Saturday, October 29, 2016

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍


മലയാള സിനിമ കൈകാര്യം ചെയ്ത അനവധിയനവധി കഥകളില്‍ വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന പല പല ഏടുകളുമുണ്ടായിരുന്നെങ്കിലും നൂറില്‍ തൊണ്ണൂറ്റൊമ്പതിലും പ്രകടമായി നിലനിന്നിരുന്ന ഒരു വസ്തുതയുണ്ടായിരുന്നു. അത് നായികാവേഷങ്ങള്‍ കയ്യാളിയിരുന്നവര്‍ക്ക് നിര്‍ബന്ധിതമായി പതിച്ചുനല്‍കിയിരുന്ന കന്യകാത്വസര്‍ട്ടിഫിക്കറ്റായിരുന്നു. നായകന്‍ എത്രതന്നെ അസാന്മാര്‍ഗ്ഗിയും താന്തോന്നിയും കള്ളനും കൊള്ളക്കാരനും കൂട്ടിക്കൊടുപ്പുകാരനും ഒക്കെയുമായിരുന്നാലും അവനു നായികയായി വരുന്നവള്‍ 916 പരിശുദ്ധിയുള്ളവളായിരിക്കണമെന്നമൊരു സിദ്ധാന്തം വച്ചുപുലര്‍ത്തിയിരുന്ന ഭൂമികയായിരുന്നു മലയാല സിനിമാമേഖല. സത്യത്തില്‍ ആ ഒരു ചിന്താഗതി അന്നും ഇന്നും നമ്മുടെ സമൂഹത്തിനുമുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒരു അടിസ്ഥാനവസ്തുത തന്നെയാണ്. പെണ്ണു പിഴച്ചുപോയാല്‍ പിന്നെ..എന്നുള്ള ഒരു ചൊല്ലുപോലും അര്‍ത്ഥമാക്കുന്നത് അതുതന്നെയാണ്. ആ ഒരൊറ്റ കാര്യത്തിന്റെ പുറത്ത് നടക്കുന്ന വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അക്രമങ്ങളും സമരങ്ങളും പരിഷ്കൃതരെന്ന്‍ മേനി നടിയ്ക്കുന്ന ഒരു ജനതയെ പലപ്പോഴും പകലിന്റെ വെളിച്ചത്തില്‍ അപഹാസ്യരാക്കി  നിര്‍ത്തുന്നു എന്നത് സത്യമായ ഒരു കാര്യമാണ്. ബഹുഭൂരിപക്ഷവും ഇപ്പോഴും സ്ത്രീയുടെ വിശുദ്ധി ര്‍ന്നതു കന്യകാത്വമാണെന്നും ആ കന്യകാത്വം സംരക്ഷിച്ചുനിര്‍ത്തി അവളെ പരിശുദ്ധയായ് തന്നെ ഏറ്റുകൊള്ളാനും വെമ്പല്‍ കൊള്ളുന്നു. സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും കൊടിയ ശിക്ഷ ബലാത്സംഘമാണെന്ന്‍ ബഹുഭൂരിപക്ഷം ക്രിമിനലുകളും ചിന്തിക്കുന്നതും സമൂഹത്തിന്റെ സ്ത്രീയുടെ കന്യകാത്വബോധവേവലാതിപ്പെടലുകളുടെ ചുവടുപിടിച്ചുതന്നെയാണ്.

ഒരു തൊണ്ണൂറുകാലഘട്ടം വരെയൊക്കെ ഇത്തരം ഒരു വിഷയത്തില്‍ കടുത്ത യാഥാസ്ഥിതിക ബോധം വച്ചുപുലര്‍ത്തിയിരുന്ന മലയാളിമനസ്സുകളുടെ മുന്നിലേക്ക് പാരമ്പര്യകന്യകാത്വ വാദത്തിന്റെ മുഖത്ത് ഒന്നു കാറിത്തുപ്പിക്കൊണ്ട് ഒരു പൊളിച്ചെഴുത്തുനടത്തി സാക്ഷാല്‍ പദ്മരാജന്‍ ആണൊരുവനെ അവതരിപ്പിച്ചു. സിനിമ എന്നത് വളരെ വലിയ സ്വാധീനം മനുഷ്യമനസ്സുകളില്‍ സൃഷ്ടിക്കുന്ന ഒരു മാധ്യമമെന്ന നിലയ്ക്ക് പദ്മരാജന്‍ സൃഷ്ടിച്ച സോളമന്‍ എന്ന കഥാപാത്രം ശരിക്കും വിസ്മയിപ്പിക്കുന്ന ഒന്നുതന്നെയാണ്. നായകനുള്ള പെണ്ണ്‍ എപ്പോഴും പരിശുദ്ധയായിരിക്കണമെന്ന കന്യകാവാദത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട നായികയെ സ്വന്തം ജീവിതത്തിലേക്ക് സോളമന്‍ കൈ പിടിച്ചു കയറ്റിയത്.

പാരമ്പര്യസ്വത്തായിക്കിട്ടിയ മുന്തിരിത്തോട്ടത്തില്‍ കൃഷിയും മറ്റുമൊക്കെയായി കഴിയുന്ന സോളമന്‍ ഇടയ്ക്കിടയ്ക്ക് മാത്രമാണ് അമ്മയായ റീത്തയുടെ അടുത്തേയ്ക്ക് വരുന്നത്. സോളമന്റെ അമ്മയ്ക്കൊപ്പം കസിനായ ആന്റണിയും താമസിക്കുന്നുണ്ട്. ഒരു രാത്രി ടാങ്കര്‍ ലോറിയോടിച്ച് വീട്ടിലേയ്ക്ക് വരുന്ന സോളമന്‍ പിറ്റേന്ന്‍ അവിചാരിതമായി സോഫിയെ കാണുന്നു. സോളമന്റെ വീട്ട്ന്റെ തൊട്ടടുത്ത് താമസിക്കാന്‍ വന്ന റെയില്‍വേ ജീവനക്കാരനായ പോള്‍ പൈലോക്കാരന്റെ മകളായിരുന്നു സോഫി. ആദ്യകാഴ്ചയില്‍ തന്നെ സോളമന്‍ സോഫിയില്‍ അനുരക്തനാകുന്നു. സാധാരണഗതിയില്‍ വന്ന്‍ തൊട്ടടുത്ത ദിവസം തന്നെ മടങ്ങുന്ന സോളമന്‍ ഇക്കുറി ആ പതിവ് തെറ്റിക്കുന്നു. അവന്റെ ശ്രദ്ധ സോഫിയില്‍ കൂടുതല്‍ പതിയാനാരംഭിച്ചു. മദ്യപാനിയും വഴക്കാളിയുമായ പൈലോക്കാരന്റെ രീതികള്‍ സോളമനിലും അസഹ്യത സൃഷ്ടിക്കുന്നു. താന്‍ പൈലോക്കാരന്റെ യഥാര്‍ത്ഥ മകളല്ലെന്നും തന്റെ അമ്മയെ രണ്ടാമതു വിവാഹം കഴിച്ചതാണയാളെന്നും അതിലുള്ളതാണ് അനുജത്തിയായ എലിസബത്തെന്നും സോഫി സോളമനെ അറിയിക്കുന്നു. പൈലോക്കാരന് സോഫിയോടുള്ള പെരുമാറ്റവും രീതിയും ഒരു മകളോടെന്നതുപോലെയല്ല എന്ന് വസ്തുത സോളമനു പിടികിട്ടുന്നു.


തനിക്ക് സോഫിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിക്കണമെന്നും സോളമന്‍ അമ്മയോടാവശ്യപ്പെട്ടപ്പോള്‍  ആദ്യമവര്‍ അതിനെ എതിര്‍ക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ വാര്‍ത്ത സോഫിയേയും അവളുടേ അമ്മയേയും സന്തോഷിപ്പിച്ചെങ്കിലും പൈലോക്കാരന്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. അയാളുടെ ആഗ്രഹം മറ്റൊന്നായിരുന്നു. തന്റെ സമ്മതമില്ലാതെ സോഫിയെ സോളമനു കൊടുക്കും എന്നു മനസ്സിലാക്കിയ പൈലോക്കാരന്‍ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി സോഫിയെ മാനഭംഗപ്പെടുത്തുന്നു. പള്ളിയില്‍ പോയി കെട്ടൊക്കെയുറപ്പിച്ചുവന്ന സോളമന്റെ അമ്മയും മറ്റും കാണുന്നത് കളങ്കിതയായ സോഫിയെയാണ്. കളങ്കിതയായ ഒരു പെണ്ണിനെ തന്റെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കുവാന്‍ സോളമന്റെ അമ്മ തയ്യാറായില്ല. അവിടെനിന്നും പോയ സോളമന്‍ രാത്രി തന്റെ ടാങ്കര്‍ ലോറിയുമായി വരികയും പൈലോക്കാരനെ ശരിക്കുമൊന്ന്‍ പെരുമാറിയിട്ട് സോഫിയേയും കൂട്ടി വണ്ടിയോടിച്ചു പോകുകയും ചെയ്യുന്നതോടെ സിനിമയവസാനിക്കുന്നു.

എപ്പോഴും സാധാരണക്കാരായ ആളുകളുടെ ജീവിതം അതിമനോഹരമായ് വരച്ചുവയ്ക്കുവാന്‍ പത്മരാജന്‍ എന്ന സംവിധായകന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും അത്തരം മനോഹരമായ ജീവിതങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞതു തന്നെയായിരുന്നു. സോളമനും സോഫിയും പ്രേക്ഷകഹൃദയങ്ങളിലേക്ക് നടന്നുകയറുക തന്നെയായിരുന്നു. കൃസ്ത്യന്‍ പശ്ചാത്തലവും ഉത്തമഗീതങ്ങളിലെ അതിസുന്ദരമായ പ്രണയഭാഷണങ്ങളും കൊതിപ്പിക്കുന്ന പാട്ടുകളും ഒക്കെയും ഈ ചിത്രത്തിന്റെ മുഖമുദ്രകളായിരുന്നു. അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ് നമുക്ക് മുന്തിരിപ്പാടങ്ങളിലേയ്ക്ക് പോകാം എന്നു തുടങ്ങുന്ന സോളമന്റെ ഉത്തമഗീതങ്ങളിലെ വാചകം എത്രയോ പേരാണ് നെഞ്ചേറ്റിയത്.

സ്നേഹിച്ചിരുന്ന പെണ്ണിനെ മറ്റൊരുവന്‍ കെട്ടിക്കൊണ്ട് പോയി പത്തിരുപത് കൊല്ലം കഴിഞ്ഞാലും ആ നായിക കന്യകയായി നിലകൊള്ളുകയും ശേഷം നായകന്‍ വന്ന്‍ അവളെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന ഇന്ദ്രജാലം ( മലയാളസിനിമയിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ പുരുഷകഥാപാത്രങ്ങള്‍ ഇപ്രകാരമുള്ള നായികമാരെ വിവാഹം കഴിക്കുന്ന കഥാപാത്രങ്ങളാണ്. ഒന്നുകില്‍ താലികെട്ട് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോള്‍ ആരെങ്കിലും തല്ലിക്കൊല്ലാറാക്കുകയോ ശരീരം തളര്‍ത്തുകയോ ചെയ്യും, അലെങ്കില്‍ വല്ല വാഹനാപകടത്തിലും ആശാനെ അങ്ങ് കിടപ്പിലാക്കും അതുമല്ലെങ്കില്‍ ആദ്യാരാത്രി തുടങ്ങുന്നതിനു സെക്കന്‍ഡുകള്‍ക്ക് മുന്നേ പോലീസ് വന്ന്‍ പൊക്കിക്കൊണ്ടുപോകും. സ്വാഭാവികമായും നായിക സര്‍വ്വ വിശുദ്ധിയോടും കൂടി കാത്തുകെട്ടി നില്‍ക്കും) നിലനിന്നിരുന്ന, മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്ന മലയാളസിനിമയില്‍ മാനഭംഗത്തിനിരയായ നായികയെ പുല്ലുപോലെ വിളിച്ചിറക്കിക്കൊണ്ട് പോയി ഒരു പുതു ജീവിതം തുടങ്ങാനാരംഭിക്കുന്ന സോളമനെ ഇഷ്ടപ്പെടാതിരിക്കുവാന്‍ ആര്‍ക്കാണു കഴിയുക. മലയാള സിനിമകണ്ട ഏറ്റവും പുരുഷത്വമുള്ള കഥാപാത്രങ്ങളിലൊന്നാണ് സോളമന്‍. അന്നേവരെയുണ്ടായിരുന്ന നായകാസങ്കല്‍പ്പങ്ങളെ ആകെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രം. ഇത്തരം ഒരു വിസ്മയ പാത്രസൃഷ്ടി നടത്തിയ പത്മരാജനെന്ന ആ പ്രതിഭയെ ആര്‍ക്കാണ് ഒന്നു നമിക്കാതിരിക്കാനാവുക.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം തിലകന്‍ അനശ്വരമാക്കിയ പോള്‍ പൈലോക്കാരന്‍ എന്ന രണ്ടാനച്ഛന്‍ തന്നെയാണ്. തന്റെ രക്തത്തില്‍ പിറന്നവളല്ലാത്തതുകൊണ്ട് തന്നെ മകളായി കാണേണ്ടവളെ സ്ത്രീയായി കാണുകയും തന്റെ കാമപൂരണത്തിനായി അവളെ ഉപയോഗിക്കുകയും ചെയ്യുന്നത് ആല്‍ക്കാരില്‍ ഉണ്ടാക്കിയ വെറുപ്പ് വളരെ വലുതായിരുന്നു. കഥാപാത്രത്തെ ആള്‍ക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുകയും ഏറ്റവും വെറുക്കുകയും ചെയ്യുന്നത് ആ കഥാപാത്രം ആവിധം ഭംഗിയായ് പ്രേക്ഷകരിലെത്തിക്കുവാന്‍ ആ വേഷം കയ്യാളിയ അഭിനേതാവിനു കഴിയുമ്പോഴാണ്. ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ സോളമനോട് ആരാധനയും പൈലോക്കാരനോട് വെറുപ്പും തോന്നുക സ്വാഭാവികം മാത്രം.

കെ കെ സുധാകരന്‍ രചിച്ച നമുക്ക് നഗരങ്ങളില്‍ ചെന്ന്‍ രാപ്പാര്‍ക്കാം എന്ന നോവലിനെ അധികരിച്ച് ശ്രീ പത്മരാജന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചിത്രം 1986 ലാണ് റിലീസായത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് ഓ എന്‍ വി കുറുപ്പും സംഗീതം നല്‍കിയത് ജോണ്‍സണ്‍ മാഷുമായിരുന്നു. പവിഴം പോല്‍ പവിഴാധരം പോള്‍, ആകാശമാകെ കണിമലര്‍ എന്നീ ഗാനങ്ങള്‍ വളരെ ശ്രദ്ധനേടിയവയാണ്. മാത്രമല്ല ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അതിസുന്ദരമായിരുന്നു.

മലയാള നായകസങ്കല്‍പ്പങ്ങളുടെ മുഖഭാവം തന്നെ മാറ്റിയ സോളമനും അതിന്റെ സൃഷ്ടാവായ പത്മരാജനും കാലാതിവര്‍ത്തികളായ് നിലകൊള്ളും

ഈ ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നുന്നു..

https://www.youtube.com/watch?v=GG7yDRnVc3c

ശ്രീക്കുട്ടന്‍


Saturday, August 13, 2016

ശീതയുദ്ധം - ഭാഗം 2

ചൈനീസ് സിവില്‍ വാര്‍

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേ തന്നെ ചൈന രൂക്ഷമായൊരു ആഭ്യന്തരയുദ്ധവക്കിലായിരുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളും തമ്മിലായിരുന്നു ഈ അസ്വാരസ്യം. ഭരണപക്ഷമായിരുന്ന കുമിന്താങ്ങുകള്‍ക്കെതിരേ പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജപ്പാന്‍ ചൈനയില്‍ അധിനിവേശം നടത്തിയപ്പോള്‍ പരസ്പ്പരമുള്ള പോരുമതിയാക്കി കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും ഒറ്റക്കെട്ടായി ജപ്പാനെ നേരിട്ടു. യുദ്ധമുഖത്ത് പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വീരോചിത പ്രകടനങ്ങളാണ് പുറത്തെടുത്തത്. പല നിര്‍ണ്ണായകഘട്ടങ്ങളിലും ചനയിലെ പല നഗരങ്ങളും കൈവിട്ടുകൊണ്ട് രക്ഷപ്പെട്ടുപോയ കുമിന്താങ്ങുകളെ അപെക്ഷിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ജന പിന്തുണയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. റഷ്യയുടെ സഹായം കൂടി ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉജ്ജ്വലമായി പോരാടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. ജപ്പാ​‍ന്‍ കയ്യേറിയ ചൈനയുടെ വലിയൊരു പ്രദേശം അവരില്‍ നിന്നും പിടിച്ചെടുത്ത റഷ്യ ആ പ്രദേശങ്ങളുടെ നിയന്ത്രണം മാവോക്കും കൂട്ടര്‍ക്കുമാണു കൈമാറിയത്. അതോടെ കൂടുതല്‍ ശക്തരായ കമ്മ്യൂണിസ്റ്റുകള്‍ കുമിന്താങ്ങുകള്‍ക്കെതിരേ പോരാട്ടം രൂക്ഷമാക്കി. റഷ്യ ധാരാളം ആയുധങ്ങളും കൂടി നല്‍കിയത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാലുവര്‍ഷത്തോളം തുടര്‍ന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ചിയാങ്ങ് കൈഷക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും മാവോയുടെ നേതൃത്വത്തില്‍ 1949 ഒക്റ്റോബര്‍ 1 നു ചൈന പീപ്പില്‍സ് റിപ്പബ്ലിക് ഓഫ് ചൈനയായി ഡിക്ലെയര്‍ ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു.

കമ്മ്യൂണിസം ചൈനയില്‍ വളരാതിരിക്കുവാനായി വളരെ വലിയ ആളും അര്‍ത്ഥവും മുടക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു കനത്ത അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന അമേരിക്ക ചിയാംഗ് കൈഷക്ക് രാഷ്ട്രീയാഭയം തേടിയ തായ്‌വാനാണ് യഥാര്‍ത്ഥ ചൈന എന്ന വാദമുന്നയിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ടസഭാംഗത്വം നേടിയെടുത്ത ചൈനയ്ക്ക് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നുറപ്പിക്കുവാന്‍ പിന്നേയും ഇരുപത്തിമൂന്നോളം വര്‍ഷങ്ങള്‍ കാക്കേണ്ടിവന്നു.

കൊറിയന്‍ യുദ്ധം

മുപ്പത്തഞ്ച് വര്‍ഷം നീണ്ടുനിന്ന ജപ്പാന്റെ കോളനിവാഴ്ച കൊറിയയില്‍ അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയായിരുന്നു. 1910ല്‍ കൊറിയന്‍ പെനിന്‍സുലയിലേക്ക് അതിക്രമിച്ചുകടന്ന ഇമ്പീരയല്‍ ജപ്പാന്‍ കൊറിയയെ കീഴടക്കി. കൊറിയയുടെ തനിമയും സംസ്ക്കാരവും ഒക്കെ തച്ചുതകര്‍ത്ത് ജപ്പാന്റെ വെറുമൊരു കോളനിയായി കൊറിയയെ അധപതിപ്പിച്ച അധിനിവേശത്തിനു അറുതിയായത് 1945ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. ജപ്പാന്റെ പരാജയ വാര്‍ത്ത പുറത്തുവന്ന സമയമായപ്പോഴേയ്ക്കും യു എസ് എസ് ആര്‍ കൊറിയയുടെ നല്ലൊരു ഭാഗം പ്രദേശവും ജപ്പാന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കക്ക് കൊറിയയില്‍ ഒരു ബേസ് ഇല്ലായിരുന്നു. യു എസ് എസ് ആര്‍ അധീനതയിലായ കൊറിയന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിത്ത് വിതയ്ക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ അമേരിക്ക സ്വാഭാവികമെന്നൊണം കൊറിയയിലെക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. ഇത് ഒരു യു എസ് യു എസ് എസ് ആര്‍ അസ്വാരസ്യത്തിലേക്ക് വഴിമാറാന്‍ ആരംഭിച്ചു. റഷ്യന്‍ ചേരി മുഴുവന്‍ കൊറിയയയേയും വിഴുങ്ങാതിരിക്കുവാനായി അമേരിക്ക കൊറിയയെ വിഭജിച്ച് രണ്ട് ഭാഗമാക്കി ഒരു ഭാഗം റഷ്യയും മറുഭാഗം അമേരിക്കയും നിയന്ത്രിക്കാമെന്ന ഉപാധി മുന്നോട്ട് വച്ചു. യു എസ് ആര്‍മി കേണല്‍മാരായിരുന്ന ചാള്‍സ് ബോണ്‍സ്റ്റീലും ഡീന്‍ റെസ്ക്കും കൂടി അവിഭക്ത കൊറിയക്കു മേല്‍ ഒരു ഡിവൈഡിംഗ് ലൈന്‍ സൃഷ്ടിച്ചെടുത്തു. 38th പാരലല്‍ രേഖയായിരുന്നു കൊറിയന്‍ വിഭജനത്തിനുള്ള രേഖയായി അവര്‍ ഉപയോഗിച്ചത്. ഈ വിഭജനം യു എസ് എസ് ആര്‍ അംഗീകരിച്ചു. അങ്ങിനെ  സൌത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിങ്ങനെ രണ്ടായി കൊറിയ വിഭജിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയുടെ നിയന്ത്രണാധികാരം റഷ്യക്കും സൌത്ത് കൊറിയ അമേരിക്കന്‍ നിയന്ത്രണത്തിലുമായി തീര്‍ന്നു.  1946 മേയില്‍ ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് പെര്‍മിഷനില്ലാതെ ഈ നിയന്ത്രണരേഖ മുറിച്ചു കടക്കുന്നതിനു നിരോധനവുമുണ്ടായി.

റഷ്യന്‍, അമേരിക്കന്‍ ചേരികളിലുള്ള ഇരു കൊറിയകളിലും നിലവില്‍ വന്ന ഭരണങ്ങള്‍ യഥാക്രമം കമ്മ്യൂണിസ്റ്റ്, മുതലാളിത്ത രീതികളിലായിരുന്നു. ഇരുവരും തമ്മിലുഌഅ കിടമത്സരങ്ങളാല്‍ വലഞ്ഞതാവട്ടെ കൊറിയന്‍ ജനങ്ങളും. ഈ ചേരിപ്പൊരുകള്‍ക്കിടയില്‍ 1947 ല്‍ ഇരു കൊറിയകളിലുമായി ജനാധിപത്യന്‍ രീതിയിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്‍ കൈ എടുത്ത് ഒരു ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള നോര്‍ത്തില്‍ ഈ ഇലക്ഷന്‍ നടത്തുന്നത് തടയപ്പെട്ടു. സൌത്തിന്റേയും സ്ഥിതി മെച്ചമായിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കള്‍ ഇനി ഒരു ഏകീകൃത കൊറിയ ഉണ്ടാവുക എന്ന കാര്യം അസംഭവ്യം ആണെന്നു തന്നെ വിചാരിച്ചു. ഒരു ഏകീകൃത കൊറിയ ഉണ്ടാകുന്നതില്‍ ഇരു ചേരിക്കും താല്‍പ്പര്യവുമില്ലായിരുന്നു. യു എന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം കഴിഞ്ഞപ്പൊള്‍ സോവിയറ്റ് അമേരിക്കന്‍ സേനകള്‍ കൊറിയയില്‍ നിന്നും പിന്മാറി.

കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ കൊറിയ താമസിയാതെ തെക്കന്‍ കൊറിയയെക്കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരു കൊറിയകളും ഒന്നായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരണമെന്ന്‍ അവര്‍ ആഗ്രഹിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തില്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളെ സഹായിച്ചതുകൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 1950 ജൂണ്‍ 25 നു നോര്‍ത്ത് കൊറിയ പൊടുന്നനവേ സൌത്ത് കൊറിയയെ ആക്രമിച്ചു. ശീതയുദ്ധഫലമായുണ്ടായ ആദ്യ മിലിട്ടറി ഇന്‍വേഷനായിരുന്നു ഇത്. വളരെ അപ്രതീക്ഷിതമായൊരു ആക്രമണമായിരുന്നതിനാല്‍ സൌത്ത് കൊറിയ ശരിക്കും പതറിപ്പോയി. ഏകദേശം മൂന്നുനാലുമാസം കൊണ്ട് സൌത്ത് കൊറിയ ഏകദേശം മുഴുവനായും തന്നെ നോര്‍ത്തിന്റെ കൈവശമായ അവസ്ഥയുണ്ടായി. ഈ സമയം അമേരിക്കയുടെ ഇടപെടല്‍ മൂലം 15 ഓളം രാജ്യങ്ങളുടെ ട്രൂപ്പുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സേന സൌത്ത് കൊറിയയെ സഹായിക്കുവാനായെത്തി. ഇതോടെ നോര്‍ത്ത് കൊറിയയുടെ കഷ്ടകാലമാരംഭിച്ചു. വളരെ പരിചയസമ്പന്നരായ അമേരിക്കന്‍, ബ്രിട്ടന്‍ പൈലറ്റുമാരുടേയും കമാന്‍ഡര്‍മാരുടേയും നേതൃത്വത്തിലുള്ള സൈന്യത്തോട് എതിരിട്ടു നില്‍ക്കാന്‍ കഴിയാതെ നോര്‍ത്ത് കൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടാന്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ നോര്‍ത്ത് കൊറിയ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയില്‍ ആക്രമിച്ചുമുന്നേറിയപ്പോള്‍ അമേരിക്ക പതിയെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടി ആക്രമണമഴിച്ചുവിട്ടു. ചൈനയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു തുല്യമായി അത്. തുടര്‍ന്ന്‍ മൂന്നുകൊല്ലാത്തൊളമാണ് ഈ അനാവശ്യയുദ്ധം നീണ്ടുനിന്നത്. 38th പാരലലിന് അപ്പുറവുമിപ്പുറവുമായി തുടര്‍ന്ന ഈ യുദ്ധം 1953 ജൂലൈ മാസത്തില്‍ അവസാനിക്കുമ്പോഴേക്കും ഇരു ഭാഗത്തുമായി പട്ടാളക്കാരും സിവിലയന്മാരുമായി ഏകദേശം 5 മില്യണോളം ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ ഗതിവിഗതികളില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായി പടര്‍ന്നുപിടിക്കാനുള്ള സകല സാധ്യതകളുമുണ്ടായിരുന്നു. അമേരിക്കന്‍ ചേരിക്കെതിരേ ചൈന, റഷ്യ തുടങ്ങിയവര്‍ വന്നപ്പോള്‍ കൊറിയന്‍ യുദ്ധത്തിന്റെ സ്പെയിസ് വലുതാവുകയായിരുന്നു. ഈ യുദ്ധത്തില്‍ അണുബോംബ് പ്രയോഗിക്കുവാണുള്ള സാധ്യത വളരെക്കൂടുതലായിരുന്നു. അമേരിക്കയോടൊപ്പം തന്നെ റഷ്യയും ഒരു ആണവശക്തിയായി മാറിക്കഴിഞ്ഞീരുന്നതിനാല്‍ അതൊരു ആഗോള നൂക്ലിയര്‍ വാറില്‍ കലാശിക്കുകയും സര്‍വ്വനാശമാണതുകൊണ്ടുണ്ടാവുകയും ചെയ്യുമെന്ന്‍ മനസ്സിലായതും കൊണ്ടാവാം ഇരു രാജ്യങ്ങളും ആ കഠിനകാര്യം ചെയ്യാതിരുന്നത്. ഈ യുദ്ധം മൂലം കൊറിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്‍നമായും തകര്‍ന്നു. ഗറില്ലായുദ്ധമുറകളും കാര്‍പ്പറ്റ് ബോംബിംഗും ഒക്കെക്കൊണ്‍റ്റാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. എന്തായാലും കൊറിയകള്‍ വിഘടിച്ചുതന്നെ ഇപ്പോഴും നിലകൊള്ളുന്നു. അമേരിക്കന്‍ ചേരിയിലുള്ള സൌത്ത് കൊറിയ വ്യാവസായികമായും വാണിജ്യപരമായും വളരെ വലിയ പുരോഗതിനേടി മുന്നേറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നോര്‍ത്ത് കൊറിയ ഇന്ന്‍  കടുത്ത മനുഷ്യാവകാശധ്വംസനങ്ങള്‍ നടമാടുന്ന ഒരു ഏകാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നു.


തുടരും

ശ്രീക്കുട്ടന്‍