Tuesday, August 20, 2019

സ്ത്രീധനം

സത്യത്തില്‍ നമ്മള്‍ ഏറ്റവുംകൂടുതല്‍ ദുരഭിമാനം വച്ചുപുലര്‍ത്തുന്ന മേഖലകളാണ് വിവാഹം നടത്തല്‍, വീടുവയ്പ്പ് തുടങ്ങിയവ. എത്രതന്നെ സാമ്പത്തികബുദ്ധിമുട്ടുണ്ടായാലും ശരി ഇതു രണ്ടും അങ്ങേയറ്റം ആര്‍ഭാടമാക്കാനുള്ള‍ മത്സരമാണ് പലരും നടത്തുന്നത്. അയല്‍പക്കത്തുകാരന്‍ നിര്‍മ്മിച്ച വീടിനേക്കാളും വലിപ്പവും സൌകര്യവുമുള്ള വീട് തനിയ്ക്ക് വയ്ക്കണം, അവന്‍ മകള്‍ക്ക് 100 പവന്‍ സ്വര്‍ണ്ണം നല്‍കിയാല്‍ തന്റെ മകള്‍ക്ക് 125 പവനെങ്കിലും നല്‍കി വിവാഹം നടത്തണം എന്ന ചിന്താഗതിപേറുന്നവരാണ് ബഹുശതവും. സ്വന്തം വരുമാനവും ആസ്തിയും ഒന്നും തുലോം കാര്യമാക്കാതെ  കിട്ടാവുന്നിടത്തുനിന്നുമുഴുവന്‍ കടം വാങ്ങിയാണ് ഈ കോപ്രായങ്ങള്‍ പലരും കാണിക്കുന്നത്. ഒടുവില്‍ പലിശഭാരത്താല്‍ നടുവൊടിഞ്ഞ് ഉള്ളതുമുഴുവന്‍ വിറ്റുതുലയ്ക്കുകയോ ഒരു മുഴം കയറിലോ ഒരുനുള്ളു വിഷത്തിലോ ജീവനോടുക്കുകയും ചെയ്യും. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ പെണ്മക്കളെ സാധാരണക്കാരായ യുവാക്കള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുകയില്ല. എല്ലാവര്‍ക്കും വേണ്ടത് ഗവണ്മെന്റ് ഉദ്യോഗസ്ഥരെ മാത്രം. അല്ലെങ്കില്‍ വന്‍സാമ്പത്തികമുള്ള പയ്യന്മാര്‍ മതി. സ്ത്രീധനം ഒന്നുംവേണ്ടാ മകളെ കല്യാണം കഴിപ്പിച്ചുതന്നാല്‍മതി അവളെ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നു പറഞ്ഞുവരുന്ന സാധാരണക്കാരായ ചെറുക്കനെയൊന്നും മിനിമം സാമ്പത്തികനിലയുള്ള പെണ്ണുവീട്ടുകാര്പോലും‍ അടുപ്പിക്കുകപോലുമില്ല എന്നതുറപ്പാണ്. പെണ്‍കുട്ടികളും അത്തരം പയ്യന്മാരെ ഇഷ്ടപ്പെടുകയില്ല. തന്റെ മകള്‍ക്ക് എഞ്ചിനീയറേയോ ബിസ്സിനസ്സുകാരനേയോ ഡോക്ടറേയോ നല്ല ഗവണ്മെന്റ് ജോലിക്കാരനേയോ കണ്ടെത്താനും അവര്‍ക്ക് കാറും ലക്ഷക്കണക്കിനു രൂപയും 100 പവനുമൊക്കെ സ്ത്രീധനമായി കൊടുക്കാന്‍ നെട്ടോട്ടമോടും മാതാപിതാക്കള്‍. ഇന്ന്‍ നമ്മുടെ നാട്ടിലെ സാധാരണക്കാരായ പല അവിവാഹിതചെറുപ്പക്കാരുടേയും പ്രായം 32-35 കഴിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ഇല്ലാത്തതുകൊണ്ടല്ല ഇപ്രകാരം പലരും അവിവാഹിതരായി നില്‍ക്കുന്നത്. പല പെണ്‍കുട്ടികളുടേയും ജീവിതത്തെ ദുരിതമയമാക്കുന്ന സ്ത്രീധനസമ്പ്രധായം പ്രോത്സാഹിപ്പിക്കുന്നതില്‍ നല്ലൊരുശതമാനവും പെണ്ണുവീട്ടുകാര്‍ തന്നെയാണെന്നതാണ് ഖേദകരമായ സംഗതിയും.

പെണ്‍കുട്ടിയും പെണ്‍വീട്ടുകാരും ഉയര്‍ന്ന സാമ്പത്തികമുള്ള, ഗവണ്മെന്റ് ജോലിയുള്ള യുവാക്കളെ വരനായി ആഗ്രഹിക്കുന്നതു സ്ത്രീധനംപോലെതന്നെ ഓമനപ്പേരിട്ട് വിളിക്കേണ്ടുന്ന പുരുഷധനം കണ്ണുവച്ചിട്ടാണ്. അത്തരം ചെറുപ്പക്കാരും അവരുടെ വീട്ടുകാരും ഈ കണ്ണുവയ്ക്കലിനു പകരമെന്നൊണം ആഗ്രഹിക്കുന്നതാണ് സ്ത്രീധനം. പെണ്ണുവീട്ടുകാര്‍ അതു നല്‍കാന്‍ തയ്യാറാകുന്നതും ഒരു പരസ്പ്പരകൈമാറ്റക്കച്ചവടക്കണ്ണുകണ്ടുകൊണ്ടുതന്നെയാണ്. ആണുങ്ങള്‍ മാത്രം വിചാരിച്ചാലോ ഒഴിവാക്കിയാലോ ഇല്ലാതാകുന്നതല്ല ഇത്തരം കച്ചവടങ്ങള്‍. നമ്മുടെ വിവാഹസംസ്ക്കാരത്തിലും ചിന്തകളിലും സമൂലം മാറ്റം വന്നാല്‍മാത്രമേ ഈ ധനവ്യവഹാരങ്ങള്‍ ഇല്ലാതാവുകയുള്ളൂ. സാധാരണക്കാരനായ ഒരു കൂലിത്തൊഴിലാളി പൊതുവേ ഉയര്‍ന്നസാമ്പത്തികമുള്ള ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടിയെ വിവാഹമാലോചിച്ചുചെല്ലുകയില്ല. തങ്ങളുടെ നില എന്താണെന്നവര്‍ക്ക് നന്നായറിയാം. എന്നാല്‍ അതേ ജനുസ്സില്‍പ്പെട്ട പെണ്‍കുട്ടികളോ പെണ്‍വീട്ടുകാരോ അത്തരം യുവാക്കളെ ഒഴിവാക്കുന്നു എന്നിടത്താണ് യഥാര്‍ത്ഥപ്രശ്നം നിലകൊള്ളുന്നത്. ഡോക്ടറായ തന്റെ മകളെ കൂലിപ്പണിക്കാരനു കല്യാണം കഴിച്ചുകൊടുക്കാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാകണമെന്നല്ല പറഞ്ഞുവരുന്നത്.ഒരാള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ അയാളെ സാമൂഹികനിലയില്‍ അടയാളപ്പെടുത്തുന്ന അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം ഒരു മാറ്റവും നമ്മുടെ നാട്ടില്‍ ഉണ്ടാകുവാന്‍ പോകുന്നില്ല.

സ്വത്തും പണവുമൊക്കെനോക്കി കല്യാണം നോക്കുന്ന ചെറുപ്പക്കാര്‍ ഇന്നത്തെ കാലത്ത് കുറഞ്ഞുകുറഞ്ഞുവരുന്നു എന്നുവേണം പറയാന്‍.എന്നാല്‍ അവരുടെ മാതാപിതാക്കളും കാരണവന്മാരും അത് ഒഴിവാക്കുന്നില്ല. അവരുടെ യാഥാസ്ഥിതിക മനസ്സ്മൂലമാവുമത്. പഴയകാലഘട്ടത്തില്‍ ജീവിക്കുന്നവരാണവരിപ്പോഴും. പല ചെറുപ്പക്കാരും അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും മുന്നില്‍ ആ സമയത്ത് നിസ്സഹായരാകും. ആദര്‍ശമൊക്കെ അടുപ്പത്തുവയ്ക്കും. എന്നാല്‍ മാറിച്ചിന്തിക്കുന്നവരും ഒരുപാടുണ്ട്. അത്തരക്കാരുടെ എണ്ണം വര്‍ദ്ധിക്കണം. സ്ത്രീധനം ചോദിക്കുന്നതും വാങ്ങിക്കുന്നതും ഏറ്റവും മോശമായ കാര്യമാണെന്ന ചിന്ത ഓരോ ചെറുപ്പക്കാരനിലും ഉണരണം. ആ ചിന്ത വീട്ടിലുള്ള മുതിര്‍ന്നവരുടെ അടിസ്ഥാനചിന്താഗതിയെത്തിരുത്തുവാന്‍ പ്രാപതമാകുകയും വേണം. കടുത്ത ബോധവത്ക്കരണം ഇക്കാര്യത്തിലാവശ്യമാണ്‍.

സ്ത്രീധനമില്ലാതെ ഒരു വീട്ടില്‍ ചെന്നുകയറുന്ന പെണ്ണിനെ മാനസികമായി, വേണമെങ്കില്‍ ശാരീരികമായും പീഡിപ്പിക്കുന്നതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആ വീട്ടിലെ സ്ത്രീ ആയിരിക്കും. അമ്മായിഅമ്മ. അതായത് സ്ത്രീക്ക് ഏറ്റവും വലിയ ശത്രു സ്ത്രീതന്നെയെന്നര്‍ത്ഥം. ആ സ്ത്രീയും സ്ത്രീധനത്തിന്റെ പേരില്‍ ചിലപ്പോള്‍ ഇരയായിട്ടുണ്ടാകാം. അതിന്റെ തിക്തത അറിഞ്ഞ അവര്‍ തന്റെ മരുമകളോട് അത് ആവര്‍ത്തിക്കുന്നതുപോലെ ഒരു വിരോധാഭാസം മറ്റെന്തുണ്ട്. സ്ത്രീധനമെന്ന ദുരാചാരം ഇല്ലാതാകണം. അതിനു സാധ്യമായ എല്ലാ മാര്‍ഗ്ഗവും അവലംബിക്കണം. സ്ത്രീധനമില്ലാതെ കേറിച്ചെല്ലുന്ന പെണ്ണ്‍ എന്തോ താഴ്ന്നതരം ജീവിയാണെന്നോ അതിന്റെ പേരിലുള്ള സകലപീഡനവും സഹിക്കാന്‍ ബാധ്യതപ്പെട്ടവളാണെന്നോ ഉള്ള പൊതുബോധത്തിനൊപ്പം ആ പെണ്ണും അതു വാരിപ്പുണര്‍ന്നാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ല. അത്തരക്കാരുടെ മൌനങ്ങളാണ് ഈ ദുരാചാരത്തെ ഇത്ര തീവ്രമാക്കിയതും പലരേയും കണ്ണീരുകുടിപ്പിക്കുകയും ചെയ്തത്. സ്ത്രീധനം നല്‍കിയില്ലെങ്കില്‍ ശാപം കിട്ടുമെന്നൊക്കെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്ത് ഈ ദുരാചാരം ഒരിക്കലും മാറാനും പോകുന്നില്ല.

കൊടുക്കുവാന്‍ ആളുള്ളതുകൊണ്ടാണ് വാങ്ങുവാന്‍ ആളുകള്‍ തയ്യാറാകുന്നത്. ചോദിച്ചാല്‍ തരില്ലാ എന്നു തറപ്പിച്ചുപറഞ്ഞാല്‍ കാലക്രമേണ ആ ചോദ്യങ്ങള്‍ ഇല്ലാതാകും. നിര്‍ഭാഗ്യവശാല്‍ ചോദിച്ചില്ലെങ്കിലും കൊടുക്കുക എന്ന കര്‍മ്മം നടത്താന്‍ ആളുകള്‍ തയ്യാറാകുമ്പോള്‍ എങ്ങനെയാണ് അതില്ലാതാവുക? ഗവണ്മെന്റ് ജോലിക്കാരനെ ഭര്‍ത്താവായിക്കിട്ടുവാന്‍ ലക്ഷങ്ങള്‍ മുടക്കുന്നവര്‍ സ്ത്രീധനമെന്ന ആചാരത്തെ വളമിട്ടുവളര്‍ത്തുക കൂടിയാണ് ചെയ്യുന്നത്. വിവാഹങ്ങള്‍ ലളിതമാകട്ടേ. ദുര്‍വ്യയങ്ങള്‍ മാക്സിമം ഒഴിവാക്കപ്പെടണം. എന്നാല്‍ മാത്രമേ ഈ സാമൂഹികവിപത്തിനു തടയിടാനാകൂ.

നമ്മുടെ വിവാഹസങ്കല്‍പ്പങ്ങള്‍ ഇന്നും തികച്ചും ഓര്‍ത്തഡോക്സ് ആണ്. ഒരു ചായ കൊണ്ടുകൊടുത്തപ്പോള്‍ മാത്രം കണ്ട ഒരു ആള്‍ ജീവിതത്തിന്റെ അമപതു അറുപതുവര്‍ഷങ്ങള്‍ ഒരുമിച്ചുഷെയര്‍ ചെയ്യുന്ന തികച്ചും യാഥാസ്ഥിതികമായ അറേഞ്ച്ഡ് മാര്യേജുകള്‍. വിവാഹം കഴിച്ചു ജീവിക്കേണ്ടവര്‍ക്ക് പരസ്പ്പരം മനസ്സിലാക്കാന്‍, സ്വഭാവരീതികള്‍ തിരിച്ചറിയാന്‍, ജീവിതം ഒരുമിച്ചുജീവിച്ചുതീര്‍ക്കാനാകുമോ എന്നുറപ്പിക്കാന്‍ നമ്മുടെ മാര്യേജ് സിസ്റ്റം അവസരമൊരുക്കാന്‍ തയ്യാറായാല്‍ കുറേയെറെ മാറ്റങ്ങള്‍ വരും. വിവാഹജീവിതം തീരുമാനിക്കുന്നതില്‍ ഏറ്റവും പ്രഥമപരിഗണന ആണിനും പെണ്ണിനും ആകണം.
സ്ത്രീധനമായാലും പുരുഷധനമായാലും രണ്ടും ഒരേപോലെ നിന്ദ്യമാണെന്ന പൊതുബോധമുണരണം.

ശ്രീ

Sunday, August 18, 2019

ശീലാവതിയുടെ ശാപം

അണിമാണ്ഡവ്യന്‍ എന്ന മുനി ഒരിക്കല്‍ തന്റെ ആശ്രമത്തില്‍ മൗനവ്രതമനുഷ്ഠിച്ചുകഴിയവേ ആ വഴിവന്ന കുറെക്കള്ളന്മാര്‍ രാജകിങ്കരന്മാരെക്കണ്ടു ഭയന്നു തങ്ങളുടെ മോഷണവസ്തുക്കള്‍ ആശ്രമപരിസരത്തുള്ള ഒരു ഒഴിഞ്ഞമൂലയില്‍ നിക്ഷേപിച്ചു സ്ഥലംവിട്ടു. കള്ളന്മാരുടെ പിന്നാലെയെത്തിയ രാജകിങ്കരന്മാര്‍ ആശ്രമത്തില്‍നിന്നു മോഷണമുതല്‍ കണ്ടെടുക്കുകയും മുനിയാണു കള്ളന്മാരുടെ നേതാവെന്നുധരിച്ച് അദ്ദേഹത്തെ പിടിച്ചുകെട്ടി കൊട്ടാരത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. മുഴുവന്‍ കള്ളന്മാരേയും പിടികൂടുകയും അവരേയും അവരുടെ നേതാവെന്നു ധരിച്ച് മുനിയേയും ശൂലത്തിലേറ്റി വധിക്കാന്‍ രാജാവ് കല്‍പിച്ചതിന്‍പടി കിങ്കരന്മാര്‍ ഒരു കുന്നിന്റെപുറത്ത് ശൂലംനാട്ടി കള്ളന്മാരേയും ഒപ്പം അണിമാണ്ഡവ്യനേയും അതിന്റെ മുനയിലിരുത്തി ശൂലത്തില്‍ക്കോര്‍ത്തിട്ടു. പ്രാണവേദനകൊണ്ടു പിടഞ്ഞുപിടഞ്ഞ് മുനി ശൂലത്തില്‍കിടന്നു. കള്ളന്മാരെല്ലാവരും പെട്ടന്നുകൊല്ലപ്പെട്ടെങ്കിലും മഹര്‍ഷി മാത്രം ജീവന്‍ പോകാതെ ആ ശൂലത്തില്‍ വേദനസഹിച്ചുകിടന്നു.

അത്രിമുനിയുടെ പുത്രനായ ഉഗ്രശ്രവസ്സിന്റെ ഭാര്യയായിരുന്നു ശീലാവതി. ഭര്‍തൃശുശ്രൂഷ തന്റെ ജീവിതവ്രതമായിക്കരുതിയിരുന്ന ശീലാവതി തന്റെ ഭര്‍ത്താവിന്റെ കുത്തുവാക്കുകളൊന്നും കാര്യമാക്കാതെ, ഒരനിഷ്ടവുംകാട്ടാതെ ഭക്തിയോടെ അദ്ദേഹത്തെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കര്‍മ്മങ്ങളുടെ പാപമേറ്റതുകൊണ്ടെന്നവണ്ണം ഉഗ്രശ്രവസ്സിനു കുഷ്ഠരോഗം പിടിപെട്ടു. എന്നിട്ടും ശീലാവതി തന്റെ ഭര്‍ത്താവിന്റെ ഒരു കാര്യങ്ങള്‍ക്കും ഒരു കുറവും വരുത്താതെ അയാളെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു. തികഞ്ഞ കാമാസക്തന്‍ കൂടിയായിരുന്ന ഉഗ്രശ്രവസ്സിനു രോഗിയായതോടുകൂടി വേശ്യാഗൃഹങ്ങളില്‍പ്പോകാന്‍ സാധിക്കാതെവരികയും ഒരദിവസം ശീലാവതിയോട് തന്നെ ഒരു വേശ്യാഗൃഹത്തില്‍ എത്രയും പെട്ടന്നെത്തിയ്ക്കാനാവശ്യപ്പെടുകയും ചെയ്തു. ഭര്‍ത്താവിന്റെ ഒരു വാക്കും നിഷേധിക്കാതിരുന്ന ശീലാവതി ഉഗ്രശ്രവസ്സിനെ ചുമലിലേറ്റി വേശ്യാഗൃഹത്തിലേയ്ക്കുപുറപ്പെട്ടു. അവര്‍ യാത്രചെയ്തുകൊണ്ടിരുന്ന വഴിയിലാണ് അണിമാണ്ഡവ്യനെ ശൂലത്തില്‍ത്തറച്ചിട്ടിരുന്നത്. ശൂലാഗ്രത്തില്‍ വേദനയാല്‍ പിടഞ്ഞുകിടക്കുമ്പോള്‍ ഭര്‍ത്താവിനേയും ചുമലിലേറ്റി നടന്നുവരുന്ന ശീലാവതിയെക്കണ്ടപ്പോള്‍ അലിവുതോന്നിയ അണിമാണ്ഡവ്യന്‍ അവളോട് വിവരം തിരക്കി. ശീലാവതി മടിച്ചുമടിച്ച് താന്‍ യാത്രചെയ്യുന്നതിന്റെ കാരണം പറഞ്ഞു. സ്വന്തംഭാര്യയുടെ ചുമലിലേറി വേശ്യാഗൃഹസന്ദര്‍ശനം നടത്തുന്ന ക്രൂരനും വിടനുമായ ഉഗ്രശ്രവസ്സിനോട് മുനിക്കു കോപം കലശലായി തോന്നുകയും

”നാളെ സൂര്യോദയത്തിന് മുമ്പായി ഈ കാമാസക്തന്‍ ശിരസ്സുപിളര്‍ന്നു കൊല്ലപ്പെടട്ടെ"

എന്ന്‍ ശപിക്കുകയും ചെയ്തു. ശാപവാക്കുകള്‍ കേട്ടു പരിഭ്രാന്തയായ ശീലാവതി

"അങ്ങിനെയെങ്കില്‍ നാളെ സൂര്യനുദിക്കാതെ പോകട്ടെ"

എന്നു പ്രതിശാപം ചെയ്തു. പതിവ്രതാരത്നമായിരുന്ന ശീലാവതിയുടെ വാക്കുകള്‍ പാഴായില്ല. അടുത്തദിവസം സൂര്യനുദിച്ചില്ല. ലോകകാര്യങ്ങളെല്ലാം താറുമാറായി. പരിഭ്രാന്തരായ ദേവന്മാര്‍‍ ബ്രഹ്മാവിനെ അഭയം പ്രാപിച്ചെങ്കിലും അദ്ദേഹത്തിനു ഒന്നുംചെയ്യാന്‍ കഴിയാതെ എല്ലാവരുംകൂടി കൈലാസത്തെത്തി ശ്രീപരമേശ്വരനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അവിടെയും പ്രശ്നം തീര്‍ക്കാനാവാതെ സകലമാനപേരും കൂടി വൈകുണ്ഠനാഥന്റെയടുത്തെത്തി. ശേഷം ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ മൂവരുംകൂടി ശീലാവതിയുടെ മുന്നിലെത്തുകയും ശാപം പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷേ ത്രിമൂര്‍ത്തികളുടെ ആവശ്യം ശീലാവതി ചെവികൊണ്ടില്ല. അവര്‍ ശീലാവതിയുടെ കൂട്ടുകാരിയും അത്രിമഹര്‍ഷിയുടെ പത്നിയുമായ അനസൂയയെ സമീപിച്ചു കാര്യങ്ങള്‍ ധരിപ്പിക്കുകയും അനസൂയ ശീലാവതിയെ സന്ദര്‍ശിച്ച് അനുനയവാക്കുകള്‍ പറയുകയും ശീലാവതിയുടെ ഭര്‍ത്താവിനെ രക്ഷിയ്ക്കാമെന്നുറപ്പുനല്‍കുകയും ചെയ്തതുകൊണ്ട് അവള്‍ ശാപം പിന്‍വലിച്ചു. തുടര്‍ന്ന് അടുത്തദിവസം സൂര്യനുദിക്കുകയും, ലോകകാര്യങ്ങളെല്ലാം പഴയനിലയിലാക്കുകയും ചെയ്തു. സന്തുഷ്ടരായ ത്രിമൂര്‍ത്തികള്‍ അനസൂയയോട് എന്തുവരമാണു വേണ്ടതെന്നു ചോദിച്ചു. തനിക്കു പ്രത്യേകമായി വരങ്ങളൊന്നും ആവശ്യമില്ലെന്നും ത്രിമൂര്‍ത്തികള്‍ തന്റെ പുത്രന്മാരായി അവതരിക്കാന്‍ ആഗ്രഹമുണ്ടെന്നും ദേവി പറഞ്ഞു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രന്‍ എന്ന പേരിലും വിഷ്ണു ദത്താത്രേയന്‍ എന്ന പേരിലും മഹേശ്വരന്‍ ദുര്‍വ്വാസാവ് എന്ന പേരിലും അനസൂയയുടെ സന്താനങ്ങളായി പിറന്നു.

അണിമാണ്ഡവ്യന്‍ മരണമടഞ്ഞ് യമലോകത്തെത്തിയപ്പോള്‍ അറിഞ്ഞുകൊണ്ട് ഒരു പാപവും ചെയ്യാതിരുന്ന തനിക്ക് ശൂലാഗ്രത്തില്‍ കോര്‍ത്തുള്ള ദാരുണമരണം കിട്ടുവാന്‍ തക്ക എന്തു പാപമാണുണ്ടായിരുനതെന്ന്‍ യമരാജനോടാരാഞ്ഞു. കുട്ടിക്കാലത്ത് ഒരു തുമ്പിയെ പിടികൂടി അതിന്റെ പുറകില്‍‍ ദര്‍ഭപുല്ലുകൊണ്ടു കുത്തിനോവിച്ചതുകൊണ്ടാണ് മുനിക്ക് ഇപ്രകാരമൊരു കഠിനശിക്ഷ അനുഭവിക്കേണ്ടിവന്നതെന്ന്‍ യമരാജന്‍ മറുപടി നല്‍കി. എന്നാല് 12 വയസ്സില്‍ത്താഴെയുള്ള‍ കുട്ടികള്‍ ചെയ്യുന്ന വികൃതികളുംമറ്റും പാപങ്ങളായി കണക്കാക്കാറില്ലെന്നും അറിവില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ ഒരു വികൃതിയുടെ പേരില്‍ തന്നെ ഈ വിധം ക്രൂരശിക്ഷാവിധിക്കിരയാക്കുകയും ചെയ്ത യമരാജാവിനെ മാണ്ഡവ്യന്‍ ശൂദ്രയോനിയില്‍പ്പിറക്കാനിടയാകട്ടേ എന്നു ശപിക്കുകയും ചെയ്തു. ആ ശാപഫലമായി പില്‍ക്കാലത്ത് ‍ ഒരു ശൂദ്രശ്ത്രീയുടെ മകനായിപ്പിറന്ന വിദൂരര്‍ എന്ന പേരില്‍ യമന്‍ ഭൂമിയില്‍പ്പിറവിയെടുത്തു. സാക്ഷാല്‍ വേദവ്യാസനായിരുന്നു വിദൂരരുടെ പിതാവ്. 

പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ നിര്‍മ്മിക്കപ്പെട്ടതാണ് പുരാണങ്ങളും ഇതിഹാസങ്ങളും അതുപോലുള്ള സാഹിത്യസൃഷ്ടികളൊക്കെയും. പൌരാണികകാലംമുതല്തന്നെ പുരുഷാധിപത്യവും അവരുടെ മേല്‍ക്കോയ്മയും നിലനിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ കല്‍പ്പിച്ചുനല്‍കിയിരുന്ന ഒരു പ്രത്യേകസ്ഥാനമുണ്ടായിരുന്നു. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാന്യരായിക്കണക്കാക്കുന്നുവെന്ന പുറംമോടികളവതരിപ്പിക്കുമ്പോഴും സ്ത്രീകള്‍ പുരുഷനു അടിപ്പെട്ട ജീവിക്കണമെന്നും പുരുഷന്‍ എന്തുതന്നെ ചെയ്താലും സ്ത്രീകള്‍ അവയൊക്കെയും ഒരെതിര്‍പ്പും കൂടാതെ അനുസരിച്ചുകൊള്ളണമെന്നുമുള്ള  സാമൂഹ്യബോധമാണ് എല്ലായിടത്തും‍ നിലനിന്നിരുന്നത്. ആ കാഴ്ചപ്പാടിന്റെ ഭംഗിയാര്‍ന്ന മൂടുപടമിട്ട ഒരു സങ്കല്‍പ്പമായിരുന്നു പാതിവ്രത്യം,പതിവ്രത എന്നതൊക്കെ. അത്തരം സങ്കല്‍പ്പങ്ങളുടെ ഉപോത്പന്നങ്ങളാണ് ശീലാവതിയേയും പാക്കനാരുടെ ഭാര്യയേയും പോലുള്ള കഥാപാത്രങ്ങളുടെ ഭര്‍തൃശിശ്രൂഷകളും പാതിവ്രത്യപുരാണങ്ങളും അടയാളപ്പെടുത്തുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വിലപിടിയാസ്വത്തായി സമൂഹമധ്യത്തില്‍ അവരോധിക്കപ്പെട്ടിരുന്ന ഈ സങ്കല്‍പ്പം അവള്‍ക്കു സമ്മാനിച്ചിരുന്ന കെട്ടുപാടുകള്‍ കുറച്ചൊന്നുമായിരുന്നില്ല. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞിട്ടും ഇന്നുമതേ കാഴ്ചപ്പാട് തന്നെയാണ് നമ്മുടെ സമൂഹം പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ആരാണ് പതിവ്രത? ഭര്‍ത്താവ് പറയുന്നത് ഒരെതിര്‍പ്പും കൂടാതെ അതേപടിയനുസരിക്കുന്ന ഒരു ചലനയന്ത്രമാണോ പതിവ്രത അതോ ഭര്‍ത്താവു ചെയ്യുന്ന ഏതൊരു കാര്യത്തിലേയും ഗുണദോഷവശങ്ങള്‍ ധരിപ്പിച്ച് നല്ലതുമാത്രം തിരഞ്ഞെടുക്കാനും യുക്തമായതു ചെയ്യുവാനും ഭര്‍ത്താവിനൊപ്പം നിന്ന്‍ സഹായിക്കുന്നവളാണോ പതിവ്രത? നിര്‍വ്വചനങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടട്ടേ

ശ്രീ