Sunday, October 30, 2011

എക്സ്ക്ലൂസ്സീവ് അഭിമുഖം

"നമസ്ക്കാരം,ഈ അഭിമുഖത്തിനു സമ്മതിച്ച താങ്കള്‍ക്ക് ബൂലോകത്തിന്റെ പേരില്‍ ആദ്യമേ നന്ദി അറിയിക്കുന്നു. പിന്നെ ആയിരക്കണക്കിനു വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്.അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും.ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല.എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍ സംസാരിക്കുവാന്‍ അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.ഞാന്‍ ഒരു തുറന്ന പുസ്തകമാണ്.ഞാന്‍ വലിയവാനാണെന്ന്‍ കരുതുന്നില്ല.ബാക്കിയെല്ലാവരും ചെറിയവരാണെന്നും..ഹാ..ഹാ​‍"

"താങ്കള്‍ എങ്ങിനെയാണ് ബൂലോകത്തേയ്ക്ക് എത്തപ്പെട്ടത്"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്.പണ്ട് മുതലേ തന്നെ ഞാന്‍ പുസ്തകങ്ങളോടും കഥകളോടും എല്ലാം താല്‍പ്പര്യപ്പെട്ടിരുന്നു.അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും.കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം..ഹൊ എന്നാ രസമായിരുന്നു.ഒറ്റയിരുപ്പിനാ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി വിജനതയിലേയ്ക്ക് നോക്കി കണ്ണും നട്ട് നില്‍ക്കാറുണ്ടായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്.വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു.വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി.നിരവധി കഥകളും ലേഖനങ്ങളും ഞാനെഴുതി.നൂറുകണക്കിനു കവിതകള്‍. ഞാനവയെല്ലാം പത്രമാപ്പീസുകളിലയച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു.പക്ഷേ ആരുമെന്നെ തിരിച്ചറിഞ്ഞില്ല.നല്ലതൊന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ.അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ബ്ലോഗിനെക്കുറിച്ച് എന്നോട് പറയുന്നത്.തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍.പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും.ശ്ശൊ..നിന്നു തിരിയാന്‍ സമയമില്ലന്നേ"

"ഏതുതരം കഥകളാണ് താങ്കള്‍ എഴുതുന്നത്"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം.കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം.വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ ചെയ്യുമ്പോള്‍ മാത്രമാണ് നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.ഞാനെഴുതിയ പലകഥകളും വായിച്ച് ഞാന്‍ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്.അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല വായനക്കാരനാണു.അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്"

"താങ്കള്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ബ്ലോഗ്ഗേതാണ്.ഏറ്റവും മികച്ച ബ്ലോഗ്ഗെഴുത്തുകാരന്‍ ആരാണ്"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു.എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ബ്ലോഗെന്ന്‍.എന്തെങ്കിലും ചുക്കോ ചുണ്ണാമ്പോ അതിലുണ്ടെങ്കിലും വേണ്ടൂല.ഒരു സെലിബ്ബ്രിറ്റി ഇന്ന ബ്ലോഗ്ഗ് വായിച്ചു താനാകെ കോള്‍മയിര്‍ കൊണ്ടുവെന്നെങ്ങാനും പറയുന്നത് കേള്‍ക്കുവാനായി വായും പൊളിച്ചിരിക്കുന്ന മറ്റ് എഴുത്തുകാര്‍. സാംസ്ക്കാരികാപചയമാണിത്.മൂല്യച്യുതി എന്നു വേണമെങ്കില്‍ പറയാം.സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗുപോലും ഇതേവരെ മുഴുവനും നോക്കീട്ടുമില്ല ഒരുത്തന്റേം പോസ്റ്റു മുഴുവന്‍ വായിച്ചിട്ടുമില്ല"

"അപ്പോള്‍ പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു , മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിടുന്നതോ"

"ഹ..ഹാ..അതാണതിന്റെ ഗുട്ടന്‍സ്..ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല.ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമെഴുതിയാപ്പിന്നെ അവനെന്റെ ബ്ലോഗിലോട്ട് തിരിഞ്ഞു നോക്കുമോ..ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു എന്നൊക്കെ റെഡിമെയ്ഡ് ഒണ്ടാക്കിവച്ചിട്ടൊണ്ട്.കോപ്പി പേസ്റ്റ്..അത്ര തന്നെ...പക്ഷേ ആദ്യത്തെ ഒരു രണ്ടുവരിയെങ്കിലും മിനിമം വായിച്ചുനോക്കണം.ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ...."

"ബ്ലോഗില്‍ പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ട്"

"എന്റെ പൊന്നു ചങ്ങാതീ..എന്തു പുലികള്‍ ..എന്തുപുതുമുഖം..ബ്ലോഗ് തുടങ്ങിയ സമയം എഴുതിതുടങ്ങുമ്പം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ..കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി.ഞാന്‍ എഴുതിതുടങ്ങീട്ട് രണ്ടുകൊല്ലമായി.അങ്ങിനെയാണെങ്കില്‍ ഞാന്‍ മിനിമമൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ...ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്.അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും..നമ്മളിതെത്ര കേട്ടതാ..എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം.ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും..നമ്മുടെ സിനിമാനടന്റെ അനുഭവമറിയാമല്ലോ."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്.കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ.കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും.കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും.ഇവരെയെല്ലാപേരേം തൃപ്തിപ്പെടുത്തുക അസാധ്യമാണ്.പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചൊരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക.ബുജികള്‍ക്ക് പോലും മനസ്സിലാവാത്ത ആ സംഭവം സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍ നൂറുശതമാനമുറപ്പാണ്"

"അപ്പോള്‍ താങ്കള്‍ ഈ രീതിയാണു പിന്തുടരുന്നതല്ലേ"

"പൊന്നുടയതേ. ഈ കോലത്തില്‍ ഞാനിരിക്കുന്നതില്‍ അല്‍പ്പവും സഹിക്കുന്നില്ലല്ലേ.എങ്ങിനെയെങ്കിലും ഒന്നു ജീവിച്ചുപൊയ്ക്കോട്ടേ"


"ബുജികള്‍ എന്നു വിളിക്കുന്നതാരെയാണു"

"സാധാരണ ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന സാഹിത്യവിശാരധമ്മാര്‍ ആകുന്നു ബുജികള്‍"

"ബൂലോകത്ത് താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു.ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്..ഹോ ഓര്‍ക്കുമ്പോള്‍ തന്നെ..ദേ കൈ കണ്ടോ..രോമാഞ്ചമുണ്ടാകുന്നത്..തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേട് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിങ്കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്...പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഈ ഒരു കാര്യത്തില്‍ എനിക്ക് മാത്രമല്ല പലര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്.അല്ലെങ്കിലും അര്‍ഹതയുള്ളവരെ എപ്പൊഴും തഴഞ്ഞ ചരിത്രമേയുണ്ടായിട്ടുള്ളൂ.അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല എന്നതാണു സത്യം"

"താങ്കളുടെ കഥകളേതെങ്കിലും സിനിമയായാള്‍"

"ഇപ്പൊള്‍ എനിക്ക് കുറച്ചാള്‍ക്കാരുടെ തെറിവിളി മാത്രം കേട്ടാ മതി..മൊത്തം മലയാളീസിന്റേയും കേള്‍ക്കണമെന്ന്‍ താല്‍പ്പര്യമില്ല"

"താങ്കളെ അത്ഭുതപ്പെടുത്തിയ എന്തെങ്കിലും ഒരു സംഭവം"

"അതിനെക്കുറിച്ച് വിശദമായ ഒരു പോസ്റ്റ് ഉടനിടുന്നതായിരിക്കും"

"അവസാനമായി താങ്കള്‍ക്കെന്താണു പറയാനുള്ളത്"

"അപ്പോ നീയൊക്കെക്കൂടി എന്നെ കൊല്ലാനായിട്ടുകൊണ്ടുവന്നതാണോടേ..എന്നെ ഒന്നും ചെയ്യരുതേ..ഞാന്‍ ഇനി ഒരു സ്ഥലത്തൂന്നും ഒന്നും മോട്ടിച്ചെഴുതത്തില്ല.എന്റമ്മച്ചിയാണേ സത്യം.ഈ ഒരു പ്രാവശ്യത്തേയ്ക്ക് ക്ഷമിക്കുക"

"അയ്യോ ചേട്ടാ ചുമ്മാ കരയാതെ..സമയം തീരാറായതുകൊണ്ട് ഒരു ചോദ്യം ചോദിച്ചെന്നേയുള്ളൂ.എന്താണു താങ്കള്‍ക്ക് ബൂലോകവാസികളായ എഴുത്തുകാരോട് പറയാനുള്ളത്"

"ഹൊ അതായിരുന്നോ.ഞാനാകെ പേടിച്ചുപോയെന്നേ..എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക.പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക.നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക.എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക...

നന്ദി നമസ്ക്കാരം...

ശ്രീക്കുട്ടന്‍

Thursday, October 27, 2011

മനുവിന്റെ ആദ്യചുംബനം

ബീച്ചിലെ ഒഴിഞ്ഞകോണിലായിരിക്കുമ്പോഴും മനു ചുറ്റുപാടും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.ആരെങ്കിലും കണ്ടാല്‍ പിന്നെ..ഹൊ ഓര്‍ക്കുമ്പോല്‍ തന്നെ ശരീരമാകെ വിറയ്ക്കുന്നു.തന്നേയും ഒരു പെണ്‍കുട്ടിയേയും ഇവിടെ കണ്ടെന്നെങ്ങാനും വീട്ടിലറിഞ്ഞാല്‍.അച്ഛനെ പിന്നും സഹിക്കാം.ചേട്ടന്‍ തന്നെ തല്ലിക്കൊല്ലും.ഇപ്പോല്‍ തന്നെ താന്‍ ഒന്നും പഠിക്കാതെ കറങ്ങിനടക്കുകയാണെന്നും പറഞ്ഞു കൊല്ലാതെ കൊല്ലുന്നുണ്ട്.

"മനുവെന്താ ഒന്നും മിണ്ടാതിരിയ്ക്കുന്നതു".നിഷയുടെ ചോദ്യമാണു മനുവിനെ ചിന്തകളില്‍ നിന്നുമുണര്‍ത്തിയതു.

"ഹെയ് ഒന്നുമില്ല.ഞാന്‍ വെറുതേ എന്തൊക്കെയോ ആലോചിച്ചിരുന്നുപോയി".

"മനുവിനു പേടിയുണ്ടോ".

"എന്തിനു"
"അല്ല ഒരു പെണ്‍കുട്ടിയുമായി ബീച്ചിലും മറ്റും കറങ്ങിനടക്കുന്നതിനു"

"അങ്ങിനെയൊന്നുമില്ല.ചേട്ടനറിഞ്ഞാല്‍ കുഴപ്പമാ.അതോര്‍ക്കുമ്പം ഒരു ടെന്‍ഷന്‍.അത്രേയുള്ളു".

"മനു ഇത്ര പാവമായിപ്പോയല്ലോ.ഇങ്ങനെ പേടിയ്ക്കാമോ.എന്നെ നോക്കു.ഞാന്‍ എത്ര കൂളായിരിക്കുന്നു"

"അതു പിന്നെ ഞാനാദ്യമായിട്ടാണിങ്ങനെ.അതിന്റെ ഒരു...

"മനു എന്തെങ്കിലും പറയൂ.നിന്റെ സംസാരം കേള്‍ക്കാന്‍ എന്തു രസമാണെന്നോ"

"അത്രയ്ക്കിഷ്ടമാണോ എന്റെ സംസാരം "

"ങ്ഹും..ശരിക്കും..ഞാനൊരു കാര്യം ചോദിച്ചോട്ടെ..എന്നെ എപ്പോഴാണു മനു ഇഷ്ടപ്പെട്ടുതുടങ്ങിയത്"

ഒരു നിമിഷം ആലോചനാഭാവത്തിലിരുന്ന ശേഷം മനു പറഞ്ഞു.

"കൂട്ടുകാരികള്‍ക്കൊപ്പം ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ചുകൊണ്ട് പടവുകളിറങ്ങി വരവേ എന്റെ കയ്യിലൊന്നു മുട്ടിയില്ലേ.സത്യത്തില്‍ ഞാന്‍ ആ നിമിഷം തന്നെ കൊതിച്ചുപോയി.അന്നെന്റെ സ്വപ്നത്തില്‍ മുഴുവന്‍ ഒരു വെള്ളമാലാഖയെപ്പോലെ നിഷയായിരുന്നു.പിന്നെ പിന്നെ ഞാന്‍ കോളേജില്‍ വരുന്നതുപോലും തന്നെകാണുവാന്‍ വേണ്ടി മാത്രമായിരുന്നു.നിഷക്കെന്നോട് എപ്പോഴാണിഷ്ടം തോന്നിയത്."

"എനിക്കറിയില്ല മനു.എന്നെ തന്നെ ശ്രദ്ധിക്കുന്ന ഒരു ജോഡി കണ്ണുകളെ ഞാന്‍ തിറിച്ചറിഞ്ഞപ്പോള്‍ എനിക്കെന്തോ പോലെതോന്നി.ആദ്യമവഗണിച്ചെങ്കിലും പിന്നെ പിന്നെ ആ കണ്ണുകള്‍ക്കുടമയെ ഞാനും നോക്കുവാനാരംഭിച്ചു.എപ്പോഴോ എന്റെ മനസ്സിലും ആ രൂപം പതിഞ്ഞുപോയി.ഒടുവില്‍ ദേ ഇപ്പോള്‍ ഈ വിശാലമായ മണല്‍പ്പരപ്പില്‍ ഞാനാ കണ്ണുകള്‍ക്കുടമയുമായി സല്ലപിക്കുന്നു."

"താന്‍ മനോഹരമായി സംസാരിക്കുന്നു".

"മനുവും"

എന്തെല്ലാമോ പറയണമെന്നുണ്ട്.പക്ഷേ ഒന്നും പുറത്തേയ്ക്കു വരുന്നില്ല. മനു ആകെ അസ്വസ്ഥതയോടെ ചുറ്റും നോക്കി.തങ്ങളിരിക്കുന്നതിനടുത്തൊന്നുമാരുമില്ല.അവന്‍ തിരിഞ്ഞു നിഷയെ നോക്കി.കാറ്റത്തുപാറിപ്പറക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കുന്ന അവളെ അവന്‍ സാകൂതത്തോടെ നോക്കി.ഈ ലോകത്തുള്ള ഏറ്റവും സുന്ദരി നിഷയാണെന്നവനു തോന്നി.അവളുടെ അടുത്തു ചേര്‍ന്നിരിയ്ക്കുമ്പോള്‍ ഒരു വല്ലാത്ത അനുഭൂതിയുടെ ലോകത്തേയ്ക്കുയര്‍ത്തപ്പെടുന്നതായി മനുവിനനുഭവപ്പെട്ടു.

നിഷ നോക്കുമ്പോള്‍ തന്നെ തന്നെ നോക്കിയിരിക്കുന്ന മനുവിനെയാണു കണ്ടതു.അവന്റെ വലതുകൈ മണലിലൂടെ അരിച്ചരിച്ചെത്തി തന്റെ കൈകളില്‍ മുറുകെപിടിച്ചപ്പോല്‍ ശരീരത്തിലൂടെ ഒരു വൈദ്യുതതരംഗം കടന്നുപോയതുപോലെ അവളൊന്നു വിറച്ചു. നാണത്തില്‍ കുതിര്‍ന്ന അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ട് അവനവളുടെ മിഴികളിലേയ്ക്കു സൂക്ഷിച്ചുനോക്കി.ആ നോട്ടം നേരിടാനാവാതെ നിഷ തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.പെട്ടന്നു മനു നിഷയുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ അമര്‍ത്തിയൊരുമ്മ വച്ചുകൊണ്ടവളെ തന്റെ ശരീരത്തോടു ചേര്‍ത്തുകെട്ടിപ്പിടിച്ചു.ആകെ തളര്‍ന്ന നിഷ ആ ചുംബനമേറ്റുവാങ്ങിക്കൊണ്ട് ഒന്നു കുതറുകപോലും ചെയ്യാതെ അവന്റെ ദേഹത്തോടൊട്ടിചേര്‍ന്നിരുന്നു.ആ സുഖലഹരിയില്‍ മനു തന്റെ കണ്ണുകള്‍ ഇറുക്കെയടച്ചു.

........................................................................................................................................................................

വല്ലാത്ത ബഹളം കേട്ട് മനു കണ്ണുതുറന്നുനോക്കി.ക്രൂദ്ധമായ മിഴികളുമായി വളരെ വലിയ ഒച്ചയില്‍ സംസാരിക്കുന്ന ചേട്ടനെകണ്ടവന്‍ ഒന്നു ഞെട്ടി.

"ആദ്യം എന്തെല്ലാമോ വര്‍ത്തമാനം പറഞ്ഞുകൊണ്ടവനെന്റെ കൈകള്‍പിടിച്ചുഞെരിച്ചു.പിന്നെ.ഞാനെങ്ങനെ അമ്മയോടുപറയും.കണ്ട പെണ്ണുങ്ങളേയുമോര്‍മ്മിച്ചുകിടന്നു അവനിന്നെന്റെ ചുണ്ടു കടിച്ചുമുറിച്ചു.നാളെയിനിയെന്തുചെയ്യില്ല എന്നാരുകണ്ടു.ഞാനിനിയെങ്ങനെ ഇവന്റെ കൂടെ ഒരു കട്ടിലില്‍ കിടക്കും".

ബഹളം കേട്ടോടിവന്ന അമ്മയോടായി ചേട്ടന്‍ പറയുന്നതുകേട്ടിട്ട് തന്നെ തന്നെ തുറിച്ച്നോക്കുന്ന അമ്മയെക്കണ്ട് ആ നിമിഷം ഉടലോടുകൂടി ഭൂമിയിലേയ്ക്കാഴ്ന്നുപോയെങ്കിലെന്നു ആത്മാര്‍ഥമായും മനു ആഗ്രഹിച്ചുപോയി.

ശുഭം

ശ്രീക്കുട്ടന്‍