Thursday, May 7, 2015

വിരലടയാളമെന്ന അത്ഭുതം

വിരലടയാളങ്ങള്‍

കോടാനുകോടി ആളുകള്‍ക്കിടയില്‍നിന്നു ഒരാളെ തിരിച്ചറിയുവാനായി പ്രകൃതിതന്നെ അവന്റെ വിരല്‍ത്തുമ്പുകളില്‍ ഒരുക്കിവച്ച വിസ്മയമാണ് വിരലടയാളങ്ങള്‍. തൊടുന്നിടത്തെല്ലാം അവന്‍പോലുമറിയാതെ പതിഞ്ഞുവീഴുന്ന അത്ഭുതമുദ്ര. എത്രതന്നെ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും മാറ്റമേതുമില്ലാതെ തുടരുന്ന ഒന്നുകൂടിയാണിത്. ഈ ഭൂമിയിലുള്ള സകലമനുഷ്യരുടേയും വിരലടയാളങ്ങള്‍ അതിശയകരമാംവണ്ണം വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ വിരലടയാളംവച്ച് മില്യണ്‍കണക്കിനു മനുഷ്യരുടെ ഇടയില്‍നിന്നുമൊരാളെ കണ്ടെത്തുകയെന്നത് ആയാസകരമായ വസ്തുതയേ ആകുന്നില്ല. മനുഷ്യന്റെ ഏറ്റവും വലിയ ഐഡന്റിറ്റി കൂടിയാണ് അവന്റെ വിരലടയാളങ്ങള്‍.

പ്രാചീനകാലംമുതല്‍തനെ മനുഷ്യന്‍ തങ്ങളുടെ കൈപ്പത്തിയും വിരലുകളുടെ അറ്റത്തുള്ള അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. പഴയകാലത്ത് ഹസ്തരേഖാശാസ്ത്രവും വിരല്‍ത്തുമ്പിലെ അടയാളങ്ങള്‍നോക്കി ഭൂതഭാവിപ്രവചനങ്ങളും മറ്റുമൊക്കെ നടത്തുന്നത് സാധാരണമായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വാസസ്ഥാനങ്ങളായ ഗുഹകളുടെ ഭിത്തികളിലും കളിമണ്‍ ഫലകങ്ങളിലുമൊക്കെ തങ്ങളുടെ കൈപ്പത്തി പതിപ്പിച്ചു അടയാളം സൂക്ഷിച്ചിരുന്നു. തങ്ങളുടെ അസ്തിത്വത്തിന്റെ അടയാളങ്ങളായി അവര്‍ കൈപ്പത്തിയടയാളങ്ങളേയും വിരല്‍പ്പാടുകളേയും കരുതിയിരിക്കണം. കാലംകടന്നുപോകവേ ഉറപ്പിന്റേയും വിശ്വാസ്യതയുടേയും അടയാളങ്ങളായി വിരല്‍പ്പാടുകള്‍ പ്രമാണങ്ങളിലും മുദ്രപത്രങ്ങളിലുമൊക്കെ ഉപയോഗിച്ചുതുടങ്ങി. ബാബിലോണിയന്‍ ജനതയാണ് ആദ്യമായി വിരലടയാളങ്ങള്‍ പതിപ്പിച്ചുതുടങ്ങിയത്. കുറ്റപത്രങ്ങളില്‍ കുറ്റവാളികളുടെ വിരല്‍പ്പാട് പതിക്കുകയെന്നത് പുരാതന ഈജിപ്തിലെ കീഴ്വഴക്കമായിരുന്നു. ചൈനയില്‍ ടാംഗ് വംശജരുടെ കാലത്തു വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ഒരുകാര്യമുറപ്പായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വിരല്‍ത്തുമ്പുകളിലുറങ്ങുന്ന അത്ഭുതത്തെ തിരിച്ചറിഞ്ഞിരുന്നവരായിരുന്നു.

പതിനേഴാംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വിരലടയാളങ്ങളെകുറിച്ച് ഗൌരവതരമായ പഠനങ്ങളാരംഭിച്ചുതുടങ്ങിയിരുന്നു. മാര്‍ക് ട്വൈന്‍ തന്റെ ഒരുനോവലില്‍ കഥാനായകന്‍ തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടെത്തിയത് വിരലടയാളം നോക്കിയാണെന്നും മനുഷ്യരില്‍ ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണതെന്നും ഒരാളിന്റെതില്‍നിന്നുംവ്യത്യസ്തമായിരിക്കും മറ്റൊരാളിന്റെ വിരല്‍പ്പാടും എന്നുമെഴുതിവച്ചു. അതുപോലെതന്നെ ഷെര്‍ലക്ഹോംസ്കഥകളില്‍ വിരലടയാളത്തിലൂടെ കുറ്റവാളിയെ തിരിച്ചറിയാമെന്ന്‍ ഹോംസിനെക്കൊണ്ട് കോനന്‍ ഡോയലും പ്രവചിച്ചു. എന്നിട്ടും ഒരുപാടുകാലം കഴിഞ്ഞാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ആ മഹാത്ഭുതം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വികാസം പ്രാപിച്ചത്.

വിരലടയാളങ്ങളില്‍നിന്നു അതിന്റെ ഉടമയെ കണ്ടെത്താമെന്ന്‍ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ്ഇന്ത്യയിലെ ബംഗാള്‍പ്രവിശ്യയിലെ സബ്കളക്ടറായി ജോലിനോക്കിയിരുന്ന വില്യം ഹെര്‍ഷല്‍ എന്ന യൂറോപ്യനായിരുന്നു. ഗ്രാമീണരുടെ വിരല്‍പ്പാടുകള്‍ മേശമേല്‍ പതിഞ്ഞതു ശ്രദ്ധിച്ച് അതില്‍ ഹരംകയറിയ ഹെര്‍ഷല്‍ വിരല്‍പ്പാടുകളെകുറിച്ചുള്ള പഠനമാരംഭിച്ചു. ഗ്രാമീണരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചെടുത്ത് അവയെക്കുറിച്ച് പഠിച്ചപ്പോള്‍ ആ വിരലടയാളങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന്‍ ഹെര്‍ഷല്‍ കണ്ടെത്തി. അതോടെ ഹെര്‍ഷല്‍ തന്റെ കൂടുതല്‍ ശ്രദ്ധ വിരലടയാളങ്ങളെക്കുറിച്ചുള്ള പഠനത്തിനായി നീക്കിവച്ചു. വിരലടയാളങ്ങളില്‍നിന്നു കൃത്യമായി ആള്‍‍ക്കാരെ മനസ്സിലാക്കാമെന്നും അതുവഴി കുറ്റവാളികളെ കണ്ടെത്താമെന്നു മനസ്സിലാക്കിയ ഹെര്‍ഷല്‍ നാലഞ്ചുമാസം കഴിഞ്ഞ് അതിനെകുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി തന്റെ മേലധികാരിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പ്രബന്ധം ചവറ്റുകുട്ടയിലെറിയപ്പെട്ടു. തന്റെ മഹത്തായ കണ്ടുപിടുത്തം ലോകമറിയാതെ പോയതോടെ നിരാശനായ ഹെര്‍ഷല്‍ ജോലിരാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി.

കുറച്ച് കാലങ്ങള്‍ക്കുശേഷം ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോക്ടര്‍ വിരലടയാളങ്ങളെക്കുറിച്ച് ആകൃഷ്ടനായി അതിനെക്കുറിച്ചുള്ള പഠനമാരംഭിച്ചു. തന്റെ വീട്ടുജോലിക്കാരുടേയും അയല്‍‍ക്കാരുടേയും സുഹൃത്തുക്കളുടേയും ആശുപത്രിയില്‍വരുന്ന രോഗികളുടേയുമൊക്കെ വിരല്‍പ്പാടുകള്‍ ശേഖരിച്ച് അവ പഠനവിഷയമാക്കി. ആ വിരലടയാളങ്ങള്‍ വച്ച് ഒരിക്കല്‍ ഒരു മോഷ്ടാവിനെ ഫാള്‍ഡ് കുടുക്കുകയും ചെയ്തു. തുടര്‍പഠനങ്ങളില്‍നിന്നു അഴുക്കും മറ്റും പുരണ്ട വിരലുകളാല്‍മാത്രമല്ല കൈവിരല്‍ തൊടുന്നിടത്തെല്ലാം വിരലടയാളം പതിയുമെന്ന്‍ അയാള്‍ കണ്ടെത്തി. തന്റെ കണ്ടെത്തലുകള്‍ ഒരു ലേഖനമാക്കി ഫാള്‍ഡ് നേച്ചര്‍ മാസികയ്ക് അയച്ചുകൊടുക്കുകയും അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനം കണ്ട ഹെര്‍ഷല്‍ താന്‍ ആദ്യംതന്നെ ഇതുകണ്ടെത്തിയതാണെന്നും അന്ന്‍ എഴുതിവച്ചിരുന്ന വിവരങ്ങളുടെ ഡീറ്റൈല്‍സും മറ്റും വച്ച് നേച്ചര്‍ മാസികയ്ക് മറ്റൊരു കത്തെഴുതി. അങ്ങിനെ വിരലടയാളങ്ങളുടേ കണ്ടുപിടുത്തത്തിന്റെ പേരില്‍ ഒരു വലിയ അവകാശത്തര്‍ക്കം ഉടലെടുത്തു.

ലണ്ടനില്‍ ഹെര്‍ഷലും ഫാള്‍ഡും തമ്മിലുള്ള അവകാശത്തര്‍ക്കം നടക്കുമ്പോള്‍ ഫ്രാന്‍സിക് ഗാള്‍ട്ടന്‍ എന്ന ജീവശാസ്ത്രജ്ഞന്‍ വിരലടയാളപഠനമാരംഭിച്ചിരുന്നു. ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കുവാന്‍ എങ്ങിനെ കഴിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. അതിനായി ഒരു വര്‍ഗ്ഗീകരണ ഫോര്‍മുല കണ്ടെത്താന്‍ ഗാള്‍ട്ടന്‍ കഠിന പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ എല്ലാ വിരലടയാളങ്ങളും അടിസ്ഥാനപരമായി നാലു തരത്തിലുള്ളവയാണെന്നും ബാക്കിയൊക്കെ അവയുടെ ഉപവിഭാഗങ്ങളാണെന്നും ഗാള്‍ട്ടന്‍ തിരിച്ചറിഞ്ഞു. നാലു അടിസ്ഥാനമാതൃകകളെ അടിസ്ഥാനമാക്കി ഒരു ഫോര്‍മുല കണ്ടെത്താനുള്ള ശ്രമം ഗാള്‍ട്ടന്‍ തുടര്‍ന്നു. ഈ സമയം അര്‍ജന്റീനിയന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ യൂസെറ്റിച്ചിസ് എന്ന ഉദ്യോഗസ്ഥനും വിരലടയാളപഠനമാരംഭിച്ചിരുന്നു. താമസിയാതെ യൂസെറ്റിച്ചിസ് ഒരു ഗണിതസൂത്രം കണ്ടെത്തി. ഈ ഗണിതസൂത്രമുപയോഗിച്ച് ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കാനാകുമായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും വിരലടയാളമെടുത്ത് സൂക്ഷിക്കുകയും അതുവഴി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടുന്നുകിട്ടുന്ന വിരലടയാളങ്ങളുപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താമെന്നുമുള്ള യുസെറ്റിച്ചിസിന്റെ അവകാശവാദം അംഗീകരിച്ച ഗവണ്മെന്റ് എല്ലാ ജനങ്ങളും തങ്ങളുടെ വിരലടയാളം നല്‍കണമെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതില്‍ സംശയാലുക്കളായ ജനങ്ങള്‍ കലാപം തുടങ്ങുകയും പ്രസ്തുതനിയമം ഗവണ്മെന്റിനു പിന്‍വലിക്കേണ്ടിവരുകയും ചെയ്തു. യൂസെറ്റിച്ചിസ് കണ്ടെത്തിയ വര്‍ഗ്ഗീകരണസൂത്രവും മറ്റും അര്‍ജന്റീനയുടെ നാലതിരുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ടു. പില്‍ക്കാലത്ത് താന്‍ കണ്ടെത്തിയ കണ്ടുപിടുത്തം മറ്റൊരാള്‍ കണ്ടെത്തി പ്രശത്സനാകുന്നത് വേദനയോടേ നോക്കിനില്‍ക്കാനേ യൂസെറ്റിച്ചിസിനു കഴിഞ്ഞുള്ളൂ.

വിരലടയാളവര്‍ഗ്ഗീകരണവും അതുപയോഗിച്ച് ആള്‍ക്കാരെ തിരിച്ചറിയുവാനുമൊക്കെയുള്ള ഫോര്‍മുല എഡ്വാര്‍ഡ് ഹെന്‍ട്രി എന്ന യുവാവ് കണ്ടെത്തി. അതുപയോഗിച്ച് അയാള്‍ ചില പ്രമാദമായ കേസുകള്‍ തെളിയിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ യൂസെറ്റിച്ചിസ് കണ്ടെത്തിയ അതേ രീതിയിലുള്ള ഫോര്‍മുല തന്നെയായിരുന്നു ഹെന്‍ട്രിയും കണ്ടെത്തിയത്. വിരലടയാളങ്ങള്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടുത്തുമെന്നും ഏതൊരാളിനേയും തിരിച്ചറിയുവാന്‍ സഹായകകരമാകുമെന്നും പതിയെ ലോകം അംഗീകരിച്ചുതുടങ്ങി. അമേരിക്കയുള്‍പ്പെടെ ഒട്ടുമിക്കരാജ്യങ്ങളും വിരലടയാളമേഖലയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും ആള്‍ക്കാരുടെ എല്ലാം വിരലടയാളങ്ങളെടുത്തു സൂക്ഷിക്കുവാനാരംഭിക്കുകയും ചെയ്തു. പല കുപ്രസിദ്ധരായ കുറ്റവാളികളും ഇപ്രകാരം വലയിലാക്കപ്പെട്ടു. അതോടെ വിരല്‍ത്തുമ്പിലെ ഈ വിസ്മയകരമായ രേഖകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും കുറ്റവാളികളാരംഭിച്ചു. പലരും വിരല്‍ത്തുമ്പിലെ  തൊലി പൂര്‍ണ്ണമായും ഓപ്പറേഷന്‍ ചെയ്തും മറ്റുമൊകെ മാറ്റി. എന്നാല്‍ പ്രകൃതി സ്വയമൊരുക്കി വച്ചിരിക്കുന്ന ആ അത്ഭുതത്തെ ഇല്ലാതാക്കാന്‍ ആരാലും സാധ്യമല്ലായിരുന്നു. എത്രതന്നെശ്രമിച്ചാലും കുറച്ചു ദിവസങ്ങള്‍കൊണ്ട് വിരല്‍ത്തുമ്പിലെ പാടുകള്‍ യഥാസ്ഥിതിയിലായി മാറുകതന്നെചെയ്യും. ഇന്ന്‍ ലോകത്തെ എല്ലാ പോലീസ് സേനകളും കുറ്റവാളികളെ തിരിച്ചറിയുവാന്‍ കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുവാന്‍ വിരലടയാളങ്ങളെ പ്രഥമമായി ഉപയോഗിക്കുന്നു.

വിരലടയാളങ്ങള്‍ പ്രകൃതിതന്നെ ഒരുക്കിവച്ച ഒരു വിസ്മയമാണ്. ഇവ ജനിച്ചനാള്‍മുതല്‍ മരണംവരെ യാതൊരു മാറ്റവുംകൂടാതെ നിലകൊള്ളുന്നു. കൈപ്പത്തികളെ പൊതിഞ്ഞിരികുന്ന ബാഹ്യചര്‍മ്മത്തില്‍ കാണുന്ന വലയങ്ങള്‍പോലെയും ചുഴികള്‍പോലെയും നെടുവരമ്പ്പോലെയുമൊക്കെയുള്ള രേഖകളാണ് വിരലടയാളങ്ങള്‍. സ്പര്‍ശിക്കുന്ന സ്ഥലത്തൊകെ അവയുടെതന്നെ അടയാളങ്ങള്‍ പതിപ്പിച്ചിടുന്നു.ഉള്ളം കൈയിലുള്ള സ്വേദഗ്രന്ഥികളില്‍ നിന്നുമുണ്ടാകുന്ന ശ്രവങ്ങളാണ് വിരല്‍പ്പാടുകള്‍ പതിയാനിടയാക്കുന്നത്. നാലുതരം വിരലടയാളങ്ങളാണ് പ്രധാനമായുമുള്ളത്.

1. വലയം (loop)
2. ചുഴി(Whorl)
3. കമാനം(Arch)
4. സമ്മിശ്രം(Composite)

വിരലടയാളങ്ങള്‍ വര്‍ഗ്ഗീകരിച്ച് തരംതിരിക്കുന്ന പഠനപദ്ധതിയാണ് റിഡ്ജിയോളജി. ഒരു കുറ്റകൃത്യം നടന്നസ്ഥലത്തുനിന്നു വിരലടയാളങ്ങളെ കണ്ടെത്തുവാന്‍ ഇന്നു അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. നേര്‍മ്മയേറിയ ബ്രഷ്കൊണ്ട് ഗ്രാഫൈറ്റ്, ആന്റിമണി, അലുമിനിയം തുടങ്ങിയ പൊടികള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളില്‍ വിതറും. അവിടെ വിരല്‍പ്പാടുകള്‍ ഏതെങ്കിലും പതിഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായും പാടുകള്‍ തെളിഞ്ഞുവരും. ഫ്ലൂറസെന്റ്പൊടികളും ഇവയ്ക്കായി ഉപയോഗിക്കുന്നു. നവകാലഘട്ടത്തില്‍ ലേസര്‍രശ്മികള്‍ ഉപയോഗിച്ചും അടയാളങ്ങളെ വീണ്ടെടുക്കുന്നുണ്ട്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും വിരലടയാളങ്ങളുടെ ഒരു വന്‍ശേഖരം കാത്തുസൂക്ഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരേ അവര്‍ തന്നെ കരുതിവയ്ക്കുന്ന തെളിവാണ് വിരലടയാളങ്ങള്‍. ആരുവിചാരിച്ചാലും മായ്ക്കാനാവാത്ത പ്രകൃതിയുടെ മുദ്ര.

(ഡോക്ടര്‍ മുരളീകൃഷ്ണയുടെ കുറ്റാന്വോഷണം നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകം വായിച്ച ഹരത്തില്‍ അതില്‍നിന്നു കടംകൊണ്ടെഴുതിയത്)

ശ്രീ

Thursday, April 23, 2015

വിയറ്റ്നാം യുദ്ധം


വിയറ്റ്നാം യുദ്ധത്തെ വേണമെങ്കില്‍ ഒരു അത്ഭുതം എന്നു വിശേഷിപ്പിക്കാം. ഉത്തര ദക്ഷിണ വിയറ്റ്നാമുകള്‍ തമ്മില്‍ നടന്ന ഒരാഭ്യന്തരയുദ്ധം ഒടുവില്‍ ലോകത്തിലെ തന്നെ സര്‍വ്വശക്തനായൊരു രാജ്യത്തിന്റെ തോല്‍വിയടയലിലാണ് അവസാനിച്ചത്. 1959 ഏപ്രില്‍ മാസത്തില്‍ തുടങ്ങി 1975 വരെ നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്നാം യുദ്ധം. സര്‍വ്വ നാശകാരിയായ പല രാസായുധങ്ങളും മറ്റുമൊക്കെ പ്രയോഗിച്ച് അമേരിക്കപോലൊരു സര്‍വ്വശക്തന്‍ പൊരുതിയെങ്കിലും ഒടുവില്‍ ഇത്തിരിക്കുഞ്ഞനായ വിയറ്റ്നാമിനോട് മുട്ടുമടക്കേണ്ടിവന്നു.‍ ഏകദേശം 65-70 ലക്ഷത്തോളം കൊല്ലപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക നാശം ഉണ്ടാക്കിയ ആ യുദ്ധത്തിലേയ്ക്കൊരു വഴിനടത്തം. ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പിന്നെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ വന്ന ലേഖനത്തിനുമാണ്.

വളരെ പണ്ടുകാലം മുതല്‍ തന്നെ വൈദേശിക കടന്നുകയറ്റങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഒരു ജനതയായിരുന്നു വിയറ്റ്നാമിലേത്. ചൈനാക്കാര്‍, മംഗോളിയക്കാര്‍, ജപ്പാന്‍ കാര്‍, ഫ്രഞ്ചുകാര്‍ എന്നിവരൊക്കെയും വിയറ്റ്നാമില്‍ അധിനിവേശം നടത്തിയവരായിരുന്നു. അതാത് കാലങ്ങളിലൊക്കെയും വിയറ്റ്നാം ജനത ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പും നടത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ജപ്പാനില്‍ നിന്നും ഫ്രാന്‍സ് വിയറ്റ്നാമിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍ വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിശക്തമായ വേരോട്ടമുള്ള അവസ്ഥയായിരുന്നു. ലോകമഹായുദ്ധകാലഘട്ടത്തില്‍ ജാപ്പനീസ് സൈനികര്‍ക്കെതിരേ അതിശക്തമായി പോരാടുവാന്‍ മുന്‍ പന്തിയില്‍ നിന്നത് ഹോചിമിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളായിരുന്നു. ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വളരെ വലിയ സ്വാധീനവും മറ്റുമാണുണ്ടായിരുന്നത്. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഫ്രഞ്ചുകാരോടും എതിര്‍പ്പുണ്ടായി. രാജ്യം ഒരു അധിനിവേശത്തിന്‍ കീഴില്‍ കഴിയുവാന്‍ അവരൊട്ട് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.

വിയറ്റ്നാമില്‍ തുടര്‍ഭരണം നടത്തുവാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വിയറ്റ്നാമില്‍ നിന്നും പിന്മാറിയാല്‍ അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്നു അവര്‍ ഭയന്നിരുന്നു. ഇതിനിടയില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റുകള്‍ ഫ്രഞ്ചുകാര്‍ക്കെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. അമേരിക്കന്‍ സഖ്യപിന്തുണയോടെ ഫ്രാന്‍സ് ഗറില്ലകള്‍ക്കെതിരേ പോരാടിയെങ്കിലും വിജയം ഗറില്ലകള്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ജനീവയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ ഫ്രാന്‍സ് വിയറ്റ്നാമിനു സ്വാന്തന്ത്ര്യം നല്‍കുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിയറ്റ്നാമിനെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തരവിയറ്റ്നാം, ദക്ഷിണവിയറ്റ്നാം എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഉത്തരവിയറ്റ്നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്നാം പാശ്ചാത്യപിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ദിന്‍ ദിയെം എന്ന നേതാവിനേയും ഏല്‍പ്പിച്ചു.

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയാനുഭാവികളെ അതിക്രൂരമായി അടിച്ചമര്‍ത്താനാരംഭിച്ചതോടേ അവര്‍ ദിയമിനെതിരായി തിരിഞ്ഞു. ആ അസ്ംതൃപ്തിയാണ് ഒരു വലിയ ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. വിയറ്റ്നാം മുഴുവന്‍ സ്വാധീനമുള്ള വിയറ്റ്കോംഗ് ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും സര്‍ക്കാരും ഗറില്ലായുദ്ധക്കാരെ സഹായിച്ചു. ഇറ്റ്ഗോടെ കൂടുതല്‍ കര്‍ശനമായി ദിയെം ഗറില്ലകളെ നേരിടാന്‍ തുടങ്ങുകയും അതുപിന്നീട് ഇരു വിയറ്റ്നാമുകളും തമ്മിലുള്ള രൂക്ഷമായൊരു യുദ്ധമായ് പരിണമിക്കുകയും ചെയ്തു.

വിയറ്റ്നാമിലെ സംഘര്‍ഷത്തില്‍ നേരിട്ടിടപെടാന്‍ ആദ്യം അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് വിയറ്റ്നാമിനടുത്തുള്ള ഉള്‍ക്കടലില്‍ വച്ച് തങ്ങളുടെ കപ്പലിനെ ഉത്തരവിയറ്റ്നാം ആക്രമിച്ചു എന്നുപറഞ്ഞ് അമേരിക്ക വിയറ്റ്നാം ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപ്പെട്ടു. വിയറ്റ്നാം ഗറില്ലകള്‍ക്കു നേരെയായിരുന്നു യുദ്ധം. ഗറില്ലകളുമായുള്ള യുദ്ധമായിരുന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു യുദ്ധമുഖം എങ്ങുമുണ്ടായിരുന്നില്ല. വിയറ്റ്നാം കാടുകളില്‍ ഒളിച്ചിരുന്ന്‍ യുദ്ധം നടത്തിയ ഗറില്ലകളെ കീഴടക്കാനോ പിടിക്കുവാനോ അത്ര എളുപ്പവുമായിരുന്നില്ല. കാടുകളില്‍ തിരഞ്ഞുപിടിച്ച് ഗറില്ലകളെ കൊല്ലുന്നതും രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ ആയുധം കൊണ്ടുവരുന്നതും ഒക്കെ കണ്ടെത്തുവാന്‍ അമേരിക്കന്‍ സൈന്യം നന്നേ ബുദ്ധിമുട്ടി. ഇതിനിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ ഗറില്ലകള്‍ അമേരിക്കന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു.

കനത്ത ആള്‍നാശം സംഭവിച്ചുതുടങ്ങിയതോടെ ക്രൂദ്ധരായ അമേരിക്ക ഗറില്ലകള്‍ക്കെതിരേയുള്ള യുദ്ധം കര്‍ശനമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത നാപാം ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ഇത്തരം ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. അതുകൊണ്ട് ബോംബിംഗിനിരയായവര്‍ ഒക്കെയും കത്തിയമര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാല്‍ എക്സ്പ്ലോസ്സീവ്സ് അമേരിക്ക വിയറ്റ്നാമില്‍ പ്രയോഗിച്ചു എന്നാണ് കണക്ക്. ഗറില്ലകളെ പട്ടിണിക്കിട്ട് കൊല്ലുവാനായുദ്ദേശിച്ച് അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ പാടങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനും കൊന്നൊടുക്കാനുമായി അമേരിക്ക ഹെക്ടര്‍ കണക്കിനു വനഭൂമിയില്‍ ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു തളിക്കുകയുണ്ടായി. മരങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇല പൊഴിക്കുവാനായിട്ടാണിത് തളിച്ചത്. അങ്ങിനെ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനാകും എന്ന്‍ അവര്‍ കണക്കുകൂട്ടി. ഏകദേശം 5 ലക്ഷം ഹെക്ടര്‍ വനഭൂമിയില്‍ ഈ മാരകരാസകീടനാശിനി തളിക്കപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കിരാതവുമായ കെമിക്കല്‍ ആക്രമണമായിരുന്നുവത്. ഈ വിഷനാശിനി മണ്ണില്‍ കലര്‍നതുമൂലം ഭൂമി കൃഷിയോഗ്യമല്ലാതായി. വായുവും ജലവും പൂര്‍ണ്ണമായും മലിനപ്പെട്ടു. വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് 30 ലക്ഷത്തോളം സാധാരണക്കാരെയും സൈനികരെയുമാണ് പ്രതികൂലമായി ബാധിച്ചത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുഴുവന്‍ ശാരീരികവൈകല്യങ്ങളുണ്ടായി.  മാറാരോഗങ്ങളും കാന്‍സറും ത്വക്ക് രോങ്ങളും സര്‍വ്വസാധാരണമായി. ക്രൂരതയുടെ പര്യായപദങ്ങളായിമാറിയ സഖ്യസേന കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നൊടുക്കി. ഗ്രാമങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. ഇപ്രകാരമുള്ള കിരാത ചെയ്തികള്‍ സൌത്ത് വിയറ്റ്നാമിലെ ജനങ്ങളെക്കൂടി സഖ്യസേനയ്ക്കെതിരാക്കിമാറ്റി.

തുടക്കം മുതലേതന്നെ തങ്ങള്‍ അനാവശ്യമായ ഒരു യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന ചിന്തയുണ്ടായ അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ വലിയ ആത്മാര്‍ത്ഥത ഒന്നും കാണിച്ചില്ല. വൈകാരിക മാന‍സികസമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട അവര്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നുതള്ളിക്കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന ഗറില്ലകള്‍ ആത്മാര്‍പ്പണത്തോടെയാണു പൊരുതിയത്. കമ്മ്യൂണിസ്റ്റുകളും നാട്ടുകാരും അതൊരു സ്വാതന്ത്ര്യപോരാട്ടമായാണ് വിലയിരുത്തിയത്. സഖ്യസേനയുടെ പല ചെയ്തികളും പരക്കെ വിമര്‍ശനം നേരിടുകയും മിത്രങ്ങളായിരുന്നവര്‍ പോലും അവരെ ശത്രുക്കളായി കാണുവാനും തുടങ്ങി. ഗറില്ലാസൈന്യം അത്ര സംഘടിതമല്ലായിരുന്നെങ്കിലും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പ്രഗത്ഭരായ അമേരിക്കന്‍ സൈനികരോട് പോരാടി അവര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ അമേരിക്കയില്‍ തന്നെ ഈ യുദ്ധത്തിനെതിരേയും അമേരിക്കന്‍ സൈനികരുടെ ക്രൂരതകള്‍ക്കെതിരേയും വളരെവലിയ പ്രതിഷേധമുയര്‍ന്നുവരാന്‍ തുടങ്ങി. ഇതിനിടയില്‍ വിയറ്റ്നാമിന്റെ പ്രധാന ആഘോഷവങ്ങളിലൊന്നായിരുന്ന ടെറ്റ് ഉത്സവ(ചന്ദ്രോത്സവം)ദിവസം വലരെ വലിയൊരു ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ഒരു മിന്നലാക്രമണം നടത്തി. വളരെ കനത്ത ആള്‍നാശമാണ് അമേരിക്കയ്ക്ക് ഉണ്ടായത്. ഈ സംഭവം കൂടിയായതോടെ അമേരിക്കയില്‍ ഈ യുദ്ധത്തിനെതിരേയുള്ള മുറവിളി ശക്തമായിമാറി. മാത്രമല്ല യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും വെടിവയ്പ്പില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ വിയറ്റ്നാമില്‍ നിന്നും നിരുപാധികം പിന്‍വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിതീരുകയും ചെയ്തു. ലോകത്തിലെ സര്‍വ്വശക്തര്‍ എന്നഹങ്കരിച്ചിരുന്ന ഒരു സാമ്രാജ്യശക്തി ഒരു കുഞ്ഞുരാജ്യത്തോട് മുട്ടുമടക്കുകയായിരുന്നുവപ്പോള്‍.

1973 ല്‍ പാരീസില്‍ വച്ചു നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയും നോര്‍ത്ത് വിയറ്റ്നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു. അതിനുശേഷവും നോര്‍ത്ത് സൌത്ത് വിയറ്റ്നാമുകള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1975 ല്‍ നോര്‍ത്ത് വിയറ്റ്നാം സൌത്ത് വിയറ്റ്നാമിന്റെ ക്യാപ്പിറ്റലായ സൈഗോണ്‍ പിടച്ചടക്കുകയും താമസം വിനാ ഉത്തരദക്ഷിണവിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങിനെ 1959 മുതല്‍ 1975 വരെ വര്‍ഷക്കാലം നീണ്ടുനിന്ന, ഇരുഭാഗത്തുമായി ഏകദേശം 65 ലക്ഷത്തോളം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ട വിയറ്റ്നാം യുദ്ധം അവസാനിക്കപ്പെട്ടു.

ശ്രീക്കുട്ടന്‍