Thursday, April 18, 2013

ചെറിയ ചില കുറിപ്പുകള്‍


1. യോദ്ധാക്കള്‍ക്ക് മാത്രമേ മുന്നേറാനാവുകയുള്ളുവെന്നും പടനയിച്ചു വെട്ടിപ്പിടിച്ചടക്കാനുള്ളതാണ് ഓരോ ദിവസവും എന്നൊക്കെ എപ്പോഴമവന്റെ മനസ്സ് മന്ത്രിച്ചിരുന്നു. പടക്കളത്തില്‍ എതിരാളികളായി നില്‍ക്കുന്നവരെക്കണ്ടപ്പോള്‍ താന്‍ വീരനായൊരു യോദ്ധാവല്ല മറിച്ച് ഭീരുവായൊരരടിമയാണെന്നവനു മനസ്സിലായി. അടിമകള്‍ക്ക് എന്നും വിധിച്ചിട്ടുള്ളത് തടവറകള്‍ മാത്രമാണു. ഒരിക്കലും പൊട്ടിച്ചെറിയാനാകാത്ത ചങ്ങലകളാല്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് കഴിയണമവന്‍. ജന്മമൊടുങ്ങുന്നതുവരെ. ഞാന്‍ യോദ്ധാവോ അടിമയോ? രണ്ടിനുമിടയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരുവനാണെന്ന്‍ തോന്നുന്നു.

2. തിരക്കുനിറഞ്ഞ ഇരിപ്പിടങ്ങളിലേക്കും പുറമേ കാണാവുന്ന കണ്ണാടിക്കൂടിനുള്ളില്‍ നിന്നും പാത്രങ്ങളിലേക്കും മറ്റും പകര്‍ന്നു കൈമാറി യാത്രയാവുന്ന കൊതിയൂറിക്കും സുഗന്ധമുണര്‍ത്തുന്ന ആഹാരസാധനങ്ങളിലേക്കുമവന്റെ നോട്ടമൊരുനിമിഷം പാറിവീണു. വലതുകൈ പാന്റിന്റെ ഇടത്തേകീശയിലൊന്നമര്‍ന്നു. പേഴ്സിനകത്ത് കുറച്ചു നോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. തലേദിവസം അമ്മയുടെ ശബ്ദത്തില്‍ ഫോണിലൂടെ ചെവിക്കുള്ളിലേയ്ക്ക് ഒഴുകിയെത്തിയ പണത്തിന്റെ കണക്കുകളുടെ നിലവാരമോര്‍ത്തപ്പോള്‍ കൈ പതിയെ പുറത്തേയ്ക്കെടുത്തു. ഇടതുകയ്യാല്‍ എണ്ണമയം നഷ്ടപ്പെട്ട പാറിപ്പറന്നുവളര്‍ന്ന തലമുടിയൊന്നു മാടിയൊതുക്കി മുഖത്ത് വരുത്തിയൊരു ചിരിയും ചുണ്ടിലൂറിയൊരു പാട്ടുമായി മുറിയിലേക്കവന്‍ നടത്തം തുടരവേ പണം കൊടുക്കാതെ തന്നെ വയറുനിറയുവോളം മണം മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നു. കള്ളത്തിരുമാലി.....

3. തുമ്മാന്‍ വെമ്പിവന്നിട്ട് അത് തുമ്മിതീര്‍ക്കാന്‍ കഴിയാത്തതുപോലെയുള്ളൊരിച്ഛാഭംഗം മറ്റൊന്നില്ലതന്നെ.

4. മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.

5. വായിച്ചു കുന്നുകൂടിക്കിടക്കുന്ന ചെറുകഥാസമാഹാരങ്ങളുടെ മേലേയ്ക്ക് അയാള്‍ കാര്‍ക്കിച്ചുതുപ്പി. സകലവന്മാരും സകലമാന രീതിയിലും കഥകളെഴുതിക്കഴിഞ്ഞിരിക്കുന്നു. തന്നെപ്പോലൊരു സാഹിത്യകാരന്‍ ഇനി എന്തു തരം രചനയാണു നടത്തുക. എന്താശയമാണു മാലോകര്‍ക്കായി പകര്‍ത്തിയിടാനുള്ളത്. എന്തെഴുതിയാലും അത് പണ്ട് രാമൂന്റെ കാലത്തേ ഇന്നാരെഴുതിയ അതേ കഥ പോലെ തന്നെയുണ്ട് എന്നും പറഞ്ഞ് നശൂലം പിടിച്ച വായനക്കാരമ്മാര്‍ വാളോങ്ങി മുന്നിലെത്തും. ഇവമ്മാരൊക്കെ എങ്ങിനെയാണിതു മുഴുവന്‍ വായിച്ചുകൂട്ടുന്നത്. ഒരു വളര്‍ന്നുവരുന്ന സാഹിത്യകാരന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പൂര്‍വികന്മാര്‍ മുമ്പെഴുതിക്കൂട്ടിയ തല്ലിപ്പൊളിക്കഥകള്‍ തന്നെയാണു. അടങ്ങാനാവാത്ത കോപത്തോടെ അയാള്‍ അവസാനമായി കടലാസിലെഴുതിയ കഥ ചുരുട്ടിക്കൂട്ടി അടുപ്പിലെ തീയില്‍ നിന്നും തീപിടിപ്പിച്ചു അതുകൊണ്ടൊരു സിഗററ്റ് കത്തിച്ച് പുകയാഞ്ഞുവലിച്ചുകൊണ്ട് ആ മുറിയില്‍ തെക്കുവടക്കു നടന്നു. ആരൊടോയൊക്കെയുള്ള രോഷം മുഴുവന്‍ ആ കാല്‍ച്ചവിട്ടുകളിലുണ്ടായിരുന്നു. 

6. ആണുങ്ങള്‍ പൊതുവേ ചെറുകള്ളത്തരങ്ങളുടെ പുറത്ത് ചരിക്കുന്നവരാണ്, കുറ്റങ്ങളും കുറവുകളുമുള്ളവന്‍, ചില അരുതാത്ത ഇഷ്ടങ്ങള്‍ നേടിയെടുക്കുവാന്‍ വാശിപിടിക്കുന്നവന്‍, അല്‍പ്പസൊല്‍പ്പം കള്ളത്തരങ്ങളില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തു രസം.

7. പിന്നിട്ടുവന്ന വഴികളും സാഹചര്യവും തരിമ്പുമോര്‍ക്കാതെ ഇന്നിനനുസരിച്ച് വേഷം കെട്ടിയാടുന്നവനാണു ജീവിക്കുവാന്‍ പഠിച്ചവന്‍. ഒരു യഥാര്‍ത്ഥമനുഷ്യന്‍ എന്നയാളെ വിളിക്കാനാവുമോ? സംശയമാണു.

8. ഓരോ ഉറക്കവും സമ്മാനിക്കുന്നത് മനോഹരകാഴ്ചകളുടേയും അനുഭൂതികളുടെയും മായാപ്രപഞ്ചമാണു. പരിധികളില്ലാതെ പാറിപ്പറന്നെവിടെയും നടക്കുവാനും എന്തിനേയും കൊതിക്കുവാനും ആരെയും പ്രാപിക്കുവാനും സംഭവ്യമല്ലാത്തതുപോലും വെട്ടിപ്പിടിക്കുവാനും ആരെയും വിസ്മയഭരിതനാക്കാനും ഒരുവനെ പ്രാപ്തരാക്കുന്ന അത്ഭുതക്കാഴ്ച സ്വപ്നങ്ങളായിവന്നൊരുവനെ ആശ്ലേഷിക്കുന്നത് പിന്നെയെപ്പോഴാണു. ഓരോ ഉണര്‍ന്നെഴുന്നേല്‍പ്പും സമ്മാനിക്കുന്നത് ഒരു മഹാഭാഗ്യമാണു. ഒരുറക്കത്തില്‍ പ്രീയപ്പെട്ടതെല്ലാം എന്നെന്നേയ്ക്കുമായി വിട്ട് ശൂന്യതയുടെ,നിത്യതയുടെ,ആരുമില്ലാത്ത വഴിത്താരയിലേക്ക് മടക്കമില്ലാത്തൊരു യാത്രപോകാതെ വീണ്ടുമൊരു തുമ്പിയായ് പാറിപ്പറക്കുവാന്‍ കഴിയുക എന്നതോളം പോന്ന ഭാഗ്യമെന്താണു വേണ്ടത്.

9 .നന്നായ് ഉറങ്ങുവിന്‍ പ്രീയരേ. മനോഹരസ്വപ്നങ്ങള്‍ കാ‍ണുവിന്‍. ഒടുവില്‍ ആര്‍ക്കും പിടികൊടുക്കാതെ ഉണര്‍ന്നെഴുന്നേറ്റ് പാറിനടക്കുവിന്‍.

10.നമ്മുടെ ചുറ്റുമിരിക്കുന്നവരില്‍ അവരറിയാതെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ദിവസം കടന്നുപോകുന്നതറിയുകയേയില്ല. അവിചാരിതമായാണു ഞാനതു ശ്രദ്ധിച്ചത്. ആ പെണ്‍കുട്ടിയുടെ നോട്ടം ഇടയ്ക്കിടയ്ക്ക് പാറിവീഴുന്നുണ്ട്. ഞാന്‍ തലമുടിയൊക്കെയൊന്നു മാടിയൊതുക്കി സുന്ദരവദനനായി കസേരയില്‍ അമര്‍ന്നിരുന്നു. മുഷിപ്പന്‍ കണക്കുകള്‍ കണ്മുന്നില്‍ നിരന്നു നില്‍ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഞാന്‍ പോലുമറിയാതെ എന്റെ നോട്ടങ്ങള്‍ യാത്ര ചെയ്തുതുടങ്ങി. ഹൃദയത്തില്‍ തണുപ്പനുഭവിപ്പിക്കുന്നൊരു പുഞ്ചിരി. ചുണ്ടുകള്‍ അനക്കി എന്തോ അവള്‍ പറയുന്നുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ടെലഫോണില്‍ സംസാരിക്കുകയാണു. ഇടയ്ക്ക് നോട്ടം പാറിവരുന്നുണ്ട്. ഒരു നിമിഷം ഞാന്‍ ഒന്നു ചുറ്റും കണ്ണോടിച്ചു. തൊട്ടു മുന്നില്‍ ഇരിക്കുന്നവനും ടെലഫോണില്‍. കെട്ടിപ്പൊക്കാന്‍ തുടങ്ങിയ ബില്‍ഡിംഗിനു അസ്ഥിവാരം തോണ്ടും മുന്നേ ശവക്കുഴി. ഇപ്പോഴെന്റെ പ്രധാന ജോലി കണ്മുന്നില്‍ നടക്കുന്ന പ്രണയനാടകം ആസ്വദിക്കുകയെന്നതാണു. അല്ലാതെന്തു ചെയ്യാന്‍...
11. "ഒന്നു പെട്ടന്ന്‍ കുളിച്ചുവന്നേ.നല്ല ചൂടോടെ ഒരു ഗ്ലാസ്സ് പായസം കുടിക്കാം. സാധനം അടുപ്പത്തുണ്ട്"


ഷര്‍ട്ടൂരി കട്ടിലിലേയ്ക്കിട്ടിട്ട് ഇരിക്കുവാന്‍ ശ്രമിച്ച കണവനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഭാര്യയുടെ കവിളില്‍ അരുമയായൊന്നു തലോടിക്കൊണ്ട് അയാള്‍ തലയാട്ടിയശേഷം മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. ഭര്‍ത്താവ് പുറത്തിറങ്ങി എന്നുറപ്പായപ്പോള്‍ അവള്‍ പെട്ടന്ന്‍ കട്ടിലില്‍ കിടന്ന ഷര്‍ട്ടെടുത്ത് അസ്വാഭികമായ വല്ല മണമോ മറ്റോ അതില്‍ നിന്നും വമിക്കുന്നുണ്ടോയെന്ന്‍ മണപ്പിച്ചു നോക്കുകയും വല്ല നീണ്ട മുടിയിഴകള്‍ വല്ലതുമുണ്ടോയെന്നു പരതുകയും ചെയ്തു.

ഇടനാഴിയിലെ അയയില്‍ നിന്നും തോര്‍ത്തെടുത്ത ശേഷം അയാള്‍ വീടിനുചുറ്റും ശ്രദ്ധാപൂര്‍വ്വം നോക്കി നടന്നു. വല്ല സിഗററ്റ് കുറ്റികളോ മണ്ണില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകളോ കണ്ടെത്താനായാലോ.

12. ഒരിക്കല്‍ പെരുന്തച്ചന്‍ അഗ്നിഹോത്രികളെ കാണാനായി ചെന്നപ്പോള്‍ അഗ്നിഹോത്രി പൂജാമുറിയില്‍ എന്തോ പൂജ കഴിക്കുകയായിരുന്നു. കാത്തിരുന്ന മുഷിഞ്ഞ തച്ചന്‍ കൈകൊണ്ട് ഒരു ചെറിയ കുഴിയവിടെ കുഴിച്ചു. അല്‍പ്പം കഴിഞ്ഞ് വീണ്ടും അഗ്നിഹോത്രികളെ തിരക്കിയപ്പോള്‍ അദ്ദേഹം ആദിത്യനമസ്ക്കാരം നടത്തുകയാണെന്ന്‍ ഭൃത്യന്‍ പറഞ്ഞു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. ഇങ്ങിനെ തച്ചന്‍ തിരക്കിയപ്പോഴൊക്കെ അഗ്നിഹോത്രികള്‍ വിഷ്ണുപൂജ, ശിവപൂജ, ഗണപതിഹോമം എന്നിങ്ങനെ ഓരോ പൂജകള്‍ ചെയ്തുകൊണ്ടിരിക്കുന്നതായി ഭൃത്യന്‍ പറയുകയും അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ ചെറിയ കുഴികള്‍ എടുത്തുകൊണ്ടിരിക്കുകയും ചെയ്തു. തേവാര പൂജയെല്ലാം കഴിഞ്ഞ് അഗ്നിഹോത്രികള്‍ പുറത്ത് വന്ന്‍ തച്ചനെ കാണുകയും കുശലപ്രശ്നങ്ങള്‍ നടത്തുകയും ചെയ്തു. തന്നെ കാത്തിരുന്നു മുഷിഞ്ഞുവോ എന്ന ചോദ്യത്തിനു

"മുഷിവൊന്നുമുണ്ടായില്ല. കിട്ടിയ സമയം കൊണ്ട് ഞാന്‍ ധാരാളം കുഴികള്‍ കുഴിച്ചു. പക്ഷേ ഒന്നിലും വെള്ളം കണ്ടില്ല,അത്രയും സമയം കൊണ്ട് ഒരു കുഴി കുഴിച്ചിരുന്നെങ്കില്‍ വെള്ളം കണ്ടിരുന്നേനെ"

എന്നു പെരുന്തച്ചന്‍ മറുപടി പറഞ്ഞു. അനേകമീശ്വരന്മാരെ തൃപ്തിപ്പെടുത്താനായി പൂജകള്‍ ചെയ്യാതെ ഒരീശ്വരനെ സേവിച്ചാല്‍ മതിയാകുമെന്നും അത് ഫലസിദ്ധിയുണ്ടാക്കുമെന്നുമാണ് തച്ചന്‍ പറഞ്ഞതിന്റെ സാരാംശമെന്ന്‍ മനസ്സിലാക്കിയ അഗ്നിഹോത്രികള്‍ ഇങ്ങിനെ പറഞ്ഞു.

"പലകുഴികള്‍ പതിവായി കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കിട്ടും,എല്ലാ കുഴികളുടേയും അടിയിലുള്ള ഉറവകള്‍ക്ക് പരസ്പരബന്ധമുണ്ട്"

"അതെ.ചുവടെല്ലാത്തിന്റെയും ഒന്നുതന്നെയാണെന്ന ഓര്‍മ്മ വിടാതെയിരിക്കട്ടേ"

എന്നു പറഞ്ഞ് പെരുന്തച്ചന്‍ യാത്രയായി..

മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികളെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യര്‍ മനസ്സിലാക്കേണ്ടുന്ന പ്രധാനകാര്യവും ഇതു തന്നെ. എല്ലാ ഉറവകളുടെയും ചുവടൊന്നുതന്നെയാണു. പല കുഴികളില്‍ കിട്ടുന്ന ജലത്തിനു ചിലപ്പോള്‍ തെളിര്‍മ്മയോ ചിലപ്പോള്‍ ഉപ്പുരസമോ മറ്റുചിലപ്പോള്‍ ഘനമോ ആയിരിക്കും. ആരാധിക്കുന്ന മൂര്‍ത്തികളുടെ തരത്തിനനുസരിച്ച് പരസ്പ്പരം ചാവാനും കൊല്ലാനും നശിപ്പിക്കാനും നടക്കുന്നവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കില്‍. ദൈവം എന്നത് പലജാതിമനസ്സുകളുടെ മനതാരില്‍ പലപലകളറുകളാല്‍ വെട്ടിത്തിളങ്ങുന്നവനല്ല. സകലചരാചരങ്ങളേയും ഏകസമഭാവനയൊടെ കാണുന്ന ഒരു സങ്കല്‍പ്പം മാത്രമാണത്..

13. അസ്ത്രവിദ്യ പഠിക്കുവാന്‍ വന്ന ശിക്ഷ്യനോട് ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഗുരുനാഥന്‍ ഇങ്ങിനെ ചോദിച്ചു. 
"ഇപ്പോള്‍ എത്ര ശത്രുക്കള്‍ വന്നാല്‍ നിനക്ക് തടുത്തുനിര്‍ത്താനാകും"‍.
അപ്പോള്‍ ശിക്ഷ്യന്‍ പറഞ്ഞു ഒരു അയ്യായിരം പേര്‍ വന്നാല്‍ തടുത്തുനിര്‍ത്താനാകുമെന്ന്‍. ഗുരു കൂടുതലൊന്നും ചോദിക്കാതെ വീണ്ടും ശിക്ഷ്യനെ പഠിപ്പിച്ചു. അടുത്ത കൊല്ലവും ആദ്യത്തെ ചോദ്യമാവര്‍ത്തിച്ചു അപ്പോള്‍ ശിക്ഷ്യന്‍ ഒരു നാലായിരം പേരെ തടുത്തുനിര്‍ത്താനാവുമെന്ന്‍ പറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും ഗുരുനാഥന്‍ ശിക്ഷ്യനോട് ചോദിക്കുകയും അപ്പോള്‍ ആയിരം പേരെ, അഞ്ഞൂറുപേരെ,നൂറുപേരെ എന്നിങ്ങിനെ പറഞ്ഞുപറഞ്ഞ് ഒടുവില്‍ പത്തുപതിനഞ്ചുകൊല്ലമായപ്പോള്‍ ഗുരുനാഥന്‍ എത്രശത്രുക്കള്‍ വന്നാല്‍ തടഞ്ഞുനിര്‍ത്താമെന്ന പതിവുചോദ്യം ചോദിച്ചപ്പോള്‍ ഒരാള്‍ വന്നാല്‍ തടുത്തുനിര്‍ത്താനാവുമെന്ന്‍ തോന്നുന്നുവെന്ന്‍ ശിക്ഷ്യന്‍ മറുപടിനല്‍കി. ഗുരുനാഥന്‍ ശിക്ഷ്യനെ മാറോടണച്ചുകൊണ്ട് ശിക്ഷ്യന്റെ പഠനകാലം അവസാനിച്ചുവെന്ന്‍ പറയുകയും ചെയ്തു.
അമിതമായ ആത്മവിശ്വാസമാണു ഒരുവനെ നശിപ്പിക്കുന്നത്. സ്വന്തം കഴിവില്‍ അമിതമായഹങ്കരിക്കാതെ വിനയാന്വിതനാകുന്ന ഒരുവനുമാത്രമേ ജീവിതവിജയം നേടുവാന്‍ കഴിയുകയുള്ളൂ..



ശ്രീക്കുട്ടന്‍

Sunday, April 7, 2013

രാത്രിഞ്ചരന്‍

മതിലുവഴി താഴേക്കൂര്‍ന്നിറങ്ങിയ അവന്‍ ഒരല്‍പ്പസമയം അനങ്ങാതെ അവിടെതന്നെയിരുന്നിട്ട് അങ്ങേയറ്റം ശ്രദ്ധാപൂര്‍വ്വം നാലുപാടും സൂക്ഷിച്ചുനോക്കി. എല്ലാം ശാന്തം. സമയം അര്‍ദ്ധരാത്രികഴിഞ്ഞിരിക്കുന്നു. വിളറിയ ചന്ദ്രന്‍ ചെറുപ്രകാശം പൊഴിച്ചുക്കുന്നുള്ളതുകൊണ്ട് കാഴ്ചയ്ക്ക് വലിയ കുഴപ്പമില്ല. എന്തായാലും സാഹചര്യം അനുകൂലമാണ്. ആകെയുള്ള ഭയം ആ തടിയന്‍ പട്ടിയെ ഓര്‍ത്തായിരുന്നു. പക്ഷേ അതിന്റെ അനക്കമൊന്നും കേള്‍ക്കാനില്ല. ചിലപ്പോള്‍ തീറ്റിയൊക്കെക്കഴിഞ്ഞു നല്ല ഉറക്കത്തിലായിരിക്കും. അതു തനിക്കു ഭാഗ്യമായി. കൈയിലുണ്ടായിരുന്ന തോര്‍ത്തുകൊണ്ട്‍ മുഖമൊന്നു മൂടിക്കെട്ടി  ഒച്ചയൊട്ടുമുമുണ്ടാക്കാതെ മെല്ലെ അടിവച്ചടിവച്ച് അവന്‍ അടുക്കളവാതിലിന്റെ ഭാഗത്തെത്തിച്ചേര്‍ന്നു. തോല്‍സഞ്ചിയില്‍നിന്നു ഒരു സ്ക്രൂഡ്രൈവറും ഒപ്പമൊരു പേനാക്കത്തിയുമെടുത്ത അവന്‍ അല്‍പ്പസമയത്തെ പരിശ്രമം കൊണ്ട് ആ അടുക്കളവാതില്‍തുറന്നു. നാലുപാടും ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കിയിട്ട് കുഴപ്പമൊന്നുമില്ലെന്നുറപ്പുവരുത്തി മെല്ലെ അകത്തുകടന്നു‍ വാതില്‍ ഒച്ചയുണ്ടാക്കാതെ ചേര്‍ത്തുചാരി.

ഭാഗ്യത്തിനു അടുക്കളയില്‍നിന്ന്‍ ഹാളിലേയ്ക്കുള്ള വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. ശ്രദ്ധാപൂര്‍വ്വം ഓരോ അടിയും മുന്നോട്ടുവച്ച് അവന്‍‍ ഹാളിലേയ്ക്കു പ്രവേശിച്ചു. ഷോക്കേയ്സിനടുത്തായി ഒരു ചെറിയ ബല്‍ബ് കത്തിക്കിടപ്പുണ്ട്. അതിന്റെ അരണ്ടപ്രകാശത്തില്‍ അതിനകത്തെ കാഴ്ചകള്‍ വ്യക്തമായിരുന്നു. എല്ലാം നല്ല വിലകൂടിയ വിദേശനിര്‍മ്മിതസാധനങ്ങള്‍. ഷോകേയ്സിനടുത്തിരിക്കുന്ന ഒരു പ്രതിമ അവനെ വല്ലാതെയാകര്‍ഷിച്ചു. ഗ്ലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പ്രതിമയില്‍ ബല്‍ബില്‍ നിന്നുള്ള ചെറുപ്രകാശം പതിക്കുന്നതുമൂലം അത് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്നതുപോലെ. എന്തായാലും തിരിച്ചുപോകുമ്പോള്‍ ഈ പ്രതിമ കൂടിയെടുക്കുകതന്നെ. ആദ്യം മറ്റുവല്ല വിലപിടിപ്പുള്ളതും തടയുമോന്നു നോക്കട്ടേ. എന്തായാലും തന്റെ പ്രയത്നം പാഴാവില്ല. താന്‍ എത്രയോ പ്രാവശ്യം കണ്ടിരിക്കുന്നു അവര്‍ ശരീരം നിറയെ സ്വര്‍ണ്ണവുമണിഞ്ഞ് പോകുന്നത്. അവരുടെ കൂടെയുള്ള പെണ്‍കുട്ടി വലുതായൊന്നും അണിഞ്ഞുകാണാറില്ല. ആ സ്വര്‍ണ്ണമെല്ലാം ഇവിടെതന്നെ കാണാതിരിക്കില്ലല്ലോ. അല്ലേലും ഇവരെപ്പോലുള്ളവരില്ലെങ്കില്‍ തന്നെപ്പോലുള്ളവരെങ്ങിനെ ജീവിക്കും. ചിന്തകള്‍ക്കു വിരാമമിട്ട് അവന്‍ ആദ്യം കണ്ട മുറിയുടെ നേരെ മെല്ലെ നടന്നുചെന്നു.

വാതിലിനടുത്തെത്തിയ അയാള്‍ ഒന്നുകൂടി തിരിഞ്ഞുംപിരിഞ്ഞും നോക്കിയിട്ട് ഡോറിന്റെ പിടിയില്‍ കൈവച്ചു. ഭാഗ്യം അതും തുറന്നുതന്നെയായിരുന്നു. തനിയ്ക്കിന്നു അധികം ബുദ്ധിമുട്ടേണ്ടിവരുന്നില്ലല്ലോ എന്നോര്‍ത്ത് അവന്‍ വളരെയധികം സന്തോഷിച്ചു. പതിയെ തല അകത്തേയ്ക്കിട്ട് അയാള്‍ ഒന്നു ശ്രദ്ധിച്ചു. മുറിയിലാരുമുള്ള ലക്ഷണമില്ല. തള്ളയും മോളും ചിലപ്പോള്‍ മുകളിലത്തെ മുറിയിലായിരിക്കും. ആദ്യം ഈ മുറിയില്‍ത്തിരയാം. എന്തെങ്കിലും കിട്ടാതിരിക്കില്ല. പുറത്തെ ചന്ദ്രികയുടെ ചെറുപ്രകാശം ജനല്‍ഗ്ലാസ്സുകളില്‍ക്കൂടി അരിച്ചുകയറുന്നതിനാല്‍ മങ്ങിയതെങ്കിലും കാഴ്ച സാധ്യമായിരുന്നു. മുറിയിലുണ്ടായിരുന്ന മേശയുടെ വലിപ്പ് ഒച്ചയുണ്ടാക്കാതെ തുറന്ന്‍ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മുറിയില്‍ അലമാരയോ പെട്ടിയോ ഒന്നുമില്ലാതിരുന്നതിനാല്‍ തിരച്ചില്‍ നിറു‍ത്തി അയാള്‍ പുറത്തേയ്ക്കിറങ്ങി രണ്ടാമത്തെ മുറിയുടെ നേരെ അടിവച്ചടിവച്ചു ചെന്നു.

പൂര്‍ണ്ണമായും അടയാത്ത വാതിലിന്റെ വിടവിനിടയിലൂടെ ചെറുപ്രകാശരശ്മികള്‍ അരിച്ചുപുറത്തേയ്ക്ക് വരുന്നുണ്ട്.വാതിലിനടുത്തുചെന്ന്‍ അല്‍പ്പസമയം ചെവിയോര്‍ത്തുനിന്ന അയാള്‍ കുഴപ്പമൊന്നുമില്ല എന്നുറപ്പായതുപോലെ അതീവശ്രദ്ധയോടെ വാതില്‍ മെല്ലെ തുറന്നു. തുറന്ന വാതിലില്‍ കൂടി തലയല്‍പ്പം അകത്തേയ്ക്കിട്ടയാള്‍ റൂമിനകം നിരീക്ഷിച്ചു. ആ മുറിയിലും ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു ടേബില്‍ ലാമ്പ് പ്രകാശം പൊഴിച്ചു നില്‍ക്കുന്നുണ്ടായിരുന്നു. ആരുമില്ലാത്ത മുറിയില്‍ ലൈറ്റിട്ടിരി‍ക്കുന്നതെന്തിനായിരിക്കും?. മുറിയിലേയ്ക്ക് കടന്ന അയാളുടെ നാസാരന്ദ്രങ്ങളിലേയ്ക്ക് ചിരപരിചിതമായ മദ്യത്തിന്റേയും സിഗററ്റിന്റെ പുകയുടേയും മണം അലയടിച്ചെത്തി. ഒരു ശബ്ദം പെട്ടന്ന്‍ കേട്ടതുപോലെ തോന്നിയ അയാള്‍ ചെവിയൊന്നുകൂര്‍പ്പിച്ചു കാതോര്‍ത്തു. ഇല്ല. എങ്ങും നിശ്ശബ്ദത തന്നെ. തനിക്ക് തോന്നിയതായിരിക്കും. മുറിയില്‍ കണ്ണോടിച്ച അയാള്‍ ടെബിളിനുമുകളിലിരിക്കുന്ന വാച്ചു കണ്ടു. നല്ല വിലകൂടിയ വാച്ചാണെന്നു തോന്നുന്നു. സ്വര്‍ണ്ണനിറവും. അയാള്‍ അല്‍പ്പം ചിന്താകുഴപ്പത്തിലായി.  തന്റെ അറിവില്‍ ഇവിടെ ആണുങ്ങളൊന്നുമില്ല. വിശ്വനാഥന്‍ പിള്ള ടൂറിലാണു. പിന്നെയാരായിരിക്കും?. ഇനി വല്ല ബന്ധുക്കളാരെങ്കിലുമായിരിക്കുമോ?. ആരെങ്കിലുമാവട്ടെ. ചിന്തിക്കുവാന്‍ സമയമില്ല. തന്റെ ജോലി തീര്‍ത്ത് എത്രയും പെട്ടന്ന്‍ സ്ഥലം കാലിയാക്കണം.

ആ വാച്ചെടുത്ത് കീശയില്‍ നിക്ഷേപിച്ചിട്ടവന്‍ മേശവലിപ്പുതുറന്ന്‍ പരിശോധനയാരംഭിച്ചു. കാര്യമായിട്ടൊന്നുമില്ല. പത്തുരണ്ടായിരം രൂപ അതിനുള്ളില്‍നിന്നു കിട്ടി. ഇനിയപ്പോള്‍ സ്വര്‍ണ്ണമെല്ലാമിരിക്കുന്നത് അലമാരയ്ക്കുള്ളിലായിരിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ പൂട്ടപ്പെട്ടിരുന്ന അലമാര നാണത്തോടെ അയാള്‍ക്കുമുമ്പില്‍ തുറക്കപ്പെട്ടു. ഇതിനേക്കാല്‍‍ ഗംഭീരപൂട്ടുകള്‍ നിഷ്പ്രയാസം തുറന്നിട്ടുള്ള അവന് ആ അലമാര തുറക്കാന്‍ രണ്ടു നിമിഷം പോലും വേണ്ടിവന്നില്ല. ശ്രദ്ധാപൂര്‍വ്വം അതിനകം പരിശോധിച്ച അവന്‍‍ അലമാരയ്ക്കുള്ളിലുണ്ടായിരുന്ന ചെറിയഅറ തുറന്ന്‍ അതിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവുമെല്ലാമെടുത്ത് സഞ്ചിയില്‍ നിക്ഷേപിച്ചു. രണ്ടുമൂന്നു പെര്‍ഫ്യൂം ബോട്ടിലുകള്‍ കൂടി അയാളെടുത്തു. ഇരിയ്ക്കട്ടെ. സാവധാനം ഒച്ച കേള്‍പ്പിക്കാതെ അലമാരയടച്ചിട്ട് അയാള്‍ മുറിയില്‍നിന്നു പുറത്തിറങ്ങി വാതില്‍ ചാരി. എന്തായാലും ഇന്നത്തെ കോളു കലക്കന്‍ തന്നെ. ആവശ്യമുള്ളത്ര കിട്ടി. മുകളില്‍ക്കൂടി ഒന്നു കയറണോ എന്ന്‍ ആലോചിച്ചെങ്കിലും പിന്നീടതു വേണ്ടന്നു വച്ചു. കള്ളനാണെങ്കിലും അത്രയ്ക്ക് ആര്‍ത്തി പാടില്ല.

ആദ്യം കണ്ടുവച്ച ഗ്ലാസ് പ്രതിമയുമെടുത്തുകൊണ്ട് അടുക്കളഭാഗത്തേയ്ക്കു നടന്ന അവന്‍‍ ഒരുനിമിഷം അറച്ചുനിന്നു. വീണ്ടുമാ ശബ്ദം കേട്ടതുപോലെ. ഒരു അമര്‍ത്തിയ നിലവിളിയായിരുന്നുവോ അത്. അയാള്‍ ഒരു നിമിഷം കാതുകൂര്‍പ്പിച്ചുശ്രദ്ധിച്ചു. ഒന്നുമില്ല. ഹേയ് തനിയ്ക്കു തോന്നിയതാവണം. തലവെട്ടിച്ചുകൊണ്ട് മുന്നോട്ടുനടന്ന അയാള്‍ ഇത്തവണ ആ ശബ്ദം കൂടുതല്‍ വ്യക്തതയോടെ കേട്ടു. തീര്‍ച്ചയായും ആരോ കരയുന്നുണ്ട്. മുകളിലത്തെ നിലയില്‍ നിന്നാണെന്നു തോന്നുന്നു. ഒന്നു നോക്കണോ അതോ കിട്ടിയതും കൊണ്ട് രക്ഷപ്പെടണോ? മനസ്സിനുള്ളിലൊരു ചാഞ്ചാട്ടം. എന്തായാലും ഒന്നു നോക്കാമെന്നുറപ്പിച്ച് അയാള്‍ മെല്ലെ കോണിപ്പടി കയറാന്‍ തുടങ്ങി. മുകളിലാദ്യം കാണുന്ന മുറിക്കുള്ളില്‍ നിന്നാണു ഒച്ച വരുന്നതെന്നു തോന്നുന്നു. ചെറുതായി തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി പ്രകാശം പുറത്തേയ്ക്കു വരുന്നുണ്ട്. ആ മുറിയുടെ ഒരു വശത്തായിക്കാണുന്ന  ജനാലയില്‍ക്കൂടി മുറിയ്ക്കുള്ളിലേയ്ക്കു തലയെത്തിച്ചുനോക്കിയ അവനു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കട്ടിലില്‍ക്കിടന്നു പിടയുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്കമരാന്‍ വെമ്പുന്ന ആളിനെ അവള്‍ ദുര്‍ബലമായി കാലുയര്‍ത്തിയും മറ്റും പ്രതിരോധിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിപ്പിടിക്കുവാനും അവളുടെ വായില്‍ പൊത്തിപ്പിടിക്കുവാനും പാടുപെട്ടുകൊണ്ടിരിക്കുന്ന സ്ത്രീയെ അവിശ്വസനീയതയോടെ അയാള്‍ നോക്കിനിന്നു. ദൈവമേ ആ കുട്ടിയുടെ അമ്മയല്ലേയത്. പെണ്‍കുട്ടിയുടെ എതിര്‍പ്പുകള്‍ക്ക് ശക്തികുറയുകയും അവളുടെ വസ്ത്രങ്ങള്‍ കീറിപ്പറിയുന്നതും നോക്കിനില്‍ക്കാനാവാതെന്നവണ്ണം അയാള്‍ മുഖം തിരിച്ചു.

എന്തു ചെയ്യണമെന്നറിയാതെ അയാളാകെ ചിന്താകുഴപ്പത്തിലായി. താനെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ തനിയ്ക്കുമാപത്തായിതീരുമല്ലോ. പക്ഷേ ആ കുട്ടിയുടെ നിസ്സഹായമായ നിലവിളി അയാളുടെ കാതിനെ പൊള്ളിച്ചു. താന്‍ കള്ളനാണെന്നും മോഷ്ടിക്കാന്‍ വന്നയിടത്തുനിന്നു സാധനങ്ങളുമായി എത്രയും പെട്ടന്ന്‍ രക്ഷപ്പെട്ടില്ലെങ്കില്‍ താന്‍ കുടുങ്ങും എന്നൊക്കെയുള്ള കാര്യങ്ങളെല്ലാം മറന്ന്‍ വാതില്‍ തള്ളിത്തുറന്ന്‍ അകത്തേയ്ക്കു പാഞ്ഞുകയറിയ അയാള്‍ പെണ്‍കുട്ടിയെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നയാളെ കട്ടിലില്‍നിന്നു ചവിട്ടിമറിച്ചു താഴേക്ക് തള്ളിയിട്ടു. അന്തംവിട്ടു തലയുയര്‍ത്തിയ സ്ത്രീയുടെ മുഖമടച്ച് ഒരടിയും കൊടുത്തു. ബോധരഹിതയായിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തില്‍ അയാളൊരു തുണി വലിച്ചിട്ടു. ആദ്യത്തെ ഞെട്ടലില്‍ നിന്നുമുണര്‍ന്ന മറ്റേ യുവാവ് തറയില്‍നിന്നു ഉരുണ്ട് പിരണ്ടെഴുന്നേറ്റ് അയാളെ ആക്രമിക്കാനടുത്തു. രണ്ടുപേരും തമ്മില്‍ നല്ലരീതിയില്‍ പിടിവലിയായി. അവന്റെ തോളിലെ സഞ്ചിയില്‍നിന്നു ആഭരണങ്ങളും പണവും മുറിയിലാകെ ചിതറിവീണു. അടിയേറ്റ കവിളും പൊത്തി മരവിച്ചകണക്കേയിരുന്ന സ്ത്രീ പിടഞ്ഞെഴുന്നേറ്റ് മേശപ്പുറത്തിരുന്ന കറുത്ത വലിയ ടോര്‍ച്ചെടുത്ത് കള്ളന്റെ തലയില്‍ ആഞ്ഞടിച്ചു. കണ്ണുകളിലിരുട്ട് കയറുന്നതായിട്ടനുഭവപ്പെട്ട അയാള്‍ തലയുടെ പിന്‍ഭാഗത്ത് പൊത്തിപ്പിടിച്ചുകൊണ്ട് വീഴുവാന്‍ പോകുന്നതുപോലെ ആടിയാടിക്കൊണ്ടുനിന്നു. പൊത്തിപ്പിടിച്ചിരുന്ന വിരലുകള്‍ക്കിടയിലൂടെ ചുവപ്പിന്റെയൊരരുവി പൊട്ടിയൊഴുകുവാന്‍ തുടങ്ങിയിരുന്നു. ഈ സമയം അയാളെ മറ്റേ യുവാവ് തള്ളി താഴെയിട്ടു. തലയിലൂടെ പൊട്ടിയൊഴുകിയരക്തം അയാളുടെ മുഖത്ത് ചാലുകള്‍ സൃഷ്ടിച്ചുകൊണ്ട് തറയില്‍ പരക്കാന്‍ തുടങ്ങി. കനപ്പെട്ട കണ്ണുകള്‍ അടഞ്ഞുതുടങ്ങി. അയാളുടെ ബോധം നശിക്കാനാരംഭിച്ചു.

"ഈശ്വരാ ആകെ കുഴപ്പമായല്ലോ. ഇനിയിപ്പം എന്തോചെയ്യും"

"എടീ ഈ കള്ളന്‍ വന്നത് നന്നായീന്നാ എനിക്കു തോന്നുന്നത്"

കട്ടിലിലേയ്ക്കിരുന്നുകൊണ്ട് യുവാവ് പറഞ്ഞു.

"എനിയ്ക്കെന്തോ പേടി തോന്നുന്നു"

അയാളുടെ അടുത്തിരുന്നുകൊണ്ട് സ്ത്രീ തറയില്‍ക്കിടക്കുന്നയാളിനെ സൂക്ഷിച്ചുനോക്കി.

"നമ്മുടെ ബന്ധം പെണ്ണറിഞ്ഞെന്നും അവളത് അച്ഛനെവിളിച്ചറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും, അവളെ ഒരു പാഠം പഠിപ്പിക്കണമെന്നും നീയല്ലേ പറഞ്ഞത്. മുമ്പേ എനിക്കവളിലൊരു നോട്ടമുണ്ടായിരുന്നു.  എന്തായാലും നിന്റെ മോളൊന്നുമല്ലല്ലോ. പിന്നെന്താ. ഇവളെ ശരിക്കൊന്നുപയോഗിച്ച് അതിന്റെ വീഡിയോ എടുത്തു സൂക്ഷിച്ചു അതുവച്ച് ഇവളെ വരുതിക്കുനിറുത്താമെന്ന്‍ പ്ലാന്‍ ചെയ്തതും നീ തന്നെയാണല്ലോ. പക്ഷേ ഇപ്പോ എനിക്കു തോന്നുന്നു ഇവളു ചാകുന്നതാ നല്ലതെന്നു. അങ്ങിനെ വരുമ്പോ മുഴുവന്‍ സ്വത്തുക്കളും നിന്റെ മാത്രം അധീനതയിലാവും.  കുറച്ചു നാളുകള്‍ക്കുള്ളില്‍ അങ്ങേരേം നമുക്കങ്ങ് യാത്രയാക്കാം. ഒറ്റമൊളുപോയ വിഷമത്തില്‍ അങ്ങേരു ആത്മഹത്യചെയ്തതാണെന്ന്‍ നാട്ടുകാരു കരുതിക്കൊള്ളും. അതുകഴിഞ്ഞാ കോടിക്കണക്കിനുവരുന്ന ഈ സ്വത്തുമായി നമുക്ക് സുഖിച്ചൂടേ. എന്തായാലും ഇവളുടെ ചാവ് ഈ കിടക്കുന്നവന്റെ തലയില്‍ത്തന്നെ. മോട്ടിക്കാന്‍ കേറിയ ഇവന്‍ പെങ്കൊച്ചിനെക്കണ്ട് അവളെ നശിപ്പിച്ചു. പിടിവലിക്കിടയില്‍ തലയടിച്ചുതറയില്‍ വീണ അവന്റെ ബോധം പോയി. താന്‍ നശിച്ച വിഷമത്തില്‍ പെണ്ണു തൂങ്ങീം ചത്തു. എങ്ങിനെയുണ്ട് എന്റെ പ്ലാന്‍.  നീ നന്നായി നിന്റെ ഭാഗം നോക്കിക്കൊണ്ടാല്‍ മതി. ബാക്കിയൊക്കെ ശരിയാകും. ഭാഗ്യം നമ്മുടെ കൂടെയാടീ. അല്ലെങ്കില്‍ ഈ കള്ളനു ഇന്നുതന്നെ ഇവിടെ മോഷ്ടിക്കാന്‍ കയറണമായിരുന്നോ. ആദ്യം നീ താഴെപ്പോയി ഒരു കുപ്പി വെള്ളമെടുത്തോണ്ടുവാ. ദാഹിക്കുന്നു. ഇച്ചിരിപ്പതിയേ വന്നാല്‍ മതി. ഞാനെന്റെ ജോലി പൂര്‍ത്തിയാക്കട്ടെ. ചാവുന്നതിനുമുമ്പ് അവളും സുഖമെന്താണെന്നൊന്നറിയട്ടെ"

കട്ടിലില്‍ ആലോചനാപൂര്‍വ്വമിരുന്ന സ്ത്രീയെ തള്ളിയുന്തി താഴേയ്ക്കു വിട്ടിട്ട് യുവാവ് ഒരു വിടലച്ചിരിയോടെ കട്ടിലിനുനേരെ നടന്നടുക്കുന്നത് അടഞ്ഞടഞ്ഞുപോകുന്ന കണ്ണുകളിലൂടെ വേദനയോടെ അയാള്‍ കണ്ടു. അമര്‍ത്തിയ കരച്ചില്‍ അയാളുടെ കാതിലേയ്ക്കൊഴുകിയെത്തി. ത്നറ്റെ മുന്നില്‍നടക്കുന്ന കൊടുമ്പാതകത്തിനെതിരേ ഒന്നും ചെയ്യാനാവാതെ അയാള്‍ അതിനെല്ലാം മൂകസാക്ഷിയായിക്കൊണ്ട് ആ തറയില്‍ മരവിച്ചു കിടന്നു.


ശ്രീ..