Tuesday, February 4, 2020

ചില ഈശ്വരന്മാരുടെ പിണക്കം

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം കുറച്ചുകാലത്തേയ്ക്ക് ഗുരുവായൂരില്‍നിന്നുമെടുത്തുമാറ്റി അമ്പലപ്പുഴെ പ്രതിഷ്ഠിക്കുകയുണ്ടായി. ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്നനും ഒരേ ദൈവീകാംശമായിരുന്നാലും ഇരുവരും തമ്മിള്‍ അക്കാലയളവില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഗുരുവായൂരപ്പനു സമര്‍പ്പിക്കാനായി വച്ചുണ്ടാക്കുന്ന സദ്യകള്‍ക്കുള്ള കറികളില്‍ ക്ലാവുചുവ അസഹ്യമായിത്തീര്‍ന്നു. ആര്‍ക്കുംതന്നെ അതുപയോഗിക്കാന്‍ വയ്യാത്തവിധത്തില്‍ ചെമ്പുപാത്രങ്ങളില്‍ നിന്നുള്ള ക്ലാവ് കറികളിലും മറ്റും പിടിപ്പിച്ചത് അമ്പലപ്പുഴ സ്വാമിയുടെ കുസൃതികൊണ്ടായിരുന്നു. ഇതിനുപകരമായി ഗുരുവായൂരപ്പനും വെറുതേയിരുന്നില്ല. പ്ര‍സിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിലും മറ്റു നിവേദ്യങ്ങളിലുമെല്ലാം സ്ഥിരമായി അട്ടയും പല്ലിയുമൊക്കെ വീണ് അവ നേദ്യത്തിനുപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കിത്തീര്‍ത്തു ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്ണനും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചുതുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് മാവേലിക്കരക്കൊണ്ടുപോയി സ്ഥാപിക്കേണ്ടിവന്നു. വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മിലും പിണക്കമുണ്ടായിട്ടുണ്ട്. രാമവര്‍മ്മ മഹാരാജാവ് വൈക്കത്തപ്പനു വഴിപാടായി സമര്‍പ്പിക്കണമെന്നുദ്ദേശിച്ച് ഏഴുവലുതും ഒരു ചെറുതുമായ ആനകളെപ്പണിയിച്ച് അവയെ പൊന്നുകൊണ്ട് പൊതിഞ്ഞ് വൈക്കത്തേയ്ക്കയച്ചു.ഏഴരപ്പൊന്നാനകളുമായിപ്പുറപ്പെട്ട കൂട്ടര്‍ പകല്‍ അവസാനിക്കാറായപ്പോള്‍ ഏറ്റുമാനൂരെത്തിച്ചേരുകയും ആനകളെ പടിഞ്ഞാറേഗോപുരനടയ്ക്കരികില് ഇറക്കിവച്ച് കുളിയ്ക്കാനും ഭക്ഷണമൊക്കെ കഴിക്കുവാനുമായിപ്പോയി.‍അവര്‍ വിശ്രമമൊക്കെക്കഴിഞ്ഞ് ആനകളെ എടുത്തുകൊണ്ടുപോകാമെന്നുകരുതിയപ്പോള്‍ എല്ലാ ആനകളുടെ കഴുത്തിലും ഓരോ നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്നതുകാണുകയുണ്ടായി. പിന്നീട് പ്രശ്നമൊക്കെ വയ്പ്പിച്ചുനോക്കിയപ്പോള്‍ ആ ആനകളെ തനിക്കു വേണമെന്നുറപ്പിച്ചുകൊണ്ട് ഏറ്റുമാനൂരപ്പനാണ് നാഗങ്ങളെ അയച്ചതെന്നുമനസ്സിലായി. രാമവര്‍മ്മരാജാവിന് അന്നു ഒരു സ്വപ്നദര്‍ശനമുണ്ടാവുകയും അതിന്‍പടി ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പനു വഴിപാടായി നല്‍കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഏഴരപ്പൊന്നാനകളെയുണ്ടാക്കി വൈക്കത്തപ്പനു സമര്‍പ്പിക്കാന്‍ രാജാവ് ശ്രമിച്ചെങ്കിലും തനിക്കിനി പൊന്നാനകളെവേണ്ടാ മറിച്ചൊരു സഹസ്രകലശം നടത്തിയാല്‍ മതിയെന്നു വൈക്കത്തപ്പന്‍ രാജാവിനു സ്വപ്നദര്‍ശനം നല്‍കിയതുമൂലം രാജാവ് ഗംഭീരമായൊരു സഹസ്രകലശം നടത്തുകയുണ്ടായി. ഏഴരപ്പൊന്നാനകളുടെ പേരില്‍ ഇന്നും വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മില്‍പ്പിണക്കമാണെന്ന്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. പൊതുവേ വൈക്കത്തഷ്ടമികാണാന്‍ ഏറ്റുമാനൂര്‍ ദേശക്കാര്‍ പോകാറുമില്ല. ആറമ്മുളയപ്പനും ശബരിമല ശാസ്താവും തമ്മിലും ചില രസക്കേടുകളുണ്ട്. ഒരിക്കല്‍ ആറമ്മുളദേശക്കാരായ ചിലര്‍ മാലയിട്ടു ശബരിമലയിലേയ്ക്ക് പോയപ്പോള്‍ അവര്‍ ഉച്ചത്തില്‍ ശരണം വിളിച്ചത് ആറമ്മുളയപ്പനേ ശരണമെന്നായിരുന്നു. ശബരിമലയ്ക്കടുത്തെത്താറായപ്പോള്‍ വനത്തിനുള്ളില്‍നിന്നും കടുവകള്‍ വാപിളര്‍ത്തിക്കൊണ്ട് ആറമ്മുള ദേശക്കാരുടെ നേരേ പാഞ്ഞുവന്നു. ഭയചകിതരായ അവര്‍ ആറമ്മുള സ്വാമിയേ രക്ഷിക്കണേ എന്നുറക്കെ വിളിക്കുകയും ഈ സമയം എങ്ങുനിന്നോ ചില അമ്പുകള്‍വന്ന്‍ കടുവകളുടെ വായില്‍ത്തറയ്ക്കുകയും ഉടനേ കടുവകള്‍ വനത്തിനുള്ളിലേയ്ക്ക് ഓടിപ്പോകുകയും ചെയ്തു. ഈ സമയം ആറമ്മുളദേശക്കാര്‍ എന്റെ നടയില്‍ വരേണ്ടതില്ല എന്നൊരശരീരി ഉയര്‍ന്നു. അതോടെ ആറമ്മുളക്കാര്‍ മടങ്ങിപ്പോയി. ഇന്നും ആറമ്മുളയപ്പനും ശബരിമലശാസ്താവും പിണക്കത്തിലാണെന്നാണ് ആറമ്മുളക്കാരുടെ വിശ്വാസം. മനുഷ്യസങ്കല്‍പ്പങ്ങളാവാമീക്കഥകളെങ്കിലും ഇവ മുന്നോട്ടുവയ്ക്കുന്ന ഒരു സംഗതിയുണ്ട്. സകലചരാചരങ്ങളേയും ഏകസമഭാവേന കാണണമെന്നുദ്ഘോഷിക്കുന്ന, എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടികര്‍ത്താക്കാള്‍ കൂടിയായ ദൈവങ്ങള്‍ക്കു തമ്മില്‍പ്പോലും പിണക്കവും അസൂയയും കോപവുമൊക്കെയുണ്ടാകുമെങ്കില്‍ ആ ദൈവങ്ങളുടെ വെറുമൊരു സൃഷ്ടിയാ​‍യ മനുഷ്യര്‍ പരസ്പ്പരം പോരടിക്കുന്നതിലും പിണങ്ങുന്നതിലും വൈരാഗ്യം വച്ചുപുലര്‍ത്തുന്നതിലും അത്ഭുതമെന്തെങ്കിലുമുണ്ടോ? പരസ്പ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുതീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസ്സില്‍നിന്നുമാദ്യമൊഴിവാക്കേണ്ട ഭാവം കോപമെന്ന വികാരമാണ്. കോപമുള്ളിടത്ത് സ്നേഹം വിടരുകയില്ല. സമാധാനവുമുണ്ടാകുകയില്ല. ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍നിന്നു കടം കൊണ്ടതാണീക്കഥ.

Tuesday, January 21, 2020

സൂത്രക്കാരനായ പക്ഷി


ഒരിടത്തൊരു ഗ്രാമത്തില്‍ ഒരു വലിയ കുളമുണ്ടായിരുന്നു. നല്ല ശുദ്ധജലംനിറഞ്ഞ ഈ കുളത്തില്‍നിന്നാണ് ഗ്രാമവാസികളും മറ്റു ജന്തുജാലങ്ങളുമൊക്കെ വെള്ളം കുടിക്കുന്നത്. മാത്രമല്ല കുളത്തില്‍ ധാരാളം മീനുകളും മറ്റു ചെറുജലജീവികളും ഒക്കെയുണ്ടായിരുന്നു. കുളക്കരയിലുണ്ടായിരുന്ന വലിയമരത്തില്‍ ഒരു പക്ഷി താമസിച്ചിരുന്നു. വെള്ളത്തില്‍ ഊളിയിട്ട് മീന്‍പിടിക്കാന്‍ അതിസമര്‍ത്ഥയായ ആ പക്ഷി കുളത്തില്‍നിന്നു മീനുകളെയൊക്കെ ആഹാരമാക്കി സുഭിക്ഷമായി കഴിയുന്ന സമയത്തൊരിക്കല്‍ ഒരു വേട്ടക്കാരന്‍ വച്ചിരുന്ന കെണിയില്‍ അറിയാതെപെടുകയും അതില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ചിറകിനു പരിക്കുപറ്റി പഴയതുപോലെ ശരിയാംവണ്ണം പറക്കാനോ കുളത്തില്‍ മുങ്ങാംകുഴിയിട്ടുചെന്ന്‍ മീന്‍ കൊത്തിയെടുത്തുകൊണ്ടുവരാനോ കഴിയാതെയായി. അതോടെ പക്ഷിക്കു നേരാംവണ്ണം ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടുതുടങ്ങി. വല്ലപ്പോഴും കുളത്തില്‍ ചത്തുപൊങ്ങുന്ന മീനൊക്കെ മാത്രമായി അവന്റെ ആഹാരം. ഉച്ചസമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മീനുകളും മറ്റും നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ അവന്‍ കൊതിയോടെ നോക്കിയിരുന്നു. എങ്ങനെയെങ്കിലും കുളത്തിലെ വെള്ളം വറ്റിയിരുന്നെങ്കില്‍ ഈ മീനുകളെയൊക്കെ ശാപ്പിടാമായിരുന്നു എന്നവന്‍ സ്വപ്നം കണ്ടു.

കടുത്ത വേനല്‍ക്കാലമായിട്ടും കുളം വറ്റിയില്ല‍. അത്രയ്ക്ക് ഉറവയുള്ള കുളമായിരുന്നത്. അതോടെ ഹതാശനായ ആ പക്ഷി ഇനിയെന്തുചെയ്യുമെന്നാലോചിച്ചു തലപുകച്ചുചിന്തിച്ചപ്പോള്‍ അവന്റെ തലയിലൊരു സൂത്രമുദിച്ചു. കുളക്കരയില്‍ വന്നിരുന്നിട്ട് അവന്‍ വെള്ളത്തിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ കുളത്തില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്നൊരു വലിയമീന്‍ അവന്റെ കണ്ണില്‍പ്പെട്ടു.

"ഹേയ് വലിയമീനേ. നിന്റെയീ കുത്തിമറിച്ചിലൊക്കെ ഉടനേ തീരാന്‍പോകുവാ.താമസിയാതെ ഈ കുളം വറ്റിവരളും. കൊട്ടാരംജോത്സ്യന്‍ വലിയ വരള്‍ച്ചവരാന്‍ പോകുകയാണെന്നു പ്രവചിച്ചിട്ടുണ്ട്. താമസിയാതെ ഈ കുളം വരണ്ടുണങ്ങും"

പക്ഷിയുടെ പറച്ചില്‍കേട്ടുഭയന്ന മീന്‍ ഇനിയെന്തുചെയ്യുമെന്ന അര്‍ത്ഥത്തില്‍ പക്ഷിയെനോക്കി.

"നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ഗ്രാമത്തിലുള്ള ആളുകളെല്ലാം ഈ കുളത്തില്‍നിന്നു വെള്ളമെടുക്കുന്നതു നിറുത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെടും. അപ്പോള്‍ വരളച്ച വന്നാലും വെള്ളം മുഴുവന്‍ വറ്റില്ല. പിന്നെ മഴ വരുമ്പോള്‍ പ്രശ്നമില്ലാതാകുകയും ചെയ്യും. ഈ കുളത്തിന്റെ കുറച്ചപ്പുറത്തായി ഒരു അഴുക്കുചാലൊഴുകുന്നുണ്ട്. അതിലെ വെള്ളം കുറച്ച് ഈ കുളത്തിലെത്തിച്ചാല്‍ ഈ വെള്ളം കൊള്ളത്തില്ലായെന്നു കണ്ടു ആളുകള്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്കു പേടിക്കുകയും വേണ്ട"

പക്ഷി പറഞ്ഞുനിറുത്തിയിട്ട് മീനിനെത്തന്നെ നോക്കിയിരുന്നു. ആ മീനാകട്ടെ ആകെ ചിന്താകുലനായി വെള്ളത്തിനടിയിലേയ്ക്കുപോയി. പക്ഷി ഗൂഡമായൊരു ചിരിയോടെ മരക്കൊമ്പിലേയ്ക്കു തിരിച്ചുപറന്നു. വലിയ മീന്‍ തന്റെ കൂട്ടാളികളായ എല്ലാവരോടും കാര്യം പറയുകയും അവരാകെ ഭയപ്പെടുകയും ചെയ്തു. എല്ലാവരുംകൂടി ഒത്തുചേര്‍ത്ത് കുളക്കരയില്‍ മാളം വച്ചുതാമസിക്കുന്ന തുരപ്പനെലിയുടെ അടുത്തുചെല്ലുകയും ആ അഴുക്കുചാലില്‍നിന്നു ഒരു മാളമുണ്ടാക്കി ഈ കുളവുമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുരപ്പനെലി അവരുടെ അഭ്യര്‍ത്ഥനകേട്ട് തന്റെ കൂട്ടുകാരുമായിച്ചേര്‍ന്ന്‍ അന്നുരാത്രിതന്നെ കുളവും അഴുക്കുചാലുമായി ഒരു മാളം ഉണ്ടാക്കിനല്‍കി. അതോടെ അഴുക്കുചാലിലെ മലിനജലം കുളത്തിലെ വെള്ളവുമായികലരുകയും പിറ്റേന്നു ഗ്രാമീണര്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ജലം കറുത്ത നിറമായിരിക്കുന്നതുകണ്ട് അഴുക്കുചാല്‍വെള്ളം ഇതില്‍കലര്‍ന്നു ഇനിയിതു ഉപയോഗിക്കാന്‍ കൊള്ളില്ല എന്നുപറഞ്ഞു മടങ്ങുകയും ചെയ്തു.‍ അതുകണ്ട് മീനുകള്‍ എല്ലാം സന്തോഷിച്ചു. എന്നാല്‍ അഴുക്കുചാലില്‍നിന്നുവന്ന കൃമികീടങ്ങളും മലിനജനലത്തിലെ വിഷാംശവുമെല്ലാംകൊണ്ട് താമസിയാതെ കുളത്തിലെ ചെറുജീവികള്‍ ഒന്നൊന്നായി ചത്തുപൊങ്ങാന് തുടങ്ങി. ചെറിയ മീനുകളും ചത്തുതുടങ്ങി. അവയെ ഒക്കെ പക്ഷി വന്നു ശാപ്പിടാനും തുടങ്ങി.

മലിനജലം കലര്‍ന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ഗതിവന്നതെന്നും പക്ഷി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മനസ്സിലായ മീനുകള്‍ തുരപ്പനെലിയോട് എങ്ങനെയെങ്കിലും ആ മാളം അടച്ചു തങ്ങളെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ എലി നിസ്സഹായനായിരുന്നു. താമസിയാതെ കുളത്തിലെ എല്ലാമീനുകളും രോഗബാധിതരായി ചത്തുപൊങ്ങി. ആര്‍ത്തിയോടെ അവയെ ഒക്കെ പക്ഷി ഭക്ഷണമാക്കുകയും ചെയ്തു. എന്നാല്‍ ചത്തുപൊങ്ങിയ മീനുകളിലെ രോഗാണുക്കള്‍ പക്ഷിയേയും ബാധിക്കുകയും അടുത്തദിവസം അതും ചത്തുവീഴുകയും ചെയ്തു.

സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കുമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെ കെണിയിലാക്കുന്നവര്‍ പലരുമുണ്ട്. നല്ല മനസ്സുകളില്‍ അവര്‍ കുബുദ്ധിയുടെ ചാലുകള്‍വെട്ടി അതിലൂടെ വിഷം കടത്തിവിടുന്നു. ആ നല്ലമനസ്സുകള്‍ മലിനമാകുകയും പിന്നീട് ചിലപ്പോളൊരിക്കലും ശുദ്ധമാക്കാനാകാത്തവിധം കെട്ടുപോകുകയും ചെയ്യും. അതിനെ മുതലെടുത്ത് കുബുദ്ധികള്‍ വളരുന്നു. എന്നാല്‍ വിഷം ചിലപ്പോള്‍ പ്രയോഗിക്കുന്നവരേയും ബാധിക്കാറുണ്ട്. ഈ കഥയിലെ പക്ഷിയെപ്പോലെ അവരും ചിലപ്പോള്‍ ആ വിഷബാധയേറ്റു കരിഞ്ഞുവീണേക്കാം.കഴിയുന്നതും നല്ലതുമാത്രം വിതയ്ക്കുക. കൊയ്തെടുക്കുന്നത് ഇരട്ടിവിളവായിരിക്കും. ഉറപ്പ്

ബിനോയ് തോമസ് തയ്യാറാക്കിയ മുത്തശ്ശിക്കഥകളില്‍നിന്നു കടംകൊണ്ടത്.

ശ്രീ



 ‍