്‍ എന്റെ പതിനാറടിയന്തിരത്തിന് കൂടാന്‍ വന്നാല്‍ മതി."

"ഒക്കെയെനിക്കറിയാമേടെ.നീ ഒന്നു പേടിക്കാണ്ടിരി.ഈ വാസു ഒന്നു പറഞ്ഞാല്‍ പിന്നെ അതില്‍ കടുകിടയ്ക്കു മാറ്റമുണ്ടാവില്ല.അപ്പം എല്ലാം പറഞ്ഞപോലെ.നാളെ ആശുപത്രിയില്‍ വച്ചു കാണാം"


...............

എന്റമ്മേ. ഞാനിപ്പം ചാവുമേ...എന്റെ ഡോക്ടറേ..എന്റെ കയ്യിപ്പഴും അവിടെ തന്നെയുണ്ടോ.."

"ഹൊ ഇതിനെക്കൊണ്ട് ശല്യമായല്ലോ.ഒന്നടങ്ങിക്കെട മനുഷ്യാ.കണ്ടവന്റെകയ്യില്‍ നിന്നും മേടിച്ചുകെട്ടുമ്പം ഓര്‍ക്കണം ഇതേപോലെ വേദനിക്കുമെന്നു.അല്ല എനിക്കറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാണു.ഇതെങ്ങിനെ പറ്റി.എന്തായാലും കളരിയൊക്കെ അറിയാവുന്ന ആരോ ആണു ഇപ്പരുവത്തിലാക്കിയത്.ഡോക്ടര്‍ പറഞ്ഞു കട്ടയായിട്ടൊള്ളതൊക്കെ മൊത്തത്തില്‍ ഒടഞ്ഞെന്നു.എന്തായാലും ഇനി കൊറച്ചുനാള് അടങ്ങിക്കിടക്കുവല്ലോ".

"ശവത്തി കുത്താതെടി തങ്കമ്മാ.ഒരു കൊട്ടേഷന്‍ പരിപാടിക്കു പോയതാ".

"നിങ്ങളിതെവിടത്തെ ഗുണ്ടയാണ്.വാര്‍ത്താളി വാസു.ആരാണീ പേര് നിങ്ങക്കിട്ടത്.ഗുണ്ടകളുടെ മാനം കളയാന്‍".

"ഏടീ വെറും വാസുവെന്നിട്ടാല്‍ ഒരു ഗുണ്ടാഎടുപ്പുകിട്ടില്ല.പിന്നെ ഇപ്പോഴത്തെ ഫാഷനല്ലേ ഒറിജിനലിന്റെ മുമ്പില്‍ ഒരു ഇരട്ടകൂടി.അതുകൊണ്ട് ഞാന്‍ തന്നെയിട്ടതാ"

"അല്ല നിങ്ങള് തല്ലാന്‍ പോയതാണോ അതോ കൊള്ളാന്‍ പോയതോ. അവരൊരുപാടുപേരുണ്ടായിരുന്നൊ"

"അവരല്ലടി. അവള്‍ ഒറ്റയ്ക്കേയുള്ളായിരുന്നു.ആ കുമാരന്റെ ഭാര്യയില്ലെ. ആ താടക സുമതി.അവളെയൊന്നു പേടിപ്പിക്കുവാന്‍ നോക്കിയതാ.നീ കുമാരനെ വകവയ്ക്കില്ല അല്ലേടി എന്നു ചോദിച്ചതുമാത്രമേ എനിക്കോര്‍മ്മയുള്ളു.പിന്നെ ബോധം വരുമ്പോല്‍ ഞാന്‍ ഇപ്പരുവത്തിലാണ്.എന്റെ കൂടെയുണ്ടായിരുന്നവന്‍ ഐ.സീലാണു.ഇതേവരെ ബോധം വീണിട്ടില്ല.ആ ദ്രോഹി കുമാരന്‍ എന്നോടു പറഞ്ഞില്ല.അവള്‍ക്കു കരാട്ടെയും കളരിയുമൊക്കെയറിയാമായിരുന്നെന്നു.പക്ഷേ ഞാനിവിടുന്നൊന്നിറങ്ങിക്കോട്ടെ.ആ കുമാരന്റെ കൊടലു ഞാനെടുക്കും"

"അയ്യേ നിങ്ങള്‍ക്ക് നാണമില്ലെ മനുഷ്യാ. ഇനി കൊടലെടുക്കാത്ത കൊറവേയുള്ളു. ഇനി നിങ്ങളായിട്ടെടുക്കണ്ട.കുമാരന്‍ മെഡിക്കല്‍ കോളേജിലാണെന്ന്‍ ആരോ പറയണകേട്ടു.ഇതേവരെ ബോധം വന്നിട്ടില്ലത്രേ".


"ഒരു സംശയവും വേണ്ടടീ.ഇതവളു ചെയ്തതു തന്നെയാ.എന്റീശ്വരമ്മാരെ ഈ പെണ്ണുങ്ങളിങ്ങനെ തുടങ്ങിയാല്‍ എന്നെപ്പോളുള്ള പാവം ഗുണ്ടകളെങ്ങിനെ ജീവിക്കും"...അത്മഗതത്തോടെ വാസു ഒന്നു തിരിഞ്ഞുകിടക്കാന്‍ നോക്കി.


"ഹമ്മേ"........


വേദന നിറഞ്ഞ ആ അലര്‍ച്ചയില്‍ ജനറല്‍ വാര്‍ഡ് കിടുങ്ങി.

Thursday, January 28, 2010

അച്ഛന്റെ സ്വന്തം മകള്‍ ആമി

എന്റെ പ്രീയപ്പെട്ട അച്ഛനു സ്വന്തം മകള്‍ ആമി എഴുതുന്നതു,

സ്വന്തം മകള്‍ എന്നെഴുതിയത് ക്ഷമിക്കണം.അച്ഛനൊരിക്കലും എന്നെയങ്ങനെ കണ്ടിരുന്നില്ലെന്നു എനിക്കറിയാം.എന്നാലും എനിക്കു അച്ഛന്‍ എന്റെ സ്വന്തം അച്ഛന്‍ തന്നെയായിരുന്നു.ദേക്ഷ്യം പിടിച്ച് അച്ഛന്‍ ഈ കത്തു വായിക്കാതെ കീറിക്കളയരുതു.അച്ഛനോടു നേരിട്ടു പറയുവാനുള്ള ധൈര്യമില്ലാതിരുന്നതുകൊണ്ടാണ് ഈ സാഹസം.

എനിക്കറിയാം അച്ഛനൊരിക്കലുമെന്നെ ഇഷ്ടപ്പെട്ടിരുന്നില്ല.അച്ഛനെന്നെ കാണുന്നതുപോലും വെറുപ്പായിരുന്നു.അതിനുമാത്രം എന്തു തെറ്റാണു ഞാന്‍ ചെയ്തതു.കുഞ്ഞിലേ അമ്മയുടെ മാറില്‍ പറ്റിച്ചേര്‍ന്നിരിക്കുമ്പോള്‍ ആ കണ്ണുകളില്‍ നിന്നും മഴവെള്ളം പോലെ കണ്ണുനീരൊഴുകുന്നത് എന്തിന്നാണെന്ന്‍ എനിക്കറിയില്ലായിരുന്നു.പലപ്പോഴും അമ്മയുടെ ചുംബനങ്ങള്‍‍ക്ക് ഉപ്പുരസമായിരുന്നു.അന്നൊന്നും അച്ഛനെന്നെയൊന്നെടുക്കുകയോ എന്നെ നോക്കുകയോ പൊലും ചെയ്തിട്ടില്ല. ഇതെന്റെ കൊച്ചല്ല,പെഴച്ചുണ്ടായതാണെന്നുള്ള ആക്രോശത്തോടെ അച്ഛന്‍ അമ്മയെ തല്ലിയിരുന്നത് മനസ്സിലാക്കുവാന്‍ അപ്പോളെനിക്കാവുമായിരുന്നില്ലല്ലോ.പിന്നീടൊരിക്കല്‍ വീട്ടിലൊരുപാടുപേര്‍ കൂടിനില്‍ക്കുന്നതും വിശന്നു കരയുന്ന എന്നെ ഒന്നെടുക്കുവാന്‍ പോലും വരാതെ തറയില്‍ മൂടിപ്പുതച്ച് നീണ്ടുനിവര്‍ന്നു കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ അമ്മയ്ക്കും എന്നെ വേണ്ടാതായോ എന്നോര്‍ത്തു എന്റെ കുഞ്ഞുമനസ്സ് ഒരു പാട് വേദനിച്ചു.

പിന്നെ ഈ പതിമൂന്നുവയസ്സിന്നുള്ളില്‍......

ഈശ്വരന്‍ എന്നെ എന്തിനായി സ്രൃഷ്ടിച്ചു എന്നെനിക്കറിയില്ല.എല്ലാം എന്റെ വിധി എന്നു കരുതി ഞാന്‍ ഈ കൂരയില്‍ ഒരു നായ്ക്കുട്ടിയേക്കാളും ദയനീയമായി ജീവിക്കുവാന്‍ ശീലിച്ചുപോയി.അഞ്ചാം ക്ലാസ്സില്‍ വച്ചെന്റെ പഠിത്തം നിര്‍ത്തിയപ്പോള്‍..എന്റെ കൂട്ടുകാരെല്ലാം പുത്തന്‍ കുപ്പായങ്ങളണിഞ്ഞ് ചിരിച്ചുല്ലസിച്ച് സ്കൂളിലേക്കു പോകുമ്പോല്‍ ഞാന്‍ ഇവിടെ കീറിപ്പറിഞ്ഞതുടുത്ത്.....എനിക്കു സഹിക്കുവാന്‍ കഴിയുമായിരുന്നില്ല.

എന്തുകൊണ്ടായിരുന്നച്ഛാ എന്നെ ഇത്രത്തോളം അച്ഛന്‍ വെറുത്തത്.സത്യത്തില്‍ ഞാന്‍ അച്ഛന്റെ മകളായിരുന്നില്ലെ. അച്ഛനെന്നെയൊന്നു ചേര്‍ത്തുപിടിക്കുവാനും ഒരുമ്മ തരുവാനും എന്നെ സ്നേഹത്തോടെ മോളേ എന്ന്‍ ഒരിക്കലെങ്കിലും വിളിക്കുവാനും ഞാന്‍ വളരെയേറെ കൊതിച്ചിരുന്നു.പക്ഷേ......

ഇത്രയും നാള്‍ ഞാന്‍ എല്ലാം സഹിച്ചു.പക്ഷേ ഇപ്പോള്‍.. മദ്യപിച്ചു യാതൊരു ബോധവുമില്ലാതെ ആരെങ്കിലും വീട്ടില്‍ കൊണ്ടുവന്ന്‍ തള്ളുമ്പോല്‍ അച്ഛനറിയുന്നില്ലേ ഒരു പ്രായമായ മകള്‍ വീട്ടിലുണ്ടെന്ന്‍.അവരുടെ കഴുകന്‍ കണ്ണുകള്‍ ആരെയാണു കൊത്തിവലിക്കുന്നതെന്ന്‍ അച്ഛനറിയുന്നുണ്ടായിരുന്നില്ലെ...

ഇന്നലെ ആദ്യമായി അച്ഛന്‍ എന്നെ സ്നേഹത്തോടെ നോക്കിയപ്പോള്‍, എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ സന്തോഷം കൊണ്ടു മതിമറന്നുപോയി.പക്ഷേ ആ സ്നേഹം അത്..അത്.. വേണ്ട. ഇപ്പോള്‍ മദ്യം അച്ഛനെയും വല്ലാതെ കീഴടക്കിയിരിക്കുന്നു.സ്വന്തം മകളെപോലും തിരിച്ചറിയാന്‍ വയ്യാത്തവനാക്കിയിരിക്കുന്നു.എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍. ഞാന്‍ തീരുമാനിച്ചച്ഛാ.എന്റെ അമ്മ എന്നെ കാത്തിരിക്കുന്നു.എനിക്കു തരുവാന്‍ കഴിയാതെ പോയ മുഴുവന്‍ സ്നേഹവുമായി മാലാഖമാരുടെ നാട്ടില്‍ എന്റമ്മ എനിക്കായി കാത്തിരിക്കുന്നു.എനിക്കും ആ സ്നേഹം വേണം.അതുകൊണ്ട് ഞാന്‍ പോകുന്നു.

എന്നോടു പൊറുക്കണം.......

ഞാനച്ഛന്റെ സ്വന്തം മകള്‍ തന്നെയായിരുന്നു.....

എന്നു അഭിരാമി
(ആമി)