Saturday, July 23, 2016

അഴകിന്റെ റാണി - ക്ലിയോപാട്ര

ബിസി 332 ലാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്ത് കീഴടക്കുകയും ഈജിപ്തിന്റെ ഭരണം കയ്യാളുകയും ചെയ്തത്. അലക്സാണ്ടറിന്റെ മരണശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ജനറലായിരുന്ന ടോളമിയായിരുന്നു. ടോളമി രാജവംശപരമ്പരയില്‍ ടോളമി 12ആമന്റെ മകളായി ബി സി 69 ലാണ് ക്ലിയോപാട്ര ജനിക്കുന്നത്. പ്രതാപശാലിയായ പിതാവില്‍ നിന്നും ഉരുവായവള്‍ എന്നാണ് ക്ലിയോപാട്ര എന്ന പേരിനര്‍ത്ഥം. അഴകിന്റെ മൂര്‍ത്തിമത് ഭാവമെന്നവണ്ണം ക്ലിയോപാട്ര വളര്‍ന്നുവന്നു. യവനസുന്ദരി ഹെലനൊളം തന്നെ ലക്ഷണമൊത്ത് സൌന്ദര്യവതിയായിരുന്നു ക്ലിയോപാട്രയും. ക്ലിയോപാട്രയുടെ 18 ആ മത്തെ വയസ്സില്‍ അതായത് ബിസി 51 ല്‍ പിതാവായ ടോളമി 12ആമന്‍ മരണമടഞ്ഞതോടെ ഈജിപ്തിന്റെ ഭരണസാരഥ്യം ക്ലിയോപാട്രയുടെ കൈകളില്‍ വന്നുചേര്‍ന്നു. ഈജിപ്തില്‍ അക്കാ​ലത്ത് നിലവിലിരുന്നതും എല്ലാവരും പിന്തുടരുന്നതുമായ സാമൂഹികാചാരമനുസരിച്ച് ക്ലിയോപാട്ര തന്റെ പത്തുവയസ്സുള്ള സഹോദരന്‍ ടോളമി പതിമൂന്നാമനെ വിവാഹം ചെയ്യുകയും ഒപ്പം ഇരുവരും ചേര്‍ന്ന് ഈജിപ്തിന്റെ ഭരണമേറ്റെടുക്കുകയും ചെയ്തു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ക്ലിയോപാട്രയും ഭര്‍ത്താവും നല്ല രസത്തിലല്ലാതായിമാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങള്‍ ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമന്‍ ക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമില്‍ ജൂലിയസ് സീസര്‍ തന്റെ മകളായ ജൂലിയയുടെ ഭര്‍ത്താവ് പോമ്പിയുമായി അല്‍പ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘര്‍ഷമായി പരിണമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ഗ്രീസില്‍ നിന്നും ഒളിച്ചോടി അലക്സാണ്ട്രിയയില്‍ അഭയം തേടിയ പോമ്പിയെ ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭര്‍ത്താവായ ടോളമി പതിമൂന്നാമന്‍ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാല്‍ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭര്‍ത്താവിനെ വധിച്ചതില്‍ സീസര്‍ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. സീസറിന്റെ മുന്നിലെത്തിയ ക്ലിയോപാട്ര തന്റെ വശ്യമോഹനസൌന്ദര്യത്താല്‍ സീസറിനെ നിലമ്പരിശാക്കിക്കളഞ്ഞു. ക്ലിയോപാട്രയുടെ അനിതരസാധാരണമായ അഴകില്‍ മയങ്ങിയ സീസര്‍ ഒരു കാമുകനായി മാറി. ക്ലിയോപാട്രയാകട്ടെ സീസറിന്റെ സഹായത്തോടെ തന്റെ പ്രതിലോമശക്തികളെ മുഴുവന്‍ ഇല്ലായ്മ ചെയ്തു. ഭയാലുവായ ടോളമി പതിമൂന്നാമന്‍ അലക്സാണ്ട്രിയയില്‍ നിന്നും പലായനം ചെയ്തു. നൈല്‍ നദിയില്‍ ടോളമി മുങ്ങിമരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് പരന്നത്.


സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തില്‍ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസര്‍ കഴിച്ചുകൂട്ടി. ആ ബന്ധത്തില്‍ അവര്‍ക്ക് സീസേറിയന്‍(ലിറ്റില്‍ സീസര്‍)എന്ന പേരില്‍ ഒരു പുത്രന്‍ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായി ആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമന്‍ അധികാരമേറ്റു. സീസറിനു തന്നില്‍ ജനിച്ച കുഞ്ഞിനെ റോമാസാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. മാത്രമല്ല പൊതുവേദിയില്‍ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവള്‍ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നല്‍കി കൊലപ്പെടുത്തി. ബി സി 44 ല്‍  പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാല്‍ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാര്‍ക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാര്‍ക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാര്‍ക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയ സാഹചര്യങ്ങളില്‍ മാര്‍ക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താല്‍ മാര്‍ക്ക് ആന്റണിയെ കീഴ്പ്പെടുത്തുകയും ചെയ്തു. റോമില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാര്‍ക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു.

മാര്‍ക്ക് ആന്റണി ഈജിപ്തിലായിരുന്നപ്പോള്‍ റോമിലെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. സീസറിന്റെ ദത്തുപുത്രനായ ഒക്ടേവിയസ് സീസര്‍(അഗസ്റ്റസ് സീസര്‍) റോമിന്റെ അധികാരത്തില്‍ പതിയെ പിടിമുറുക്കാനാരംഭിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മാര്‍ക്ക് ആന്റണി റോമിലെത്തുകയും ഒക്ടേവിയസിന്റെ സഹോദരിയെ വിവാഹം കഴിച്ച് ബന്ധം ദൃഡമാക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈജിപ്തിലേക്ക് മടങ്ങിയ മാര്‍ക്ക് ആന്റണി നിയമപ്രകാരം ക്ലിയോപാട്രയെ വിവാഹം കഴിച്ചു ജീവിക്കാനാരംഭിച്ചു. പിന്നീട് സാമ്രാജ്യവിസ്തൃതി ലക്ഷ്യമാക്കി പേര്‍ഷ്യയും മറ്റും കീഴടക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയം കൊശലക്കാരനായ ഒക്ടേവിയസ് സമര്‍ത്ഥമായി റോമന്‍ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്ക് ആന്റണി മറ്റൊരു സാമ്രാജ്യസ്ഥാപനത്തിനുള്ള ശ്രമമാണെന്ന് വിശ്വസിപ്പിച്ചു. കുപിതരായ സെനറ്റ് മാര്‍ക്ക് ആന്റണിയുടെ ഭരണാധികാരങ്ങള്‍ എടുത്തുകളഞ്ഞു. വമ്പിച്ചൊരു സൈന്യവുമായി ഈജിപ്തിനെ ആക്രമിച്ച ഒക്ടേവിയസ്സിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്തു.

തന്റെ സൌന്ദര്യം കൊണ്ട് ഒക്ടേവിയസ്സിനെ അധീനതയിലാക്കാം എന്നു വിചാരിച്ച ക്ലിയോപാട്രയ്ക്ക് പിഴക്കുകയാണുണ്ടായത്. ഒക്ടേവിയസ് ക്ലിയോപാട്രയുടെ പ്രലോഭനങ്ങളില്‍ മതിമയങ്ങിയില്ല. ഒരു യുദ്ധത്തടവുകാരിയായി റോമിലേക്ക് പോകുന്നതിലും നല്ലതു മരണമാണെന്നുറപ്പിച്ച ക്ലിയോപാട്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തു(ബി സി 31 ല്‍) വളര്‍ന്നുവരുമ്പോള്‍ തനിക്ക് ചിലപ്പോള്‍ എതിരാളിയായേക്കാമെന്ന് തോന്നിയതുകൊണ്ട് തന്നെ ക്ലിയോപാട്രയുടെ മൂത്ത പുത്രന്‍ സീസേറിയനെ ഒക്ടേവിയസ് വധിച്ചു.

ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെണ്‍കുട്ടികളില്‍ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതില്‍ നിന്നും എറ്റവും വേദനാരഹിതമായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാര്‍ക്ക് ഉല്‍പ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്സ്പിയര്‍ തന്റെ നാടകത്തില്‍ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.

അനിതരസാധാരണമായ തന്റെ സൌന്ദര്യത്തില്‍ അല്‍പ്പം അഹങ്കരിക്കുകയും ആ അഴകളവുകള്‍ കൊണ്ട് ചക്രവര്‍ത്തിമാരെപ്പോലും തന്റെ വരുതിയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്ത സൂത്രശാലിയും തന്ത്രശാലിയുമായ സ്ത്രീയായിരുന്നു ക്ലിയോപാട്ര. പില്‍ക്കാലത്ത് ആ അഭൌമസൌന്ദര്യത്തെപ്പറ്റി പലപല കാവ്യങ്ങളും രചിക്കപ്പെട്ടു. ഈജിപ്തിന്റെ അവസാനത്തെ സ്വതന്ത്ര ഭരണാധികാരിയായിരുന്ന ക്ലിയോപാട്രയുടെ മരണശേഷം ഈജിപ്ത് റോമാസാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അവലംബം - വിക്കീപീഡിയ, ലോക ഇതിഹാസകഥകള്‍ വോള്യം 1

ശ്രീക്കുട്ടന്‍

Sunday, June 26, 2016

ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി

1949 ആഗസ്റ്റ് 13 ന് ഫ്രാന്‍സിലെ ന്യൂമെറസില്‍ ഒരു ആര്‍മി പൈലറ്റിന്റെ മകനായായിരുന്നു ഫിലിപ്പെ പെറ്റിറ്റ് ജനിച്ചത്. വളരെ കുട്ടിക്കാലത്തെ തന്നെ മാജിക്കിന്റെ ലോകത്ത് ഫിലിപ്പെ ആകൃഷ്ടനായി മാജിക്കിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. താന്‍ പഠിച്ച മാജിക്കുകള്‍ തെരുവുകളില്‍ അവതരിപ്പിച്ച് ഫിലിപ്പെ കാഴ്ചക്കാരെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. പതിനാറുവയസ്സായ കാലത്തൊരിക്കലാണ് ഫിലിപ്പെ വയര്‍ വാ‍ക്കിംഗ് മേഖലയില്‍ ശ്രദ്ധിക്കാനിടയായത്. അതൊടെ വയര്‍ വാക്കിംഗ് അവന്റെ സ്വപ്ന മേഖലയായിമാറുകയും ചെയ്തു. എന്നാല്‍ ഫിലിപ്പെയുടെ ഈ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക് വീട്ടില്‍ നിന്നും യാതൊരു വിധ പിന്തുണയും കിട്ടിയില്ലെന്ന്‍ മാത്രമല്ല വീട്ടില്‍ നിന്നും പുറത്താകുവാനിടയാകുകയും ചെയ്തു. വയര്‍ വാക്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫിലിപ്പേ തന്റെ പൂര്‍ണ ശ്രദ്ധയും ഹൈ വയര്‍ വാക്കിംഗിലേക്ക് തിരിച്ചു. ആദ്യമൊക്കെ ഫിലിപ്പേ കാണികളുടെ മുന്നില്‍ അവതരിപ്പിച്ച പരിപാടികള്‍ വലിയ വിജയം കാണുകയുണ്ടായില്ല. എന്നാല്‍ അതിലൊന്നും നിരാശനാകാതെ ഫിലിപ്പെ തന്റെ പരിശീലനപരിപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

പല്ലുവേദനയുമായി ഒരു ദന്താശുപത്രിയില്‍ എത്തിയ ദിവസം അവിടെ ക്കിടന്ന ഒരു മാഗസിനില്‍ കണ്ട ഒരു ഫീച്ചര്‍ ഫിലിപ്പെയെ വളരെയധികം ആകര്‍ഷിച്ചു. ന്യൂയൊര്‍ക്കില്‍ നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ട്വിന്‍ ടവേര്‍സിന്റെ  കണ്‍സ്ട്ര‍ക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നത്. അംബരചുംബികളായ ആ ബിള്‍ഡിംഗുകള്‍ ഫിലിപ്പേയെ അങ്ങേയറ്റം മോഹിപ്പിച്ചു. ആ ബില്‍ഡിംഗുകളുടെ മുകളിലൂടെ താന്‍ വയര്‍ വാക്കിംഗ് നടത്തുന്നതായി സങ്കല്‍പ്പിച്ച ഫിലിപ്പേ തന്റെ മുഴുവന്‍ ശ്രദ്ധയും ആ ഇരട്ട ബില്‍ഡിംഗുകളിലേക്ക് തിരിച്ചൂ. ആ ബിള്‍ഡിംഗുകള്‍ കീഴടക്കിയാല്‍ താന്‍ അഖിലലോകപ്രശസ്തനാകുമെന്നും തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരിക്കുമതെന്ന്‍ തിരിച്ചറിഞ്ഞ ഫിലിപ്പെയുടെ പിന്നീടുള്ള നാളുകള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കലുമായി തീര്‍ന്നു. ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നതിനു മുന്നേ ഫിലിപ്പേ നിരവധി പ്രകടനങ്ങള്‍ നടത്തി സ്വയം ആത്മവിശ്വാസം കൂട്ടുകയുണ്ടായി. 1971 ല്‍ പാരീസിലെ നോത്രദാം കത്രീഡലിലെ ഇരട്ട ടവറുകളില്‍ റോപ്പ് കെട്ടി ഫിലിപ്പേ വിജയകരമായി അതിലൂടെ നടക്കുകയുണ്ടായി. 1973 ല്‍ ഓസ്ട്രേലിയയിലെ സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജിലും ഫിലിപ്പെ വയര്‍ വാക്കിംഗ് പ്രകടനം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. ഫിലിപ്പെയുടെ ചില സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ അവനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.

1973 ല്‍ ന്യൂയോര്‍ക്കിലെത്തിയ ഫിലിപ്പെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗുകളുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും പിന്നീടുള്ള മുഴുവന്‍ സമയവും ആ ബിള്‍ഡിംഗിന്റെ മുഴുവന്‍ പരിസരപഠനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഒരു കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായും , ഫോട്ടോ ഗ്രാഫറായും മറ്റുമൊക്കെ വേഷം കെട്ടിയ ഫിലിപ്പെ കൃത്യമായും ആ ഇരട്ട ബില്‍ഡിംഗുകളെക്കുറിച്ചുള്ള പഠനം തുടര്‍ന്നു. ബില്‍ഡിംഗുകള്‍ തമ്മിലുള്ള അകലം ഒക്കെ മനസ്സിലാക്കി. 1370 അടിയോളം ഉയരമുള്ള ആ കെട്ടിടങ്ങളിലൂടെ മുകളിലൂടെ നടക്കുവാനായി ഫിലിപ്പെ തിരഞ്ഞെടുത്ത ദിവസം 1974 ആഗസ്റ്റ് 6 നായിരുന്നു. വാക്കിംഗ് നടത്താനുള്ള ഉപകരണങ്ങള്‍ പലപ്പോഴായി സമര്‍ത്ഥമായി ബില്‍ഡിംഗിലെത്തിച്ച് സന്നാഹങ്ങളൊരുക്കിയ ഫിലിപ്പേയും ചങ്ങാതിമാരും രണ്ട് സംഘങ്ങളായിപ്പിരിഞ്ഞ് നോര്‍ത്തും സൌത്തുമുള്ള ബിള്‍ഡിംഗുകളില്‍ കയറിപ്പറ്റി. തുടര്‍ന്ന്‍ 61 മീറ്ററിലധികം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ടവറുകള്‍ക്കു മുകളിലൂടെ അവര്‍ കനത്ത ഇരുമ്പുവടം വലിച്ചുകെട്ടി. ഇടയ്ക്കുണ്ടായ ചില ചെറിയ തടസ്സങ്ങള്‍ മൂലം പിറ്റേന്ന്‍ പുലര്‍ച്ചെയാണ് വയര്‍ കറക്ടായി ഇരു ബിള്‍ഡിംഗുകളിലും ഉറപ്പിക്കാനായത്.




ആഗസ്റ്റ് 7 നു രാവിലെ ഫിലിപ്പെ അങ്ങിനെ ജനതയെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് 1370 ഒളം അടി ഉയരത്തില്‍ 61 മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന അംബരചുംബികളായ ആ ബില്‍ഡിംഗുകള്‍ക്ക് മുകളിലൂടെ വലിച്ചുകെട്ടിയ വടത്തില്‍ കൂടി നടക്കുവാനാരംഭിച്ചു. ഈ പ്രകടനം താഴെ നിന്നു കണ്ട ന്യൂയോര്‍ക്ക് ജനത അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാകുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ പോലീസിനെക്കൊണ്ട് നിറഞ്ഞു. നോര്‍ത്ത് സൌത്ത് ബില്‍ഡിംഗുകളുടെ മുകളിലെത്തിയ പോലീസ് നിസ്സഹായരായി നിന്നു. വയറിലൂടെ നടന്ന്‍ നോര്‍ത്ത് ബില്‍ഡിംഗിലെത്തിയ ഫിലിപ്പേ പെട്ടന്ന്‍ തിരിച്ചു നടക്കാനാരംഭിച്ചു. മൊത്തം 8 പ്രാവശ്യമാണ് ഇപ്രകാരം ഫിലിപ്പേ നടന്നത്. 45 മിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനത്തിനു ശേഷം ബില്‍ഡിംഗിലേക്ക് കയറിയ ഫിലിപ്പേയെ പോലീസ് അറസ്റ്റു ചെയ്തു.



ഇതിനിടയില്‍ ഫിലിപ്പെയുടെ സുഹൃത്തുക്കള്‍ ഈ വിസ്മയപ്രകടനത്തിന്റെ നിരവധി ചിത്രങ്ങളെടുത്തിരുന്നു. അതിലൂടെ ഫിലിപ്പെയെ അഖിലലോകപ്രശസ്തനാക്കിയ ഈ സംഭവം ദ ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി എന്നാണറിയപ്പെടുന്നത്. ഈ സംഭവത്തെ ആധാരമാക്കി 2008 ല്‍ ഒരു ദോക്യുമെന്ററി പുറത്തിറങ്ങുകയുണ്ടായി.  നിരവധി പുരസ്ക്കാരങ്ങളാണ് അതു നേടിയത്. 2015ല്‍ ദ വാക്ക് എന്ന പേരില്‍ ഒരു സിനിമയും ഇതിനെക്കുറിച്ചിറങ്ങി. അങ്ങിനെ ലോകത്തെ വിസ്മയിപ്പിച്ച ഈ മഹാസൌധങ്ങള്‍ പിന്നീടൊരിക്കല്‍ കൂടി ലോകത്തെ ഞെട്ടിപ്പിച്ചു. 2001 സെപ്തംബര്‍ 11 ല്‍ ഭീകരര്‍ വിമാനമിടിച്ചിറക്കി തകര്‍ത്തുകളഞ്ഞതും അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന ഈ അംബരചുംബികളെത്തന്നെയായിരുന്നു



വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്. ഗൂഗില്‍, വിക്കീപീഡിയ

ശ്രീക്കുട്ടന്‍