Tuesday, December 31, 2019

മാനിക്കേണ്ട ശിരസ്സ്


പണ്ടൊരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു. സദ്ഗുണസമ്പന്നനും പ്രജാക്ഷേമതല്‍പ്പരനുമായ ആ രാജാവിന്‍കീഴില്‍ ആളുകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം രാജസദസ്സുകൂടിക്കൊണ്ടിരിക്കവേ മറ്റൊരു സ്ഥലത്തുനിന്നും വന്ന പണ്ഡിതനായ ഒരു മനുഷ്യന്‍ രാജസദസ്സിലേയ്ക്കു കടന്നുവന്നു. ആ പണ്ഡിതനെക്കണ്ട രജാവ് തന്റെ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെല്ലുകയും തലവണങ്ങി സ്വീകരിച്ച് ആനയിച്ചടുത്തിരുത്തുകയും വിശദമായി വിശേഷങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു. അയല്‍നാട്ടില്‍നിന്നു ക്ഷേത്ര ദര്‍ശനത്തിനായി വന്നതാണെന്നു ആ പണ്ഡിതന്‍ പറഞ്ഞതുകേട്ട രാജാവ് അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കാന്‍ ഭടന്മാരെ ഏര്‍പ്പാടാക്കുകയും താമസസൌകര്യമൊരുക്കുവാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. പണ്ഡിതനെ യാത്രയാക്കിയശേഷം മറ്റു ഭരണകാര്യങ്ങളുടെ നടത്തിപ്പിലേക്ക് തിരിയുകയും ചെയ്തു. അന്നത്തെ സഭ പിരിയാന്‍ നേരം മന്ത്രി രാജാവിനോട് ഇപ്രകാരം ചോദിച്ചു.

"അല്ലയോ രാജന്‍. അങ്ങ് തികച്ചും അപരിചിതനായ ഒരാള്‍ വന്നപ്പോള്‍ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്ന്‍ ശിരസ്സുവണങ്ങി അയാളെ സ്വീകരിച്ചത് ശരിയായില്ല. ഒന്നുമില്ലെങ്കിലും അയാള്‍ വെറുമൊരു പ്രജ മാത്രമല്ലേ?"

മന്ത്രിയുടെ ചോദ്യം കേട്ട രാജാവ് ഒരു പുഞ്ചിരിയോടേ നാളെ നമുക്കൊരു സ്ഥലം വരെയൊന്നുപോകണമെന്നും അപ്പോള്‍ ഇതിനു ഒരു ഉചിതമായ വിശദീകരണം താന്‍ നല്‍കാമെന്നും പറഞ്ഞ് മന്ത്രിയെ യാത്രയാക്കിയിട്ട് കൊട്ടാരത്തിലെ ശില്‍പ്പിയെ വിളിച്ചുവരുത്തി തനിക്ക് നാളെ രാവിലെ ഒരു ശില്‍പ്പം ഉണ്ടാക്കി നല്‍കണമെന്നുത്തരവിട്ടു.

പിറ്റേന്ന്‍ രാജാവും മന്ത്രിയും വ്യാപാരികളുടെ വേഷം ധരിച്ചുകൊണ്ട് യാത്രയായി. കൊട്ടാരം ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പം സഞ്ചിയിലാക്കിക്കൊണ്ട് ഒരു ഭടന്‍ അവരെ അനുഗമിച്ചു. കുരേനേരം യാത്രചെയ്ത് അവര്‍ ഏറ്റവും വലിയൊരു വ്യാപാരകേന്ദ്രത്തിലെത്തിച്ചേര്‍ന്നു. അടിമവ്യാപാരമൊക്കെ മുറയ്ക്കുനടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ചന്തയില്‍ വില്‍പ്പനയ്ക്കായിക്കൊണ്ടുനിറത്തിനിറുത്തിയിരുന്ന അടിമകളെ പലരും തൊട്ടുനോക്കിയും വിലപേശി വാങ്ങാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അടിമയുടെ തലയ്ക്കൊന്നിന്‍ വെറും 10 സ്വര്‍ണ്ണനാണയം മാത്രമെന്ന്‍ ഒരാള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു. മറ്റൊരിടത്ത് ആട്ടിന്‍ തലകള്‍ വില്‍ക്കുന്നതു കണ്ടു. ഒരു ആട്ടിന്‍തലയ്ക്ക് വെറും പത്തുവെള്ളിക്കാശുമാത്രം എന്ന വിളിച്ചുപറച്ചില്‍ ശ്രദ്ധിച്ച രാജാവ് ഭൃത്യനെക്കൊണ്ട് ഒരു ആട്ടിന്‍തല വാങ്ങിച്ചു സഞ്ചിയിലാക്കി. മറ്റൊരിടത്ത് കാട്ടുപോത്തിന്റെ തലകള്‍ വില്‍പ്പനയ്ക്കുവച്ചിരുന്നു. രാജാവ് അതില്‍നിന്നും ഒരെണ്ണം വാങ്ങിച്ചു. കുറേനേരം അവര്‍ ആ ചന്തയില്‍ കറങ്ങിച്ചുറ്റിനടന്നു. പിന്നീട് തിരക്കൊക്കെ അല്‍പ്പം കഴിയാറായപ്പോള്‍ രാജാവ് പറഞ്ഞതിന്‍ പ്രകാരം ഭൃത്യന്‍ സഞ്ചിയില്‍നിന്നു ആട്ടിന്‍തലയും പോത്തിന്‍തലയും പുറത്തെടുത്ത് വില്‍പ്പനയ്ക്ക് എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ അവ രണ്ടും‍ വിറ്റുപോയി. പിന്നീട് സഞ്ചിയില്‍ ഉണ്ടായിരുന്നത് ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പമായിരുന്നു. സമര്‍ത്ഥനായ ശില്‍പ്പി ഒറിജിനല്‍പോലെ തോന്നിപ്പിക്കുനന്‍ ഒരു മനുഷ്യന്റെ ശിരസ്സാണ് ഉണ്ടാക്കിവച്ചിരുന്നത്. അതെടുത്ത് വില്‍പ്പനയ്ക്കായി ഭൃത്യന്‍ വച്ചപ്പൊള്‍ മന്ത്രി ഞെട്ടിത്തരിച്ചു. മനുഷ്യന്റെ തലകണ്ട ആളുകള്‍ അന്തം വിടുകയും ഭയപ്പാടോടെ അവരെ നോക്കുകയും ചിലരൊക്കെ അവരെ ഭര്‍ത്സിക്കുകയും ചെയ്യാനാരംഭിച്ചു. രാജാവ് പെട്ടന്നുതന്നെ ഭൃത്യനെക്കൊണ്ട് ആ ശില്‍പ്പമെടുത്ത് സഞ്ചിയിലാക്കിയിട്ട് മന്ത്രിയുമായി നടന്നുതുടങ്ങി.

" അല്ലയോ മന്ത്രീ. താങ്കള്‍ ശ്രദ്ധിച്ചോ ജീവനുള്ള ഒരു അടിമയുടെ തലയ്ക്ക് പത്ത് സ്വര്‍ണ്ണനാണയങ്ങള്‍, ഒരു ആടിന്റെ തലയ്ക്കും പോത്തിന്റെ തലയ്ക്കും വിലയുണ്ട്.എന്നാല്‍ മരിച്ച ഒരു മനുഷ്യന്റെ തലയ്ക്കോ. ഒരു വിലയുമില്ല എന്നുമാത്രമല്ല ആളുകള്‍ അതിനെ അറപ്പോടും ഭയത്തോടെയും നോക്കിക്കാണുന്നു. രാജാവായ ഞാന്‍ മരിച്ച് എന്റെ ശിരസ്സിനും ഇതേ അവസ്ഥതന്നെയാണ്. ശിരസ്സുകള്‍ക്ക് വിലയുണ്ടാകുന്നത് അത് ജീവനുള്ള ഒരു ദേഹത്തിരിന്നുകൊണ്ട് മറ്റൊരാളോട് വിനയത്തോടെ ഇടപെടുമ്പോഴാണ്. വിനയമില്ലാത്ത ശിരസ്സുകള്‍ ശവരീരത്തിനുതുല്യമാണ്. നാം എത്ര ഉയര്‍ന്ന ഇടത്തിലിരുന്നാലും മറ്റുള്ളവരോട് വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോള്‍ നമ്മുടെ മൂല്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.വിനയപൂര്‍വ്വം ആരോടും പെരുമാറുവാന്‍ മടിയരുത്. "

രാജാവിന്റെ വാക്കുകള്‍ കേട്ട മന്ത്രിയ്ക്ക് കാര്യം മനസ്സിലായി.

ഇന്നത്തെ ഈ കഥ നാടോടിക്കഥകളില്‍നിന്നുമെടുത്തിട്ടുള്ളതാണ്. ശ്രീ ബിനോയ് തോമസ് തയ്യാറാക്കിയ ഈ ബുക്കില്‍നിന്നു കടം കൊണ്ട് സംഗ്രഹിച്ചെഴുതിയതാണീ കഥ

ശ്രീ

4 comments:

  1. ചേട്ടാ കഥ ഇഷ്ടായി ട്ടാ.ഇത് മുന്പെവിടേയും കേട്ടിട്ടില്ല.കൈകൾ പുറത്തിട്ട് ശവപ്പെട്ടി പൂട്ടാൻ പറഞ്ഞതുമായി ചേർന്നു പോകുന്ന കഥാ സന്ദർഭമാണ് തല കച്ചവടം ഓർമ്മിപ്പിച്ചത്.
    സലാം

    ReplyDelete
  2. ഫോളോ ചെയ്തിട്ടുണ്ട് ട്ടാ

    ReplyDelete