Tuesday, August 7, 2012

ലോക്കപ്പ്

അകത്തെവിടെയോ നിന്ന്‍ ഒരമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കരിച്ചുവന്നു. വൃദ്ധയുടെ ശരീരത്തില്‍ കൂടി ഒരു വിറയല്‍ കടന്നുപോയി.അവര്‍ ദയനീയ ഭാവത്തോടെ അകത്തേയ്ക്ക് തലയെത്തിച്ചുനോക്കി. ഒന്നും തന്നെ കാണാനാവുന്നില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരന്‍ തള്ളയെതന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്കലയടിച്ചെത്തുന്ന ചീത്തവിളികളും എന്തൊക്കെയോ ഒച്ചകളും പിന്നെ കരച്ചിലുകളും കേട്ടുകേട്ട് വൃദ്ധയ്ക്ക് സമനിലതെറ്റുന്നതുപോലെ തോന്നി. എത്ര നേരമായവര്‍ ആ പോലീസ്സ്റ്റേഷന്‍ വരാന്തയില്‍ കാത്തുനില്‍ക്കുകയാണ്. പുറത്തുപോയിരിക്കുന്ന സര്‍ക്കിളേമ്മാന്‍ വരുവാനായുള്ള കാത്തുനില്‍പ്പാണത്..

"എന്നതാ തള്ളേ വേണ്ടത്"

തിണ്ണയിലേയ്ക്ക് വന്ന പോലീസുകാരന്റെ സ്വരമുയര്‍ന്നുകേട്ടപ്പോള്‍ വൃദ്ധ ഒരു ഞെട്ടലോടെ തലയുയര്‍ത്തി. നേരത്തേ അവിടെ നിന്ന പോലീസുകാരനല്ല. ദയനീയമായ ഭാവത്തില്‍ ആ പോലീസുകാരനെ നോക്കി നിന്ന അവരില്‍ നിന്നും ശബ്ദങ്ങള്‍ ഒന്നും പുറത്തുവന്നില്ല. ചുളിവു നിറഞ്ഞ കവിള്‍ത്തടങ്ങളിലൂടെ ചുടുകണ്ണുനീര്‍ മെല്ലെയൊലിച്ചിറങ്ങി.

"നിങ്ങളോടല്ലേ ചോദിച്ചേ. എന്താ വേണ്ടത്.നിങ്ങടെ ആരെയെങ്കിലും പിടിച്ചുകൊണ്ട് വന്നോയിവിടെ"

അക്ഷമപൂണ്ട പോലീസുകാരന്‍ വീണ്ടും ചോദിച്ചു.

"ന്റെ സുര"

അവരില്‍ നിന്നും ഒച്ചകുറഞ്ഞ അക്ഷരങ്ങള്‍ ചിതറിത്തെറിച്ചു. ഒരു കുപ്പിച്ചില്ലുടയുന്നതുപോലെ..

"അല്ല ഈ കെളവി ഇതേവരെ പോയില്ലേ. നിങ്ങളോടല്ലേ പറഞ്ഞത് ഇവിടെ നിങ്ങടെ ചെക്കനെ കൊണ്ടുവന്നില്ലാന്ന്‍. ഇനിയഥവാ പിടിച്ചെങ്കില്‍ തന്നെ സര്‍ക്കിളായിരിക്കും. ഇവിടെ കാത്തുനിന്നിട്ട് ഒരു കാര്യോമില്ല. സാറു ചെലപ്പോള്‍ രാത്രി വരും. ഇല്ലേല്‍ നാളെ കാലത്ത് നോക്കിയാ മതി. നിങ്ങളു പോയീട്ട് നാളെ വാ"

വരാന്തയിലേയ്ക്ക് വന്ന ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള തന്റെ വായില്‍ കിടന്ന മുറുക്കാന്‍ ഒന്നുകൂടി ചവച്ച് പുറത്തേയ്ക്ക് തുപ്പിയിട്ട് പങ്കജാക്ഷിയമ്മയോടായി പറഞ്ഞു.

"ഏമ്മാന്നേ. കവലേന്ന്‍ അവനെ പോലീസു പിടിച്ചോണ്ട് പോയെന്ന്‍ എല്ലാരും പറേണ്. അവന്‍ അടീം പിടീമൊന്നുമൊണ്ടാക്കണോനല്ല. എനിക്കാകെയവന്നേയൊള്ളൂ. അവനെയൊന്നും ചെയ്യല്ലേ മക്കളേ"

കൈകൂപ്പിപ്പറഞ്ഞുക്കൊണ്ടവര്‍ ആ പോലീസുകാരെ നോക്കിനിന്നു..

"നിങ്ങളിപ്പോ പോയിട്ട് നാളെരാവിലെ വാ. അവനെ പിടിച്ചെങ്കി സാര്‍ വരുമ്പം ഞാന്‍ പറയാം".

പാറാവുപോലീസുകാരനെ നോക്കി ഒന്നു കണ്ണടച്ചു ചിരിച്ചിട്ട് വിശ്വനാഥന്‍ പിള്ള പറഞ്ഞു.

"ദൈവങ്ങളേ ന്റെ സുരേനെ നീ കാത്തൊളണേ "

മുകളിലേയ്ക്ക് മിഴികളെറിഞ്ഞ് പ്രാര്‍ത്ഥിച്ചിട്ട് അവര്‍ ഒരു നിമിഷം കൂടി അവിടെ തറഞ്ഞു നിന്നു. പിന്നെ ഇടറിയ കാലുകളുമായി സ്റ്റേഷനു പുറത്തേയ്ക്കുള്ള വഴിയേ നടന്ന്‍ റോഡിലേക്കിറങ്ങി..

മുറുക്കാന്‍ മുഴുവന്‍ ചവച്ചശേഷം അത് പുറത്തേയ്ക്ക് നീട്ടിത്തുപ്പിയിട്ട് ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള ലോക്കപ്പിലേയ്ക്ക് ചെന്നു. നാറ്റം വഹിക്കുന്ന തറയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ചെറുപ്പക്കാരന്റെ വാരിയെല്ലിനിടയിലായി കയ്യിലിരുന്ന ലാത്തികൊണ്ട് അയാള്‍ ഒരു കുത്തുകൊടുത്തു. അസഹ്യമായ വേദനയാലെന്നവണ്ണം ആ ചെറുപ്പക്കാരന്‍ ഒന്നു പിടഞ്ഞശേഷം ചാടിപ്പിടഞ്ഞെഴുന്നേറ്റു. നീരുവന്നു വീര്‍ത്ത അവന്റെ കവിളുകളില്‍ കണ്ണുനീര്‍ ഉണങ്ങിപ്പിടിച്ച പാടുണ്ടായിരുന്നു.

"ഡാ മര്യാദയ്ക്ക് പറഞ്ഞോ. സുഗതന്‍ മൊതലാളീട വീട്ടീന്നു മോട്ടിച്ച സ്വര്‍ണ്ണം മുഴുവന്‍ എവിടാ കൊണ്ട് കൊടുത്തത്. മര്യാദയ്ക്ക് പറഞ്ഞാ ഇനീം കൊള്ളാതെ കഴിയാം.ഇല്ലെങ്കിലുണ്ടല്ലോ. "

പിള്ള ലാത്തി ചുഴറ്റിക്കൊണ്ട് പറയുന്നത് കേട്ട യുവാവ് വിറച്ചുകൊണ്ട് അയാളുടെ കാലുകളിലേയ്ക്ക് വീണു കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

"എന്നെയിനി തല്ലല്ലേ സാറേ. തല്യാ ഞാന്‍ ചത്തുപോകും. എന്റമ്മച്ചിയാണേ ഞാന്‍ ഒന്നും മോട്ടിച്ചിട്ടില്ല"

"ത്ഫ..കഴുവര്‍ടമോനേ നെനക്ക് കിട്ടിയത് പോരല്ലേ. കൊണവതിയാരോം പറഞ്ഞോണ്ടിരുന്നോ. അറിയാല്ലോ. സാറിന്റെ വല്യ ദോസ്താ മൊതലാളി. സാറുവന്നാ നിന്നെ പച്ചയ്ക്ക് ഉരിയ്ക്കും.സാമാനം കലക്കും.അതിനുമുന്നേ സമ്മതിച്ചൊള്ള കാര്യം പറഞ്ഞാ നെനക്ക് കൊള്ളാം"

തന്റെ കാലേല്‍ കെട്ടിപ്പിടിച്ചുകരയുന്ന ചെറുപ്പക്കാരനെ കാലുകൊണ്ട് തള്ളിമാറ്റിയിട്ട് പിള്ള പുറത്തേയ്ക്കിറങ്ങി ലോക്കപ്പ് പൂട്ടി.

"എന്താടോ പിള്ളേ. അവന്‍ വല്ലോം പറഞ്ഞോ"

തലയിലിരുന്ന തൊപ്പി ഊരി മേശപ്പുറത്ത് വച്ചിട്ട് സി ഐ തന്റെ കസേരയില്‍ അമര്‍ന്നിരുന്നുകൊണ്ട് പിള്ളയോട് ചോദിച്ചു.

"ഇല്ല സാറേ. പി സി രാമകൃഷ്ണന്‍ ചെറുതായൊന്നു പേടിപ്പിച്ചപ്പോഴേ ചെക്കന്റെ ബോധം പോയി. കണ്ട കോളില്‍ അവനല്ലാന്നാണു തോന്നണേ. പിന്നെ ബാക്കി സാറുവന്നിട്ടാവാമെന്ന്‍ കരുതി"

തലചൊറിഞ്ഞുകൊണ്ട് പിള്ള നിന്നു.

"ങ്.ഹാ അവന്റെ ബോധക്കേട് ഞാന്‍ മാറ്റിക്കൊടുക്കാം"

ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടുകൊണ്ട് സര്‍ക്കില്‍ എഴുന്നേറ്റ് ലോക്കപ്പുമുറിയിലേയ്ക്ക് നടന്നു. നിമിഷങ്ങള്‍ക്കകം ചുമരുകളെ ഞെരിച്ചമര്‍ത്തിക്കൊണ്ടുള്ള അമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കൊഴുകിയെത്തി. പിള്ളയൊരു സിഗററ്റ് കൊളുത്തിക്കൊണ്ട് സ്റ്റേഷനു പുറത്തേയ്ക്ക് വന്ന്‍ ഒതുങ്ങിനിന്ന്‍ പുകച്ചുതള്ളാനാരംഭിച്ചു.മണിയെട്ടാകാന്‍ പോകുന്നേയുള്ളൂ. ഒരു ചായകുടിയ്ക്കാമെന്ന്‍ കരുതി പിള്ള റോഡിലേയ്ക്കിറങ്ങി പൊന്നന്റെ കടയിലേക്ക് ചെന്നു.

"ഡാ നല്ല സ്ട്രോങ്ങ് ചായയൊന്നെടുത്തേ"

ബെഞ്ചിലേക്കിരുന്നുകൊണ്ട് പിള്ള കത്തിത്തീരാറായ സിഗററ്റ് ഒന്നുകൂടിയാഞ്ഞുവലിച്ചു. ഒരു ചുമകേട്ട് നോക്കിയ പിള്ള കണ്ടത് കടയുടെ മൂലയിലായി കൂനിപ്പിടിച്ചിരിക്കണ വൃദ്ധയെയാണു. സര്‍ക്കിളുവന്നത് അവരറിഞ്ഞില്ലാന്നു തോന്നുന്നു.

"അമ്മച്ചീ. നിങ്ങളു വീട്ടിപ്പോയീന്‍. നല്ല തണുപ്പൊണ്ട്. നിങ്ങട മോന്‍ കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ അവനങ്ങ് വരും. സാറെപ്പോ വരുമെന്ന്‍ പറയാനാവില്ല"

വൃദ്ധയുടെ തോളില്‍ മെല്ലെപ്പിടിച്ചുകൊണ്ട് പിള്ള പറഞ്ഞു. തലയുയര്‍ത്തിനോക്കിയ വൃദ്ധ ഒന്നു തേങ്ങി.

"പൊന്നാ അമ്മച്ചിയ്ക്ക് നല്ല ഒരു ചായകൊടുക്ക്. എന്നിട്ട് ഒരാട്ടോയോ മറ്റൊ കിട്ടുമെങ്കില്‍ കേറ്റിവിട്. പൈസ എത്രാന്നു വച്ചാ ഞാന്‍ പിന്നെതരാം" പിള്ള ചയക്കടക്കാരനോടായി പറഞ്ഞു.

"വേണ്ട മക്കളേ. ഏമ്മാന്‍ വന്നിട്ട് എന്റെ സുരേനേം കൊണ്ട് ഞാന്‍ പൊക്കോളാം. അവനൊരു തെറ്റും ചെയ്യൂല്ല. ന്റെ സുര പാവാ"

വൃദ്ധ വിലങ്ങനെ തലയാട്ടിക്കൊണ്ട് വിതുമ്പലോടെ പറഞ്ഞു.

ഒന്നുരണ്ട് നിമിഷം വൃദ്ധയെ നോക്കിനിന്ന പിള്ളാ​‍ ആകെ അസ്വസ്ഥനെന്നവണ്ണം തലയൊന്നുവിലങ്ങിനെയാട്ടിയശേഷം സ്റ്റേഷനിലേയ്ക്ക് തിരിച്ചുനടന്നു.

"സാറേ സംഗതി കൊഴഞ്ഞെന്നാ തോന്നുന്നേ"

തറയില്‍ കിടക്കുന്ന യുവാവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ട് പി.സി സര്‍ക്കിളിനോടായിപ്പറഞ്ഞു. അയാളുടെ മുഖത്തും ചെറിയ പരിഭ്രമം അലയടിക്കുന്നുണ്ടായിരുന്നു.

"മെനക്കെടുത്തുകള്. രണ്ടടികൊള്ളാന്‍ ഒള്ള കോപ്പുപോലുമില്ലാത്തവനൊക്കെ മോട്ടിക്കാന്‍ നടന്ന്‍ ബാക്കിയൊള്ളോന് പണിയൊണ്ടാക്കി വയ്ക്കും. ഇനിയെന്തു ചെയ്യുമെടോ. ആ പിള്ള എവിടെപ്പോയി"

തല കുടഞ്ഞുകൊണ്ട് സര്‍ക്കില്‍ പോലീസുകാരനെ നോക്കി.

"പിള്ള ചായ കുടിക്കാന്‍ പോയി സാര്‍ "

"ങ്..ഹാ ഒരു കാര്യം ചെയ്യ് നല്ലോണം ഇരുട്ടിക്കഴീമ്പം ആ കുഴിയന്‍ പാറയുടെ അടുത്തെ കാടുപിടിച്ചുകിടക്കണ സ്ഥലമില്ലേ. അതിലെ ഏതേലും മരത്തില്‍ കെട്ടിത്തൂക്കിയേരേ. ആരു ചോദിച്ചാലും ഇവനെ ഇവിടെ കൊണ്ടുവന്നിട്ടില്ല. മനസ്സിലായല്ലോ. ഇല്ലെങ്കില്‍ എല്ലാവരും കുടുങ്ങും പറഞ്ഞില്ലാന്നുവേണ്ടാ. ആ പിള്ളയോടും കൂടി പറഞ്ഞോ. ഞാന്‍ പോണ്. എന്തെങ്കിലുമുണ്ടേലെന്നെ വിളിച്ചാ മതി.ദാ ഇതു വച്ചോ. വല്ലോം മേടിച്ചു തിന്നുകുടിച്ചേച്ചുപോയാമതി"

പോക്കറ്റില്‍ നിന്നും പേഴ്സെടുത്ത് കുറച്ച് നോട്ടുകളെടുത്ത് പോലീസുകാരന്റെ കയ്യില്‍ പിടിപ്പിച്ചിട്ട് സര്‍ക്കില്‍ പെട്ടന്ന്‍ പുറത്തേയ്ക്കിറങ്ങി ജീപ്പെടുത്തോടിച്ചുപോയി.

കുടിച്ച ചായയും വെള്ളവുമൊക്കെ ആവിയായിപ്പോയമട്ടില്‍ പിള്ള ആ ശവശരീരത്തിനുമുന്നില്‍ മിഴിച്ചുനിന്നു. ആ ശരീരം തന്റെ കാലില്‍ പിടിച്ച് അപ്പോഴും കരയുന്നതായി പിള്ളയ്ക്ക് തോന്നി. ശരീരം തളരുന്നതുപോലെ തോന്നിയ അയാള്‍ ലോക്കപ്പില്‍ നിന്നുമിറങ്ങി കസേരയിലേയ്ക്ക് കുഴഞ്ഞിരുന്നു. പുറത്ത് ചായക്കടയുടെ വരാന്തയില്‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളുമായി കണ്ണുനട്ട് കാത്തിരിക്കുന്ന ഒരു വൃദ്ധയുടെ ദയനീയരൂപം അയാളുടെ ചിന്തകളെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു. തന്റടുത്ത് വന്ന്‍ ചുമലില്‍ കൈവച്ച സഹപ്രവര്‍ത്തകനെ പിള്ള മിഴിച്ചുനോക്കി. അയാളുടെ മുഖത്തും നിര്‍വ്വികാരതയായിരുന്നോ.

റോഡിലൊന്നും ആരുമില്ലെന്നുറപ്പ് വരുത്തിയശേഷം തണുത്തുതുടങ്ങിയ യുവാവിന്റെ ശരീരം താങ്ങിയെടുത്ത് പോലീസ് ജീപ്പിനുള്ളില്‍ ഒതുക്കിവച്ചിട്ട് പിള്ളയും രണ്ടു പോലീസുകാരും കയറി. പതിയെ റോഡിലേയ്ക്ക് ജീപ്പിറങ്ങിയപ്പോള്‍ അറിയാതെ പിള്ളയുടെ മിഴികള്‍ പൊന്നന്റെ ചായക്കടയുടെ തിണ്ണയിലേയ്ക്ക് പാഞ്ഞു. മങ്ങിയ ഇരുട്ടില്‍ കൂനിപ്പിടിച്ചിരിക്കുന്ന ഒരു രൂപം. അത് കാണാനുള്ള ശക്തിയില്ലെന്നവണ്ണം പിള്ള മുഖം തിരിച്ചു. ആ സമയം നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം മേഘപാളികള്‍ക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തി ഒരിരുട്ടും പടര്‍ന്നു.......

ശ്രീക്കുട്ടന്‍

Sunday, July 29, 2012

എന്റെ ചില ചിന്തകള്‍

1. മരണം:

ഒരാളുടെ ജീവിതം മൊത്തത്തില്‍ നിരാശബാധിച്ചു പോയെങ്കില്‍ അയാള്‍ക്ക് അഭികാമ്യമായുള്ള എളുപ്പവഴി മരണത്തെ പുല്‍കുക എന്നതാണ്. എന്തിനാണു മറ്റുള്ളവരെകൂടി വിഷമിപ്പിച്ചുകൊണ്ടൊരു ജീവിതം നയിക്കുന്നത്.പ്രതീക്ഷകള്‍ നശിച്ചവന്‍ ജീവിച്ചിരിക്കുന്നതുകൊണ്ടും ഉപയോഗമില്ല. ചിലര്‍ മരിക്കാന്‍ ശ്രമിക്കും. രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവുമൊരുക്കി വച്ചിട്ട്. മരിക്കണമെന്നുള്ളവര്‍ ഒരിക്കലും അത് മറ്റരെയുമറിയിക്കാതെ ചെയ്യുക. തികച്ചും ഗോപ്യമായി. മരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും തങ്ങള്‍ ആ ശ്രമത്തില്‍ വിജയിക്കും എന്നതുറപ്പുവരുത്തേണ്ടതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ മരുന്നുകളുടെ ഗന്ധവും വേദനകളുടേയും അമര്‍ത്തിയ ശബ്ദവും ഒക്കെപ്പേറി ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ കിടക്കേണ്ടി വന്നേയ്ക്കാം..

2. പ്രണയവിവാഹം:

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വീട്ടുകാരെ എതിര്‍ത്തുള്ള പ്രണയ വിവാഹങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല. പത്തുപതിനെട്ട് വയസ്സുവരെ ഒരല്ലലുമറിയിക്കാതെ വളര്‍ത്തി വലുതാക്കുന്ന മകള്‍ കുറച്ചുദിവസം മുമ്പ് മാത്രം മുന്നേ കണ്ടുമുട്ടിയ ഒരുവനൊപ്പം ഒരുദിനം പടിയിറങ്ങിപ്പോകുമ്പം തകര്‍ന്നുതരിപ്പണമായിപ്പോകുന്ന മനസ്സുകളുടെ വേദനയ്ക്കൊപ്പം ഒരിക്കലും വരില്ല ആ പ്രണയം വേണ്ടന്ന്‍ വയ്ക്കുമ്പോഴുണ്ടാകുന്ന സങ്കടം. നമ്മുടെ സ്വന്തം സന്തോഷത്തേക്കാള്‍ എത്രയോ വലുതാണ് നമ്മുടെ പ്രീയപ്പെട്ടര്‍ക്ക് സങ്കടമുണ്ടാക്കാതിരിക്കുകയെന്നത്.

3. മെഡിക്കല്‍ ചെക്കപ്പ്:

എന്റെ സുഹൃത്ത് ഇന്നലെ ആകെ മ്ലാനവദനനായിരുന്നു. ഞാന്‍ കാരണം ചിക്കിചിക്കിചോദിച്ചപ്പോള്‍ മടിച്ചുമടിച്ച് ആശാന്‍ മനസ്സു തുറന്നു. പുള്ളിക്കാരന്‍ ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തി പല അസുഖങ്ങളുടേയും കൂടാണെന്ന്‍ തിര്‍ച്ചറിഞ്ഞത്രേ. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോല്‍ തുടങ്ങി ഒരുപിടി അസുഖങ്ങള്‍. ഫുള്‍ടൈം കളിച്ചുചിരിച്ച് ഇഷ്ടമുള്ളതെല്ലാം തിന്ന്‍ കുടിച്ച് അര്‍മ്മാദിച്ചിരുന്ന മനുഷ്യന്‍ ഒറ്റദിനം കൊണ്ട് പകുതി ചത്തതുപോലായി. സത്യത്തില്‍ എന്തിനാണു നമ്മള്‍ ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത്. ജീവിച്ചിരിക്കുന്ന കാലം ശരിക്കും സന്തോഷവാനായി ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കഴിയുക. തനിക്കിന്നത് തിന്നാനാകില്ല,ഇന്നതു കുടിക്കാനാവില്ല,ഇന്നത് ചെയ്യാനാവില്ല എന്നെല്ലാം മുന്‍ കൂട്ടി അറിഞ്ഞ് മരിച്ചുമരിച്ച് ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളത്...

4. എഴുത്തിന്റെ രസതന്ത്രം:

എഴുത്ത് എന്നത് മറ്റുള്ളവരെ തൃപതിപ്പെടുത്താനല്ല മറിച്ച് സ്വയം തൃപ്തിയടയാനായുള്ളതാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സിലുള്ളത് ഞാന്‍ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അതെനിക്ക് നിറഞ്ഞ സംതൃപ്തി നല്‍കുന്നു. വായനക്കാരന്‍ അതേത് വിധത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും വേവലാതിപ്പെടാറില്ല. ഒരു വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുവാന്‍ അല്ലെങ്കില്‍ കോമ്പ്രമൈസ് ചെയ്തെഴുതുവാന്‍ ഞാനിഷ്ടപ്പെടുന്നുമില്ല. എഴുത്ത് മോശമെങ്കില്‍ അത് തുറന്ന്‍ പറയുവാന്‍ വേണമെങ്കില്‍ വായനക്കാരന് അവകാശമുണ്ട്. അതുപോലെ തന്നെ നല്ലതാണെങ്കിലും. പക്ഷെ അതൊരിക്കലും ഒരു നിര്‍ബന്ധമായി കാണാനാവില്ല. വായിക്കുന്നവന്റെ മാനസികാവസ്ഥയ്ക്കനുസരിച്ചായിരിക്കും അഭിപ്രായങ്ങള്‍ ഉണ്ടാവുക. ഞാനെഴുതുന്നതിനെ വിമര്‍ശിക്കുന്നവരേയും അഭിനന്ദിക്കുന്നവരേയും ഞാന്‍ ഒരുപോലിഷ്ടപ്പെടുന്നു. അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം മറുപടികള്‍ പേരുവച്ച് കൊടുക്കണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല. അത് എഴുത്തുകാരന്റെ കടമയാണെന്ന്‍ ഞാന്‍ കരുതുന്നുമില്ല. പക്ഷേ വായിക്കുന്ന ആള്‍ പ്രകടിപ്പിക്കുന്ന ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് എഴുത്തുകാരന്‍ ചെയ്യുന്ന നീതികേടുമാണ്. ഒരു വായനക്കാരന്‍ അഭിപ്രായം പറയുന്നത് തിരിച്ചുള്ള നന്ദിവാക്ക് കേള്‍ക്കുവാനുദ്ദേശിച്ചാണെങ്കില്‍ ആ അഭിപ്രായത്തില്‍ എന്ത് സത്യസന്ധതയാണുണ്ടാവുക.

5. പുനര്‍ജ്ജന്മം:

കഴിഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടുകയാണെങ്കില്‍ നീ ഏതു കാലം മുതല്‍ ജീവിച്ചുതുടങ്ങാനായിരിക്കും ആഗ്രഹിക്കുക എന്നെന്റെ ഒരു അടുത്ത സുഹൃത്ത് ചോദിച്ചു. ഒരു നിമിഷമൊന്നന്ധാളിച്ചുപോയെങ്കിലും ഞാന്‍ ശാന്തമായൊന്നാലോചിച്ചുനോക്കിയപ്പോള്‍ എന്റെ മനസ്സില്‍ ഒരുത്തരം തെളിഞ്ഞുവന്നു. ഒരുവേള ഇനിയെനിക്കൊരു ജീവിതമടക്കം കിട്ടുവാണെങ്കില്‍ അതെന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ ജീവിച്ചു തുടങ്ങുവാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം നഷ്ടപ്പെടലുകള്‍ ആരംഭിച്ചത് ആ കാലം മുതലായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പിന്തുടരില്ല എന്നു കരുതിയ ദുശ്ശീലങ്ങളിലെയ്ക്കെല്ലാം കൂപ്പുകുത്തിയ കാലം,ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തില്ല എന്നു കരുതിയിട്ട് ആ മിഴികള്‍ തോരാന്‍ സമ്മതിക്കാതിരുന്ന കാലഘട്ടം, ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തണമെന്ന്‍ അതിയായി കൊതിച്ചിരുന്നവള്‍ മഴവെള്ളം പോലെ എന്നില്‍ നിന്നും ഊര്‍ന്ന്‍ മണ്ണിലേയ്ക്കപ്രത്യക്ഷമായ കാലം, വാത്സല്യത്തോടെ,സ്നേഹത്തോടെ മാത്രം കണ്ടിരുന്നവര്‍ പോലും മുഖം ചുളിക്കുവാന്‍ തുടങ്ങിയ കാലം, എന്റേതായ സകല സുഖങ്ങളും സന്തോഷവും എവിടെയൊക്കെയോ കൈമോശം വന്നുപോയ കാലം. അതെനിക്ക് തിരിച്ചുപിടിച്ചാല്‍ കൊള്ളാമെന്നുണ്ട്. നടക്കില്ലെന്നുറപ്പുണ്ടെങ്കിലും വെറുതെയൊന്നാഗ്രഹിക്കുന്നു...

6. ഡയറിക്കുറിപ്പുകള്‍::::

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഡയറിയെഴുതുന്ന ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിനം പോലും മുടങ്ങാതെയെഴുതുമായിരുന്നു. അന്നന്ന്‍ ഭവിക്കുന്ന കൊച്ചുകാര്യങ്ങള്‍ വരെ കുറിച്ചുവയ്ക്കുമായിരുന്നു. പിന്നെയെപ്പൊഴോ ആ ശീലം കൈമോശം വന്നുപോയി. ആറേഴുകൊല്ലം മുമ്പ് ഞാന്‍ അലമാരയില്‍ നിന്നും അതെല്ലാമെടുത്ത് ഒന്നു കണ്ണോടിച്ചിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി പറന്നുചെല്ലാന്‍ കൊതി തോന്നിപ്പോയി. അവളാദ്യമായെന്നെ നോക്കി പുഞ്ചിരിച്ചതും, സൈക്കിളില്‍ നിന്നും വീണു കയ്യൊടിഞ്ഞതും, വിജയ്ന്‍ മാമന്റെ മോളുടെ കല്യാണത്തിന്റെ ആഘോഷവും, അപ്പച്ചിയുടെ പശു കുത്താനോട്ടിച്ചതും, പൊന്മുടിയിലേയ്ക്കുള്ള ടൂറും ഒക്കെ വീണ്ടും എന്നില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങി. എന്നാല്‍ എന്റെ ജീവിതത്തിന്റെ മധുരമൂറുന്ന ഒരു വസന്തകാലഘട്ടത്തിന്റെ മുഴുവന്‍ സ്പ്ന്ദനങ്ങളും നിറഞ്ഞ ആ ഡയറികളെല്ലാം എന്നെന്നേയ്ക്കുമായി നശിച്ചുപോയി. ഞാന്‍ പ്രവാസത്തിലായിരുന്ന സമയം അതിന്റെ പ്രാധാന്യമറിയാതിരുന്ന അമ്മയോ മറ്റോ അതെല്ലാം വാരി തട്ടിന്‍പുറത്തിടുകയും ചിതലുകള്‍ എന്റെ ഓര്‍മ്മകളെ നക്കിത്തുടയ്ക്കുകയും ചെയ്തു..

7. വാത്സല്യം:

എന്റെ മകനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവന്‍ നല്ല ഉറക്കത്തിലായിരുന്നു. കയ്യൊക്കെ മടക്കിവച്ച് സുഖസുഷുപ്തിയില്‍. എന്റെ ജീവന്റെ നേര്‍ ചിത്രത്തെ
കൊതിയോടെ നോക്കി ഞാനിരുന്നപ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നുമുണര്‍ന്ന്‍ മുഖമൊക്കെ ഒന്നു ചുളിച്ചിട്ട് കയ്യൊക്കെയൊന്ന്‍ കുടഞ്ഞ് എന്നെയൊന്നു നോക്കി. എന്നിട്ട് അവന്‍ ആ മോണകാട്ടി ഒന്നു ചിരിച്ചു. ഈ മുപ്പത്തിനാലുവര്‍ഷകാലഘട്ടത്തില്‍ ഞാന്‍ ഇത്രയേറെ കൊതിച്ചുപോയ മറ്റൊരു കാഴ്ച എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.

8. സ്വപ്നം:

മന്ദമാരുതനേറ്റ് അവളുടെ അളകങ്ങള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിക്കുന്നതുമൂലം മുടിയിഴകള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം. തുടുത്ത കവിളുകളില്‍ അരുണിമയുടെ ശോഭ. വിറയാര്‍ന്ന ചുണ്ടുകളില്‍ ചെറു നനവ് തങ്ങിനില്‍ക്കുന്നുവോ. അവളുടെ അടുത്തങ്ങിനെ ചേര്‍ന്ന്‍ സ്വയം മറന്നാകടല്‍ക്കരയിലിരിക്കുമ്പോള്‍ ഞാന്‍ അനുഭൂതികളുടെ മായാലോകത്ത് പാറിപ്പറക്കുകയായിരുന്നു. മണലില്‍ പതിഞ്ഞിരിക്കുന്ന അവളുടെ കൈവിരലുകള്‍ ഞാന്‍ എന്റെ കയ്യോട് ചേര്‍ത്തുകോര്‍ത്തുപിടിച്ചു. അസാധ്യമനോഹരമായൊരു പുഞ്ചിരിയോടെ അവളെന്നെ സാകൂതം നോക്കി. എത്ര സുന്ദരിയാണവള്‍. അവളെ കെട്ടിപ്പുണരുവാനെന്റെ മനം കൊതിച്ചു. പക്ഷേ പരിസരം എന്നെ അതില്‍ നിന്നും വിലക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവളുടെ കയ്യും പിടിച്ച് ഞാന്‍ വേഗം കല്‍മണ്ഡപത്തിലേയ്ക്ക് നടന്നു. മഴ നനയാതെ ആള്‍ക്കാര്‍ നിരവധിയവിടെ കയറി നില്‍ക്കുന്നു. ചെറുതായി നനഞ്ഞ പുടവകളോടെ അവളെന്റെ ശരീരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ ശരീരമാകെ തീപിടിക്കുന്നതുപോലെ തോന്നിയ ഞാന്‍ കണ്ണുകളടച്ചു. അപ്പോഴും മഴത്തുള്ളികള്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു. കല്‍മണ്ഡപവും ചോരുന്നുവോ. മെല്ലെ കണ്ണുകള്‍ തുറന്ന ഞാന്‍ മഴ തോര്‍ന്നോ എന്നു നോക്കി. ഇല്ല തോര്‍ന്നിട്ടില്ല. ഒരു മൊന്ത വെള്ളവുമായി അവള്‍ കട്ടിലിനടുത്തു തന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നില്‍പ്പുണ്ട്. അതു തലവഴി ഒഴിയ്ക്കുന്നതിനുമുന്നേ ഞാന്‍ പിടഞ്ഞെഴുന്നേറ്റ് അടുക്കളിയിലേയ്ക്ക് നടന്നു...

9. രക്ഷപ്പെടല്‍:

കഴിയുന്നത്ര വേഗതയിലോടുമ്പോഴും അവര്‍ക്ക് പിടികൊടുക്കരുത് എന്നേയുണ്ടായിരുന്നുള്ളൂ. അവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ പൊടിപോലും ബാക്കിവച്ചേക്കില്ല. പുറകേ തന്നെയുണ്ടവര്‍. ആക്രോശങ്ങളും മറ്റുമൊക്കെ മുഴങ്ങുന്നുണ്ട്. ഇത് ഒരു ജീവന്മരണപോരാട്ടമാണ്. അതുകൊണ്ട് തന്നെ ആവതില്ലെങ്കിലും ശരീരം അതിന്റെ പരമാവധി ശ്രമിക്കുന്നു. അതിരുകള്‍ ചാടിക്കടന്ന്‍ കുതിക്കുകയാണ്. കാലുകള്‍ ഭൂമിയില്‍ തൊടുന്നെന്നേയുള്ളൂ. ഒരു പുരയിടത്തിന്റെ അതിരില്‍ നിന്നും അടുത്ത പറമ്പിലേയ്ക്ക് ചാടിയപ്പോള്‍ കാലുകള്‍ നിലത്ത് തട്ടുന്നില്ല. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂമിക്കടിയിലേയ്ക്ക് അഗാധതയിലേയ്ക്ക് സഞ്ചരിക്കുകയാണ് താന്‍. വായില്‍ നിന്നും പുറപ്പെട്ട നിലവിളി വൃത്തച്ചുമരുകളില്‍ തട്ടിമുഴങ്ങി. നിമിഷങ്ങള്‍ക്കകം തറയിലേയ്ക്ക് പതിച്ചപ്പോള്‍ ശരീരത്തിനു ഒരു മരവിപ്പ് മാത്രമായിരുന്നു. എവിടെയൊക്കെയോ ഒടിഞ്ഞു നുറുങ്ങുന്നു. എന്തോ ഒന്ന്‍ ശരീരത്തിലെവിടെയോ തറച്ചുകയറുന്നു. കണ്ണിനകത്തേയ്ക്ക് കാഴ്ച മറച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നനവ്. അവരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു .പക്ഷേ...

10 പുളിപ്പുള്ള മുന്തിരി:

സദാ ഗൌരവത്തിലിരിക്കുന്ന അവളെ ഞാന്‍ കൂടുതലായി എപ്പോഴാണു ശ്രദ്ധിച്ചുതുടങ്ങിയത്. അറിയില്ല. അവളുടെ ചലനങ്ങളും നോട്ടവും വാക്കുകളുമെല്ലാം എന്റെയുള്ളിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മെയിലുകള്‍ വഴിയും കൊച്ചുകൊച്ചു സംസാരങ്ങള്‍ വഴിയും അവളെന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഫയലുകളും മറ്റുമൊക്കെ കൈമാറുമ്പോള്‍ വിരലുകള്‍ പരസ്പ്പരം സ്പര്‍ശിക്കുന്നതറിഞ്ഞ് ശരീരമാകെ തരിക്കുകയും മനം കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിലൊരു ദിനം അടുത്താരുമില്ലാത്തൊരവസരത്തില്‍ അവള്‍ക്കാദ്യ സ്നേഹചുംബനം നല്‍കിയതും എന്റെ കരണം പുകഞ്ഞതും ഞാനിന്നോര്‍ക്കാനാഗ്രഹിക്കുന്നില്ല. അല്ലെങ്കിലും സ്ത്രീകളെ സ്നേഹിക്കുവാന്‍ കൊള്ളില്ലന്നേ..

ശ്രീക്കുട്ടന്‍