Saturday, August 13, 2016

ശീതയുദ്ധം - ഭാഗം 2

ചൈനീസ് സിവില്‍ വാര്‍

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേ തന്നെ ചൈന രൂക്ഷമായൊരു ആഭ്യന്തരയുദ്ധവക്കിലായിരുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളും തമ്മിലായിരുന്നു ഈ അസ്വാരസ്യം. ഭരണപക്ഷമായിരുന്ന കുമിന്താങ്ങുകള്‍ക്കെതിരേ പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജപ്പാന്‍ ചൈനയില്‍ അധിനിവേശം നടത്തിയപ്പോള്‍ പരസ്പ്പരമുള്ള പോരുമതിയാക്കി കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും ഒറ്റക്കെട്ടായി ജപ്പാനെ നേരിട്ടു. യുദ്ധമുഖത്ത് പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വീരോചിത പ്രകടനങ്ങളാണ് പുറത്തെടുത്തത്. പല നിര്‍ണ്ണായകഘട്ടങ്ങളിലും ചനയിലെ പല നഗരങ്ങളും കൈവിട്ടുകൊണ്ട് രക്ഷപ്പെട്ടുപോയ കുമിന്താങ്ങുകളെ അപെക്ഷിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ജന പിന്തുണയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. റഷ്യയുടെ സഹായം കൂടി ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉജ്ജ്വലമായി പോരാടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. ജപ്പാ​‍ന്‍ കയ്യേറിയ ചൈനയുടെ വലിയൊരു പ്രദേശം അവരില്‍ നിന്നും പിടിച്ചെടുത്ത റഷ്യ ആ പ്രദേശങ്ങളുടെ നിയന്ത്രണം മാവോക്കും കൂട്ടര്‍ക്കുമാണു കൈമാറിയത്. അതോടെ കൂടുതല്‍ ശക്തരായ കമ്മ്യൂണിസ്റ്റുകള്‍ കുമിന്താങ്ങുകള്‍ക്കെതിരേ പോരാട്ടം രൂക്ഷമാക്കി. റഷ്യ ധാരാളം ആയുധങ്ങളും കൂടി നല്‍കിയത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാലുവര്‍ഷത്തോളം തുടര്‍ന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ചിയാങ്ങ് കൈഷക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും മാവോയുടെ നേതൃത്വത്തില്‍ 1949 ഒക്റ്റോബര്‍ 1 നു ചൈന പീപ്പില്‍സ് റിപ്പബ്ലിക് ഓഫ് ചൈനയായി ഡിക്ലെയര്‍ ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു.

കമ്മ്യൂണിസം ചൈനയില്‍ വളരാതിരിക്കുവാനായി വളരെ വലിയ ആളും അര്‍ത്ഥവും മുടക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു കനത്ത അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന അമേരിക്ക ചിയാംഗ് കൈഷക്ക് രാഷ്ട്രീയാഭയം തേടിയ തായ്‌വാനാണ് യഥാര്‍ത്ഥ ചൈന എന്ന വാദമുന്നയിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ടസഭാംഗത്വം നേടിയെടുത്ത ചൈനയ്ക്ക് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നുറപ്പിക്കുവാന്‍ പിന്നേയും ഇരുപത്തിമൂന്നോളം വര്‍ഷങ്ങള്‍ കാക്കേണ്ടിവന്നു.

കൊറിയന്‍ യുദ്ധം

മുപ്പത്തഞ്ച് വര്‍ഷം നീണ്ടുനിന്ന ജപ്പാന്റെ കോളനിവാഴ്ച കൊറിയയില്‍ അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയായിരുന്നു. 1910ല്‍ കൊറിയന്‍ പെനിന്‍സുലയിലേക്ക് അതിക്രമിച്ചുകടന്ന ഇമ്പീരയല്‍ ജപ്പാന്‍ കൊറിയയെ കീഴടക്കി. കൊറിയയുടെ തനിമയും സംസ്ക്കാരവും ഒക്കെ തച്ചുതകര്‍ത്ത് ജപ്പാന്റെ വെറുമൊരു കോളനിയായി കൊറിയയെ അധപതിപ്പിച്ച അധിനിവേശത്തിനു അറുതിയായത് 1945ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. ജപ്പാന്റെ പരാജയ വാര്‍ത്ത പുറത്തുവന്ന സമയമായപ്പോഴേയ്ക്കും യു എസ് എസ് ആര്‍ കൊറിയയുടെ നല്ലൊരു ഭാഗം പ്രദേശവും ജപ്പാന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കക്ക് കൊറിയയില്‍ ഒരു ബേസ് ഇല്ലായിരുന്നു. യു എസ് എസ് ആര്‍ അധീനതയിലായ കൊറിയന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിത്ത് വിതയ്ക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ അമേരിക്ക സ്വാഭാവികമെന്നൊണം കൊറിയയിലെക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. ഇത് ഒരു യു എസ് യു എസ് എസ് ആര്‍ അസ്വാരസ്യത്തിലേക്ക് വഴിമാറാന്‍ ആരംഭിച്ചു. റഷ്യന്‍ ചേരി മുഴുവന്‍ കൊറിയയയേയും വിഴുങ്ങാതിരിക്കുവാനായി അമേരിക്ക കൊറിയയെ വിഭജിച്ച് രണ്ട് ഭാഗമാക്കി ഒരു ഭാഗം റഷ്യയും മറുഭാഗം അമേരിക്കയും നിയന്ത്രിക്കാമെന്ന ഉപാധി മുന്നോട്ട് വച്ചു. യു എസ് ആര്‍മി കേണല്‍മാരായിരുന്ന ചാള്‍സ് ബോണ്‍സ്റ്റീലും ഡീന്‍ റെസ്ക്കും കൂടി അവിഭക്ത കൊറിയക്കു മേല്‍ ഒരു ഡിവൈഡിംഗ് ലൈന്‍ സൃഷ്ടിച്ചെടുത്തു. 38th പാരലല്‍ രേഖയായിരുന്നു കൊറിയന്‍ വിഭജനത്തിനുള്ള രേഖയായി അവര്‍ ഉപയോഗിച്ചത്. ഈ വിഭജനം യു എസ് എസ് ആര്‍ അംഗീകരിച്ചു. അങ്ങിനെ  സൌത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിങ്ങനെ രണ്ടായി കൊറിയ വിഭജിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയുടെ നിയന്ത്രണാധികാരം റഷ്യക്കും സൌത്ത് കൊറിയ അമേരിക്കന്‍ നിയന്ത്രണത്തിലുമായി തീര്‍ന്നു.  1946 മേയില്‍ ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് പെര്‍മിഷനില്ലാതെ ഈ നിയന്ത്രണരേഖ മുറിച്ചു കടക്കുന്നതിനു നിരോധനവുമുണ്ടായി.

റഷ്യന്‍, അമേരിക്കന്‍ ചേരികളിലുള്ള ഇരു കൊറിയകളിലും നിലവില്‍ വന്ന ഭരണങ്ങള്‍ യഥാക്രമം കമ്മ്യൂണിസ്റ്റ്, മുതലാളിത്ത രീതികളിലായിരുന്നു. ഇരുവരും തമ്മിലുഌഅ കിടമത്സരങ്ങളാല്‍ വലഞ്ഞതാവട്ടെ കൊറിയന്‍ ജനങ്ങളും. ഈ ചേരിപ്പൊരുകള്‍ക്കിടയില്‍ 1947 ല്‍ ഇരു കൊറിയകളിലുമായി ജനാധിപത്യന്‍ രീതിയിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്‍ കൈ എടുത്ത് ഒരു ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള നോര്‍ത്തില്‍ ഈ ഇലക്ഷന്‍ നടത്തുന്നത് തടയപ്പെട്ടു. സൌത്തിന്റേയും സ്ഥിതി മെച്ചമായിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കള്‍ ഇനി ഒരു ഏകീകൃത കൊറിയ ഉണ്ടാവുക എന്ന കാര്യം അസംഭവ്യം ആണെന്നു തന്നെ വിചാരിച്ചു. ഒരു ഏകീകൃത കൊറിയ ഉണ്ടാകുന്നതില്‍ ഇരു ചേരിക്കും താല്‍പ്പര്യവുമില്ലായിരുന്നു. യു എന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം കഴിഞ്ഞപ്പൊള്‍ സോവിയറ്റ് അമേരിക്കന്‍ സേനകള്‍ കൊറിയയില്‍ നിന്നും പിന്മാറി.

കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ കൊറിയ താമസിയാതെ തെക്കന്‍ കൊറിയയെക്കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരു കൊറിയകളും ഒന്നായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരണമെന്ന്‍ അവര്‍ ആഗ്രഹിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തില്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളെ സഹായിച്ചതുകൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 1950 ജൂണ്‍ 25 നു നോര്‍ത്ത് കൊറിയ പൊടുന്നനവേ സൌത്ത് കൊറിയയെ ആക്രമിച്ചു. ശീതയുദ്ധഫലമായുണ്ടായ ആദ്യ മിലിട്ടറി ഇന്‍വേഷനായിരുന്നു ഇത്. വളരെ അപ്രതീക്ഷിതമായൊരു ആക്രമണമായിരുന്നതിനാല്‍ സൌത്ത് കൊറിയ ശരിക്കും പതറിപ്പോയി. ഏകദേശം മൂന്നുനാലുമാസം കൊണ്ട് സൌത്ത് കൊറിയ ഏകദേശം മുഴുവനായും തന്നെ നോര്‍ത്തിന്റെ കൈവശമായ അവസ്ഥയുണ്ടായി. ഈ സമയം അമേരിക്കയുടെ ഇടപെടല്‍ മൂലം 15 ഓളം രാജ്യങ്ങളുടെ ട്രൂപ്പുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സേന സൌത്ത് കൊറിയയെ സഹായിക്കുവാനായെത്തി. ഇതോടെ നോര്‍ത്ത് കൊറിയയുടെ കഷ്ടകാലമാരംഭിച്ചു. വളരെ പരിചയസമ്പന്നരായ അമേരിക്കന്‍, ബ്രിട്ടന്‍ പൈലറ്റുമാരുടേയും കമാന്‍ഡര്‍മാരുടേയും നേതൃത്വത്തിലുള്ള സൈന്യത്തോട് എതിരിട്ടു നില്‍ക്കാന്‍ കഴിയാതെ നോര്‍ത്ത് കൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടാന്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ നോര്‍ത്ത് കൊറിയ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയില്‍ ആക്രമിച്ചുമുന്നേറിയപ്പോള്‍ അമേരിക്ക പതിയെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടി ആക്രമണമഴിച്ചുവിട്ടു. ചൈനയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു തുല്യമായി അത്. തുടര്‍ന്ന്‍ മൂന്നുകൊല്ലാത്തൊളമാണ് ഈ അനാവശ്യയുദ്ധം നീണ്ടുനിന്നത്. 38th പാരലലിന് അപ്പുറവുമിപ്പുറവുമായി തുടര്‍ന്ന ഈ യുദ്ധം 1953 ജൂലൈ മാസത്തില്‍ അവസാനിക്കുമ്പോഴേക്കും ഇരു ഭാഗത്തുമായി പട്ടാളക്കാരും സിവിലയന്മാരുമായി ഏകദേശം 5 മില്യണോളം ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ ഗതിവിഗതികളില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായി പടര്‍ന്നുപിടിക്കാനുള്ള സകല സാധ്യതകളുമുണ്ടായിരുന്നു. അമേരിക്കന്‍ ചേരിക്കെതിരേ ചൈന, റഷ്യ തുടങ്ങിയവര്‍ വന്നപ്പോള്‍ കൊറിയന്‍ യുദ്ധത്തിന്റെ സ്പെയിസ് വലുതാവുകയായിരുന്നു. ഈ യുദ്ധത്തില്‍ അണുബോംബ് പ്രയോഗിക്കുവാണുള്ള സാധ്യത വളരെക്കൂടുതലായിരുന്നു. അമേരിക്കയോടൊപ്പം തന്നെ റഷ്യയും ഒരു ആണവശക്തിയായി മാറിക്കഴിഞ്ഞീരുന്നതിനാല്‍ അതൊരു ആഗോള നൂക്ലിയര്‍ വാറില്‍ കലാശിക്കുകയും സര്‍വ്വനാശമാണതുകൊണ്ടുണ്ടാവുകയും ചെയ്യുമെന്ന്‍ മനസ്സിലായതും കൊണ്ടാവാം ഇരു രാജ്യങ്ങളും ആ കഠിനകാര്യം ചെയ്യാതിരുന്നത്. ഈ യുദ്ധം മൂലം കൊറിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്‍നമായും തകര്‍ന്നു. ഗറില്ലായുദ്ധമുറകളും കാര്‍പ്പറ്റ് ബോംബിംഗും ഒക്കെക്കൊണ്‍റ്റാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. എന്തായാലും കൊറിയകള്‍ വിഘടിച്ചുതന്നെ ഇപ്പോഴും നിലകൊള്ളുന്നു. അമേരിക്കന്‍ ചേരിയിലുള്ള സൌത്ത് കൊറിയ വ്യാവസായികമായും വാണിജ്യപരമായും വളരെ വലിയ പുരോഗതിനേടി മുന്നേറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നോര്‍ത്ത് കൊറിയ ഇന്ന്‍  കടുത്ത മനുഷ്യാവകാശധ്വംസനങ്ങള്‍ നടമാടുന്ന ഒരു ഏകാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നു.


തുടരും

ശ്രീക്കുട്ടന്‍

Sunday, July 24, 2016

പൊഴിയാതെ നിന്നൊരില

ഓ ഹെന്‍ട്രിയുടെ ദ ലാസ്റ്റ് ലീഫ് എന്ന ചെറുകഥ വായിച്ചപ്പോള്‍ അത് ഒന്നു സ്വന്തം ഭാഷയിലാക്കിയാലോ എന്ന ചിന്ത. പിന്നെ സമയം കളഞ്ഞില്ല. ഫസ്റ്റ് ടൈം ആണ് ഇപ്രകാരമൊരു സാഹസം. ഇതൊരു പദാനുപദ പരിഭാഷയൊന്നുമല്ല. ആ മനോഹരകഥയെ എന്റെ ഭാഷയില്‍ അക്ഷരങ്ങളാക്കി ഒന്നു നിരത്തുന്നു എന്നുമാത്രം.

ഒറിജിനല്‍ കഥയുടെ ലിങ്ക്

കോഫീഷോപ്പിലെ ഒഴിഞ്ഞ കസേരകളിലൊന്നിലിരുന്ന്‍ ചൂടു കോഫി മൊത്തിക്കുടിക്കുമ്പോഴും ജോണ്‍സിയുടെ മനസ്സില്‍  നിറഞ്ഞുനിന്നിരുന്നത് പതിനഞ്ചോളം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ബേ ഓഫ് നേപില്‍സ് എന്ന സ്വപ്നഭൂമികയായിരുന്നു. പോംപിയും ഹെര്‍ക്കുലേനിയവും മെഡിറ്ററേനിയനിലേക്ക് വാതില്‍ തുറക്കപ്പെടുന്ന നേപ്പില്‍സും റോമാസാമ്രാജ്യത്തിന്റെ മനോഹര തിരുശേഷിപ്പുകളും തന്റെ ചായക്കൂട്ടുകളില്‍ പുനര്‍ജ്ജനിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചോത്സവം ഒരുക്കുന്ന വേളയെ സ്വപ്നം കണ്ടിട്ടെന്നപോലെ അവള്‍ ഒന്നുറക്കെച്ചിരിച്ചു. ഒപ്പം മേശപ്പുറത്തിരുന്ന തന്റെ ചായക്കൂട്ടുകളുടെ ബാഗിനെ അരുമയായി തഴുകുകയും ചെയ്തു.

"എന്താ ചങ്ങാതീ സ്വപ്നം വല്ലതും കണ്ടോ? മനോഹരമായ ചിരിയാണല്ലോ?"

എതിര്‍സീറ്റില്‍ വന്നിരുന്ന യുവതിയുടെ ചോദ്യം കേട്ടാണ് ജോണ്‍സി ചിന്തകളില്‍ നിന്നുണര്‍ന്നത്. കാറ്റത്ത് പാറിപ്പറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയിതുക്കിയിട്ട് ജോണ്‍സി ചോദ്യഭാവേന അപരിചിതയെ നോക്കി.


"ഞാന്‍ സൂ. സ്റ്റേറ്റ് ഓഫ് മെയിനില്‍ നിന്നാണ്. ചില മാഗസിനുകളില്‍ അല്ലറചില്ലറ വരയും മറ്റുമൊക്കെയായി കഴിയുന്നു. ചിത്രം വരയുണ്ടല്ലേ?. ഏതോ ഗംഭീരമായ വരയെക്കുറിച്ച് ആലോചിച്ചിരുന്നല്ലേ ചിരിച്ചത്?"

തന്നെ പരിചയപ്പെടുത്തിയിട്ട് കയ്യിലിരുന്ന കോഫിക്കപ്പ് മേശമേല്‍ വച്ച് സൂ മുന്നോട്ടാഞ്ഞിരുന്നു.

"അതേ ചങ്ങാതീ. ബേ ഓഫ് നേപ്പില്‍സ് എന്നെ കൊതിപ്പിച്ചുതുടങ്ങിയിട്ട് നാളുകളെത്രയായെന്നോ. ഒരു ദിവസം ഞാനവളെ എന്റെ ചായക്കൂട്ടുകളില്‍ തളയ്ക്കും. ബൈ ദി ബൈ ഞാന്‍ ജോവന്ന. ജോണ്‍സി എന്നാണ് അടുപ്പമുള്ളവര്‍ വിളിക്കുക".

ജോന്‍സി സൂ നീട്ടിയ  കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.

അല്പനേരത്തെ സംസാരം കൊണ്ടു ജോണ്‍സിയും സൂവും അടുത്ത ചങ്ങാതിമാരായിത്തീര്‍ന്നു. കൂടുതല്‍ അടുത്തറിഞ്ഞതോടെ  തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഐക്യമുണ്ടെന്ന്‍ മനസ്സിലാക്കിയ അവര്‍ ഗ്രീന്‍വിച്ച് വില്ലേജിലുള്ള ഒരു ബിള്‍ഡിംഗിന്റെ മുകളിലുള്ള സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റി. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു പഴഞ്ചന്‍ രീതിയിലുള്ള അപ്പാര്‍ട്ട്മെന്റായിരുന്നത്. തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരസ്പ്പരം പങ്കുവച്ച് വരയും കളിയും ചിരിയുമായി അവര്‍ നാളുകള്‍ നീക്കി.

ഡിസംബര്‍ മാസമായപ്പോള്‍ ന്യൂയോര്‍ക്കിനെ അതിശൈത്യം പിടികൂടി. കനത്ത മഴയും മഞ്ഞുവീഴ്ചയും ജനജീവിതം തികച്ചും ദുസ്സഹമാക്കി. ഒപ്പം ന്യുമോണിയ രോഗവും പടര്‍ന്നുപിടിക്കാനാരംഭിച്ചു. നിരവധിപേര്‍ ന്യൂമോണിയ മൂലം മരണമടഞ്ഞു. രണ്ടുമൂന്നുദിവസത്തിനുള്ളില്‍ ന്യൂമോണിയയുടെ ഇരയായി ജോണ്‍സിയും മാറി. കിടപ്പിലായ ജോണ്‍സിയുടെ ആരോഗ്യനില ഓരോദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരുന്നു. അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കുപോലും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍  ചെയ്ത് ജോണ്‍സിയുടെ മാനസിക നില ഉഷാറാക്കിയാലേ എന്തെങ്കിലും പ്രയോജനമുള്ളൂ എന്ന്‍ ഡോക്ടര്‍ സൂവിനെ അറിയിച്ചു.ജോണ്‍സിയുടെ ഏറ്റവും വലിയ സന്തോഷം ചിത്രങ്ങളായതുകൊണ്ടുതന്നെ അവളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും ചിത്രം വരച്ച് സമ്മാനിക്കാമെന്നു കരുതി തന്റെ ഡ്രായിംഗ്ബോര്‍ഡും കളര്‍പെന്‍സിലുകളുമായി സൂ ജോണ്‍സിയുടെ മുറിയിലേക്ക് ചെന്നു. അവള്‍ ചെന്ന സമയത്ത് ജോണ്‍സി കിടക്കയില്‍ കിടന്നുകൊണ്ട് ജനാലയുടെ നേരേ നോക്കി എന്തോ പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ എന്താണ് പറയുന്നതെന്നറിയുവാന്‍ സൂ കാതുകൂര്‍പ്പിച്ചു.

"പന്ത്രണ്ട്....., പതിനൊന്ന്‍,...... പത്ത്..." ഒച്ചതാഴ്ത്തി ജോണ്‍സി  എണ്ണുകയാണ്.

"ഹൊ!  ആറെണ്ണമായി. എത്ര വേഗമാണവ കൊഴിയുന്നത്?"

ജോണ്‍സിയുടെ വര്‍ത്തമാനം കേട്ട് എന്താണവള്‍ എണ്ണിക്കൊണ്ടിരിക്കുന്നതെന്ന്‍ മനസിലാകാതെ അല്‍പ്പ സമയം അവളെത്തന്നെ നോക്കിനിന്നിട്ട് സൂ മുന്നോട്ട് ചെന്ന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. എതിര്‍ വശത്തുള്ള ഇഷ്ടികകൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ പൊളിഞ്ഞുതുടങ്ങിയ ചുമരും അതില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു വള്ളിച്ചെടിയും മാത്രമാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്. മറ്റുകാഴ്ചകളെ മറച്ചുകൊണ്ട്  നില്‍‍ക്കുകയാണ് ആ ചുമര്‍. ചുമരില്‍ പടര്‍ന്നു നില്‍ക്കുന്ന ആ വള്ളിച്ചെടിയുടെ ഇലകള്‍ ഒട്ടുമിക്കതും വാടിവീണുകഴിഞ്ഞിരുന്നു. ബാക്കിയുള്ളവയാകട്ടേ വിളറി മഞ്ഞനിറം പൂണ്ടും നില്‍ക്കുന്നു. താമസിയാതെ ആ ഇലകളും പൊഴിഞ്ഞ് വള്ളിച്ചെടിയുടെ കഥ കഴിയുമെന്നാണ് തോന്നുന്നത്

" നീ എന്താ ജോണ്‍സീ എണ്ണിക്കൊണ്ടിരിക്കുന്നത്?"

ജനാലയ്ക്കരികില്‍ നിന്നും മടങ്ങിവന്ന്‍ അവളുടെ കട്ടിലിന്റെ തലയ്ക്കലായിരുന്നിട്ട് സൂ ജോണ്‍സിയെ അരുമയായി ഒന്നു തലോടി.

"ഞാനാ ഇലകള്‍ എണ്ണുകയായിരുന്നു സൂ. നിനക്കറിയുമോ രണ്ടുമൂന്നുദിവസം മുന്നേ അതില്‍ നിറയെ ഇലകളുണ്ടായിരുന്നു . നൂറെണ്ണത്തില്‍ കൂടുതലെങ്കിലും വരും. പക്ഷേ ഇപ്പോളതില്‍ ആകെയുള്ളത് വെറും ആറെണ്ണം മാത്രം. ദേ ഒന്നുകൂടി പൊഴിഞ്ഞിരിക്കുന്നു. അധികം താമസിയാതെ തന്നെ അതിലെ അവശേഷിക്കുന്ന ഇലകള്‍ കൂടി അടര്‍ന്നുവീഴും. ആ പൊഴിയുന്ന ഇലകള്‍ എന്റെ ജീവിതത്തിലെ മണിക്കൂറുകളായി എനിക്കനുഭവപ്പെടുന്നു സൂ.  ഓരോ ഇലകള്‍ പൊഴിയുമ്പോഴും എന്റെ ജീവിതാവസാനം അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കുറപ്പാണ് ആ അവസാനത്തെ ഇല പൊഴിഞ്ഞുവീഴുന്നതോടെ ആ വള്ളിച്ചെടിയോടപ്പം ഞാനും മരിക്കുമെന്ന്‍"

"അധികപ്രസംഗം പറയാതിരിക്കൂ ജോണ്‍സീ. നിനക്കിപ്പോള്‍ വേണ്ടത് നല്ല വിശ്രമമാണ്. അസുഖം മാറണമെങ്കില്‍ ആരോഗ്യം വീണ്ടെടുക്കണം. ഞാന്‍ നല്ലൊരു സൂപ്പുണ്ടാക്കിക്കൊണ്ടുവരാം. നീയത് കഴിക്കൂ. എന്നിട്ട് വേണം എനിക്ക് ആ മാഗസിനുവേണ്ടിയുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍. അതു സമയത്ത് കൊടുത്താല്‍ മാത്രമേ കാശ് കിട്ടുകയുള്ളൂ"

"എനിക്ക് സൂപ്പ് വേണ്ട. നീ പോയി ചിത്രരചന പൂര്‍ത്തിയാക്കൂ"

സൂപ്പുണ്ടാക്കാനായി എഴുന്നേറ്റ സൂവിനെ ജോണ്‍സി തടഞ്ഞു. എന്നിട്ടവള്‍‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. വള്ളിച്ചെടിയില്‍ നിന്നും ഒരില കൂടി പൊഴിഞ്ഞിരിക്കുന്നു. അസ്വസ്ഥതയോടെ ജോണ്‍സി മുഖമൊന്നു വെട്ടിച്ചു.

"എന്റെ പൊന്നു ജോണ്‍സിയല്ലേ. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ നീയൊന്നുറങ്ങൂ. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ അസുഖം ഭേദമായിത്തുടങ്ങും"

സൂ കമ്പിളിപ്പുതപ്പ് നന്നായി ജോണ്‍സിയെ പുതപ്പിച്ചു.

"ഞാനുറങ്ങാം സൂ. പക്ഷേ ആ വള്ളിയിലെ അവസാനയില പൊഴിയുന്നത് എനിക്ക് കാണണം. നീ അതിനെന്നെ അനുവദിക്കണം. ആ വള്ളി ഒരുപാട് തളര്‍ന്നിരിക്കുന്നു. ഞാനും"

വളരെയേറെ ക്ഷീണിതയായതുപോലെ ജോണ്‍സി മിഴികള്‍ മെല്ലെയടച്ചു. അല്പനേരം കൂടി അവളെത്തന്നെ നോക്കിനിന്നിട്ട് സൂ താഴത്തെ നിലയിലേയ്ക്ക് പോയി. മാഗസിനു കൊടുക്കുവാനുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍ ഒരു മോഡലിനെ അവള്‍ക്ക് വേണമായിരുന്നു. അതിനായി ബര്‍മ്മനെ വിളിക്കുവാനാണവള്‍ താഴേയ്ക്ക് ചെന്നത്. താഴത്തെ നിലയിലാണ് വയസ്സന്‍ ബര്‍മ്മന്‍ താമസിക്കുന്നത്. ബര്‍മ്മനും ഒരു ചിത്രകാരനാണ്. എന്നാല്‍ ഗുണമുള്ള ഒരൊറ്റ ചിത്രം അങ്ങേര്‍ ഇന്നേവരെ വരച്ചിട്ടില്ല. അതിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ബര്‍മ്മന്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം താന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രം വരയ്ക്കും. അന്ന്‍ നിന്റെയൊക്കെ കളിയാക്കലുകള്‍ നില്‍ക്കും എന്നുപറഞ്ഞ് ബര്‍മ്മന്‍ ആ പരിഹാസങ്ങളെ പ്രതിരോധിക്കുവാന്‍ ശ്രമിക്കും. അങ്ങിനെ പറഞ്ഞുപറഞ്ഞ് ബര്‍മ്മന്‍ ഇപ്പോള്‍ അറുപതും കഴിഞ്ഞ് നില്‍ക്കുകയാണ്. പലപ്പോഴും സൂവിന്റേയും ജോണ്‍സിയുടേയും ചിത്രരചനകള്‍ക്ക് മോഡലായി ഇരിക്കുന്നത് വയസ്സന്‍ ബര്‍മ്മനാണ്.

തന്റെ കുടുസുമുറിയില്‍ എന്തോ ജോലിയിലേര്‍പ്പെട്ടിരുന്ന ബര്‍മ്മനോട് സൂ കാര്യമവതരിപ്പിച്ചപ്പോള്‍ സന്തോഷത്തോടെ ബര്‍മ്മന്‍ അതു സമ്മതിച്ചു. മുകളിലേയ്ക്കുള്ള പടവുകള്‍ കയറവേ സൂ ബര്‍മ്മനോട് ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയും ഇലകള്‍ പൊഴിഞ്ഞുവീഴാറായ ആ വള്ളിച്ചെടിയുടെ കാര്യവും സൂചിപ്പിച്ചു. വള്ളിച്ചെടിയിലെ ഇലകള്‍ മൊത്തം കൊഴിയുമ്പോള്‍ താനും മരിക്കുമെന്ന്‍ ജോണ്‍സി പുലമ്പിക്കൊണ്ടിരിക്കുന്നെന്ന് സൂ പറഞ്ഞതുകേട്ടപ്പോള്‍ ബര്‍മ്മനു ദേഷ്യമാണ് വന്നത്.

"പിന്നേ... വള്ളിച്ചെടിയിലെ ഇല പൊഴിഞ്ഞുവീഴുമ്പോള്‍ ആളുമരിക്കാന്‍ പോകുവല്ലേ. മരമണ്ടിപ്പെണ്ണ്"

കട്ടിലില്‍ മൂടിപ്പുതച്ചുറങ്ങുന്ന ജോണ്‍സിയെ നോക്കി ബര്‍മ്മന്‍ ഒരുനിമിഷം നിന്നു. എന്നിട്ടയാള്‍ ജനലിനടുത്തുവന്ന്‍ ആ വള്ളിച്ചെടിയിലേയ്ക്ക് അല്‍പ്പസമയം നോക്കിനിന്നു.മഞ്ഞുവീണുതുടങ്ങിയിരുന്നതുകൊണ്ട് മുകളിലേയ്ക്ക് പോകും മുന്നേ സൂ ജനാലക്കര്‍ട്ടന്‍ വലിച്ചുതാഴ്ത്തിയിട്ടു. മങ്ങിയ വെട്ടത്തില്‍ വെറും മൂന്നിലകളുമായി നില്‍ക്കുന്ന ആ വള്ളിച്ചെടിയിലേയ്ക്ക് സൂവിന്റെ നോട്ടം ഒന്നു പാളിവീണു. ബര്‍മ്മന്റേയും. ജനാലയടച്ചശേഷം ഇരുവരും ചിത്രരചന പൂര്‍ത്തിയാക്കുവാനായി മുകളിലത്തെ നിലയിലേയ്ക്ക് പോയി.

അന്നുരാത്രി അതിശക്തമായ കാറ്റാണു വീശിയടിച്ചത്. ഒപ്പം ശക്തമായ മഴയും പെയ്തു. പുലര്‍ച്ചെയാണ് അവ ഒന്നൊടുങ്ങിയത്. ഉണര്‍ന്നെഴുന്നേറ്റ ഉടനേ ജോണ്‍സി സൂവിനോടാവശ്യപ്പെട്ടത് ജന്നല്‍കര്‍ട്ടന്‍ ഉയര്‍ത്തിവച്ച് ജനാല തുറക്കാനായിരുന്നു. തുറന്ന ജനാലയിലൂടെ ആകാംഷയോടെ ജോണ്‍സി വള്ളിച്ചെടിയുടെ നേര്‍ക്ക് ദൃഷ്ടി പായിച്ചു. വിളറി മഞ്ഞച്ച എന്നാല്‍ ചെറു പച്ചനിറത്തോടുകൂടിയ ഒരിലമാത്രമാണതില്‍ ബാക്കിയുണ്ടായിരുന്നത്.

"അവസാനത്തെ ഇലയാണത്. ഏതുനിമിഷവും അത് പൊഴിഞ്ഞു വീഴാം. ഒപ്പം ഞാനും"

നിരാശനിറഞ്ഞ ഭാവത്തോടെ പറഞ്ഞുകൊണ്ട് ജോണ്‍സി സൂവിനെ നോക്കി.

"അങ്ങിനെയൊന്നും പറയാതിരിക്കൂ കൂട്ടുകാരീ. നിന്നെ മരിക്കുവാന്‍ ഞാന്‍ വിട്ടുകൊടുക്കുമോ"

സൂ അവളുടെ കരതലം പിടിച്ചമര്‍ത്തി. ജോണ്‍സിയാകട്ടേ ഒന്നും മിണ്ടാതെ കണ്ണുകള്‍ പൂട്ടി. അന്നു പകല്‍‍ പലപ്രാവശ്യം ജോണ്‍സി ജനാലയിലൂടെ വള്ളിച്ചെടിയിലെ ഇലയെ നോക്കിക്കൊണ്ടിരുന്നു. പൊഴിയാതെ ആ ഇല ചെടിയില്‍ തന്നെ‍ തങ്ങിനിന്നു. അന്നുരാത്രിയും ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. രാവിലെ ജനാലയില്‍ കൂടി ജോണ്‍സി നോക്കിയപ്പോള്‍ ആ ഒറ്റയില അതേ പോലെ തന്നെ വിളറി നില്‍ക്കുന്നത് അവള്‍ക്ക് കാണാനായി. പതിയെപ്പതിയെ ജോണ്‍സിയില്‍ ഒരു ഉന്മേഷം വന്നുനിറയാനാരംഭിച്ചു. പൊഴിയാതെ പിടിച്ചുനില്‍ക്കുന്ന ആ ഒറ്റയില അവളില്‍ പ്രത്യാശയും സന്തോഷവും പകര്‍ന്നുനല്‍കി. വൈകുന്നേരമായപ്പോഴേയ്ക്കും അവള്‍‍ സൂവിനൊട് പറഞ്ഞു സൂപ്പുവരുത്തിക്കഴിക്കുകകൂടിച്ചെയ്തു. രാത്രിയില്‍ കട്ടില്‍ത്തലയ്ക്കല്‍ ചിരിച്ച മുഖവുമായിരുന്ന സൂവിനോട് താന്‍ നേപ്പില്‍സിലേക്ക് പോയി ആ പ്രകൃതിവശ്യത കാന്‍വാസിലാവാഹിക്കും എന്നുപറഞ്ഞ് രസിക്കുവാനും അവള്‍ മറന്നില്ല. പിറ്റേന്ന്‍ ജോണ്‍സിയെ പരിശോധിക്കുവാന്‍ വന്ന ഡോക്ടര്‍ പരിശോധനയെല്ലാം കഴിഞ്ഞപ്പോള്‍ സന്തോഷവാനായി. ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയില്‍ വളരെ പുരോഗതിയുണ്ടായിരുന്നു. ജോണ്‍സിയെ നന്നായി പരിചരിച്ചതിന് സൂവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. വയസന്‍ ബര്‍മ്മന്‍ രോഗബാധിതനായിരിക്കുന്നുവെന്നും അയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ താമസിയാതെ മടങ്ങി.

പിറ്റേന്ന്‍ പതിവു പരിശോധനകള്‍ക്ക് ശേഷം ജോണ്‍സിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കുന്നു ഇനി കുഴപ്പമില്ലായെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ സൂ ശരിക്കും സന്തോഷിച്ചു. ഡോക്ടറോടൊപ്പം താഴേയ്ക്കുള്ള പടവുകളിറങ്ങുമ്പോളാണ് വയസന്‍ ബര്‍മ്മന്‍ രോഗം കടുത്തു തലേന്ന്‍ രാത്രി ആശുപത്രിയില്‍ വച്ചു മരണമടഞ്ഞു എന്നവള്‍ക്ക് മനസ്സിലായത്. രണ്ടുദിവസം മുന്നേ രാവിലെ കട്ടിലില്‍ അവശനായിക്കിടന്ന ബര്‍മ്മനെ അയല്‍ക്കാരിലൊരാള്‍ ആണ് ആദ്യം കണ്ടത്. പനി കടുത്ത അവസ്ഥയിലായിത്തീര്‍ന്നിരുന്നു. ബര്‍മ്മന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കാലുറയും മുഴുവന്‍ നനഞ്ഞുകുതിര്‍ന്നിരുന്നു. തലേദിവസം പെയ്ത മഴ മുഴുവന്‍ നനഞ്ഞിരിക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകിടന്നത് പനി മൂര്‍ച്ഛിപ്പിച്ചു. അയല്‍ക്കാരനാണ് ഡോക്ടറെ വിളിച്ചത്. ബര്‍മ്മനെ ആശുപത്രിയില്‍ കൊണ്ടാക്കിയിട്ട് മടങ്ങിവന്ന ആ അയല്‍ക്കാരന്‍ യാര്‍ഡിനടുത്തായി ഒരു വലിയ കോവണിയും ഒരു വിളക്കും രണ്ടുമൂന്ന്‍ ബ്രഷുകളും ഒപ്പം പച്ചയും മഞ്ഞയും പെയിന്റിന്റെ ചില കുപ്പികളും കാണുകയുണ്ടായി. തലേദിവസത്തെ കനത്തമഴയില്‍ ആ പെയിന്റും മറ്റും കൊണ്ട് ബര്‍മ്മന്‍ എന്തെടുക്കുകയായിരുന്നെന്ന്‍ അയാള്‍ കുറേനേരം ചിന്തിച്ചുനോക്കി. എന്നാല്‍ വ്യക്തമായ ഒരു കാരണവും തോന്നാതിരുന്നതുകൊണ്ട് ആ വിഷയം കളഞ്ഞ് അയാള്‍ തന്റെ ജോലികളില്‍ വ്യാപൃതനായി.

വിവരങ്ങളറിഞ്ഞ  സൂ ചിന്താഭാരത്തോടെ മുകള്‍ നിലയിലേയ്ക്ക് പോയി. ജനാലയില്‍ കൂടി അവള്‍ ആ ഒറ്റയിലയിലേയ്ക്ക് തന്റെ ദൃഷ്ടികള്‍ പായിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കലാവിരുതു കാഴ്ചവച്ചിട്ടാണ് ബര്‍മ്മന്‍ ഈ ലോകം വിട്ടുപോയതെന്ന്‍ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാന്‍ അവളുടെ മനം വെമ്പി. ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്ക് നടന്നുവന്നുകൊണ്ടിരിക്കുന്ന ജോണ്‍സിയെ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ആ​‍ ആഗ്രഹമടക്കി  മുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു.

"ജോണ്‍സി നീ ആ വള്ളിയില്‍ നില്‍ക്കുന്ന അവസാനത്തെ ഇലയിലേക്ക് ഒന്ന്‍ സൂക്ഷിച്ചു നോക്കിയേ. ഇത്രയും കാറ്റും മഴയും ഒക്കെ ഏറ്റിട്ടും അത് പൊഴിഞ്ഞുവീഴാത്തതില്‍ നിനക്ക് അത്ഭുതമൊന്നും തോന്നുന്നില്ലേ"

അന്നു വൈകുന്നേരം ജനാലയ്ക്കല്‍ നിന്ന്‍ വള്ളിച്ചെടിയിലേയ്ക്ക് നോക്കിക്കൊണ്ട് നിന്ന ജോണ്‍സിയുടെ തോളില്‍ കയ്യിട്ടുകൊണ്ട് സൂ ഒച്ചതാഴ്ത്തിച്ചോദിച്ചു. ജോണ്‍സിയാകട്ടെ ആ കൊഴിയാറായ ഇലയിലേയ്ക്ക് നോക്കി എന്തോ ചിന്തയോടെ നില്‍പ്പു തുടര്‍ന്നു. കൊടും ശൈത്യവും കാറ്റും തകര്‍ത്ത ആ രാത്രിയില്‍ ബര്‍മ്മന്‍ വരച്ച തന്റെ ജീവിതത്തിലെ തന്നെ മാസ്റ്റര്‍പീസായ ആ ഒറ്റയിലയുടെ ചന്തത്തിലേക്ക് നോക്കി സൂവും അവള്‍ക്കൊപ്പം അവിടത്തന്നെ നിന്നു


ശ്രീക്കുട്ടന്‍