Sunday, April 7, 2013

രാത്രിഞ്ചരന്‍

മതിലുവഴി താഴേക്കൂര്‍ന്നിറങ്ങിയ അവന്‍ ഒരല്‍പ്പസമയം അനങ്ങാതെ അവിടെതന്നെയിരുന്നിട്ട് അങ്ങേയറ്റം ശ്രദ്ധാപൂര്‍വ്വം നാലുപാടും സൂക്ഷിച്ചുനോക്കി. എല്ലാം ശാന്തം. സമയം അര്‍ദ്ധരാത്രികഴിഞ്ഞിരിക്കുന്നു. വിളറിയ ചന്ദ്രന്‍ ചെറുപ്രകാശം പൊഴിച്ചുക്കുന്നുള്ളതുകൊണ്ട് കാഴ്ചയ്ക്ക് വലിയ കുഴപ്പമില്ല. എന്തായാലും സാഹചര്യം അനുകൂലമാണ്. ആകെയുള്ള ഭയം ആ തടിയന്‍ പട്ടിയെ ഓര്‍ത്തായിരുന്നു. പക്ഷേ അതിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല. ചിലപ്പോള്‍ തീറ്റിയൊക്കെക്കഴിഞ്ഞു നല്ല ഉറക്കത്തിലായിരിക്കും. അതു തനിക്കു ഭാഗ്യമായി. കൈയിലുണ്ടായിരുന്ന തോര്‍ത്തുകൊണ്ട്‍ മുഖമൊന്നു മൂടിക്കെട്ടി  ഒച്ചയൊട്ടുമുമുണ്ടാക്കാതെ മെല്ലെ അടിവച്ചടിവച്ച് അവന്‍ അടുക്കളവാതിലിന്റെ ഭാഗത്തെത്തിച്ചേര്‍ന്നു. തോല്‍സഞ്ചിയില്‍നിന്നു ഒരു സ്ക്രൂഡ്രൈവറും ഒപ്പമൊരു പേനാക്കത്തിയുമെടുത്ത അവന്‍ അല്‍പ്പസമയത്തെ പരിശ്രമം കൊണ്ട് ആ അടുക്കളവാതില്‍തുറന്നു. നാലുപാടും ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പുവരുത്തി മെല്ലെ അകത്തുകടന്നു‍ വാതില്‍ ഒച്ചയുണ്ടാക്കാതെ ചേര്‍ത്തുചാരി.

ഭാഗ്യത്തിനു അടുക്കളയില്‍നിന്ന്‍ ഹാളിലേയ്ക്കുള്ള വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഓരോ അടിയും മുന്നോട്ടുവച്ച് അവന്‍‍ ഹാളിലേയ്ക്കു പ്രവേശിച്ചു. ഷോക്കേയ്സിനടുത്തായി ഒരു ചെറിയ ബല്‍ബ് കത്തിക്കിടപ്പുണ്ട്. അതിന്റെ അരണ്ടപ്രകാശത്തില്‍ അതിനകത്തെ കാഴ്ചകള്‍ വ്യക്തമായിരുന്നു. എല്ലാം നല്ല വിലകൂടിയ വിദേശനിര്‍മ്മിതസാധനങ്ങള്‍. ഷോകേയ്സിനടുത്തിരിക്കുന്ന ഒരു പ്രതിമ അവനെ വല്ലാതെയാകര്‍ഷിച്ചു. ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയില്‍ ബല്‍ബില്‍ നിന്നുള്ള ചെറുപ്രകാശം പതിക്കുന്നതുമൂലം അത് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നതുപോലെ. എന്തായാലും തിരിച്ചുപോകുമ്പോള്‍ ഈ പ്രതിമ കൂടിയെടുക്കുകതന്നെ. ആദ്യം മറ്റുവല്ല വിലപിടിപ്പുള്ളതും തടയുമോന്നു നോക്കട്ടേ. എന്തായാലും തന്റെ പ്രയത്നം പാഴാവില്ല. താന്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു അവര്‍ ശരീരം നിറയെ സ്വര്‍ണ്ണവുമണിഞ്ഞ് പോകുന്നത്. അവരുടെ കൂടെയുള്ള പെണ്‍കുട്ടി വലുതായൊന്നും അണിഞ്ഞുകാണാറില്ല. ആ സ്വര്‍ണ്ണമെല്ലാം ഇവിടെതന്നെ കാണാതിരിക്കില്ലല്ലോ. അല്ലേലും ഇവരെപ്പോലുള്ളവരില്ലെങ്കില്‍ തന്നെപ്പോലുള്ളവരെങ്ങിനെ ജീവിക്കും. ചിന്തകള്‍ക്കു വിരാമമിട്ട് അവന്‍ ആദ്യം കണ്ട മുറിയുടെ നേരെ മെല്ലെ നടന്നുചെന്നു.

വാതിലിനടുത്തെത്തിയ അയാള്‍ ഒന്നുകൂടി തിരിഞ്ഞുംപിരിഞ്ഞും നോക്കിയിട്ട് ഡോറിന്റെ പിടിയില്‍ കൈവച്ചു. ഭാഗ്യം അതും തുറന്നുതന്നെയായിരുന്നു. തനിയ്ക്കിന്നു അധികം ബുദ്ധിമുട്ടേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ വളരെയധികം സന്തോഷിച്ചു. പതിയെ തല അകത്തേയ്ക്കിട്ട് അയാള്‍ ഒന്നു ശ്രദ്ധിച്ചു. മുറിയിലാരുമുള്ള ലക്ഷണമില്ല. തള്ളയും മോളും ചിലപ്പോള്‍ മുകളിലത്തെ മുറിയിലായിരിക്കും. ആദ്യം ഈ മുറിയില്‍ത്തിരയാം. എന്തെങ്കിലും കിട്ടാതിരിക്കില്ല. പുറത്തെ ചന്ദ്രികയുടെ ചെറുപ്രകാശം ജനല്‍ഗ്ലാസ്സുകളില്‍ക്കൂടി അരിച്ചുകയറുന്നതിനാല്‍ മങ്ങിയതെങ്കിലും കാഴ്ച സാധ്യമായിരുന്നു. മുറിയിലുണ്ടായിരുന്ന മേശയുടെ വലിപ്പ് ഒച്ചയുണ്ടാക്കാതെ തുറന്ന്‍ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുറിയില്‍ അലമാരയോ പെട്ടിയോ ഒന്നുമില്ലാതിരുന്നതിനാല്‍ തിരച്ചില്‍ നിറു‍ത്തി അയാള്‍ പുറത്തേയ്ക്കിറങ്ങി രണ്ടാമത്തെ മുറിയുടെ നേരെ അടിവച്ചടിവച്ചു ചെന്നു.

പൂര്‍ണ്ണമായും അടയാത്ത വാതിലിന്റെ വിടവിനിടയിലൂടെ ചെറുപ്രകാശരശ്മികള്‍ അരിച്ചുപുറത്തേയ്ക്ക് വരുന്നുണ്ട്.വാതിലിനടുത്തുചെന്ന്‍ അല്‍പ്പസമയം ചെവിയോര്‍ത്തുനിന്ന അയാള്‍ കുഴപ്പമൊന്നുമില്ല എന്നുറപ്പായതുപോലെ അതീവശ്രദ്ധയോടെ വാതില്‍ മെല്ലെ തുറന്നു. തുറന്ന വാതിലില്‍ കൂടി തലയല്‍പ്പം അകത്തേയ്ക്കിട്ടയാള്‍ റൂമിനകം നിരീക്ഷിച്ചു. ആ മുറിയിലും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ടേബില്‍ ലാമ്പ് പ്രകാശം പൊഴിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ആരുമില്ലാത്ത മുറിയില്‍ ലൈറ്റിട്ടിരി‍ക്കുന്നതെന്തിനായിരിക്കും?. മുറിയിലേയ്ക്ക് കടന്ന അയാളുടെ നാസാരന്ദ്രങ്ങളിലേയ്ക്ക് ചിരപരിചിതമായ മദ്യത്തിന്റേയും സിഗററ്റിന്റെ പുകയുടേയും മണം അലയടിച്ചെത്തി. ഒരു ശബ്ദം പെട്ടന്ന്‍ കേട്ടതുപോലെ തോന്നിയ അയാള്‍ ചെവിയൊന്നുകൂര്‍പ്പിച്ചു കാതോര്‍ത്തു. ഇല്ല. എങ്ങും നിശ്ശബ്ദത തന്നെ. തനിക്ക് തോന്നിയതായിരിക്കും. മുറിയില്‍ കണ്ണോടിച്ച അയാള്‍ ടെബിളിനുമുകളിലിരിക്കുന്ന വാച്ചു കണ്ടു. നല്ല വിലകൂടിയ വാച്ചാണെന്നു തോന്നുന്നു. സ്വര്‍ണ്ണനിറവും. അയാള്‍ അല്‍പ്പം ചിന്താകുഴപ്പത്തിലായി.  തന്റെ അറിവില്‍ ഇവിടെ ആണുങ്ങളൊന്നുമില്ല. വിശ്വനാഥന്‍ പിള്ള ടൂറിലാണു. പിന്നെയാരായിരിക്കും?. ഇനി വല്ല ബന്ധുക്കളാരെങ്കിലുമായിരിക്കുമോ?. ആരെങ്കിലുമാവട്ടെ. ചിന്തിക്കുവാന്‍ സമയമില്ല. തന്റെ ജോലി തീര്‍ത്ത് എത്രയും പെട്ടന്ന്‍ സ്ഥലം കാലിയാക്കണം.

ആ വാച്ചെടുത്ത് കീശയില്‍ നിക്ഷേപിച്ചിട്ടവന്‍ മേശവലിപ്പുതുറന്ന്‍ പരിശോധനയാരംഭിച്ചു. കാര്യമായിട്ടൊന്നുമില്ല. പത്തുരണ്ടായിരം രൂപ അതിനുള്ളില്‍നിന്നു കിട്ടി. ഇനിയപ്പോള്‍ സ്വര്‍ണ്ണമെല്ലാമിരിക്കുന്നത് അലമാരയ്ക്കുള്ളിലായിരിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടപ്പെട്ടിരുന്ന അലമാര നാണത്തോടെ അയാള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടു. ഇതിനേക്കാല്‍‍ ഗംഭീരപൂട്ടുകള്‍ നിഷ്പ്രയാസം തുറന്നിട്ടുള്ള അവന് ആ അലമാര തുറക്കാന്‍ രണ്ടു നിമിഷം പോലും വേണ്ടിവന്നില്ല. ശ്രദ്ധാപൂര്‍വ്വം അതിനകം പരിശോധിച്ച അവന്‍‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെറിയഅറ തുറന്ന്‍ അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുമെല്ലാമെടുത്ത് സഞ്ചിയില്‍ നിക്ഷേപിച്ചു. രണ്ടുമൂന്നു പെര്‍ഫ്യൂം ബോട്ടിലുകള്‍ കൂടി അയാളെടുത്തു. ഇരിയ്ക്കട്ടെ. സാവധാനം ഒച്ച കേള്‍പ്പിക്കാതെ അലമാരയടച്ചിട്ട് അയാള്‍ മുറിയില്‍നിന്നു പുറത്തിറങ്ങി വാതില്‍ ചാരി. എന്തായാലും ഇന്നത്തെ കോളു കലക്കന്‍ തന്നെ. ആവശ്യമുള്ളത്ര കിട്ടി. മുകളില്‍ക്കൂടി ഒന്നു കയറണോ എന്ന്‍ ആലോചിച്ചെങ്കിലും പിന്നീടതു വേണ്ടന്നു വച്ചു. കള്ളനാണെങ്കിലും അത്രയ്ക്ക് ആര്‍ത്തി പാടില്ല.

ആദ്യം കണ്ടുവച്ച ഗ്ലാസ് പ്രതിമയുമെടുത്തുകൊണ്ട് അടുക്കളഭാഗത്തേയ്ക്കു നടന്ന അവന്‍‍ ഒരുനിമിഷം അറച്ചുനിന്നു. വീണ്ടുമാ ശബ്ദം കേട്ടതുപോലെ. ഒരു അമര്‍ത്തിയ നിലവിളിയായിരുന്നുവോ അത്. അയാള്‍ ഒരു നിമിഷം കാതുകൂര്‍പ്പിച്ചുശ്രദ്ധിച്ചു. ഒന്നുമില്ല. ഹേയ് തനിയ്ക്കു തോന്നിയതാവണം. തലവെട്ടിച്ചുകൊണ്ട് മുന്നോട്ടുനടന്ന അയാള്‍ ഇത്തവണ ആ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേട്ടു. തീര്‍ച്ചയായും ആരോ കരയുന്നുണ്ട്. മുകളിലത്തെ നിലയില്‍ നിന്നാണെന്നു തോന്നുന്നു. ഒന്നു നോക്കണോ അതോ കിട്ടിയതും കൊണ്ട് രക്ഷപ്പെടണോ? മനസ്സിനുള്ളിലൊരു ചാഞ്ചാട്ടം. എന്തായാലും ഒന്നു നോക്കാമെന്നുറപ്പിച്ച് അയാള്‍ മെല്ലെ കോണിപ്പടി കയറാന്‍ തുടങ്ങി. മുകളിലാദ്യം കാണുന്ന മുറിക്കുള്ളില്‍ നിന്നാണു ഒച്ച വരുന്നതെന്നു തോന്നുന്നു. ചെറുതായി തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി പ്രകാശം പുറത്തേയ്ക്കു വരുന്നുണ്ട്. ആ മുറിയുടെ ഒരു വശത്തായിക്കാണുന്ന  ജനാലയില്‍ക്കൂടി മുറിയ്ക്കുള്ളിലേയ്ക്കു തലയെത്തിച്ചുനോക്കിയ അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കട്ടിലില്‍ക്കിടന്നു പിടയുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കമരാന്‍ വെമ്പുന്ന ആളിനെ അവള്‍ ദുര്‍ബലമായി കാലുയര്‍ത്തിയും മറ്റും പ്രതിരോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിപ്പിടിക്കുവാനും അവളുടെ വായില്‍ പൊത്തിപ്പിടിക്കുവാനും പാടുപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ അവിശ്വസനീയതയോടെ അയാള്‍ നോക്കിനിന്നു. ദൈവമേ ആ കുട്ടിയുടെ അമ്മയല്ലേയത്. പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ക്ക് ശക്തികുറയുകയും അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിയുന്നതും നോക്കിനില്‍ക്കാനാവാതെന്നവണ്ണം അയാള്‍ മുഖം തിരിച്ചു.

എന്തു ചെയ്യണമെന്നറിയാതെ അയാളാകെ ചിന്താകുഴപ്പത്തിലായി. താനെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തനിയ്ക്കുമാപത്തായിതീരുമല്ലോ. പക്ഷേ ആ കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ കാതിനെ പൊള്ളിച്ചു. താന്‍ കള്ളനാണെന്നും മോഷ്ടിക്കാന്‍ വന്നയിടത്തുനിന്നു സാധനങ്ങളുമായി എത്രയും പെട്ടന്ന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ താന്‍ കുടുങ്ങും എന്നൊക്കെയുള്ള കാര്യങ്ങളെല്ലാം മറന്ന്‍ വാതില്‍ തള്ളിത്തുറന്ന്‍ അകത്തേയ്ക്കു പാഞ്ഞുകയറിയ അയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നയാളെ കട്ടിലില്‍നിന്നു ചവിട്ടിമറിച്ചു താഴേക്ക് തള്ളിയിട്ടു. അന്തംവിട്ടു തലയുയര്‍ത്തിയ സ്ത്രീയുടെ മുഖമടച്ച് ഒരടിയും കൊടുത്തു. ബോധരഹിതയായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ അയാളൊരു തുണി വലിച്ചിട്ടു. ആദ്യത്തെ ഞെട്ടലില്‍ നിന്നുമുണര്‍ന്ന മറ്റേ യുവാവ് തറയില്‍നിന്നു ഉരുണ്ട് പിരണ്ടെഴുന്നേറ്റ് അയാളെ ആക്രമിക്കാനടുത്തു. രണ്ടുപേരും തമ്മില്‍ നല്ലരീതിയില്‍ പിടിവലിയായി. അവന്റെ തോളിലെ സഞ്ചിയില്‍നിന്നു ആഭരണങ്ങളും പണവും മുറിയിലാകെ ചിതറിവീണു. അടിയേറ്റ കവിളും പൊത്തി മരവിച്ചകണക്കേയിരുന്ന സ്ത്രീ പിടഞ്ഞെഴുന്നേറ്റ് മേശപ്പുറത്തിരുന്ന കറുത്ത വലിയ ടോര്‍ച്ചെടുത്ത് കള്ളന്റെ തലയില്‍ ആഞ്ഞടിച്ചു. കണ്ണുകളിലിരുട്ട് കയറുന്നതായിട്ടനുഭവപ്പെട്ട അയാള്‍ തലയുടെ പിന്‍ഭാഗത്ത് പൊത്തിപ്പിടിച്ചുകൊണ്ട് വീഴുവാന്‍ പോകുന്നതുപോലെ ആടിയാടിക്കൊണ്ടുനിന്നു. പൊത്തിപ്പിടിച്ചിരുന്ന വിരലുകള്‍ക്കിടയിലൂടെ ചുവപ്പിന്റെയൊരരുവി പൊട്ടിയൊഴുകുവാന്‍ തുടങ്ങിയിരുന്നു. ഈ സമയം അയാളെ മറ്റേ യുവാവ് തള്ളി താഴെയിട്ടു. തലയിലൂടെ പൊട്ടിയൊഴുകിയരക്തം അയാളുടെ മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് തറയില്‍ പരക്കാന്‍ തുടങ്ങി. കനപ്പെട്ട കണ്ണുകള്‍ അടഞ്ഞുതുടങ്ങി. അയാളുടെ ബോധം നശിക്കാനാരംഭിച്ചു.

"ഈശ്വരാ ആകെ കുഴപ്പമായല്ലോ. ഇനിയിപ്പം എന്തോചെയ്യും"

"എടീ ഈ കള്ളന്‍ വന്നത് നന്നായീന്നാ എനിക്കു തോന്നുന്നത്"

കട്ടിലിലേയ്ക്കിരുന്നുകൊണ്ട് യുവാവ് പറഞ്ഞു.

"എനിയ്ക്കെന്തോ പേടി തോന്നുന്നു"

അയാളുടെ അടുത്തിരുന്നുകൊണ്ട് സ്ത്രീ തറയില്‍ക്കിടക്കുന്നയാളിനെ സൂക്ഷിച്ചുനോക്കി.

"നമ്മുടെ ബന്ധം പെണ്ണറിഞ്ഞെന്നും അവളത് അച്ഛനെവിളിച്ചറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും, അവളെ ഒരു പാഠം പഠിപ്പിക്കണമെന്നും നീയല്ലേ പറഞ്ഞത്. മുമ്പേ എനിക്കവളിലൊരു നോട്ടമുണ്ടായിരുന്നു.  എന്തായാലും നിന്റെ മോളൊന്നുമല്ലല്ലോ. പിന്നെന്താ. ഇവളെ ശരിക്കൊന്നുപയോഗിച്ച് അതിന്റെ വീഡിയോ എടുത്തു സൂക്ഷിച്ചു അതുവച്ച് ഇവളെ വരുതിക്കുനിറുത്താമെന്ന്‍ പ്ലാന്‍ ചെയ്തതും നീ തന്നെയാണല്ലോ. പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു ഇവളു ചാകുന്നതാ നല്ലതെന്നു. അങ്ങിനെ വരുമ്പോ മുഴുവന്‍ സ്വത്തുക്കളും നിന്റെ മാത്രം അധീനതയിലാവും.  കുറച്ചു നാളുകള്‍ക്കുള്ളില്‍ അങ്ങേരേം നമുക്കങ്ങ് യാത്രയാക്കാം. ഒറ്റമൊളുപോയ വിഷമത്തില്‍ അങ്ങേരു ആത്മഹത്യചെയ്തതാണെന്ന്‍ നാട്ടുകാരു കരുതിക്കൊള്ളും. അതുകഴിഞ്ഞാ കോടിക്കണക്കിനുവരുന്ന ഈ സ്വത്തുമായി നമുക്ക് സുഖിച്ചൂടേ. എന്തായാലും ഇവളുടെ ചാവ് ഈ കിടക്കുന്നവന്റെ തലയില്‍ത്തന്നെ. മോട്ടിക്കാന്‍ കേറിയ ഇവന്‍ പെങ്കൊച്ചിനെക്കണ്ട് അവളെ നശിപ്പിച്ചു. പിടിവലിക്കിടയില്‍ തലയടിച്ചുതറയില്‍ വീണ അവന്റെ ബോധം പോയി. താന്‍ നശിച്ച വിഷമത്തില്‍ പെണ്ണു തൂങ്ങീം ചത്തു. എങ്ങിനെയുണ്ട് എന്റെ പ്ലാന്‍.  നീ നന്നായി നിന്റെ ഭാഗം നോക്കിക്കൊണ്ടാല്‍ മതി. ബാക്കിയൊക്കെ ശരിയാകും. ഭാഗ്യം നമ്മുടെ കൂടെയാടീ. അല്ലെങ്കില്‍ ഈ കള്ളനു ഇന്നുതന്നെ ഇവിടെ മോഷ്ടിക്കാന്‍ കയറണമായിരുന്നോ. ആദ്യം നീ താഴെപ്പോയി ഒരു കുപ്പി വെള്ളമെടുത്തോണ്ടുവാ. ദാഹിക്കുന്നു. ഇച്ചിരിപ്പതിയേ വന്നാല്‍ മതി. ഞാനെന്റെ ജോലി പൂര്‍ത്തിയാക്കട്ടെ. ചാവുന്നതിനുമുമ്പ് അവളും സുഖമെന്താണെന്നൊന്നറിയട്ടെ"

കട്ടിലില്‍ ആലോചനാപൂര്‍വ്വമിരുന്ന സ്ത്രീയെ തള്ളിയുന്തി താഴേയ്ക്കു വിട്ടിട്ട് യുവാവ് ഒരു വിടലച്ചിരിയോടെ കട്ടിലിനുനേരെ നടന്നടുക്കുന്നത് അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ വേദനയോടെ അയാള്‍ കണ്ടു. അമര്‍ത്തിയ കരച്ചില്‍ അയാളുടെ കാതിലേയ്ക്കൊഴുകിയെത്തി. ത്നറ്റെ മുന്നില്‍നടക്കുന്ന കൊടുമ്പാതകത്തിനെതിരേ ഒന്നും ചെയ്യാനാവാതെ അയാള്‍ അതിനെല്ലാം മൂകസാക്ഷിയായിക്കൊണ്ട് ആ തറയില്‍ മരവിച്ചു കിടന്നു.


ശ്രീ..

Saturday, March 2, 2013

മൂന്നു ചെറിയ കുറിപ്പുകള്‍


കറുപ്പും വെളുപ്പും.

പതിവുപോലെ ബ്ലോഗുകളിലൂടെ കറങ്ങിച്ചുറ്റി നടക്കവേ ഒരു ചങ്ങാതിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലാകെ സങ്കടം തിങ്ങിപ്പോയി. ഇരുണ്ട നിറക്കാരിയായിപ്പോയതിന്റെ പേരില്‍ സ്വസഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പരിഹാസം നേരിടേണ്ടിവരികയും പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയുകയും ഒക്കെ ചെയ്തതും പിന്നെ അതൊക്കെ പരിചിതമായി ചിരിച്ചുകൊണ്ട് നേരിട്ടതുമായ ഓര്‍മ്മകളുടെ തീപ്പൊള്ളലുകള്‍ നിറഞ്ഞ ഒരു പോസ്റ്റ്. ഞാനത് വായിച്ച് ആകെ വല്ലാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ ഉള്ളത്തിലും ഒരല്‍പ്പമിരുണ്ട നിറക്കാരി കണ്ണുനിറഞ്ഞു നില്‍ക്കുന്നു. ഞാന്‍ സാമാന്യം നല്ല വെളുത്ത നിറമുള്ളയാളാണു. എന്റെ അനുജനും അനുജത്തിയും ഒക്കെ നല്ല വെളുത്ത നിറമുള്ളവര്‍ തന്നെ. ഞാന്‍ ഒരിക്കല്‍ പോലും ഒരാളെയും ഇരുണ്ട നിറത്തിന്റെ പേരില്‍ കളിയാക്കിയിട്ടില്ല. എന്റെ പ്രിയതമയായി വന്ന സുന്ദരി ഒരല്‍പ്പം മങ്ങിയ നിറക്കാരിയാണു. ആവശ്യത്തിനുള്ള വെളുപ്പൊക്കെയുണ്ട്.ഒരു ചെറിയ ഇരുണ്ട നിറം. അത്രമാത്രം. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞൊരു ദിനം അവള്‍ എന്റെ ഒരു ഡയറിയെടുത്തു വായിച്ചു. ഞാന്‍ മുമ്പെപ്പോഴോ കുറിച്ചിട്ടിരുന്ന എന്റെ കുറിപ്പുകള്‍ അടങ്ങിയ ഡയറി. അന്നു രാത്രി എന്നെക്കെട്ടിപ്പിടിച്ചുകിടക്കവേ അവള്‍ എന്നൊട് അവള്‍ക്ക് കളറു കുറവാണോയെന്നു ചോദിച്ചു. ഞാന്‍ ചിരിച്ചുകൊണ്ടവളുടെ കവിളില്‍ ഒന്നു നുള്ളി. പിന്നീട് പലയാവര്‍ത്തി അവള്‍ ആ ചോദ്യം എന്നോട് ചോദിച്ചു. നീ സുന്ദരിയാണു അവശ്യത്തില്‍ കൂടുതല്‍ കളര്‍ ഉണ്ട് എന്നൊക്കെ എത്രയാവര്‍ത്തി പറഞ്ഞിട്ടും അവള്‍ക്ക് ഒരു വല്ലായ്കപോലെ. ഞാന്‍ ഒരു രാത്രി കുത്തിക്കുത്തി നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞുതുടങ്ങി. സത്യത്തില്‍ അവള്‍ക്ക് നല്ല കളര്‍ ഉണ്ട്. എന്നിട്ടും അലവലാതികളായ ബന്ധുക്കളും കൂട്ടുകാരികളും കറുമ്പി എന്നു കുട്ടിക്കാലത്ത് കളിയാക്കിവിളിച്ചുപോയത് വടുകെട്ടിയതുപോലെ അവളുടെയുള്ളില്‍ പതിഞ്ഞുകിടക്കുന്നു. മാത്രമല്ല അനുജത്തി അവളെ ആദ്യമായിക്കാണാന്‍ ചെന്നശേഷം അച്ഛമ്മയോട് അവള്‍ക്ക് ചേട്ടന്റെയത്ര കളറൊന്നുമില്ലല്ലോ എന്നു പറഞ്ഞതു ആ കള്ളക്കിളവി അവളോട് പറഞ്ഞതും എന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണ്‍ നല്ല വെളുത്തവളായിരിക്കണം എന്നു ഞാനെഴുതിവച്ചിരുന്നത് വായിച്ചതും അവളെ വല്ലാതെ ഉലച്ചുകളഞ്ഞെന്നു തോന്നുന്നു. ഞാനവളെ എന്തുമാത്രം ഇഷ്ടപ്പെടുന്നുവെന്ന്‍ അവള്‍ക്കറിയില്ലല്ലോ. അവളുടെ കളര്‍ ഒന്നും എനിക്ക് പ്രശ്നമേയല്ല എന്നവളെയെങ്ങിനെ ബോധ്യപ്പെടുത്തും. പക്ഷേ ഞാന്‍ എത്ര പറഞ്ഞിട്ടും അവള്‍‍ക്ക് തൃപ്തിയില്ല. ഓരോ പ്രാവശ്യം ഫോണ്‍ ചെയ്യുമ്പോഴും കളിയായിട്ടെന്നവണ്ണം അവള്‍ പറയാറുണ്ട് കുറച്ചുകൂടി വെളുത്തു, ഇപ്പോള്‍ ക്രീം കുറച്ചേ ഇടുന്നുള്ളു എന്നൊക്കെ. ഞാന്‍ പലപ്പോഴും നല്ല മുട്ടന്‍ ചീത്ത വിളിച്ചിട്ടുണ്ട്. ഒരു മകന്‍ ജനിച്ചപ്പോള്‍ ആദ്യമായി അവളെന്നോട് പറഞ്ഞതെന്തായിരുന്നുവെന്നോ. ഭാഗ്യം ചേട്ടാ മകന്‍ എന്നെപ്പോലെയിരുണ്ടിട്ടല്ല നല്ല വെളുത്തിട്ടാണെന്ന്‍. ഞാനവളെയെന്താ ചെയ്യുക. ചെറിയ പരിഹാസവാക്കുകള്‍ എത്ര വലിയ മുറിവുകളാണ് ചില മനസ്സുകളിലുണ്ടാക്കുക. കാലമെത്ര കഴിഞ്ഞാലും ചിലപ്പോള്‍ ചിലര്‍ക്ക് അതില്‍ നിന്നും രക്ഷപ്രാപിച്ചു കരകയറാനാവില്ല.
കറുപ്പും വെളുപ്പുമൊക്കെ കാണുന്നവരുടെ കണ്ണുകളില്‍ മാത്രമാണ്. അതിലൊന്നും ഒരു കാര്യവുമില്ല. അന്യോന്യമിഷ്ടപ്പെടുന്നവര്‍ക്കിടയില്‍ കറുപ്പിനെന്തു സ്ഥാനം വെളുപ്പിനെന്തു സ്ഥാനം. കഴിയുമെങ്കില്‍ അറിഞ്ഞുകൊണ്ട് ആരെയും നിറത്തിന്റെ പേരില്‍ പരിഹസിക്കരുത്. ആഴത്തില്‍ മനസ്സിലുണ്ടാകുന്ന മുറിവുകള്‍ ചിലപ്പോള്‍ ഒരിക്കലും ഉണങ്ങില്ല. കറുപ്പാണെന്ന്‍ കരുതി ആരും വിഷമിക്കണ്ട. നമ്മേക്കാള്‍ സുന്ദരിയായ അല്ലെങ്കില്‍ സുന്ദരനായ മറ്റൊരാള്‍ ഈ ഭൂമിയിലില്ലെന്നു സ്വയമൊന്നു മനസ്സില്‍ സങ്കല്‍പ്പിച്ചു കണ്ണൊന്നടച്ചുനോക്കിയേ. നമുക്ക് ചുറ്റും മുഴുവന്‍ ധവളവര്‍ണ്ണപ്രപഞ്ചം പ്രസരിക്കുന്നതനുഭവിച്ചറിയാം.

നിലവിളക്ക്.

എന്റെ മോന്‍ ആയാസപ്പെട്ട് ആ വലിയ നിലവിളക്ക് വലിച്ചെടുത്തപ്പോള്‍ അമ്മച്ചിയമ്മ വെപ്രാളത്തോടെ ഓടിച്ചെന്ന്‍ അവന്റെ കയ്യില്‍ നിന്നുമത് ബുദ്ധിമുട്ടി മേടിച്ചെടുത്തു. അത് അവന്റെ കാലിലേയ്ക്കെങ്ങാനും വീണാലോ. എന്നിട്ടവര്‍ അത് മുറിക്കകത്തേയ്ക്ക് കൊണ്ടുപോയി ഒരു മൂ‍ലയിലായിവച്ചു. പ്ലാസ്റ്റിക് കസേരയിലിരുന്ന്‍ ടി വി കാണുകയായിരുന്ന ഞാന്‍ അറിയാതെ ഈ സംഭവങ്ങളോടൊപ്പം എന്റെ മിഴികളും പായിച്ചു. വിളക്കുകൊണ്ടുവച്ച മൂലയിലായി ചെറുതും വലുതുമായ ആറോ ഏഴോ വിളക്കുകള്‍ ഇരിപ്പുണ്ട്. ചിലതൊക്കെ ക്ലാവ് പിടിച്ചിട്ടുണ്ട്. ഒരു നിമിഷമെന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങളുടെ പുറകിലേയ്ക്ക് പാഞ്ഞു.

മൂന്നാമതൊരു നിലവിളക്കുകൂടി വാങ്ങിക്കൊണ്ടുവന്നപ്പോള്‍ കുട്ടിയായിരുന്ന ഞാന്‍ അമ്മയോട് എന്തിനാമ്മേ വീണ്ടുമൊരു വിളക്കു വാങ്ങിയതെന്ന്‍ ചോദിക്കുകയുണ്ടായി. മറുപടി കിട്ടാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയും സഹികെട്ട് അമ്മ ആ കാരണം എന്നോടു പറഞ്ഞു. മുമ്പ് ദാരിദ്രത്തിന്റെ പേക്കോലം വീട്ടില്‍ നിഴല്‍ വിരിച്ചാടവേ സന്ധ്യക്ക് ഇറയത്ത് നിലവിളക്ക് കൊളുത്താറില്ലായിരുന്നു. സത്യത്തില്‍ ഒരു നിലവിളക്ക് സ്വന്താമായുണ്ടാകുവാന്‍ തക്ക സമ്പന്നരല്ലായിരുന്നു ഞങ്ങള്‍. പുലര്‍ച്ചെ പോയി വൈകുവോളം കയര്‍ ചൂടിപിരിക്കുന്ന ജോലിയില്‍ നിന്നും കിട്ടുന്ന തുച്ഛവേതനത്തില്‍ അത്തരം ആഗ്രഹങ്ങള്‍ ഒക്കെ അഹങ്കാരങ്ങള്‍ മാത്രമായിരുന്നു. ഓണത്തിനും വിഷുവിനും ഒക്കെ എല്ലാവരേയും പോലെ വീടൊക്കെ വൃത്തിയാക്കി വൈകിട്ട് നിലവിളക്ക് കത്തിച്ചു വയ്ക്കുവാന്‍ വേണ്ടി അമ്മയും അമ്മച്ചിഅമ്മയും ആ ദിവസങ്ങളില്‍ പുലര്‍ച്ചെ തന്നെ അമ്മാവന്റെ വീട്ടില്‍ പോകുകയും അവിടത്തെ ഒരുവിധമെല്ലാ ജോലിയും ചെയ്തുതീര്‍ത്ത് വൈകിട്ട് അമ്മാവന്റെ മുന്നില്‍ കാത്തുനില്‍ക്കുകയും ചെയ്യും. ആ നില്‍പ്പെന്തിനാണെന്നറിയാവുന്നതുപോലെ അദ്ദേഹം പത്തായപ്പുരയില്‍ നിന്നും ഒരു ചെറിയ നിലവിളക്കെടുത്തുകൊള്ളുവാന്‍ പറയും. അതും കൊണ്ട് എത്രയും പെട്ടന്ന്‍ വീട്ടില്‍ വന്ന്‍ നല്ല ചാമ്പലും പുളിയുമൊക്കെയിട്ട് ആ വിളക്ക് നന്നായി കഴുകി വെടിപ്പാക്കി തിരിയിട്ട് എണ്ണയൊഴിച്ചു കത്തിച്ചു വയ്ക്കും. പിറ്റേദിവസം വൃത്തിയാക്കി അത് അതേപോലെ അമ്മാവന്റെ വീട്ടില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഒരോണത്തിനോ മറ്റോ എന്തോ മുഷിവിനാല്‍ അമ്മാവന്‍ വിളക്ക് നല്‍കിയില്ല. അന്ന്‍ സങ്കടപ്പെട്ട് കണ്ണുനിറഞ്ഞിറങ്ങി വന്ന അമ്മയുടെ മനസ്സില്‍ വാശിയോടെ ഒരഹങ്കാരം നിലയുറപ്പിച്ചിരുന്നു. അടുത്ത ഓണത്തിനു കഷ്ടപ്പെട്ട് സ്വന്തമായി വിലകൊടുത്ത് വാങ്ങിയ ചെറു വെങ്കല നിലവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചു ഇറയത്ത് വച്ചപ്പോള്‍ അമ്മയുടെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചുയര്‍ന്നപ്പോഴുണ്ടാവുന്നത്തത്ര വെളിച്ചമുണ്ടായിരുന്നുവത്രേ. മറ്റെന്തു സാധനങ്ങള്‍ വാങ്ങുന്നതിനേക്കാളും സംതൃപ്തിയും ഗൂഡമായ ആനന്ദവും നിലവിളക്കുകള്‍ വാങ്ങുമ്പോഴുള്ളതിനേക്കാല്‍ അമ്മയ്ക്ക് കിട്ടാറില്ലായിരുന്നു. ചെറുതും വലുതുമായ പത്തോളം വിളക്കുകള്‍ ഇന്ന്‍ അമ്മ സ്വന്തമാക്കി വച്ചിട്ടുണ്ട്. 

ഒരു കോഴിക്കഥ.

91 കാലഘട്ടത്തിലെ ഒരു ഞായറാഴ്ച..

"എടാ ഒരു കോഴിയെ ഒന്നു കൊന്നുതരുമോടാ. ഒരുറുപ്യ തരാം"

സൈക്കില്‍ ടയറുമോടിച്ച് പാഞ്ഞുപോകുമ്പോള്‍ വീടിനുമുന്നിലെ അതിരിലായി നിന്നുകൊണ്ട് ലളിതചേച്ചി എന്നോട് വിളിച്ചു ചോദിച്ചു. ഒരു രൂപ എന്ന മഹാസംഖ്യ എന്നെ പ്രലോഭിപ്പിക്കുകയും സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നിലയ്ക്കാമുക്ക് പത്മയില്‍ പാരലല്‍ കോളേജ് സിനിമ കളിക്കുന്നു. അതു കാണാന്‍ പോകാനായി ഒരു വല്ലം നിറയെ പുല്ലുപറിച്ച് രമണിചേച്ചിക്ക് കൊടുത്ത് 50 പൈസാ ഒപ്പിക്കാമെന്ന്‍ കരുതിയിരിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ പറങ്കിയണ്ടിയോ മറ്റോ കച്ചവടമാക്കി അവനുള്ള പൈസാ ഒപ്പിച്ചുകഴിഞ്ഞു. മാറ്റിനി കാണാന്‍ പോകാമെന്ന്‍ അവനോട് വാക്കു പറഞ്ഞതാണു. അപ്പോള്‍ ദേ നിനച്ചിരിക്കാതെ ഒരു രൂപ കയ്യിലെത്താന്‍ പോകുന്നു. ഞാന്‍ സൈക്കില്‍ ടയര്‍ ഉരുട്ടിക്കൊണ്ട് ലളിതചേച്ചിയുടെ വീടിന്റെ പുറകുവശത്തായുള്ള കോഴിക്കൂടിനരുകിലേയ്ക്ക് ചെന്നു.

"ഇന്നു സുനിതയും അവളുടെ മാപ്ലേമൊക്കെ വരുന്നൊണ്ട്. ആ പൂവനെക്കൊണ്ട് വല്യ ശല്യാ. എന്നാപ്പിന്നെ അവനെയങ്ങ് കറിയാക്കാമെന്ന്‍ കരുതി. ന്നെക്കൊണ്ട് കൊല്ലാമ്പറ്റില്ല.അതാ"

തൊട്ടടുത്ത് നിന്ന്‍ ലളിതേച്ചി പറയുകയാണു. ഒരു മാക്രിയെകൊന്നുപോലും എക്സ്പീരിയന്‍സില്ലാത്ത ഞാന്‍ രണ്ടും കല്‍പ്പിച്ച് കോഴിക്കൂട് തുറന്ന്‍ പൂവനെ കയ്യെത്തിപ്പിടിച്ചു ഡോര്‍ വഴി പുറത്തേയ്ക്കെടുത്തതും അതതിന്റെ തനിക്കൊണം കാണിച്ചതും ഒരുമിച്ചായിരുന്നു. എന്റെ കയ്യിലിരുന്നൊരു പിടപ്പും കൊക്കൊക്കോ വിളിയും ബഹളവും. പേടിച്ചുപോയ ഞാന്‍ അവന്റെ മേത്തൂന്നുള്ള പിടിയങ്ങുവിട്ടു. പൂവനാകട്ടെ പൃഷ്ടവുമാട്ടിക്കാട്ടിക്കൊണ്ട് ഒരോട്ടവും വച്ചുകൊടുത്തു.

"അയ്യോ കോഴി ദേ പോണൂ. പിടിയെടാ അതിനെ"

ലളിതേച്ചി വിളി തുടങ്ങി. ഞാന്‍ കോഴിയെപ്പിടിയ്ക്കാനുള്ള പ്രയത്നമാരംഭിച്ചു. പാതാളത്തീന്ന്‍ ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവരുന്നത് ഇതിന്നേക്കാളും എളുപ്പമായിരുന്നുവെന്ന്‍ എനിക്ക് തോന്നിപ്പോയി. അഹങ്കാരിയായ ആ കോഴി എന്നെ ദുനിയാവായ ദുനിയാവു മുഴുവനുമിട്ടോടിപ്പിച്ചു. രാവിലെ പത്തുമണിയായപ്പോള്‍ തുടങ്ങിയ ഓട്ടം നിലച്ചത് ഉച്ചയ്ക്ക് മൂന്നുമണിയോടടുപ്പിച്ചാണ്. അതും സുമതിയമ്മയുടെ മരുമോന്‍ ഒരു വലിയ കല്ലെടുത്തെറിഞ്ഞ് ആ കഴുവേറിക്കോഴിമകന്റെ കാലൊടിച്ചതിനുശേഷം. കട്ടാരമുള്ളിലും തൊട്ടവാടിയിലുമൊക്കെ ഉരഞ്ഞ് വെളുത്ത ശരീരത്ത് ഇതിനകം ആറേഴു ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വക കഴിക്കാതെ ഓടിയോടി പഞ്ഞിപ്പാല്‍ പതവരെ വന്നതുതന്നെ മിച്ചം. തളര്‍ന്നുകൊഴഞ്ഞ് കോഴിയേയും തൂക്കിപ്പിടിച്ച് ലളിതേച്ചിയുടെ വീട്ടിലെത്തി തളര്‍ന്ന്‍ തിണ്ണയിലേയ്ക്ക് വീഴുകയായിരുന്നു. ഒരു മൊന്തവെള്ളം മടമടാകുടിച്ചു. സുനിതയും കെട്ടിയവനും വന്നു. അവര്‍ക്കായി മണനാക്കില്‍ പോയി ഒരു കിലോ പോത്ത് മേടിച്ചുകൊണ്ട് വന്ന്‍ ചേച്ചി സദ്യ ഒരുക്കിയായിരുന്നു. കോഴിയുടെ കാലൊടിഞ്ഞെന്നറിഞ്ഞപ്പോള്‍ അവര്‍ എന്നെ കണ്ണുപൊട്ടുന്ന നാലു തെറിവിളിച്ചു. കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ ഞാന്‍ ടയറുമുരുട്ടി വീട്ടിലേക്ക് നടന്നു. സകലമാന രീതിയിലും നഷ്ടവും മാനഹാനിയും മാത്രം ബാക്കി.

ശ്രീക്കുട്ടന്‍