Tuesday, January 12, 2010

ഒരു കള്ളന്റെ കുമ്പസ്സാര ലെറ്റെര്‍

എന്റെ പ്രീയപ്പെട്ട കൂനാമ്പാറക്കാരെ,

ഇപ്പോള്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ നൂറുശതമാനവും സത്യമാണ്. നിങ്ങള്‍ക്കെല്ലാപേര്‍ക്കുമറിയാമല്ലോ നമ്മുടെ ഈ കൊച്ചു ഗ്രാമത്തില്‍ കഴിഞ്ഞ ഒന്നു രണ്ടു മാസമായി മോഷണം വല്ലാതെ കൂടിയ കാര്യം. കള്ളമ്മാരെ പിടിക്കുവാനായി നമ്മളെത്ര ശ്രമിച്ചതാ. പലരാത്രിയിലും കാവല്‍ നിന്നു. എന്നിട്ടോ. ഇന്നു കാവല്‍ നിക്കുമെങ്കില്‍ നാളെ കള്ളന്‍ വരും. നാളെ നിയ്ക്കുമെങ്കില്‍ നാലുദിവസം കഴിഞ്ഞിട്ട്.നമ്മുടെ വടക്കേലെ ശാന്തചേച്ചിയുടെ വീട്ടില്‍ നിന്നും ലക്ഷണമൊത്ത മൂന്നു പൂവന്‍ കോഴികളെ മോഷ്ടിച്ചുകൊണ്ടാണ് തുടങിയത്.പിന്നെ രാഘവേട്ടന്റെ ആട്ടിങ്കുട്ടി, പ്രഭാകര‍ന്‍ മാമന്റെ വാഴപ്പണയിലെ പാകമായ അടയ്ക്കയും ആറേഴ് നേന്ത്രക്കുലകളും, താഴെത്തൊടിയിലെ ശങ്കരന്‍ നായരുടെ പറമ്പിലുണ്ടായിരുന്ന കപ്പ, സരോജിനിയമ്മയുടെ വീട്ടിലെ ചായ്പില്‍ നിന്നും പത്ത്മുപ്പത് തേങ്ങയും ഒരു ഓട്ടുരുളിയും,ചായക്കടക്കാരന്‍ ബാലേണ്ണന്റെ കടയില്‍ നിന്നും പലപ്പോഴായി വാഴക്കുലകളും പൊരിയുണ്ടയും സിസ്സര്‍ഫില്‍ട്ടര്‍ സിഗററ്റും. ഹൊ അങ്ങനെ എത്രയെത്ര മോഷണങ്ങള്‍..കള്ളന്റെ പൊടിപോലും കിട്ടിയില്ല. അല്ല എങ്ങനെ കിട്ടാന്‍.. കഴിഞ്ഞയാഴ്ച നാട്ടുകാരെല്ലാപേരും പൊതുയോഗം കൂടി രണ്ട് ഗൂര്‍ഖകളെ വയ്ക്കുവാന്‍ തീരുമാനിച്ചല്ലോ.ഒരെണ്ണമായിരുന്നെങ്കില്‍ എങ്ങനേയും അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. രണ്ടുപേരെ വലിയ പാടാ. അതുകൊണ്ട് അപ്പോഴേ ഞാന്‍ ഒരു തീരുമാനമെടുത്തു. സത്യം നിങ്ങളെയറിയിക്കുക.

അതേ പ്രീയപ്പെട്ടവരെ നിങ്ങള്‍ പിടികൂടുവാനായി കണ്ണിലെണ്ണയൊഴിച്ചുകാത്തിരുന്ന ആ കള്ളന്‍ ഞാനായിരുന്നു.

ഞെട്ടിയല്ലേ.. എനിക്കറിയാം ഞെട്ടുമെന്ന്‍.

"എടാ കള്ളപൂ...#..#/..​മോനേ, നമ്മളെകൂടെ നിന്ന്‍ നമ്മുടെ ......ല്‍ തന്നെ വച്ചുതന്നല്ലെ" എന്നെല്ലാമുള്ള ഭൂലോക തെറികള്‍

എന്നെ വിളിക്കുന്നത് ഞാന്‍ ഇപ്പൊഴേ കേള്‍‍ക്കുന്നു.ഇത്രയും നാളും നിങ്ങളോടൊപ്പം നിന്ന്‍ കള്ളനെ പിടിക്കുവാന്‍ ശ്രമിച്ച എന്നെ തിരിച്ചറിയുവാന്‍ കഴിയാതിരുന്ന നിന്നെയൊക്കെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.മണ്ടന്‍ കൊണാപ്പമ്മാര്‍. ഇനി ഗൂര്‍ഖകളെ വയ്ക്കാത്ത കുറവേയുള്ളു. ആ പൈസക്കു വല്ല റമ്മും വേടിച്ചുകുടിച്ച് സമാധാനമായിട്ട് പോയിക്കിടന്നുറങാന്‍ നോക്കിനെടാ കഴുതകളേ. ഞാന്‍ എന്തായാലും ഇവിടം വിട്ടു ഗൂര്‍ഖകളില്ലാത്ത ഏതെങ്കിലും ഒരു നാട്ടിലേയ്ക്കു പോകുവാന്‍ തീരുമാനിച്ചു. പിന്നെ ഒരു കാര്യം കൂടി നാടുവിട്ട് പോകുവാന്‍ വണ്ടിക്കൂലിക്ക് കാശില്ലാത്തതിനാല്‍ നമ്മുടെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന്‍ അതിലുണ്ടായിരുന്ന ചില്ലറ ഞാനെടുത്തിട്ടുണ്ട്. തെണ്ടികള്‍. നൂറുരൂപ തികച്ച് കാണിക്കയില്‍ ഒരു മാസം നിനക്കൊക്കെയിട്ടുകൂടെടെ.

ഈ കത്ത് എല്ലാപേരും കാണുന്നതിനും വായിക്കുന്നതിനുമായി ബാലേണ്ണന്റെ കടയിലൊട്ടിക്കുന്നു. ബാലേണ്ണാ പോട്ടേ..സിഗററ്റില്ലാത്തതുകൊണ്ട് ഒരുകെട്ട് ബീഡിയെടുക്കുന്നു.തീപ്പെട്ടി എന്റെ കയ്യിലുണ്ട്.നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞ് പോകുന്നതില്‍ അതിയായ വിഷമമുണ്ട്. എന്നാലും പോയല്ലേ പറ്റൂ.....

അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ.

നിറഞ്ഞകണ്ണുകളോടെ

സ്നേഹപൂര്‍വ്വം

നിങ്ങളുടെ വിശ്വസ്തനായ

...........

ഒപ്പ്.

11-01-2010

Sunday, January 10, 2010

തിരിച്ചറിയപ്പെടാതെ പോയ ഒരു പ്രണയം

ആദ്യമായി അവളെന്നെ നോക്കി അതി സുന്ദരമായി പുഞ്ചിരിച്ചപ്പോള്‍ എന്റെ ഹൃദയം വല്ലാതെ പിടയ്ക്കുന്നത് ഞാനറിഞ്ഞു.

ദിവസങ്ങള്‍ കഴിയുന്തോറും എന്നിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം എനിക്കു തന്നെ അത്ഭുതമുളവാക്കുന്നതായിരുന്നു.

പ്രണയത്തിന്റെ മാസ്മരികത എന്നെയും പിടികൂടിയിരിക്കുന്നതായി ഞാനറിയുകയായിരുന്നു.

ഒരു വെളുത്ത മാലാഖയെപ്പോലെ മനോഹരമായി അണിഞ്ഞൊരുങിവരുന്ന അവളെ കാണുവാന്‍ ആ പാല്‍പുഞ്ചിരി കിട്ടുവാന്‍ വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു.

എന്നോടവള്‍ മധുരമായി സംസാരിക്കുമ്പോള്‍ അസൂയനിറഞ്ഞ കണ്ണുകള്‍ കഴുകമ്മാരെപ്പോലെ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു.

എനിക്കായി മാത്രം ഈശ്വരന്‍ സൃഷ്ടിച്ചതാണവളെയെന്നോര്‍ത്ത് ഞാന്‍ ഓരോ ദിനവുമഹങ്കരിച്ചു.

എനിക്കുള്ള ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന തലയിണയോടും, അവളണിയുന്ന ഉടയാടകളോടും,അവളെ തഴുകുന്ന കാറ്റിനോടും, അവളെ നോക്കുന്ന കണ്ണുകളൊടും എല്ലാം

എനിക്കസൂയയായിരുന്നു.

ഒരാളെ ഇത്രത്തോളം എനിക്കു സ്നേഹിക്കുവാന്‍ കഴിയുമെന്ന്‍ ഞാന്‍ തന്നെ വിശ്വസിച്ചിരുന്നില്ല.

ഞാനവള്‍ക്ക് എന്റെയുള്ളിലെ സ്നേഹവും പ്രണയവുമെല്ലാം വാരിക്കോരി നല്‍കി.

വര്‍ഷാവസാനം.....

"നന്നായി പഠിച്ച് ജീവിതത്തില്‍ വളരെയേറെ ഉയരങ്ങളിലെത്തണം. എല്ലാ ആശംസകളും. സ്നേഹപൂര്‍വ്വം സ്വന്തം സഹോദരി"

എന്നവള്‍ സ്വന്തം കൈപ്പടയില്‍ എന്റെ ഓട്ടോഗ്രാഫിലെഴുതിയതു വായിക്കുമ്പോള്‍ എന്റെ ഹൃദയം മുറിഞ്ഞ് ചോര വരുകയായിരുന്നു.

ഹാ കഷ്ടം..

ഈ ലോകത്തുള്ള സകലമാനപേരുമറിഞ്ഞിട്ടും അവള്‍ മാത്രമെന്റെ പ്രണയം തിരിച്ചറിഞ്ഞില്ലല്ലോ..........