Tuesday, November 15, 2011

മണിക്കുട്ടന്റമ്മമ്മയും നാഗദൈവങ്ങളും

ഇടവഴിയിലൂടെ അല്‍പ്പം ഉച്ചത്തില്‍ പാട്ടും പാടി വരുന്ന കുമാരനോടായി നാണിയമ്മ വിളിച്ചു ചോദിച്ചു.

"മോനേ കുമാരാ, അമ്പലത്തിന്റടുത്തെങ്ങാനും ന്റെ മണിയെക്കണ്ടാര്‍ന്നോ നീ"

"ഞാങ്കണ്ടില്ലമ്മച്ചി..ഇന്ന്‍ അമ്പലത്തിന്റടുത്തേയ്ക്ക് പൂവ്വാമ്പറ്റീല്ല.സൊല്‍പ്പം പണീണ്ടാരുന്നു.ഇപ്പോ തീര്‍ന്നേയുള്ളൂ.ഇനിയൊന്നു കുളിച്ചേച്ച് എറങ്ങാന്നു വച്ചു"

പാട്ടു നിര്‍ത്തി വേലിക്കല്‍ നിന്നുകൊണ്ട് കുമാരന്‍ പറഞ്ഞത് കേട്ട് നാണിയമ്മ നിരാശാഭാവത്തില്‍ തിണ്ണയിലേയ്ക്കിരുന്നു.മുറുക്കാന്‍ ഇടിച്ചുകൊണ്ടിരുന്ന പങ്കജാക്ഷിയമ്മ തലയൊന്നുയര്‍ത്തി നോക്കീട്ട് വീണ്ടും മുറുക്കാനിടി തുടര്‍ന്നു.

"ച്ചെക്കനോട് നൂറോട്ടം പറഞ്ഞിട്ടൊള്ളതാ സന്ധ്യ കഴിഞ്ഞാ പൊറത്തെങ്ങും കറങ്ങിചുറ്റിയടിച്ചു നടക്കരുതെന്ന്‍.ആ തൊടീമ്മലൊക്കെ നല്ല എനങ്ങളെഴഞ്ഞുനടക്കുന്നിടമാ.ഇപ്പളും ചെറിയ കുട്ട്യാന്നല്ലേ അവന്റെ ജാരം.ന്റെ പങ്കീ ആ തൊടീലെ ശാരദേട അസത്തുപിടിച്ച ചെക്കനുമായാ ഇപ്പള് കൂട്ട്.പറഞ്ഞുപറഞ്ഞ് ഞാന്‍ മടുത്ത്.ഇനിയൊരു രണ്ടുമാസം ന്റെ തൊണ്ടേല വെള്ളം വറ്റണ്ത് തന്നെ മെച്ചം .സ്കൂളു തൊറന്നാ അത്രേം സമയം സമാധാനോണ്ടാവും"

ഇടിച്ചു പാകമാക്കിയ മുറുക്കാന്‍ കുറച്ചെടുത്ത് വായുടെ കോണിലായി തിരുകികേറ്റീട്ട് കുറച്ച് നാണിയമ്മയ്ക്ക് നീട്ടിക്കൊണ്ട് പങ്കിയമ്മ ആകെയുള്ള രണ്ടുമൂന്ന്‍ പല്ലുകള്‍ മുഴുവന്‍ തൊറന്നു കാട്ടുന്ന ഒരു ചിരിചിരിച്ചു.

"നെനക്ക് പ്രാന്താണ്.അവനിപ്പം വല്യ ചെക്കനായില്ലേ. കൊറച്ചു നേരം കൂട്ടുകാരോട് കളിച്ച് വര്‍ത്താനം പറഞ്ഞൊക്കെയിരുന്നെന്നു വരും.അല്ലെങ്കി തന്നെ സമയോന്താ പാതിരാത്രിയായോ.സന്ധ്യമയങ്ങാന്‍ പോവുന്നതല്ലേയുള്ളൂ"

" അവനെ ഒരല്‍പ്പ സമയം കാണാണ്ടിരുന്നാ നിക്ക് ആകെ ഒരു വെപ്രാളോം പരവേശവുമൊക്കെയാ പങ്ക്യേ..അങ്ങത്ത പറഞ്ഞേക്കണത് അവനിപ്പം കണ്ടകശനിയാന്നാ..എന്റെ കയ്യിലേയ്ക്ക് സുമതി പെറ്റിട്ടുതന്നേച്ച് പോയതല്ലേ.നാഗരൊന്നും കനിഞ്ഞീല.എത്രയെത്ര ഊട്ടും പഴോമൊക്കെ നല്‍കീതാ..ആ നാഗര് ന്റെ സുമതീനെ അങ്ങ് എടുത്തില്ലേ"

നിറഞ്ഞ കണ്ണുകള്‍ മുണ്ടിന്റെ കോന്തലകൊണ്ട് നാണിയമ്മ അമര്‍ത്തിത്തൊടച്ചു

"അവക്കത്രേ ആയുസ്സൊണ്ടാര്‍ന്നൊള്ളൂ.അങ്ങനെയങ്ങ് സമാനിക്കണം.ഒടേതമ്പുരാന്‍ തലേലെഴുതിവച്ചിരിക്കണപോലല്ലേ വരൂ."

പങ്കിയമ്മ മുകളിലേയ്ക്ക് മിഴികളെറിഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി..

"എന്തായാലും ഇത്തവണത്തേം മാടന്‍ നടയിലെ ആയില്യമൂട്ടിന് ഒരു സര്‍പ്പ ഊട്ട് നടത്തണം.അവനെടയ്ക്കെടയ്ക്ക് രാത്രി പാമ്പിനെക്കണ്ടെന്നും പറഞ്ഞ് ഒറക്കത്തീ എന്തോക്കെയോ പറയുന്നൊണ്ട്. അങ്ങത്തയും അതാ പറഞ്ഞത്.നാഗരാജാവിന്റെ ദൃഷ്ടിദോഷമുണ്ടത്രേ..പിന്നെ മുരുകന്റമ്പലത്തിലെ കാവടിയുമൊന്നെടുപ്പിക്കണം.ദോഷങ്ങളെല്ലാമൊന്നൊഴിഞ്ഞുപോട്ടേ.എന്റെ കുട്ടിയ്ക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ നാഗരേ"

കണ്ണുകളടച്ച് കൈകള്‍ കൂപ്പിക്കൊണ്ട് നാണിയമ്മയും പ്രാര്‍ഥനയിലാണ്ടു..

ഇടവഴിയിലെ അനക്കം കേട്ട് ഇരുവരും തലയുയര്‍ത്തിനോക്കി..മണിക്കുട്ടന്‍ ഓടിവരുന്ന ഒച്ചയാണ്.

"അല്ല ഇതാര് മങ്കിയമ്മുമ്മയോ.ഇന്നത്തെ പുളുകളൊക്കെ പറഞ്ഞുതീര്‍ത്തൊ" ഇറയത്തേയ്ക്കിരുന്നുകൊണ്ട് മണിക്കുട്ടന്‍ പങ്കിയമ്മയെ നോക്കി ഒരു ചിരിചിരിച്ചു.

"ഡാ ചെക്കാ നീ വലുതായീന്നൊന്നും ഞാന്നോക്കത്തില്ല ട്ടാ.അടിച്ചു ചന്തിപൊളിക്കും ഞാന്‍..

"മണ്യേ നീയിത്രേം നേരം എവിടാര്‍ന്നു.ഞാമ്പറഞ്ഞിട്ടില്ലേ സന്ധ്യക്ക് വെളക്ക് കൊളുത്തുന്നേനുമുമ്പേ വീ​ട്ടീക്കേറണമെന്ന്‍. ആ എടവഴീലും മറ്റുമൊക്കെ നല്ല ഊരണകളുള്ളതാ.അത് കടിച്ചാ പിന്നെ വല്ല രക്ഷയുണ്ടാവോ"

നാണിയമ്മ അല്‍പ്പം ചൂടായി

"ന്റെ അമ്മമ്മേ..അതിനു സന്ധ്യയായില്ലല്ലോ.സമയം ദേ ഏഴാവാന്‍ പോകുന്നതേയുള്ളൂ.കള്ളനും പോലീസും കളിച്ചോണ്ടു നിന്നത് തീരാതെ വരാമ്പറ്റോ.പിന്നെ എന്നെ ഒരു പാമ്പും കടിക്കത്തില്ലാന്നേ..എന്നെ കടിക്കാന്‍ വരണതിനെ ഞാനടിച്ചു ചമ്മന്തിയാക്കും"

"ന്റെ കുട്ട്യേ. അങ്ങിനൊന്നും പറേരുത്.പാപാ അതൊക്കെ..നാഗങ്ങള്‍ ദൈവങ്ങളാ.അവരെ ഉപദ്രവിച്ചാലുണ്ടല്ലോ വല്യ ആപത്തുണ്ടാവും ങ്ഹാ..മതി മതി പെട്ടന്ന്‍ പോയി കാലും മൊകോമൊക്കെ കഴുകിയേച്ചു വന്ന്‍ നാമം ജപിയ്ക്ക്.ഞാനാ ചായയൊന്നു ചൂടാക്കാം." പതിയെ എഴുന്നേറ്റ നാണിയമ്മ മെല്ലെ അടുക്കളയിലേയ്ക്ക് പോയി.

"അപ്പോ ഞാനെറങ്ങുവാ നാണ്യേ. ആ കാലന്‍ വരാറായി.നേരത്തേയെങ്ങാനും കെട്ടിയെടുത്തിട്ട്ന്നെയവിടെ കാ​ണാണ്ടിരുന്നായിനിയതു മതി" മുറ്റത്തേയ്ക്കിറങ്ങിയ പങ്കിയമ്മ അകത്തേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പതിയ തൊട്ടടുത്തുള്ള തന്റെ വീട്ടിലേയ്ക്കു നടന്നു...

---------------------------------------------------------------------------------------------

മാടന്‍ കാവിലെ സര്‍പ്പദൈവങ്ങള്‍ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ നിന്ന നാണിയമ്മയുടെ മനസ്സില്‍ പ്രാര്‍ഥനകള്‍ ഇടതടവില്ലാതെ നടക്കുകയായിരുന്നു.

തന്റെ മണിക്കുട്ടന് ആപത്തൊന്നും വരുത്തല്ലേ നാഗദൈവങ്ങളേ....

ഊട്ട് കഴിഞ്ഞ് മഞ്ഞളില്‍ കുളിച്ചുനില്‍ക്കുന്ന നാഗപ്രതിഷ്ടയില്‍ നിന്നും ഭയഭക്തിയോടെ കുറച്ച് മഞ്ഞല്‍പ്പൊടിയെടുത്ത് അവര്‍ മണിക്കുട്ടന്റെ നെറ്റിയില്‍ പൂശി.അവനെക്കൊണ്ട് നാഗപ്രതിഷ്ട തൊട്ട് തൊഴീപ്പിച്ചിട്ട് അവര്‍ കുറച്ചു ചില്ലറനാണയങ്ങള്‍ കാണിയ്ക്കവഞ്ചിയിലിട്ടു..
------------------------------------------------------------------------------------------------
"നാണ്യേ..ആ ശാരദെട ചെക്കന്‍ ഒരു പാമ്പിനെ തല്ലിക്കൊന്നൂന്ന്‍. മ്മട ഉണ്ണീമൊണ്ടാര്‍ന്നത്രേ കൂടെ.ചത്ത പാമ്പിനേമെടുത്ത് കമ്പിന്റെ തുമ്പത്ത് കുത്തീട്ട് കത്തിച്ചു.നിനക്കൊന്ന്‍ അവനോട് പറഞ്ഞൂടേ..നാഗങ്ങള്‍ ദൈവങ്ങളാ.അവരൊണ്ടല്ലോ..ന്റെ നാഗരാജാവേ.."

ഒരു വിറയലോടെ പങ്കിയമ്മ കൈകള്‍ മേലേക്കുയര്‍ത്തികൂപ്പി

"നാഗരാജാവേ..ന്റെ കുട്ട്യേ കാത്തൊളണേ.അവനറിയാണ്ടു ചെയ്തതാരിക്കും. ഞാന്‍ ഒരു ചുറ്റുവിളക്ക് നടത്തിയേക്കാവേ" നാണിയമ്മയും കൈകള്‍ കൂപ്പി.

"നമ്മുടെ എടവഴീല് ഒരു കരിമൂക്കന്‍ ചുറ്റിനടക്കുന്നുണ്ടെന്ന്‍ എന്റവിടുത്ത കാലന്‍ പറേണത് കേട്ടു.നമ്മട വേലിക്കടുത്ത് ഇന്നാള് ഒരു പടോം ഞാന്‍ കണ്ടു.സാധനം കൂടിയ എനമാ.മണിയോട് പറഞ്ഞേക്ക് ഒരുപാട് നേരമാവുന്നത് വരെ അവിടൊന്നും കളിച്ചുനിക്കണ്ടാന്ന്‍. ആ കരിമൂക്കന് എന്റവിടത്തെ കാലനെ ഒന്നു കടിച്ചുകൂടേ നാഗരാജാവേ.ഞാന്‍ വേണോങ്കി ഒരു നൂറും പാലും നടത്തിയേക്കാവേ"

"പങ്കീ അറം പറ്റണതൊന്നും പറയാതെ..നാഗരാജാവിനോട് കളിക്കണ്ടാട്ടോ"

"മടുത്തു നാണ്യേ..ഇങ്ങനെ കെടക്കണതിലും ഭേദം അങ്ങ് ചാവുന്നത് തന്ന്യാ"

അന്നുരാത്രിയില്‍ നാണിയമ്മയുടെ ഒറക്കത്തില്‍ മുഴുവന്‍ ഫണം വിടര്‍ത്തിയാടുന്ന ഒരു കരിമൂര്‍ഖനുണ്ടായിരുന്നു.മണിക്കുട്ടനേം ചേര്‍ത്ത് പിടിച്ച് കിടക്കുമ്പോള്‍ അവരുടെ മന‍സ്സില്‍ പേരറിയാത്ത എല്ലാ ദൈവങ്ങളോടുമുള്ള പ്രാര്‍ഥനകള്‍ മാത്രമായിരുന്നു...രാവിലെ തന്നെ ഉണര്‍ന്ന നാണിയമ്മ ധാരാളം വെളുത്തുള്ളി ചതച്ച് അതിന്റെ നീര് മുറ്റത്തും ഇടവഴിയിലും പിന്നെ വീടിനു ചുറ്റുമെല്ലാം തളിച്ചു.മാത്രമല്ല മാടന്‍ നടയില്‍ പോയി ചന്ദനതിരിയും പാക്കും വെറ്റയുമൊക്കെ വാങ്ങി വയ്ക്കുകയും അല്‍പ്പനേരം പുള്ളുവന്‍ പാട്ട് കേട്ടുനിന്നശേഷം നാഗപ്രതിഷ്ടയിലെ മഞ്ഞല്‍ ധാരാളം വാരിയെടുത്തുകൊണ്ടു വന്ന്‍ അതു വീട്ടിനു ചുറ്റുമായും ഇടവഴിയിലുമൊക്കെ വിതറിയിട്ടു.ഇതൊന്നും തന്നെ വേലിയ്ക്കടുത്ത് നില്‍ക്കുന്ന വല്യ മാവിന്റെ ചുവട്ടിലായുള്ള മാളത്തില്‍ ചുരുണ്ടുകൂടിയിരുന്ന സാധനത്തിനെ പേടിപ്പെടുത്തിയില്ല.

എന്തോ സാധനമെടുക്കാനായി പുറത്തേയ്ക്കിറങ്ങിയ നാണിയമ്മ വടക്കുവശത്തുകൂടിയെഴഞ്ഞുപോകുന്ന കരിവീട്ടിനിറമുള്ള സാധനത്തിനെക്കണ്ടൊന്നു ഞെട്ടി. എന്റെ നാഗരേയെന്നുവിളികൊണ്ടവര്‍ നെഞ്ചത്തു കൈവച്ചു.മണിക്കുട്ടന്‍ എപ്പൊഴും ഓടിച്ചാടി നടക്കുന്നിടമാണല്ലോ..തന്റെ മകളെ അന്യായമായി കൊന്നതും പോരാഞ്ഞാണോ ഇപ്പോള്‍ വീണ്ടും..അവര്‍ നാലുപാടുമൊന്ന്‍ നോക്കി..തിണ്ണയില്‍ ചാരിവച്ചിരിക്കുന്ന വിറകുകഷണത്തിലൊരെണ്ണമെടുത്തവര്‍ ഓടിച്ചെന്ന്‍ ആ പാമ്പിന്റെ തലയില്‍ ആവതുശക്തിയെടുത്തടിച്ചു.അടികൊണ്ട പാമ്പ് വല്ലാതൊന്നു പുളഞ്ഞു.നാഗങ്ങള്‍ ദൈവങ്ങളാണെന്ന ചിന്തയൊക്കെ അപ്പോള്‍ നാണിയമ്മയുടെ മനസ്സില്‍ നിന്നും പൊയ്പ്പോയിരുന്നു..മാടന്‍ നടയിലപ്പോഴും പുള്ളുവന്‍ പാട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു..

"ആട് പാമ്പേ..ആടാട് പാമ്പേ...

ശ്രീക്കുട്ടന്‍

Thursday, November 10, 2011

നവംബറിന്റെ സമ്മാനം

കണ്ണാടിയില്‍ നോക്കി മുഖം മിനുക്കിക്കൊണ്ട് നിന്ന കഥാനായകന്‍ ശരിക്കുമൊന്ന്‍ ഞെട്ടി.വലതുവശത്തെ ചെവിയുടെ മുകളിലായി തലമുടിയില്‍ ഒരു വെള്ള വര..ഭഗവാനേ..നരച്ചോ അതിനിടയ്ക്ക്..വയസ്സാണെങ്കില്‍ ആകെ ഇരുപത്തൊമ്പതാകുന്നതേയുള്ളൂ..കല്യാണം പോലും കഴിച്ചിട്ടില്ല.അതിനുമുമ്പേ വയസ്സനാവുകയെന്നു വച്ചാല്‍..

തന്റെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് എന്തെങ്കിലും ശ്രദ്ധയുണ്ടോ.അല്ലെങ്കില്‍ അവരൊന്നാലോചിക്കണം. ചെക്കനു വയസ്സ് പത്തിരുപത്തൊമ്പതായി.ഇനി ഒരു കല്യാണമൊക്കെ കഴിപ്പിച്ച് ഒരിടത്ത് പിടിച്ചുകെട്ടാം..ചുമ്മാതിങ്ങനെ കളിച്ചുനടക്കില്ലല്ലോ..അതിനെവിടെ സമയം.അങ്ങോട്ട് പറഞ്ഞ് നടത്തിപ്പിക്കുക എന്നത് ഒരു സുഖമുള്ള ഏര്‍പ്പാടല്ല. എന്നിരുന്നാലും താനെത്ര സൂചനകള്‍ നല്‍കി. ഒരു രക്ഷയുമില്ല. ഇനി വല്ലവളേം വളച്ചൊടിച്ച് വിളിച്ചിറക്കിക്കൊണ്ടു വരാമെന്നുവച്ചാള്‍ പിന്നെ വല്ല തമിഴ്നാട്ടിലോട്ടേക്കെങ്ങാനും ഒളിച്ചൊടുന്നതായിരിക്കുമുത്തമം.അല്ലെങ്കിലും താന്‍ വിളിച്ചാലേവളെങ്കിലും വരണ്ടെ..അതും ഒരു മെയിന്‍ പ്രശ്നമാണ്.അല്ലെങ്കില്‍ എത്ര പെണ്‍കുട്ടികളെ ആത്മാര്‍ത്ഥമായി താന്‍ സ്നേഹിച്ചതാണ്.രാജിയോ, സോളിയോ, ആഷയോ, ബിന്ദുവോ ആരെങ്കിലും തന്റെ പ്രേമം തിരിച്ചറിഞ്ഞുവോ..എവിടെ...അല്ലെങ്കിലും അവളുമാര്‍ക്കൊന്നും തന്റെ പരിശുദ്ധസ്നേഹം അനുഭവിക്കാനുള്ള യോഗ്യതയില്ല.ഹല്ല പിന്നെ.ഇന്നു രണ്ടിലൊന്നറിഞ്ഞിട്ടുതന്നെ മറ്റെന്തും.അവന്‍ മൊബൈലെടുത്ത് വീട്ടിലെ നമ്പര്‍ ഞെക്കി..മണിയടിക്കുന്നുണ്ട്..

ഫോണ്‍ ചെവിയോടടുപ്പിച്ച് വര്‍ത്തമാനം പൂര്‍ത്തിയാക്കിയപ്പോള്‍ അവന്റെ മുഖം ആയിരം വാട്ട് ബല്‍ബുപോലെ തിളങ്ങുന്നുണ്ടായിരുന്നു.

"എന്താ അളിയാ മുഖത്തൊരു തിളക്കം" സിഗററ്റ് വലിച്ചുകൊണ്ട് നിന്ന സഹമുറിയന്‍ ജോബിയുടെ ചോദ്യം അവന്‍ ശ്രദ്ധിച്ചില്ല.അമ്മയുടെ വാക്കുകള്‍ മാത്രമായിരുന്നവന്റെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നത്.

"എടാ നെനക്ക് വയസ്സെത്രയായീന്നാ വിചാരം.നിന്റെ പ്രായത്തിലൊള്ള എല്ലാരും കെട്ടി കുഞ്ഞുങ്ങളായി.ഒരു കല്യാണം കഴിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അടുത്ത മാസത്തിലെങ്കിലും നീ നാട്ടീ വാ.എനിക്കും വയ്യാ.നിന്റച്ഛനും മാമനും കൂടി നിനക്കു വേണ്ടി തകര്‍ത്ത് പെണ്ണു കാണുന്നുണ്ട്.ഒന്നുരണ്ടെണ്ണം കൊള്ളാമെന്നു തോന്നുന്നു.നീ കൂടി കണ്ടിട്ട് തീരുമാനിക്കാം.ഈ വരവില്‍ ഒക്കുമെങ്കി അതങ്ങ് നടത്തണം"

ഹമ്മേ..ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു.ഇനിയൊരു നിമിഷമമാന്തിച്ചുകൂടാ.വൈകുന്നേരം റൂമില്‍ അതിഗംഭീരപാര്‍ട്ടിയൊക്കെ കഴിഞ്ഞ് പാതിരാത്രി മത്തുപിടിച്ച തലയുമായി കിടന്നുറങ്ങവേ അവന്റെ കനവില്‍ മുഴുവന്‍ അതിസുന്ദരമായ ഒരു മുഖം നിറഞ്ഞുനിന്നിരുന്നു. നീണ്ടിടതൂര്‍ന്ന തലമുടിയില്‍ അവന്റെ കൈവിരലുകള്‍ പരതിനടന്നു.പിറ്റേന്നുതന്നെ ലീവ് ആപ്ലിക്കേഷനൊക്കെപൂരിപ്പിച്ച് കൊടുത്തിട്ട് അവധിദിനവും പ്രതീക്ഷിച്ച് കാത്തിരുപ്പാരംഭിച്ചു.ഒടുവില്‍ ആ ദിനം വന്നെത്തി.മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നമണ്ണില്‍ കലുകുത്തിയപ്പോള്‍ അവന്റെ മനസ്സില്‍ ഒരു കോരിത്തരിപ്പുണ്ടായി...അച്ഛനമ്മമാരുടേയും അനന്തിരവമ്മാരുടേയും ആകാംഷാനിര്‍ഭരമായ കാത്തുനില്‍പ്പിന് വിരാമമിട്ട് ലഗേജുകളുമായി അവന്‍ പുറത്തേയ്ക്കിറങ്ങി.കണ്ണുനിറഞ്ഞ സുഖാന്യോഷണങ്ങളും മറ്റുമൊക്കെക്കഴിഞ്ഞ് വീട്ടിലേക്ക്...വണ്ടിയിറങ്ങി നിറഞ്ഞുവിളഞ്ഞുനില്‍ക്കുന്ന നെല്‍മണികളുടെ ഇടയിലൂടെ നടക്കുമ്പോള്‍ അവന്റെ മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്തൊരു സന്തോഷമലയടിക്കുന്നുണ്ടായിരുന്നു...

ഞായറാഴ്ചയായതും അവന്റെ മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ.ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍.അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ആ മുഖമവനൊന്നു കണ്ടു.കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ അവന് ചെറിയ നിരാശ അനുഭവപ്പെടുന്നുണ്ടായിരുന്നു.പെണ്ണിനെ നേരാം വണ്ണമൊന്നു കണ്ടതുമില്ല..ആദ്യ പെണ്ണുകാണല്‍ മഹാമഹം കഴിഞ്ഞതുതന്നെ മിച്ചം.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു.അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍.അതെ സംശയമൊന്നും വേണ്ടാ.തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം.മഴ ചനുപിനെ പെയ്യുന്നുണ്ട്.കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു.മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ അവന്‍ തിരിച്ചറിഞ്ഞു.ശുഷ്ക്കിച്ച കൈകളാലവരവനെ കെട്ടിപ്പിടിച്ചു.ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ അവനും വല്ലാണ്ടായി.അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. അവനാകട്ടെ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി.വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ അവനൊരുമിന്നായം പോലെ കണ്ടു.നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു.പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ അവനകപ്പെടുകയാണ്.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ അവന് വലിയ സങ്കോചം അനുഭവപ്പെട്ടില്ല.തന്റെ നേരെ നീട്ടിയ ചായക്കപ്പ് വാങ്ങവേ അവളെയാകമാനമൊന്നു നോക്കി.കുഴപ്പമില്ല.സ്വപ്നത്തില്‍ കാണാറുണ്ടായിരുന്ന രൂപമല്ലെങ്കിലും ഇവള്‍ തന്നെ ഇനി തന്നെ സഹിക്കേണ്ടവള്‍.മനസ്സിലുറപ്പിച്ചാണ് അവിടുന്നിറങ്ങിയത്.

വീട്ടിലെത്തി വിശേഷങ്ങളൊക്കെപ്പറഞ്ഞപ്പോള്‍ അമ്മ ചെറിയൊരിഷ്ടക്കേടൊക്കെ കാട്ടിയെങ്കിലും പിന്നീട് പച്ചക്കൊടികാട്ടി.പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്.വിവാഹനിശ്ചയം കഴിഞ്ഞതോടെ നമ്മുടെ നായകന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ.അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ ഒന്നൊപ്പിച്ചുതരാന്‍.അപ്പച്ചിയോടും ചോദിക്കുവാന്‍ മടി.ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി.നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു.രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു.ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.

പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു.റീചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍ അവന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി.പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ.ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു.അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി.കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് അവനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.



.


ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും അവന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല.ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു.അതെ. ഇന്നേയ്ക്ക് കൃത്യം മൂന്നുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു അവന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, അവന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,അവനൊരു കൂട്ടാകുവാന്‍ വേണ്ടി അവനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്.അതെ അവന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ മൂന്നാം വാര്‍ഷികദിനമാണിന്ന്‍...

ഈക്കഥയിലെ അവന്‍ എന്നത്"ഈയുള്ളവന്‍" തന്നെയാണെന്ന്‍ എല്ലാപേരെയും അറിയിച്ചുകൊള്ളുന്നു...

അങ്ങിനെ എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.



മൂന്നുവര്‍ഷമായി ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ ഒരുരുപ്പടികൂടിയുണ്ട്.പേരു ശ്രീഹരി എന്നാണു..ദേ ആശാന്റെ ചിരിക്കും മുഖം....















ശ്രീക്കുട്ടന്‍