Tuesday, October 29, 2019

വാസ്ക്കോഡിഗാമ കണ്ട കേരളം

വാസ്ക്കോഡ ഗാമ 


മലയാളക്കരയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ആദ്യത്തെ അമരക്കാരന്‍


ഇതിഹാസകാലഘട്ടംമുതല്‍തന്നെ കേരളമെന്ന ഭൂപ്രദേശമുണ്ടായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്. സംഘകാലകൃതികളില്‍ കേരളദേശത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ നടത്തപ്പെട്ട പലനാവികയാത്രാരേഖകളിലും കേരളത്തെക്കുറിച്ചും കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്.  ആദ്യകാലഘട്ടങ്ങളില്‍ ആയിരക്കണക്കിനു ചെറുനാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു കേരളം. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ പ്രധാനകാരണം സുഗന്ധവ്യഞ്ജന വ്യാപാരമായിരുന്നു. ചീനസഞ്ചാരികളും അറബികളുമൊക്കെ കേരളവുമായി മികച്ച വ്യാപാരബന്ധം നിലനിര്‍ത്തിയിരുന്നു. പട്ടും തുകലും സില്‍ക്കുമൊക്കെ ചീനരില്‍നിന്നും അറബികളില്‍നിന്നും വാങ്ങിയ കേരളീയര്‍ മറിച്ച് അവര്‍ക്കായിനല്‍കിയത് സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളകും ഏലവും മറ്റുമൊക്കെയായിരുന്നു. ഈ വ്യാപാരികളിലൂടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ മധ്യധരണ്യാഴികടന്ന്‍ യൂറോപ്പിലെ സായിപ്പന്മാരുടെ തീന്‍മേശകളിലുമെത്തി. കുരുമുളകെന്ന സുഗന്ധവ്യഞ്ജനം അവര്‍ക്ക് അത്യന്തം പ്രീയപ്പെട്ടതാകുകയും അത് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതായി മാറുകയും ചെയ്തു. കുരുമുളകിന്റെ വമ്പിച്ച ഡിമാന്റ് കേരളത്തെ സാമ്പത്തികമായി നല്ല നിലയിലെത്തിക്കുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. മധ്യവര്‍ത്തി കച്ചവടക്കാരില്‍നിന്നു വിലയ്ക്ക്വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കാളും കുറച്ചുകൂടി ലാഭത്തിനു നേരിട്ട് വ്യാപാരം നടത്തുവാന്‍ കഴിഞ്ഞെങ്കിലെന്ന്‍ പല യൂറോപ്യന്‍ കച്ചവടക്കാരും ആശിച്ചു. എന്നാല്‍ കേരളത്തിലേയ്ക്കെത്തിച്ചേരുക എന്നത് അത്യന്തം ദുഷ്ക്കരമായ ഒരു കാര്യമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു സമുദ്രപാത കണ്ടെത്തുവാനും അതുവഴി സ്വര്‍ണ്ണം വിളയുന്ന നാടായ കേരളത്തിലെത്തിച്ചേരാനുമായി പല യൂറോപ്യന്‍ രാജ്യത്തിലെ നാവികരും മത്സരമാരംഭിച്ചു. ചീനവ്യാപാരികളുടേയും അറബിവ്യാപാരികളുടെയും കേരളത്തെപ്പറ്റിയുള്ളവിവരണങ്ങള്‍ അവരെ അത്രമാത്രം മോഹിപ്പിച്ചിരുന്നു.

കേരളത്തിലേക്ക് ഒരു പുതിയ കടല്‍മാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ശ്രമം പലരുംനടത്തിയെങ്കിലും അവയൊന്നുംതന്നെ ഫലപ്രദമായില്ല. ഇന്ത്യയിലേക്ക് ചെങ്കടല്‍മാര്‍ഗത്തിലൂടെ കടല്‍ വഴിയുള്ള വ്യാപാരം മദ്ധ്യകാലംവരെ അറബികളുടെമാത്രം കുത്തകയായിരുന്നു. അതു തകര്‍ക്കുവാനും ഒപ്പം കേരളത്തിലേക്ക് ഒരു കപ്പല്‍പ്പാത എന്ന ആഗ്രഹവുംമൂലം പലരാജ്യങ്ങളും തങ്ങളുടെ നാവികരെ സാമ്പത്തികമായും മറ്റും ശരിക്കും സഹായിച്ചു. പോര്‍ച്ചുഗീസ് രാജാവായിരുന്ന ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പോപ്പിന്റെ അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടുംകൂടി പോര്‍ട്ടുഗീസ് നാവിക ഉദ്യോഗസ്ഥന്‍ ആയിരുന്ന വാസ്‌കോഡ ഗാമ 1497 ജൂലൈ എട്ടാം തിയതി ലിബഡിനിലെ ബലം തുറമുഖത്ത് നിന്ന് നാലു കപ്പലുകളുടെ ഒരു സംഘവുമായി യാത്ര ആരംഭിച്ചു. കേരളത്തിലേയ്ക്ക് ഒരു സമുദ്രപാത തുറന്നെടുക്കുക എന്നതുതന്നെയായിരുന്നു ഈ യാത്രയുടെ പ്രധാനലക്ഷ്യം.

ഗാമയും സംഘവും ആഫ്രിക്കന്‍തീരമൊഴിവാക്കി സമുദ്രത്തിലൂടെ ചുറ്റിവളഞ്ഞ് കേപ്ഓഫ്ഗുഡ്ഹോപ് മുനമ്പുവഴി യാത്രതുടര്‍ന്ന്‍ ഏകദേശം ഒരുവര്‍ഷമാകാറായപ്പോള്‍ കോഴിക്കോടുള്ള കാപ്പാട് എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. അങ്ങിനെ ആദ്യമായി സമുദ്രമാര്‍ഗ്ഗം കപ്പല്‍വഴി ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ ആള്‍ കേരളത്തിലെത്തി. വലിയ കപ്പലും മറ്റുംകണ്ട് ഭയന്ന ജനക്കൂട്ടം കരയില്‍ തടിച്ചുകൂടി. സ്ഥിതിഗതികള്‍ വിലയിരുത്തിവരുവാനായി ഗാമ തന്റെ ഒന്നുരണ്ട് സേവകരെ ചെറുതോണിയില്‍ കരയിലേക്ക് വിടുകയും അവര്‍ കരയിലെത്തി സാമൂതിരിയെക്കാണാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു. അന്നേദിവസം പൊന്നാനിയില്‍ ഉണ്ടായിരുന്ന സാമൂതിരി ഗാമയ്ക്കും കൂട്ടര്‍ക്കും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാന്‍ കല്‍പ്പിക്കുകയും പിറ്റേന്ന്‍ പുറപ്പെട്ട് കോഴിക്കോട് വന്നശേഷം ഗാമയ്ക്കും കൂട്ടര്‍ക്കും കപ്പല്‍ നങ്കൂരമിട്ട് മലയാളനാട്ടിലേക്ക് വരുവാനുള്ള അനുവാദം നല്‍കുകയുംചെയ്തു. കേരളമണ്ണിലേക്ക് കാലെടുത്തുവച്ച സമയംതന്നെ ഇവിടം നല്ലവളക്കൂറുള്ള മണ്ണാണെന്ന്‍‍ ഗാമ തിരിച്ചറിഞ്ഞു. സാമൂതിരിയുമായി വ്യാപാരവാണിജ്യബന്ധമുറപ്പിക്കുവാനുള്ള ഗാമയുടെ ശ്രമം ആദ്യഘട്ടത്തില്‍ അത്ര വിജയകരമായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഇവിടത്തെ വ്യാപാരം നിയന്ത്രിച്ചിരുന്നത് അറബിവ്യാപാരികളും മൂറുകളുമൊക്കെയായിരുന്നു എന്നതാണ്. എന്നാല്‍ ഉത്സാഹിയായ ഗാമ സാമൂതിരിയുടെ അടുത്തുനിന്നു കോഴിക്കോട് കച്ചവടം ചെയ്യുന്നതിനായി ഒരു പാണ്ടികശാല നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാങ്ങിച്ചെടുക്കുകതന്നെ ചെയ്തു. പോര്‍ട്ടുഗീസ് ആധിപത്യത്തിന്റെ ആദ്യ ശിലാസ്ഥാപനമായിരുന്നു അത്. കുറച്ചുനാളുകള്‍ കൊണ്ട് തദ്ദേശീയരായ വ്യാപാരികളുടേയും മറ്റു അറബിവ്യാപാരികളുടേയും എതിര്‍പ്പ് നേരിട്ട ഗാമയുംകൂട്ടരും കോഴിക്കോട്നിന്നു തന്ത്രപൂര്‍വ്വം കണ്ണൂരിലേക്ക് സഞ്ചരിക്കുകയും അവിടത്തെ ഭരണാധികാരിയായ കോലത്തിരി രാജാവുമായി സഖ്യം കൂടുകയുംചെയ്തു. സാമൂതിരിയും കോലത്തിരിയും തമ്മിലുള്ള പരസ്പ്പരവൈരം ഗാമയും കൂട്ടരും തന്ത്രപൂര്‍വ്വം മുതലെടുത്തു. തിരിച്ചു പോര്‍ട്ടുഗലിലേക്ക് മടങ്ങുന്നതിനുമുന്നേ കോലത്തിരിയുമായി തന്ത്രപ്രധാനമായ ചില വ്യാപാരബന്ധക്കരാറുകളില്‍ ഒപ്പുവയ്ക്കുവാന്‍ ഗാമയ്ക്ക് കഴിഞ്ഞു.

പോര്‍ട്ടുഗലില്‍ തിരിച്ചെത്തിയ ഗാമയ്ക്ക് രാജകീയമായ വരവേല്‍പ്പാണു ലഭിച്ചത്. യാത്രയ്ക്ക് ചിലവായ തുകയുടെ മൂന്നിരട്ടിയെങ്കിലും മൂല്യമുള്ള ചരക്കുകളുമായിട്ടായിരുന്നു ഗാമ നാട്ടില്‍ മടങ്ങിയെത്തിയത്. സമുദ്രമാര്‍ഗ്ഗം കേരളത്തിലേയ്ക്ക് ഒരു പാത കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് വേറെയും. ഗാമ വളരെ വലിയ സമ്പത്തിനുടമയായി മാറി. 1500 ല്‍ മറ്റു ചില പോര്‍ട്ടുഗീസ് സംഘം കേരളത്തിലെത്തിയെങ്കിലും മറ്റുള്ളവരില്‍നിന്നു നേരിട്ട എതിര്‍പ്പുകള്‍ അവരെ വിഷമവൃത്തത്തിലാക്കി. തുടര്‍ന്ന്‍ പ്രശ്നപരിഹാരത്തിനായി ഗാമ രണ്ടാമതും കേരളമണ്ണിലേക്ക് ഒരു പര്യടനം നടത്തി. ഇക്കുറി സാമാന്യം നല്ലൊരു സൈന്യവും ഗാമയ്ക്കൊപ്പം അകമ്പടി സേവിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ കാലവസ്ഥ ശരിയാംവണ്ണം മനസ്സിലാക്കിയിരുന്ന ഗാമയ്ക്ക് ഇവിടെ വേരുപിടിക്കാനുള്ള വഴികള്‍ കണ്ടെത്തുക എന്നുള്ളത് നിസ്സാരമായ ഒന്നായിരുന്നു. എപ്പോഴും നിറത്തിന്റേയും ജാതിയുടേയും ദുരഭിമാനത്തിന്റേയും ഒക്കെപേരില്‍ വിഘടിച്ചു പരസ്പ്പരം പോരടിച്ചുനില്‍ക്കുന്ന നാട്ടുരാജാക്കന്മാരും, നാടുവാഴികളും, ജനങ്ങളും ഒക്കെചേര്‍ന്ന്‍ തികഞ്ഞ ഒരു അസ്ഥിരതനിലനില്‍ക്കുന്നിടത്ത് അധികാരം പിടിച്ചടക്കുവാന്‍ അല്‍പ്പം സാമര്‍ത്ഥ്യവും കഴിവും മാത്രംമതിയെന്ന്‍ ഗാമയ്ക്കറിയാമായിരുന്നു. നയചതുരനായ ഗാമ ഒട്ടനവധി നാടുവാഴികളുമായി സന്ധിയിലേർപ്പെട്ട് കച്ചവടം വിപുലീകരിക്കുകയും പതിയെപ്പതിയെ പല പ്രദേശങ്ങളുടേയും നിയന്ത്രണം കൈയാളുകയും ചെയ്തു. ഒടുവില്‍ പോര്‍ട്ടുഗീസ് ആധിപത്യത്തിന്‍കീഴില്‍ പല പ്രദേശങ്ങളും വരുത്തുവാനും ഗാമയ്ക്ക് കഴിഞ്ഞു.

ഗാമ മടങ്ങിപ്പോയതിനുശേഷം പോര്‍ട്ടുഗീസ് അധീനപ്രദേശങ്ങളുടെ മേലധികാരികളായി ഒന്നുരണ്ട്പേര്‍ വന്നെങ്കിലും അവര്‍ക്കൊന്നും ഗാമയുടെയത്ര നയചാതുര്യമില്ലായിരുന്നു. സമുദ്രവ്യാപാരത്തിന്റെ കുത്തക കൈവശപ്പെടുത്തിയിരുന്നുവെങ്കിലും അവയ്ക്കും ചില ഇളക്കങ്ങള്‍ തട്ടിത്തുടങ്ങിയപ്പോള്‍ മൂന്നാമതും ഗാമ മലയാളക്കരയിലെത്തിച്ചേര്‍ന്നു. 1524 ല്‍ ആയിരുന്നു അതു. പോര്‍ട്ടുഗീസ് സൈന്യത്തിനു തലവേദന സൃഷ്ടിച്ചിരുന്ന പലരേയും ഗാമയുടെ നേതൃത്വത്തില്‍ അമര്‍ച്ചചെയ്തു. എന്നാല്‍ അവിചാരിതമായി പിടിപെട്ട മലേറിയ ഗാമയുടെ ജീവിതമവസാനിപ്പിച്ചു. ഇന്നത്തെ ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ഗാമയുടെ ഭൌതികശരീരം അടക്കംചെയ്തത്. 1539 ല്‍ ഗാമയുടെ ഭൌതികാവശിഷ്ടങ്ങളുടെ ശേഷിപ്പ് പോര്‍ട്ടുഗലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വാസ്ക്കോഡ ഗാമയുടെ സ്മരണാര്‍ത്ഥം കോഴിക്കോടുള്ള കാപ്പാട് ഇപ്പോഴും ഒരു സ്തൂപസ്മാരകം നിലനില്‍ക്കുന്നുണ്ട്. ഗോവയില്‍ ഗാമയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പോര്‍ട്ടുഗീസ് ഇതിഹാസമായ ലൂസിയാഡ് പ്രതിപാദിക്കുന്നത് ഗാമയുടെ സാഹസികയാത്രയും ജീവിതവുമാണ്. ഗാമയുടെ സ്മരണാര്‍ത്ഥം പോര്‍ട്ടുഗല്‍ നിരവധി സ്റ്റാമ്പുകളും കറന്‍സി നോട്ടുകളും ഇറക്കിയിട്ടുണ്ട്.

പോര്‍ട്ടുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാര്‍, പിന്നെ ഫ്രഞ്ചുകാര്‍ അതുകഴിഞ്ഞ് ബ്രിട്ടീഷുകാര്‍.. 

വൈദേശികശക്തികള്‍ മത്സരിച്ചു ഒരു ജനവിഭാഗത്തെ മുഴുവന്‍ അടിച്ചമര്‍ത്തി ഭരിക്കുവാനിടയായ സാഹചര്യമെന്തായിരുന്നിരിക്കാം? ജനിച്ച സ്വന്തംനാട്ടില്‍ അടിമകളെപ്പോലെ മറ്റുള്ളവര്‍ക്കു വിധേയരാകുവാന്‍ ഇവിടത്തെ ജനവിഭാഗങ്ങള്‍ തയ്യാറായതും എന്തുകൊണ്ടായിരിക്കാം?. കേരളത്തിന്റെ അന്നത്തെ രാഷ്ട്രീയ സാമൂഹികരംഗത്തിന്റെ അധഃപതനം ഒരുപരിധിവരെ വൈദേശികശക്തികളെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. പരസ്പ്പരം പോരടിക്കുവാനും സ്വന്തം നിലയുറപ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തു നെറികേടുംചെയ്യുവാന്‍ മടിയില്ലാതിരുന്നതുമായ നാടുവാഴി നാട്ടുക്കൂട്ടങ്ങളും രാജാക്കന്മാരും ഉദ്യോഗസ്ഥരും ഒക്കെക്കൂടി നഷ്ടപ്പെടുത്തിയത് നമ്മുടെ സ്വാതന്ത്ര്യമായിരുന്നു. അധികാരം കിട്ടുവാന്‍വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരുന്ന കൊതിയന്മാരെ സഹായിക്കുന്നതായി നടിച്ച് സമര്‍ത്ഥരായ വൈദേശികര്‍ സഹായം നല്‍കിയതോടൊപ്പം അവരെയും അങ്ങ് വിഴുങ്ങി. ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും മുറുകെപ്പിടിച്ചു പരസ്പ്പരം പോരടിക്കുകയും പാരവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നിടത്ത് സൂത്രശാലികളായ കുറുക്കന്മാര്‍ ഭംഗിയായി രക്തം കുടിച്ചു. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതു തന്നെയാണ്. നാം മധ്യകാലഘട്ടത്തിലെ വിവരമില്ലായ്മയുടെ അച്ചുകൂടങ്ങള്‍ നിരത്തിവച്ച് പരസ്പ്പരം പോരടിക്കുന്നു. കുറുക്കന്മാരാകട്ടെ കൃത്യമായും ഊഴം കാത്തു നില്‍ക്കുകയും ചെയ്യുന്നു. വര്‍ത്തമാനകാലകേരളം ഗാമയുടെ കാലഘട്ടത്തിലെ കേരളത്തിനേക്കാളും അരക്ഷിതാവസ്ഥയുടെ കാറും കോളും പേറുന്നത് ഒരിക്കലും നല്ല ലക്ഷണമല്ല. അന്ന്‍ ഗാമയെപ്പോലുള്ള വൈദേശികകൊള്ളക്കാരായിരുന്നുവെങ്കില്‍ ഇന്നത് അതിനേക്കാളും ഭീകരമായ രൂപാന്തിരണം വന്ന സ്വദേശിചെന്നായ്ക്കളുടേതായിരിക്കുന്നു. സമാധാനത്തിലും സാഹോദര്യത്തിലും കഴിഞ്ഞ് ദൈവത്തിന്റെ സ്വന്തം നാടെന്ന പേരന്വര്‍ത്ഥമാക്കണമെങ്കില്‍ നാമോരോരുത്തരും ഐക്യപ്പെട്ട് ഒത്തൊരുമിച്ച് ഒറ്റമനസ്സായി കൈകോര്‍ത്തേപറ്റൂ..


(വിവരങ്ങളില്‍ നല്ലൊരു പങ്കും പലയിടത്തുനിന്നായി കടം കൊണ്ടതാണ്)

ശ്രീ...

5 comments:

  1. Well said. Congratz..

    ReplyDelete
  2. വൈദേശികശക്തികള്‍ മത്സരിച്ചു ഒരു ജനവിഭാഗത്തെ മുഴുവന്‍ അടിച്ചമര്‍ത്തി ഭരിക്കുവാനിടയായ സാഹചര്യമെന്തായിരുന്നിരിക്കാം? ജനിച്ച സ്വന്തംനാട്ടില്‍ അടിമകളെപ്പോലെ മറ്റുള്ളവര്‍ക്കു വിധേയരാകുവാന്‍ ഇവിടത്തെ ജനവിഭാഗങ്ങള്‍ തയ്യാറായതും എന്തുകൊണ്ടായിരിക്കാം?. കേരളത്തിന്റെ അന്നത്തെ രാഷ്ട്രീയ സാമൂഹികരംഗത്തിന്റെ അധഃപതനം ഒരുപരിധിവരെ വൈദേശികശക്തികളെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. പരസ്പ്പരം പോരടിക്കുവാനും സ്വന്തം നിലയുറപ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തു നെറികേടുംചെയ്യുവാന്‍ മടിയില്ലാതിരുന്നതുമായ നാടുവാഴി നാട്ടുക്കൂട്ടങ്ങളും രാജാക്കന്മാരും ഉദ്യോഗസ്ഥരും ഒക്കെക്കൂടി നഷ്ടപ്പെടുത്തിയത് നമ്മുടെ സ്വാതന്ത്ര്യമായിരുന്നു. അധികാരം കിട്ടുവാന്‍വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരുന്ന കൊതിയന്മാരെ സഹായിക്കുന്നതായി നടിച്ച് സമര്‍ത്ഥരായ വൈദേശികര്‍ സഹായം നല്‍കിയതോടൊപ്പം അവരെയും അങ്ങ് വിഴുങ്ങി. ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും മുറുകെപ്പിടിച്ചു പരസ്പ്പരം പോരടിക്കുകയും പാരവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നിടത്ത് സൂത്രശാലികളായ കുറുക്കന്മാര്‍ ഭംഗിയായി രക്തം കുടിച്ചു. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതു തന്നെയാണ്.

    ReplyDelete