Saturday, July 6, 2019

കാസില്‍ ബ്രാവോ

പസഫിക് മഹാസമുദ്രത്തിന്റെ വടക്കുഭാഗത്തായി ഏകദേശം 1156 ഓളം ചെറുദ്വീപുകള്‍ കൂടിച്ചേര്‍ന്നുകിടക്കുന്ന ഒരു ദ്വീപസമൂഹമാണ് മാര്‍ഷല്‍ ദ്വീപുകള്‍ (റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ഐലന്‍ഡ്സ്) എന്നറിയപ്പെടുന്നത്. 1526 ഓഗസ്റ്റില്‍ സ്പാനിഷ് നാവികര്‍ ഈ ദ്വീപുകള്‍ കണ്ടെത്തിയതോടെയാണ് ഇവിടേയ്ക്കുള്ള യൂറോപ്യന്‍ അധിനിവേശമാരംഭിച്ചത്. ഇംഗ്ലീഷ് പര്യവേഷകനായ ജോണ്‍ മാര്‍ഷലിന്റെ സ്മരണാര്‍ത്ഥമായാണ് ഈ ദ്വീപുകള്‍ക്ക് മാര്‍ഷല്‍ ദ്വീപ് എന്ന പേര് സിദ്ധിച്ചത്. ആദ്യം സ്പാനിഷ് അധീനതയിലായിത്തീര്‍ന്ന ഈ ദ്വീപസമൂഹം 1884 ല്‍ ജര്‍മ്മനിയുടെ കൈകളിലെത്തിച്ചേര്‍ന്നു. ഒന്നാം ലോകമഹായുദ്ധകാലഘട്ടത്തില്‍ മാര്‍ഷല്‍ ദ്വീപുകളുടെ നിയന്ത്രണാവകാശം ജപ്പാന്റെമധീനതയിലായിത്തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരമ്പിക്കൊള്ളുമ്പോള് പസഫിക്കില്‍ മാര്‍ഷല്‍ ദ്വീപുകള്‍ക്കുള്ള സ്ഥാനം തന്ത്രപ്രധാനമാണെന്നും ജപ്പാനെ തകര്‍ക്കുവാന്‍ അതു കൈയടക്കിയേ മതിയാവൂ എന്നും അമേരിക്കയ്ക്ക് മനസ്സിലാവുകയും അമേരിക്ക സര്‍വവ്ശക്തിയുമപയോഗിച്ച് ആ ദ്വീപു രാഷ്ട്രത്തെ കൈയടക്കാനുഌഅ ശ്രമമാരംഭിക്കുകയും ചെയ്തു. മാര്‍ഷല്‍ ദ്വീപുകള്‍ നിലനിറുത്തുവാനായി ജപ്പാന്‍ വളരെയധികം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം മറിച്ചായിരുന്നു.‍ ദ്വീപുകള്‍ കൈയടക്കിയ അമേരിക്ക ജപ്പാനെതിരേയുള്ള പല തന്ത്രപ്രധാന ആക്രമണങ്ങളും പിന്നീടു നടത്തുകയും ആത്യന്തികമായി ജപ്പാന്റെ പതനത്തിലേയ്ക്കുള്ള വഴി സുഗമമാക്കുകയും ചെയ്തു.


രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ചില ഭീകരമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.സര്‍വ്വവിനാശകാരികളായ ആണവായുധങ്ങള്‍ സൃഷ്ടിക്കുക എന്ന ദൌത്യത്തിലായിരുന്നു അവര്‍ മുഴുകിയിരുന്നത്.1945 ജൂലൈ 16 നു ന്യൂമെക്സിക്കോയിലെ ഒരു മരുഭൂമിയില്‍വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. മാന്‍ഹാട്ടന്‍ പ്രോജക്റ്റ് എന്നു പേരിട്ട ഈ പ്രോജക്ടില്‍ അവര്‍ രണ്ട് അണുബോംബുകള്‍ സൃഷ്ടിച്ചെടുത്തു. ആദ്യ പരീക്ഷണത്തിന്റെഫലം അവർ  ചിന്തിച്ചതിലും ഭയാനകമായിരുന്നു. ഇതിന്റെ നശീകരണശേഷി അതിമാരകമാണെന്നു മനസ്സിലാക്കിയ അമേരിക്ക ജപ്പാനെ ഒരുപാഠം പഠിപ്പിക്കുവാന്‍ ഇത് അവര്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. 1945 ആഗസ്റ്റ് ആറിനു വടക്കന്‍ പസഫിക്കിലെ അമേരിക്കയുടെ നാവികബേസില്‍നിന്നു പുലര്‍ച്ചെ 2.45 നു എനോലഗെ 29 ബി എന്ന‍ യുദ്ധവിമാനം ലിറ്റില്‍ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായി പറന്നുയര്‍ന്നു രാവിലെ 8.15 നു ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ ആ ബോംബ് വര്‍ഷിച്ചുമടങ്ങി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ കത്തിക്കരിഞ്ഞ് ഭസ്മമായിമാറി.ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച പ്രസ്തുത ബോംബ് സര്‍വ്വനാശമാണ് വരുത്തിവച്ചത്.ആഗസ്റ്റ് 9 നു മറ്റൊരു ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍‍ ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബും വര്‍ഷിച്ചു.ഹിരോഷിമയിലെന്നതുപോലെ നാഗസാക്കിയിലും സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടാക്രമണങ്ങള്‍ ജപ്പാന്റെ കീഴടങ്ങലില്‍ക്കലാശിക്കുകയും ചെയ്തു

ഹിരോഷിമാ, നാഗസാക്കി ആക്രമണങ്ങള്‍ അമേരിക്കയെ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ശക്തമായ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചു. പൊതുവേ ആളൊഴിഞ്ഞതും ഒറ്റപ്പെട്ടതുമായ മാര്‍ഷല്‍ ദ്വീപുകള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സ്ഥലമായി അവര്‍ കരുതി. 1947 മുതല്‍ 1958 വരെയുള്ള കാലഘട്ടത്തിനിടയ്ക്ക് 67 ഓളം ആണവപരീക്ഷണങ്ങളാണ് അമേരിക്ക് ഇവിടെ നടത്തിയത്. കൂടുതല്‍ വിനാശകരമായ ഹൈഡ്രജന്‍ അണുബോംബ് നിര്‍മ്മിക്കാനായി പരീക്ഷണം നടത്തുക എന്ന ലക്ഷയ്ം മുന്നില്‍ക്കണ്ട് അമേരിക്ക നടത്തിയ സ്ഫോടനപരീക്ഷണമാണ് ഓപ്പറേഷന്‍ കാസില്‍ ബ്രാവോ. തെര്‍മ്മോ നൂക്ലിയര്‍ ബോംബുപരീക്ഷണം നടത്തുമ്പോള്‍ ഭീകരമായ അളവില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടുമെന്നറിയാവുന്നതുകൊണ്ടുതന്നെ പരീക്ഷണം നടത്താനായിത്തിരഞ്ഞെടുത്തത് ബിക്കിനി ദ്വീപായിരുന്നു.
ഈ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തുന്നതിനുമുന്നേ ബിക്കിനി ദ്വീപിലുള്ള മുഴുവന്‍ തദ്ദേശീയരേയും മാറ്റിപ്പാര്‍പ്പിച്ചു. 1954 മാര്‍ച്ച് 1 നു നടത്തിയ ഈ ആണവപരീക്ഷണം അന്നേവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആണവപരീക്ഷണമായിരുന്നു. 


ഹൈപവര്‍ തെര്‍മല്‍ നൂക്ലിയര്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷത്തിനായി  നടത്തിയ കാസില്‍ ബ്രാവോ എന്ന സ്ഫോടനപരീക്ഷണം അതിന്റെ ഡിസൈനിംഗിലുണ്ടായിരുന്ന പിഴവുമൂലം സ്ഫോടനശേഷി ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാലും വിസ്മയാവഹമായ അളവില്‍ ഉയര്‍ന്നു. 15 മെഗാടണ്‍ ശേഷിയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. അതായത് പ്രതീക്ഷിച്ചതിനേക്കാളും രണ്ടര ഇരട്ടി ശേഷിയില്‍. രണ്ടുലക്ഷത്തില്‍പ്പരം ആളുകളെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കിയ ഹിരോഷിമയിലുപയോഗിച്ച അണുബോംബിന്റെ ആയിരം മടങ്ങ് തീവ്രതകൂടുതലായിരുന്നു ഈ പരീക്ഷണസ്ഫോടനത്തിനുണ്ടായിരുന്നത് എന്നു കണക്കാക്കുമ്പോഴാണ് എത്രമാത്രം ഭീകരമായ അവസ്ഥയിലാണ് ആ സ്ഫോടനം നടന്നത് എന്നു മനസ്സിലാക്കാനാകുക. ബോംബിന്റെ പ്രൈമറിയൂണിറ്റില്‍ ഉണ്ടായിരുന്ന ഐസോടോപ്പുകള്‍ നൂക്ലിയര്‍ ഫിഷനിലൂടെ പിളര്‍ന്നപ്പോള്‍ വിനാശകാരികളായ റേഡിയോ ആക്ടീവ് ഐസൊടൊപ്പുകള്‍ സൃഷ്ടിക്കപ്പെടുകയും അവ അതിവേഗം അന്തരീക്ഷത്തിലേയ്ക്കു പടരുകയും ചെയ്തു. പസഫിക്കിലുണ്ടായിരുന്ന ശക്തിയേറിയ കാറ്റ് ആ വിഷധൂളികളെ നാലുഭാഗത്തേയ്ക്കും അതിവേഗം പടര്‍ത്തി. സ്ഫോടനഫലമായുണ്ടായ ഭീമാകാരന്‍ കൂണ്‍മേഘത്തിന്റെ മുകള്‍‍ഭാഗത്തെ തൊപ്പിയുടെ വ്യാസം ഏകദേശം നൂറുകിലോമീറ്റര്‍ വിസ്തൃതിയിലും  ഇതിന്റെ കാല്‍ 40 കിലോമീറ്ററോളം വിസ്തൃതിയിലും രൂപപ്പെട്ടു. ചിന്തിക്കാവുന്നതിലും ഭീകരമായ അളവിലാണ് റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു പുറന്തള്ളപ്പെട്ടത്. ഏകദേശം പതിനൊന്നായിരം സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ ആണവമാലിന്യങ്ങള്‍ പരന്നു. ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യന്‍ തീരങ്ങളില്‍വരെ അതിന്റെ സാന്നിധ്യമുണ്ടായി ഗ്രൌണ്ട് സീറോയില്‍നിന്നു ഏകദേശം 145 കിലോമീറ്റര്‍ അകലെ ജാപ്പനീസ് തീരത്തിനടുത്തു മത്സ്യബന്ധനം നടത്തുകയായിരുന്ന ചില മത്സ്യബന്ധനത്തൊഴിലാളികള്‍ക്കു ആണവവികിരണബാധയേല്‍ക്കുകയുണ്ടായി. ആണവവികിരണമേറ്റ നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ടു

ഈ പരീക്ഷണം ലോകരാഷ്ട്രങ്ങളെ ഭയചകിതരക്കുകയും ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവരുകയും ചെയ്തു.ആഗോളതലത്തിലുയര്‍ന്നുവന്ന എതിര്‍പ്പുകള്മൂലം അമേരിക്ക മാര്‍ഷല്‍ ദ്വീപുകളില്‍ നടത്തിക്കൊണ്ടിരുന്ന പരീക്ഷണങ്ങള്‍ 1958 ആയപ്പോള്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അതേവരെ നടത്തിയ പരീക്ഷണങ്ങള്‍ ആ ദ്വീപസമൂഹങ്ങളെ ആകെത്താറുമാറാക്കിയിരുന്നു. ആണവപരീക്ഷണങ്ങളുടെ ഫലമായി ദ്വീപുകളില്‍പ്പലതും മനുഷ്യവാസയോഗ്യമല്ലാതായിത്തീര്‍ന്നു. ചില ദ്വീപുകള്‍ക്ക് തകര്‍ച്ചകളുണ്ടാകുകയും ഒരു ദ്വീപ് പൂര്‍ണ്ണമായും തകര്‍ന്നു കടലില്‍ത്താഴുകയും ചെയ്തു. ബിക്കിനിദ്വീപില്‍ അതിഭീകരവും അപകടകരവുമായ അളവില്‍ റേഡിയോആക്ടീവ് മാലിന്യങ്ങള്‍ നിറഞ്ഞു മനുഷ്യവാസയോഗ്യമല്ലാതായിത്തീര്‍ന്നു.  1972 ല്‍ യു എസ് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ബിക്കിനിദ്വീപുകള്‍ മാലിന്യങ്ങളില്‍നിന്നു മുക്തമായി എന്നു വിധിക്കുകയും ഏകദേശം നൂറോളം ആളുകളെ അവിടേയ്ക്കു താമസത്തിനായിക്കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ 1978 ല്‍ നടത്തില്‍ ലബോറട്ടറി ടെസ്റ്റുകളില്‍നിന്നും ബിക്കിനിദ്വീപുകളില്‍ ഇപ്പോഴും അപകടകരമായ അളവില്‍ ആണവമാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട് എന്ന്‍ കണ്ടെത്തുകയും ആളുകളെ മുഴുവന്‍ വീണ്ടും ഒഴിപ്പിക്കുകയും ചെയ്തു. 1997 ല്‍ ഇന്റര്‍നാഷണല്‍ ആറ്റൊമിക് എനര്‍ജി ഏജന്‍സി ബിക്കിനിദ്വീപുകളിലെ ആണവമാലിന്യങ്ങള്‍ പൂര്‍ണമായും മുക്തമായി സാധാരണനിലയിലാകുവാനുള്ള സാധ്യതയില്ലെ‍ന്നു വിധിയെഴുതി.

മറ്റു‍ ദ്വീപുകളിലേക്കു മടങ്ങിത്താമസത്തിനുവന്ന തദ്ദേശീയര്‍ക്ക് പലര്‍ക്കും റേഡിയേഷന്‍ ബാധിക്കുകയും പലവിധത്തിലുള്ള രോഗങ്ങളുണ്ടാകുകയും ചെയ്തു. പിറന്നുവീഴുന്ന പല കുഞ്ഞുങ്ങള്‍ക്കും ജനിതകതകരാറുകള്‍ സര്‍വ്വസാധാരണമായി. വായുവും ജലവും വെള്ളവും റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ നിറഞ്ഞതായതുകൊണ്ടുതന്നെ  ജനജീവിതം ദുസ്സഹമായി. തൈറോയ്ഡ് സംബന്ധിയായ അസുഖങ്ങള്‍ ദ്വീപുവാസികള്‍ക്ക് സാധാരണപോലെയായിത്തീര്‍ന്നു. 1964 ആയപ്പൊഴേയ്ക്കും യു എസ് മാര്‍ഷല്‍ ദ്വീപുകളേയും ദ്വീപുനിവാസികളേയും സംരക്ഷിക്കനായി ഫണ്ട് റെയ്സ് ചെയ്തുതുടങ്ങി.

1979 ല്‍ മാര്‍ഷല്‍ ദ്വീപുകള്‍ സ്വയംഭരണാവകാശം നേടുകയും 1986 ല്‍ അമേരിക്കയുമായുണ്ടാക്കിയ സ്വതന്ത്രസഹകരണക്കരാര്‍ അനുസരിച്ച് സ്വയംഭരണാവകാശമുള്ള സ്വതന്ത്രരാഷ്ട്രമാകുകയും ചെയ്തു. ഈക്കാലയളവില്‍ ഇരുകൂട്ടരും ചേര്‍ന്നുണ്ടാക്കിയ കരാര്‍ അനുസരിച്ച് അമേരിക്ക തങ്ങളുടെ പരീക്ഷണങ്ങള്‍മൂലം താറുമാറായ മാര്‍ഷല്‍ ദ്വീപുകളിലെ ജനജീവിതവും ആവാസവ്യവസ്ഥിതിയും ഒക്കെക്കണക്കിലെടുത്ത് 150 മില്യണ്‍ ഡോളറോളം നഷ്ടപരിഹാരമായി മാര്‍ഷല്‍ ദ്വീപുകള്‍ക്കു നല്‍കി. മാത്രമല്ല വര്‍ഷാവര്‍ഷം ഒരു നിശ്ചിത തുക നല്‍കാമെന്നും വ്യവസ്ഥയുണ്ടാക്കി. മാര്‍ഷല്‍ ദ്വീപുകളിലുള്ള ക്വാജിയോന്‍ ദ്വീപു അമേരിക്കയുടെ നിയന്ത്രണത്തില്‍ത്തന്നെ തുടരുകയും മിസൈല്‍ പരീക്ഷണങ്ങളും മറ്റും നടത്തുവാന്‍ അധികാരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എത്രതന്നെ ദുരന്തങ്ങളുണ്ടായാലും മനുഷ്യന്‍ പഠിക്കുകയില്ല. ഇന്നും പല ലോകരാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തുകയും കൂടുതല്‍ കൂടുതല്‍ ശക്തിയേറിയ ബോംബുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. പില്‍ക്കാലത്ത് 50 മെഗാടണ്‍ ശക്തിയില്‍ റഷ്യ പരീക്ഷിച്ച സാര്‍ ബോംബും അതേപോലുഌഅ പല ഭീകരമായ ബോംബുകളും ഈ ഭൂമിയെ ഇല്ലായ്മ ചെയ്യുമെന്നതുറപ്പാണ്.   ലോകരാജ്യങ്ങള്‍ മിക്കതും സൈനിക സഹായസഹകരണക്കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്നതിനാല്‍ ഏതെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ മിക്കരാജ്യങ്ങളും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും അതൊരു ആഗോളയുദ്ധമായിപ്പരിണമിക്കുകയും തദ്വാരാ അതൊരു നൂക്ലിയര്‍ വാര്‍ ആയിപ്പരിണമിക്കുകയും ചെയ്യും. ഭൂമിയിലുള്ള സര്‍വ്വജീവജാലങ്ങളുടേയും ഒപ്പം ഭൂമിയുടേയും സമ്പൂര്‍ണനാശമായിരിക്കും അതിന്റെ ബാക്കിഫലം. ആയുധമോഹികളും യുദ്ധക്കൊതിയന്മാരുമായ ഭരണാധികാരികള്‍ ഇല്ലായ്മ ചെയ്യപ്പെടേണ്ടത് ലോകനിലനില്‍പ്പിനത്യന്താപേക്ഷിതമായ ഘടകമാണ്. സര്‍വ്വരും സമാധാനത്തൊടുകൂടിക്കഴിയുന്ന ഒരു ലോകക്രമം പുലരട്ടേ എന്നു പ്രാര്‍ത്ഥിക്കാം

വിക്കീപീഡിയ, ചില ഓണ്ലൈന്‍ സൈറ്റുകള്‍ ഒക്കെപ്പരതി തയ്യാറാക്കിയതാണീ ചെറുകുറിപ്പ്. ചിത്രങ്ങള്‍ ഗൂഗിളില്‍നിന്നുള്ളതാണ്

ശ്രീ

2 comments:

  1. എത്രതന്നെ ദുരന്തങ്ങളുണ്ടായാലും മനുഷ്യന്‍ പഠിക്കുകയില്ല. ഇന്നും പല ലോകരാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തുകയും കൂടുതല്‍ കൂടുതല്‍ ശക്തിയേറിയ ബോംബുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു....

    ReplyDelete