Monday, October 17, 2011

അസംതൃപ്തന്‍

അയാള്‍ ശ്രദ്ധാപൂര്‍വ്വം തന്റെ മോബൈലിലെ വീഡിയോ വീക്ഷിച്ചുകൊണ്ടിരുന്നു. ആ വീഡിയോ തീര്‍ന്നതും ഇയര്‍ഫോണ്‍ ശരിക്കും ചെവിയിലുറപ്പിച്ചുവച്ചിട്ട് അയാള്‍ ഒരിക്കള്‍ക്കൂടി അത് പ്ലേ ചെയ്തു.എത്ര കണ്ടിട്ടും മതിവരാത്തതുപോലെ.ഏതോ രാജ്യത്ത് ഒരുകൂട്ടമാള്‍ക്കാര്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ആയിരുന്നുവത്.ചോരയില്‍ കുളിച്ച് ദയനീയതയോടെ ജീവനുവേണ്ടിയാചിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ അയാളുടെ മനസ്സില്‍ ആനന്ദം നിറച്ചു. അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചു.ബസ്സിലുള്ള യാത്രക്കാരില്‍ മിക്കപേരും തന്നെ തന്നെ ശ്രദ്ധിക്കുന്നു.ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത് പോക്കറ്റില്‍ വച്ചിട്ട് വീണ്ടും ചിന്തയില്‍ മുഴുകി.ആ ആള്‍ക്കൂട്ടത്തിലൊരാളാവാന്‍ താനവിടെയുണ്ടായില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സൊന്നു വേദനിച്ചു.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല.എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും തനിയ്ക്ക് അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്.തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വാഹനാപകടത്തില്‍ ചതഞ്ഞരഞ്ഞ പത്തുപന്ത്രണ്ട് പേരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല.

വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും.അവറ്റകളുടെ തല കണ്ടിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു.അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടായാള്‍ താനതൊന്നും മിസ്സാക്കാറില്ല.മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്.

ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു.മാഗസിന്‍ മറിച്ചുനോക്കിയ ചെറുപ്പക്കാരന്‍ പെട്ടന്ന്‍ അസ്വസ്ഥതയോടെ അതടച്ചിട്ട് അയാള്‍ക്ക് തന്നെ തിരിച്ചുനല്‍കി.തന്റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ നെടുവീര്‍പ്പിടുന്ന യുവാവിനെ അവജ്ഞയോടെ നോക്കിയിട്ട് അയാള്‍ തന്റെ മനോരാജ്യങ്ങളില്‍ മുഴുകാനാരംഭിച്ചു.

ബസ്സില്‍ സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്.തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ ശ്രദ്ധിച്ചതപ്പോഴാണു. എന്തോ കുഴപ്പമുള്ളതുപോലെയവള്‍ നിന്നു തിരിയുകയും മറ്റും ചെയ്യുന്നുണ്ട്.ഒന്നുകൂടി നോക്കിയപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍.അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ ശ്രദ്ധിച്ചു നോക്കി. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു.നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന്‍ മനസ്സിലോര്‍ത്ത് കണ്ണിമയ്ക്കാതെയവിടേയ്ക്ക് തന്നെ നോക്കിയിരുന്ന അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട് ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോയി.ആരെയോ മനസ്സില്‍ പ്രാകിക്കൊണ്ട് അയാള്‍ സീറ്റിലേയ്ക്ക് ചാരിക്കിടന്നു കണ്ണുകള്‍ പൂട്ടി.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ". ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും ഉണര്‍ത്തിയത്.

വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തിതന്നെയുണ്ടായിരുന്നു.ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ.ഞാനിനി എന്തോ ചെയ്യും" സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു.
ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പം സാധനം താനെ കിട്ടും" പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം.ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും.കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി അവളായിരിക്കും എടുത്തത്".കൈചൂണ്ടിക്കൊണ്ട് മുന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി.ഒരു ആറേഴുവയസ്സുവരുന്ന പെങ്കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം.പിച്ചക്കാരാണെന്നു വ്യക്തം.മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ.നമ്മ അന്ത മാതിരിയാളല്ലൈ" തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ" പറച്ചിലും ഒറ്റ അടിയുമായിരുന്നയാള്‍.

അയ്യോയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു.വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട.ബസ്സ് മറ്റെങ്ങും നിര്‍ത്താതെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവരു കണ്ടുപിടിച്ചുകൊള്ളും."ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു.ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി.ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു.എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി.അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്.അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".

ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു.പേടിച്ചരണ്ടു നില്‍ക്കുന്ന തമിഴത്തിയും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനേയും ചിലര്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു.പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്നു.


ശ്രീക്കുട്ടന്‍

9 comments:

  1. ഇതു മുമ്പ് പാചകം ചെയ്തതാണു.അന്ന്‍ ടേസ്റ്റ് കൊറവായിരുന്നെന്നും പറഞ്ഞ് ആരും രുചിച്ചുനോക്കിയില്ല.ഇപ്പോള്‍ കൊറച്ചുകൂടി മസാലയും മറ്റു കറിക്കൂട്ടുകളും ചേര്‍ത്തിട്ടുണ്ട്.ഒന്നു ടേസ്റ്റ് ചെയ്തു നോക്കിയാലും...

    ReplyDelete
  2. രസായി പറഞ്ഞു... മറ്റൊരു ആങ്കിളിലൂടെ ഈ കാര്യത്തെ നോക്കിയത് വളരെ നന്നായി...

    * അടുത്ത കഥയിലും കള്ളന്‍ വന്നാല്‍ നിന്നെ നിന്റെ വീട്ടില്‍ വന്ന് ഞാന്‍ പൊട്ടിക്കും.. നോക്കിക്കോ... :D

    ReplyDelete
  3. ഷബീര്‍ പറഞ്ഞത് പോലെ വേറൊരു രീതിയില്‍ നോക്കി ക്കാണാന്‍ ശ്രമിച്ചിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. ശ്രീകുട്ടാ അഭിനന്ദനങ്ങള്‍..

    ReplyDelete
  4. നല്ല കഥ.
    ഇങ്ങനെയും മനുഷ്യരുണ്ടോ...

    ReplyDelete
  5. ദുരന്തങ്ങള്‍ കാണുന്നതിലും വായിക്കുന്നതിലും കേള്‍ക്കുന്നതിലും സുഖം കണ്ടെത്തുന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ മനസ്സിനെയാണ് ശ്രീക്കുട്ടന്‍ വരച്ചുകാട്ടിയത്. അഭിനന്ദനങ്ങള്‍!!! അതിനുവേണ്ടി അതിശയോക്തി ഉപയോഗിച്ചതില്‍ ഒട്ടും തെറ്റില്ല. :-)

    ReplyDelete
  6. അമ്പട പുളുസൂ.. കൊള്ളാലോ കഥ..
    മറ്റൂള്ളവരുടെ തകര്‍ച്ചയില്‍ ആനന്ദം കൊള്ളൂന്നവരെ നാം സമൂഹത്തില്‍ ഒത്തിരി കാണാറുണ്ട്.. അവരെ ഈ കഥ നന്നായ്യി ഓര്മ്മിപ്പിച്ചു..ആശംസകള്‍!

    ReplyDelete
  7. ഇങ്ങനേയും ചിലര്‍..!
    നന്നായെഴുതീട്ടോ..
    ശരാശരി സംഭവമെങ്കിലും.
    അവതരണത്തില്‍ പുതുമയുണ്ട്.

    ആശംസകളോടെ...പുലരി

    ReplyDelete
  8. ഇതിനു മുൻപ് പാചകം ചെയ്തപ്പോൾ ഞാൻ ഈ രംഗത്തില്ലായിരുന്നു എന്ന് തോന്നുന്നു. എതായാലും അടിപൊളി കഥ. ആരോ ഒരാൾ ഇങ്ങനത്തേയും ആൾക്കാരുണ്ടോ ന്ന് സംശയം ചോദിച്ചത് കണ്ടു. അങ്ങിനേയുള്ളവരല്ലേ ഇപ്പോൾ അധികം അല്ലേ ശ്രീക്കുട്ടേട്ടാ...

    ReplyDelete