Wednesday, August 19, 2020

എസ്കേപ്പ് ഫ്രം പ്രിട്ടോറിയ

വര്‍ണ്ണവെറിയുടേയും വംശവെറിയുടേയും കേളേനിലമായിരുന്നു ഒരുകാലത്ത് സൌത്ത് ആഫ്രിക്ക. കറുത്തവര്‍ഗ്ഗക്കാരായ ജനത അവിടെ അനുഭവിച്ചിരുന്നത് സമാനതകളില്ലാത്ത ദുരിതങ്ങളായിരുന്നു. ഇതിനെതിരേ പലപ്പോഴും പ്രക്ഷോഭങ്ങളും കലാപങ്ങളും ഒക്കെ ഉണ്ടാവുകയും ചെയ്തെങ്കിലും അവയൊക്കെ ഭരണകൂടം മര്‍ദ്ധനമുഷ്ടിയോടെ അടിച്ചമര്‍ത്തുകയും നൂറുകണക്കിനു കറുത്തവര്‍ഗ്ഗക്കാരെ രാജ്യത്തെ വിവിധജയിലുകളില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരം ജയിലുകളില്‍ കുപ്രസിദ്ധമായ ജയിലുകളിലൊന്നായിരുന്നു പ്രിട്ടോറിയയിലുള്ള സെന്‍ട്രല്‍ പ്രിസണ്‍. സൌത്താഫ്രിക്കയിലെ ഏറ്റവും വലുപ്പമുള്ള ജയിലുകളിലൊന്നായ ഇത് മാക്സിമം സെക്യൂരിറ്റിയുള്ള പ്രിസണുകളിലൊന്നായിരുന്നു. വെള്ളക്കാരായ രാഷ്ട്രീയത്തടവുകാരേയും കലാപകാരികളേയും മറ്റുമൊക്കയാണ് ഈ ഹൈ സെക്യൂരിറ്റി പ്രിസണില്‍ അടച്ചിട്ടിരുന്നത്. സൌത്താഫ്രിക്കയിലെ വംശവെറിക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ അതിശക്തമായി തുടരുന്നതിനിടയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റും ഒക്കെയായിരുന്ന തിമോത്തി പീറ്റര്‍ ജെങ്കിന്‍ , മറ്റൊരു ആക്ടിവിസ്റ്റായ സ്റ്റീഫന്‍ ബെര്‍നാര്‍ഡ് ലീ എന്നിവര്‍ 1978 മാര്‍ച്ച് 2 ന് അറസ്റ്റിലായി. വര്ണവെറിയ്ക്കെതിരേ തിരക്കേറിയ സ്ഥലങ്ങളില്‍ ലഘുലേഖകളും മറ്റും ചില ചെറിയ നിയന്ത്രിത സ്ഫൊടനങ്ങള്‍ നടത്തി ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ച് വിതരണം നടത്തുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, സൌത്ത് ആഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉല്‍പ്പെടെ പല നിരോധിത സംഘടനകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുകയും അവര്‍ക്കാവശ്യമായ ലഘുലേഖകളും മറ്റും അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു, രാജ്യത്തെ പ്രക്ഷോഭകാരികളോടൊപ്പം ചേര്‍‍ന്നു പ്രവര്‍ത്തിച്ചു, തീവ്രവാദപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു തുടങ്ങിയ നിര്‍വധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട അവരെ വിചാരണയ്ക്കു വിധേയരാക്കി. 1978 ജൂണ്‍ 6 മുതല്‍ 14 വരെ കേപ്പ്ടൌണിലുള്ള സുപ്രീം കേടതിയില്‍ വിചാരണചെയ്യപ്പെട്ടപ്പോള്‍ തങ്ങളില്‍ ചാര്‍ജ്ജു ചെയ്യപ്പെട്ട കുറ്റങ്ങള്‍ ഇരുവരും സമ്മതിക്കുകയും കോടതി ജെങ്കിനേയും ലീയേയും കുറ്റക്കാരാണെന്നു വിധിക്കുകയും ചെയ്തു. ജെങ്കിനു 12 കൊല്ലത്തെ തടവും ലീയ്ക്ക് 8 കൊല്ലത്തെ തടവും വിധിക്കുകയും അവരെ പ്രിട്ടോറിയയിലെ സെന്‍ട്രല്‍ പ്രിസണില്‍ അടയ്ക്കാന്‍ ഉത്തരവാകുകയും ചെയ്തു. പ്രിട്ടോറിയാ ജയിലില്‍ അടയ്ക്കപ്പെട്ട ഇരുവരും എത്രയും പെട്ടന്ന്‍ അവിടുന്ന്‍ രക്ഷപ്പെടണമെന്ന്‍ തീരുമാനിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. വളരെ ഉയരമുള്ള ചുറ്റുമതിലും അതില്‍ സദാ തോക്കേന്തിയ പാറാവുകാരും ജയില്‍ന്റെ സുരക്ഷയ്ക്കായുണ്ടായിരുന്നു. നിരവധി വാതിലുകള്‍ കടന്നു ചെന്നാലാണ് പ്രിസണെര്‍സിനെ അടച്ചിടുന്ന ലോക്കപ്പുമുറികളിലെത്തൂ. ഓരോ ലോക്കപ്പുമുറിയ്ക്കും രണ്ടു വാതിലുകള്‍ വീതമുണ്ടായിരുന്നു. ആദ്യത്തേത് അഴികള്‍കൊണ്ടുള്ളതും രണ്ടാമത്തേതും പൂര്‍ണ്ണമായും കവര്‍ചെയ്യപ്പെട്ട മെറ്റല്‍ ഡോറും. എല്ലാ വാതിലുകളും ശക്തമായതും ഒപ്പം സദാസമയവും പൂട്ടിയിട്ടിരിക്കുകയും ചെയ്തിരുന്നു. ജയിലില്‍നിന്നു രക്ഷപ്പെടാനുള്ള അവരുടെ ശ്രമമറിഞ്ഞ മറ്റു തടവുകാര്‍ അവരെ പരിഹസിച്ചതേയുള്ളൂ. ആ ജയിലില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ നിരവധി വാതിലുകള്‍ തുറന്നുമാത്രമേ രക്ഷപ്പെടാനാകു എന്നു തിരിച്ചറിഞ്ഞ ജെങ്കിന്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. കൃത്രിമതാക്കോലുണ്ടാക്കാനുറച്ച ജെങ്കിന്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സമയത്തും അല്ലാതെയുള്ള സമയത്തുമെല്ലാം തങ്ങളെ നിരീക്ഷിച്ചുകൊണ്ടുനടക്കുന്ന വാര്‍ഡന്റെ പക്കലുള്ള താക്കോലുകളുടെ മോഡലുകളെ സൂക്ഷ്മമായി നോക്കിക്കണ്ട് അതിന്റെ സ്കെച്ചുകള്‍ വരച്ച് തടികൊണ്ടുള്ള താക്കോലുകള്‍ ഉണ്ടാക്കാനാരംഭിച്ചു.വര്‍ക്കുഷോപ്പില്‍ പണിയെടുക്കുന്നതിനിടയില് ചെറിയ തടിക്കഷണങ്ങള്‍ മുറിച്ചെടുത്ത് രഹസ്യമായി മുറിയിലെത്തിച്ച് ഒരു ചെറിയ അരമുപയോഗിച്ച് ആ തടിക്കഷണങ്ങളില്‍ താക്കോലുകളുടെ ഡ്യൂപ്ലിക്കേറ്റ് നിര്‍മ്മിക്കാനാരംഭിച്ചു. അപ്രകാരം മരം കൊണ്ട് ആദ്യമുണ്ടാക്കിയ കീ കൊണ്ട് സെല്ലിലെ ആദ്യ ഡോര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. എന്നാല്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അതിലുണ്ടായ പാടുകളും ചതവും കണ്ട് അതിനനുസരിച്ച് ആ താക്കോലിന്റെ മാതൃകയില്‍ ആവശ്യമായ മാറ്റം വരുത്തിയപ്പോള്‍ ജെങ്കിനുമുന്നില്‍ ആ സെല്‍ ‍വാതില്‍ തുറക്കപ്പെട്ടു. ആഹ്ലാദം കൊണ്ടു മതിമറന്ന ജെങ്കിന്‍ അന്നു സമാധാനമായി ഉറങ്ങി.
പുറത്തുനിന്ന്‍ തുറക്കാന്‍ കഴിയുന്ന മെറ്റല്‍ ഡോറിനുള്ള കീ ഉണ്ടാക്കിയ ജെങ്കിന്‍ ഇടനാഴി ക്ലീന്‍ ചെയ്യുന്നതിനിടയില്‍ ആ വാതിലും താനുണ്ടാക്കിയ രണ്ടാമത്തെ തടിതാക്കോലുപയോഗിച്ച് തുറന്നെങ്കിലും തിരിച്ച് അടയ്ക്കാന്‍ ശ്രമിക്കുന്ന നേരം താക്കോലൊടിഞ്ഞു. വളരെ പരിശ്രമിച്ച് ആ തടിക്കഷണങ്ങള്‍ കുത്തിയിളക്കിയെടുത്തെങ്കിലും പൂട്ടിന്റെ ബോള്‍ട്ട് അടയ്ക്കാനായില്ല. രാത്രി വാതിലുകള്‍ ബന്ധിക്കാന്‍ വന്ന വാര്‍ഡന്‍ അതു കണ്ട് സംശയാകുലനായെങ്കിലും സഹവാര്‍ഡന്‍ മറന്നതാവാമെന്നുകരുതി വാതിലടച്ചു പോയപ്പോഴാണ് ജെങ്കിനു സമാധാനമായത്. മറ്റൊരു രാഷ്ട്രീയത്തടവുകാരനായ അലക്സ് മുംബാരിസും അവര്‍ക്കൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ക്കൂടി. എന്നാല്‍ ബാക്കിയുള്ള തടവുകാര്‍ പിടിക്കപ്പെടുമെന്നുള്ള ഭയത്താല് അവരോടു സഹകരിച്ചില്ല. പുറത്തെ മെറ്റല്‍ ഡോര്‍ സെല്ലിനകത്തുനിന്നു തുറക്കാനും ജെങ്കിന്‍ ഒരുപായം കണ്ടുപിടിച്ചു. സ്വന്തം ലോക്കപ്പുമുറി വൃത്തിയാക്കാനായി അവനനുവദിച്ചിരുന്ന ബ്രഷിന്റെ നീളമുള്ള കമ്പില്‍ ചില സൂത്രപ്പണികളൊപ്പിച്ച് രാത്രി വെന്റിലേറ്ററില്‍ക്കൂടി ആ ബഷ് കമ്പില്‍ പിടിപ്പിച്ച താക്കോലുപയോഗിച്ച് അയാള്‍ സമര്‍ത്ഥമായി സെല്ലിന്റെ മെറ്റല്‍ ഡോറും തുറന്നു. ഇപ്രകാരം ആ ജയിലിലെ ഓരോ വാതിലുകളും രാത്രികാലങ്ങളില്‍ അതിസമര്‍ത്ഥമായി ജെങ്കിനും ലീയും അലക്സും കൂടി ബ്രേക്ക് ചെയ്ത് രക്ഷപ്പെടാനുള്ള ട്രയല്‍ റണ്‍സ് നടത്തിക്കൊണ്ടിരുന്നു. ഇടയ്ക്ക് പലപ്പോഴും എല്ലാവരുടേയും മുറികളില്‍‍ കര്‍ശനമായ പരിശോധനകളും മറ്റും നടത്തപ്പെട്ടെങ്കിലും ഭാഗ്യം ജെങ്കിനും കൂട്ടര്‍ക്കുമൊപ്പമായിരുന്നു.
മാസങ്ങളെടുത്തായിരുന്നു ഈ ട്രയല്‍ റണ്‍സ് നടത്തിയിരുന്നത്. അഞ്ചാറു വാതിലുകള്‍ കഴിഞ്ഞാല്‍ പിന്നീടുള്ളത് നൈറ്റ് വാര്‍ഡന്റെ റൂമാണ്. എന്നാല്‍ അതും സമര്‍ത്ഥമായി തുറക്കാനവര്‍ക്കു സാധിച്ചു. ഒടുവില്‍ ജയിലിലടയ്ക്കപ്പെട്ട് 18 മാസങ്ങള്‍ക്കുശേഷം കൃത്യമായിപ്പറഞ്ഞാല്‍ 1979 ഡിസംബർ 11 നു രാത്രി അവര് രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങി. വാതിലുകള്‍ ഒന്നൊന്നായിത്തുറന്ന്‍ താഴത്തെ നിലയിലെത്തിയ അവര്‍ നൈറ്റ് വാര്‍ഡന്‍ റോന്തിനു പോകുന്നതു കാത്തു പതുങ്ങി നിന്നു. ജയില്‍ത്തന്നെയുള്ള രാഷ്ട്രീയത്തടവുകാരന്മാരിലൊരാളായ ഡെനിസ് ഗോൾഡ്ബെർഗ് ലൈറ്റുകള്‍ ഉടച്ച് ബഹളമുണ്ടാക്കി വാര്‍ഡന്റെ ശ്രദ്ധയാകര്‍ഷിക്കുകയും അതിനെത്തുടര്‍ന്ന്‍ അയാള്‍ മുകള്‍ നിലയിലെ സെല്‍ ബ്ലോക്കിലേയ്ക്കുപോകുകയും ചെയ്തതോടെ ജെങ്കിനും ലീയും അലക്സും ബാക്കിയുള്ള വാതിലുകളും തുറന്ന്‍ അവസാനത്തെ ഡോറിന്റെ മുന്നിലെത്തി. എന്നാല്‍ ഇക്കുറി അവര്‍ക്ക് ആ വാതില്‍ തുറക്കാനായില്ല. കൈയിലുണ്ടായിരുന്ന സകല താക്കോലുകളുമിട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തങ്ങള്‍ ഇത്രയും നാളും ചെയ്ത് പരിശ്രമം മുഴുവന്‍ പാഴായിപ്പോകുമോ എന്നവര്‍ ഭയന്നു. എന്നാല്‍ കൈയിലുണ്ടായിരുന്ന ഒരു ചെറിയ ഉളി ഉപയോഗിച്ച് അലക്സ് ആ പൂട്ടിന്റെ ഭാഗത്തുള്ള തടി കുത്തിപ്പൊളിക്കാനാരംഭിച്ചു.ജെങ്കിനു അതിനോട് യോജിപ്പില്ലായിരുന്നു. എന്നാല്‍ രക്ഷപ്പെടണമെന്ന കടുത്ത് ആഗ്രഹം ഭരിച്ചിരുന്ന അലക്സ് വാതിലിന്റെ ഭാഗം കുത്തിപ്പൊളിക്കുന്നതു തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ഡോര്‍ ലോക്കിന്റെ ഭാഗം കുത്തിപ്പൊളിച്ച് ആ വാതിലും തുറന്ന്‍ അവര്‍ പുറത്തേയ്ക്കിറങ്ങി. അവരുടെ ഭാഗ്യം കൊണ്ട് പുറത്തെ റോഡിലേയ്ക്കുള്ള ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. റോഡിലേയ്ക്കിറങ്ങിയ മൂവരും റോഡിന്റെ ഓരം ചേര്‍ന്നു നടന്ന്‍ മാക്സിമം ദൂരേയ്ക്ക് പോകാനാരംഭിച്ചു. മുമ്പ് രഹസ്യമായി ജയിലിനുള്ളില്‍ എത്തിച്ച കുറേ രൂപകൊണ്ട് അവര്‍ ഒരു ടാക്സിപിടിച്ച് മൊസാംബിക്കിലേക്കു യാത്രയാരംഭിച്ചു. രാവിലെ പതിവുപോലെ വാര്‍ഡന്‍ വന്ന്‍ സെല്‍ വാതിലുകള്‍ തുറന്നപ്പോഴാണ് തടവുപുള്ളികള്‍ രക്ഷപ്പെട്ട വിവരം മനസ്സിലാക്കുന്നത്. അയാള്‍ കുതിച്ചുചെന്ന്‍ അപായ സൈറണ്‍ മുഴക്കിയപ്പോള്‍ ജെങ്കിനും ലീയും അലക്സും ടാക്സിയില്‍ തങ്ങളുടെ യാത്ര തുടരുകയായിരുന്നു. വിവ‍രങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് ഗൂഗില്‍ ശ്രീ

Thursday, August 6, 2020

മലയാളത്തിന്റെ സിനിമാചരിത്രം

മലയാളത്തിന്റെ സിനിമാചരിത്രം ലോകത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1895ല്‍ പാരീസില്‍ വച്ചായിരുന്നു. സഹോദര‍ന്മാരായ അഗസ്തേ ലൂമിയയും ലൂയി ലൂമിയയുമാണ് ഈ പ്രദര്‍ശനം നടത്തിയത്.ഇവരാണ് സിനിമയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്നത്. കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലും ചലച്ചിത്രപ്രദര്‍ശനമാരംഭിച്ചു. ലൂമിയര്‍ സഹോദരന്മാരുടെ ഒരു സഹായിയുടെ നേതൃത്വത്തില്‍ ബോംബേയില്‍ ആയിരുന്നു പ്രദര്‍ശനം നടന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും സിനിമാ പ്രദര്‍ശനങ്ങളാരംഭിച്ചുകഴിഞ്ഞിരുന്നു. ഈ വിപ്ലവകരമായ വിനോദോപാധിയില്‍ നിന്നു മാറിനില്‍ക്കുവാന്‍ മലയാളികള്‍ക്കുമാകുമായിരുന്നില്ല. മലയാളത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1906 ല്‍ ആയിരുന്നു. പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥന്‍ ഒരു ഫ്രഞ്ചുകാരനിൽനിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു ആദ്യപ്രദർശനം നടത്തിയത്. 1907ൽ ഈ ബയോസ്കോപ് കെ.ഡബ്ല്യു. ജോസഫ് എന്നയാള്‍ സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെത്തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപിക് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യസിനിമാപ്രദര്‍ശനക്കമ്പനിയായ റോയല്‍ എക്സിബിറ്റേര്‍സിന്റെ സ്ഥാപകനും അദ്ദേഹം തന്നെയായിരുന്നു. ഈ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യകാല തിയേറ്ററുകളായ തൃശ്ശൂര്‍ ജോസ്, കോഴിക്കോട് ഡേവിസണ്‍ എന്നിവ സ്ഥാപിക്കപ്പെട്ടത്.
ഇന്ത്യയിലെ ആദ്യത്തെ മുഴുനീള സിനിമയായ രാജാ ഹരിശ്ചന്ദ്ര റിലീസായത് 1913 മേയ് 13 നായിരുന്നു. 40 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ഈ നിശ്ശബ്ദചിത്രം സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഇന്ത്യന്‍ സിനിമയുടെ അതികായനെന്ന്‍ പില്‍ക്കാലത്തറിയപ്പെട്ട ദാദാ സാഹെബ് ഫാള്‍ക്കേയായിരുന്നു. മറാത്തി അഭിനേതാക്കള്‍ ‍ആയിരുന്നു സിനിമയില്‍ നടിച്ചത്. അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യ മറാത്തിചിത്രമെന്നും അറിയപ്പെടുന്നു. ഈ സിനിമയുടെ ഒരു പ്രിന്റു മാത്രമാണുണ്ടായിരുന്നത്. സിനിമ സാമ്പത്തികമായി വിജയിക്കുകയും പിന്നീട് അതേ ജനുസ്സിലുള്ള സിനിമകള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ 1912 ല്‍ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ എന്ന മറാത്തി സംവിധായകന്‍ ശ്രീപുണ്ഡലിക എന്ന ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമ പ്രദര്‍ശിപ്പിച്ചോ എന്നറിയില്ല. അതുകൊണ്ട് ആ സിനിമയാണ് ഇന്ത്യയുടെ ആദ്യ സിനിമ എന്ന വാദവുമുണ്ട്. എന്തായാലും ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ശ്രീ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ ആണ്. 1928 നവംബര്‍ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ സിനിമ വെളിച്ചം കണ്ടത്. ജോസഫ് ചെല്ലയ്യ ഡാനിയേല്‍ എന്ന ജെ സി ഡാനിയേല്‍ സൃഷ്ടിച്ച വിഗതകുമാരന്‍ എന്ന നിശബ്ദചിത്രമായിരുന്നു ആ സിനിമ. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഇതായിരുന്നു. 1928 നവംബര്‍ മാസം 7 നായിരുന്നു തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ വിഗതകുമാരന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.  നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത് പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ചത് ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലഭിനയിച്ചു. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗങ്ങള്‍ കണ്ട അന്നത്തെ യാഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. ജാതീയമായ ഉച്ച നീചത്വങ്ങളില്‍ വെന്തുരുകപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്ണിനെ മേല്‍ജാതിക്കാരിയായി അവതരിപ്പിച്ചതും അന്നത്തെ യാഥാസ്ഥിതികര്‍ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. സിനിമയുടെ ആദ്യപ്രദര്‍ശനംതന്നെ മുടങ്ങി. ശക്തമായ കല്ലേറില്‍ തിയേറ്ററിന്റെ സ്‌ക്രീന്‍ കീറുകയും പ്രദര്‍ശനം നിറുത്തേണ്ടിവരികയും ചെയ്തു. സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ച ഡാനിയേല്‍ കന്യാകുമാരിയിലേക്ക് പോകുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു. ജെ സി ഡാനിയേലാണ് മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്നത്. 1932-ല്‍ ജെ സി ഡാനിയേലിന്റെ ബന്ധുകൂടിയായിരുന്ന ആര്‍ സുന്ദരം സി വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ  എന്ന നോവല്‍ ചലച്ചിത്രമാക്കി. മദിരാശിക്കാരനായ ഒരു ആര്‍ പി റാവുവായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നോവലിന്റെ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. ഈ ചിത്രവും സാമ്പത്തികമായി വന്‍ നഷ്ടമായിത്തീര്‍ന്നു. ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിയത് 1927 ഒക്ടോബറിലായിരുന്നു. ദ ജാസ് സിംഗര്‍ എന്ന അമേരിക്കന്‍ സംഗീതചിത്രം സംവിധാനം ചെയ്തത് അലന്‍ ക്രോസ്ലാന്‍ഡ് ആയിരുന്നു. ഇപ്പോഴുള്ള നിര്‍മ്മാണരംഗത്തെ അതികായന്മാരായ വാര്‍ണര്‍ ബ്രദേര്‍സ് ആയിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. അതോടെ സംസാരചിത്രങ്ങളുടെ കാലഘട്ടമാരംഭിച്ചു. 1938 ല്‍ ആണ് മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം പ്രദര്‍ശനമാരംഭിച്ചത്. ഇത് മലയാളത്തിലുണ്ടായ മൂന്നാത്തെ ചിത്രമായിരുന്നു. വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദചിത്രങ്ങളായിരുന്നു. ഏ സുന്ദരം നായരുടെ വിധിയും മിസിസ് നായരും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന പേരില്‍ ഈ സിനിമ സംവിധാനം ചെയ്തത് തെച്ച്കാന്ത് നെട്ടാണി എന്നയാളായിരുന്നു. കൊച്ചിയിലെ സെലക്ട് ടാക്കീസില്‍ 1938 ജനുവരി 19 നായിരുന്നു ആദ്യപ്രദര്‍ശനം. ഗുഡ് ലക്ക് എന്ന ഇംഗ്ലീഷ് ഉപചാരവാക്കോടെയാണ് ബാലന്‍ പ്രദര്‍ശനമാരംഭിച്ചത്. 23 ഓളം ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. ബാലനുശേഷം 1940 ല്‍ ജ്ഞാനാംബിക എന്ന കുടുംബചിത്രവും 1941 ല്‍ പ്രഹ്ലാദ എന്ന പുരാണചിത്രവും റിലീസായി. എന്നാല്‍ ഈ ചിത്രങ്ങളൊക്കെയും സാമ്പത്തിക പരാജയങ്ങളായിരുന്നു. മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഉദയാ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചത് 1947 ലായിരുന്നു. മറ്റൊരു പ്രശസ്ത സ്റ്റുഡിയോ ആയ മെറിലാന്‍ഡ് സ്ഥാപിക്കപ്പെട്ടത് 1948 ലും. ഈ രണ്ടു സ്റ്റുഡിയോകളിലൂടെ മലയാളികള്‍ക്ക് ഒട്ടനവധി സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഉദയ നിര്‍മ്മിച്ച ആദ്യചിത്രമായ വെള്ളിനക്ഷത്രത്തില്‍ നായികയായി അഭിനയിച്ചത് എസ് കുമാരിയായിരുന്നു. അതിനുശേഷം മലയാളസിനിമയില്‍ ചലച്ചിത്രങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. നല്ലതങ്ക, സ്ത്രീ, പ്രസന്ന, ചന്ദ്രിക,ജീവിതനൗക, വനമാല,ആത്മമസഖി, വിശപ്പിന്‍റെ വിളി, കാഞ്ചന തുടങ്ങിയ നിരവധി നിരവധി സിനിമകള്‍.
ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനര്‍ഹന്‍ ശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. 1951 ല്‍ പുറത്തിറങ്ങിയ ജീവിതനൌകയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമ. മലയാളസിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ പുറത്തിറങ്ങിയത് 1954-ലാണ്. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്. തിക്കുറിശ്ശി നായകനായ ഈ സിനിമ ഒരുപാടുനാളുകള്‍ നിറഞ്ഞ സദസ്സില്‍ മലയാളക്കരയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നായകനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സകലമേഖലയിലും വെന്നിക്കൊടിപാറിച്ച വ്യക്തിയായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. 1952 ല്‍ പുറത്തുവന്ന ആത്മസഖി എന്ന ചിത്രത്തിലാണ് ശ്രീ സത്യന്‍ അഭിനയരംഗത്തു കടന്നുവന്നത്. അതേ വര്‍ഷം തന്നെ ഇറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രീ നസീറും സിനിമയിലെത്തി. അതോടെ സത്യന്‍ നസീര്‍ യുഗത്തിന്റെ ആരംഭമാകുകയായിരുന്നു. ആദ്യകാല നായികമാരായിരുന്ന ലളിത, പദ്മിനി, രാഗിണിമാരും പിന്നീട് ഷീലയും ജയഭാരതിയും ശാരദയും ഒക്കെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരായിമാറി. പി ഭാസ്കരന്‍, വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍,ബാബുരാജ്,ശ്രീകുമാരന്‍തമ്പി, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഒപ്പം യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, കമുകറ പുരുഷോത്തമന്‍, പി ലീ, സുശീല, എസ് ജാനകി തുടങ്ങിയ ഗായകരും ഗായികമാരും ഒക്കെക്കൂടി മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്തവിധം ഗംഭീരങ്ങളായ ഗാനങ്ങളും സമ്മാനിച്ചു. പ്രസിദ്ധമായ സാഹിത്യ കൃതികളുടെ ആവിഷ്ക്കാരങ്ങളായിരുന്നു അക്കാലയളവുകളിലെ മലയാളസിനിമികള്‍ ബഹുഭൂരിപക്ഷവും. ഓടയില്‍ നിന്ന്‍, മുറപ്പെണ്ണ്‍‍, ഇരുട്ടിന്റെ ആത്മാവ് അങ്ങിനെ പല പല ചിത്രങ്ങള്‍. 1961 ല്‍ പുറത്തിറങ്ങിയ കണ്ടം വച്ച കോട്ടാണ് മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രം. തകഴി ശിവശങ്കര്‍ന്‍ പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്റെ അതേപേരിലുള്ള സിനിമാവിഷ്ക്കാരമായിരുന്നു രാമൂ കര്യാട്ട് സംവിധാനം ചെയ്ത് മധു സത്യന്‍ ഷീല എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍ എന്ന ചലച്ചിത്രം. ഈ ചിത്രത്തിനു പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല‍ പതിവുകളും തെറ്റിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓളവും തീരവും. എംടിയുടെ തിരക്കഥയെ ആസ്പദമാക്കി പി എന്‍ മെനോന്‍ സംവിധാനം ചെയ്ത് 1970 ഫെബ്രുവരി 27 നു റിലീസായ ഈ സിനിമ മലയാളസിനിമയിലെ ആദ്യത്തെ ആധുനികസിനിമ എന്ന വിശേഷണത്തിനര്‍ഹമായ ഒന്നായിരുന്നു. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ പ്രഗത്ഭരിലൂടെ സമാന്തരസിനിമകള്‍ എന്ന വിളിപ്പേരില്‍ ക്ലാസ്സിക്കുകളായ സിനിമകളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു.  സ്വയംവരം, നിര്‍മ്മാല്യം തുടങ്ങിയ അതിപ്രശസ്ത ചിത്രങ്ങള്‍ എഴുപതുകളില്‍ പിറവിയെടുത്തതാണ്. ഭരതന്‍, പദ്മരാജന്‍ തുടങ്ങിയ ജീനിയസ് സംവിധായകന്മാരും മലയാളസിനിമയിലേക്ക് കടന്നുവരുന്നത് ഇക്കാലയളവുകളിലാണ്. എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകളുടെ അവസാനം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളും സംവിധായകരും അഭിനേതാക്കളും ഒക്കെ ഉണ്ടായത് ഇക്കാലയളവിലാണ്. മലയാളസിനിമയുടെ ഇപ്പോഴത്തെ നെടുംതൂണുകളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനേതാക്കളും നിലയുറപ്പിച്ചതും ഇക്കാലയളവില്‍ തന്നെയായിരുന്നു. പ്രീയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കെ ജി ജോര്‍ജ്ജ്, ശ്രീനിവാസന്‍, ഐ വി ശശി, ഫാസില്‍, ബാലചന്ദ്ര മേനോന്‍, സിദ്ദിഖ് ലാല്‍, ഷാജി കൈലാസ് തുടങ്ങിയ എണ്ണം പറഞ്ഞ സംവിധായകരും ലോഹിതദാസ്, രഘുനാഥ് പലേരി, ടി ദാമോദരന്‍, എസ് എന്‍ സ്വാമി തുടങ്ങിയ തിരക്കഥാകൃത്തുക്കളും ഒക്കെക്കൂടി മലയാളസിനിമയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്കെത്തിച്ചു. മലയാള സിനിമയ്ക്കും മലയാളസിനിമയിലെ അഭിനേതാക്കള്‍ക്കും കിട്ടിയിട്ടുള്ള പുരസ്ക്കാരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിനു ആദ്യം സമ്മാനിച്ചത് നിര്‍മ്മാല്യത്തിലെ അഭിനയമികവിലൂടെ പി ജെ ആന്റണിയായിരുന്നു. പിന്നീട് ഭരത് ഗോപി, ബാലന്‍ കെ നായര്‍, പ്രേജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ദേശീയബഹുമതികള്‍ക്കര്‍ഹരായി. ശാരദയ്ക്ക് രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, മോനിഷ, ശോഭന, സുരഭി തുടങ്ങിയ നടികളും ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ 70 എം എം ചിത്രം പുറത്തിറങ്ങിയതും മലയാള ഭാഷയിലായിരുന്നു. 1982 ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ ഭാഷയില്‍ത്തന്നെ ആദ്യമായി ത്രിമാനചിത്രമിറങ്ങിയതും മലയാളത്തിലായിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രി ഡി ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസ് ആയിരുന്നു. ഇന്ന്‍ മലയാള ചലച്ചിത്രമേഖല വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നടുവിലാണ്. വെറുമൊരു പ്രാദേശികഭാഷാവിഭാഗമായിട്ടുകൂടി 150 കോടി രൂപയ്ക്കുമേല്‍ കളക്ഷനുണ്ടാക്കുന്ന വിധം മലയാളസിനിമയും അഭിനേതാക്കളും മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏതു പ്രാദേശികഭാഷാ ചിത്രങ്ങളെ വച്ചുനോക്കിയാലും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെയും മനോഹരമായും ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുന്ന ചലച്ചിത്രമേഖല മലയാള സിനിമ തന്നെയാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. വിശ്വപ്രസിദ്ധമായ പല ചലച്ചിത്രമേളകള്‍ക്കും മലയാള ചിത്രങ്ങള്‍ അവിഭാജ്യഘടകങ്ങളാണ്. നമ്മുടെ സിനിമയും അതുയര്‍ത്തുന്ന പ്രശസ്തിയും ഇനിയും കാതങ്ങള്‍ മുന്നിലേക്കുതന്നെ സഞ്ചരിക്കും.
(ലേഖനത്തിലെ വിവരങ്ങള്‍, വിക്കീപ്പീഡിയ, ഓണ്‍ ലൈന്‍ സൈറ്റുകള്‍, ചില ബ്ലോഗുകള്‍ ഒക്കെ റഫര്‍ ചെയ്ത് തയ്യാറാക്കിയതാണ്) ശ്രീക്കുട്ടന്‍

Tuesday, February 4, 2020

ചില ഈശ്വരന്മാരുടെ പിണക്കം

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം കുറച്ചുകാലത്തേയ്ക്ക് ഗുരുവായൂരില്‍നിന്നുമെടുത്തുമാറ്റി അമ്പലപ്പുഴെ പ്രതിഷ്ഠിക്കുകയുണ്ടായി. ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്നനും ഒരേ ദൈവീകാംശമായിരുന്നാലും ഇരുവരും തമ്മിള്‍ അക്കാലയളവില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഗുരുവായൂരപ്പനു സമര്‍പ്പിക്കാനായി വച്ചുണ്ടാക്കുന്ന സദ്യകള്‍ക്കുള്ള കറികളില്‍ ക്ലാവുചുവ അസഹ്യമായിത്തീര്‍ന്നു. ആര്‍ക്കുംതന്നെ അതുപയോഗിക്കാന്‍ വയ്യാത്തവിധത്തില്‍ ചെമ്പുപാത്രങ്ങളില്‍ നിന്നുള്ള ക്ലാവ് കറികളിലും മറ്റും പിടിപ്പിച്ചത് അമ്പലപ്പുഴ സ്വാമിയുടെ കുസൃതികൊണ്ടായിരുന്നു. ഇതിനുപകരമായി ഗുരുവായൂരപ്പനും വെറുതേയിരുന്നില്ല. പ്ര‍സിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിലും മറ്റു നിവേദ്യങ്ങളിലുമെല്ലാം സ്ഥിരമായി അട്ടയും പല്ലിയുമൊക്കെ വീണ് അവ നേദ്യത്തിനുപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കിത്തീര്‍ത്തു ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്ണനും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചുതുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് മാവേലിക്കരക്കൊണ്ടുപോയി സ്ഥാപിക്കേണ്ടിവന്നു. വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മിലും പിണക്കമുണ്ടായിട്ടുണ്ട്. രാമവര്‍മ്മ മഹാരാജാവ് വൈക്കത്തപ്പനു വഴിപാടായി സമര്‍പ്പിക്കണമെന്നുദ്ദേശിച്ച് ഏഴുവലുതും ഒരു ചെറുതുമായ ആനകളെപ്പണിയിച്ച് അവയെ പൊന്നുകൊണ്ട് പൊതിഞ്ഞ് വൈക്കത്തേയ്ക്കയച്ചു.ഏഴരപ്പൊന്നാനകളുമായിപ്പുറപ്പെട്ട കൂട്ടര്‍ പകല്‍ അവസാനിക്കാറായപ്പോള്‍ ഏറ്റുമാനൂരെത്തിച്ചേരുകയും ആനകളെ പടിഞ്ഞാറേഗോപുരനടയ്ക്കരികില് ഇറക്കിവച്ച് കുളിയ്ക്കാനും ഭക്ഷണമൊക്കെ കഴിക്കുവാനുമായിപ്പോയി.‍അവര്‍ വിശ്രമമൊക്കെക്കഴിഞ്ഞ് ആനകളെ എടുത്തുകൊണ്ടുപോകാമെന്നുകരുതിയപ്പോള്‍ എല്ലാ ആനകളുടെ കഴുത്തിലും ഓരോ നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്നതുകാണുകയുണ്ടായി. പിന്നീട് പ്രശ്നമൊക്കെ വയ്പ്പിച്ചുനോക്കിയപ്പോള്‍ ആ ആനകളെ തനിക്കു വേണമെന്നുറപ്പിച്ചുകൊണ്ട് ഏറ്റുമാനൂരപ്പനാണ് നാഗങ്ങളെ അയച്ചതെന്നുമനസ്സിലായി. രാമവര്‍മ്മരാജാവിന് അന്നു ഒരു സ്വപ്നദര്‍ശനമുണ്ടാവുകയും അതിന്‍പടി ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പനു വഴിപാടായി നല്‍കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഏഴരപ്പൊന്നാനകളെയുണ്ടാക്കി വൈക്കത്തപ്പനു സമര്‍പ്പിക്കാന്‍ രാജാവ് ശ്രമിച്ചെങ്കിലും തനിക്കിനി പൊന്നാനകളെവേണ്ടാ മറിച്ചൊരു സഹസ്രകലശം നടത്തിയാല്‍ മതിയെന്നു വൈക്കത്തപ്പന്‍ രാജാവിനു സ്വപ്നദര്‍ശനം നല്‍കിയതുമൂലം രാജാവ് ഗംഭീരമായൊരു സഹസ്രകലശം നടത്തുകയുണ്ടായി. ഏഴരപ്പൊന്നാനകളുടെ പേരില്‍ ഇന്നും വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മില്‍പ്പിണക്കമാണെന്ന്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. പൊതുവേ വൈക്കത്തഷ്ടമികാണാന്‍ ഏറ്റുമാനൂര്‍ ദേശക്കാര്‍ പോകാറുമില്ല. ആറമ്മുളയപ്പനും ശബരിമല ശാസ്താവും തമ്മിലും ചില രസക്കേടുകളുണ്ട്. ഒരിക്കല്‍ ആറമ്മുളദേശക്കാരായ ചിലര്‍ മാലയിട്ടു ശബരിമലയിലേയ്ക്ക് പോയപ്പോള്‍ അവര്‍ ഉച്ചത്തില്‍ ശരണം വിളിച്ചത് ആറമ്മുളയപ്പനേ ശരണമെന്നായിരുന്നു. ശബരിമലയ്ക്കടുത്തെത്താറായപ്പോള്‍ വനത്തിനുള്ളില്‍നിന്നും കടുവകള്‍ വാപിളര്‍ത്തിക്കൊണ്ട് ആറമ്മുള ദേശക്കാരുടെ നേരേ പാഞ്ഞുവന്നു. ഭയചകിതരായ അവര്‍ ആറമ്മുള സ്വാമിയേ രക്ഷിക്കണേ എന്നുറക്കെ വിളിക്കുകയും ഈ സമയം എങ്ങുനിന്നോ ചില അമ്പുകള്‍വന്ന്‍ കടുവകളുടെ വായില്‍ത്തറയ്ക്കുകയും ഉടനേ കടുവകള്‍ വനത്തിനുള്ളിലേയ്ക്ക് ഓടിപ്പോകുകയും ചെയ്തു. ഈ സമയം ആറമ്മുളദേശക്കാര്‍ എന്റെ നടയില്‍ വരേണ്ടതില്ല എന്നൊരശരീരി ഉയര്‍ന്നു. അതോടെ ആറമ്മുളക്കാര്‍ മടങ്ങിപ്പോയി. ഇന്നും ആറമ്മുളയപ്പനും ശബരിമലശാസ്താവും പിണക്കത്തിലാണെന്നാണ് ആറമ്മുളക്കാരുടെ വിശ്വാസം. മനുഷ്യസങ്കല്‍പ്പങ്ങളാവാമീക്കഥകളെങ്കിലും ഇവ മുന്നോട്ടുവയ്ക്കുന്ന ഒരു സംഗതിയുണ്ട്. സകലചരാചരങ്ങളേയും ഏകസമഭാവേന കാണണമെന്നുദ്ഘോഷിക്കുന്ന, എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടികര്‍ത്താക്കാള്‍ കൂടിയായ ദൈവങ്ങള്‍ക്കു തമ്മില്‍പ്പോലും പിണക്കവും അസൂയയും കോപവുമൊക്കെയുണ്ടാകുമെങ്കില്‍ ആ ദൈവങ്ങളുടെ വെറുമൊരു സൃഷ്ടിയാ​‍യ മനുഷ്യര്‍ പരസ്പ്പരം പോരടിക്കുന്നതിലും പിണങ്ങുന്നതിലും വൈരാഗ്യം വച്ചുപുലര്‍ത്തുന്നതിലും അത്ഭുതമെന്തെങ്കിലുമുണ്ടോ? പരസ്പ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുതീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസ്സില്‍നിന്നുമാദ്യമൊഴിവാക്കേണ്ട ഭാവം കോപമെന്ന വികാരമാണ്. കോപമുള്ളിടത്ത് സ്നേഹം വിടരുകയില്ല. സമാധാനവുമുണ്ടാകുകയില്ല. ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍നിന്നു കടം കൊണ്ടതാണീക്കഥ.

Tuesday, January 21, 2020

സൂത്രക്കാരനായ പക്ഷി


ഒരിടത്തൊരു ഗ്രാമത്തില്‍ ഒരു വലിയ കുളമുണ്ടായിരുന്നു. നല്ല ശുദ്ധജലംനിറഞ്ഞ ഈ കുളത്തില്‍നിന്നാണ് ഗ്രാമവാസികളും മറ്റു ജന്തുജാലങ്ങളുമൊക്കെ വെള്ളം കുടിക്കുന്നത്. മാത്രമല്ല കുളത്തില്‍ ധാരാളം മീനുകളും മറ്റു ചെറുജലജീവികളും ഒക്കെയുണ്ടായിരുന്നു. കുളക്കരയിലുണ്ടായിരുന്ന വലിയമരത്തില്‍ ഒരു പക്ഷി താമസിച്ചിരുന്നു. വെള്ളത്തില്‍ ഊളിയിട്ട് മീന്‍പിടിക്കാന്‍ അതിസമര്‍ത്ഥയായ ആ പക്ഷി കുളത്തില്‍നിന്നു മീനുകളെയൊക്കെ ആഹാരമാക്കി സുഭിക്ഷമായി കഴിയുന്ന സമയത്തൊരിക്കല്‍ ഒരു വേട്ടക്കാരന്‍ വച്ചിരുന്ന കെണിയില്‍ അറിയാതെപെടുകയും അതില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ചിറകിനു പരിക്കുപറ്റി പഴയതുപോലെ ശരിയാംവണ്ണം പറക്കാനോ കുളത്തില്‍ മുങ്ങാംകുഴിയിട്ടുചെന്ന്‍ മീന്‍ കൊത്തിയെടുത്തുകൊണ്ടുവരാനോ കഴിയാതെയായി. അതോടെ പക്ഷിക്കു നേരാംവണ്ണം ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടുതുടങ്ങി. വല്ലപ്പോഴും കുളത്തില്‍ ചത്തുപൊങ്ങുന്ന മീനൊക്കെ മാത്രമായി അവന്റെ ആഹാരം. ഉച്ചസമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മീനുകളും മറ്റും നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ അവന്‍ കൊതിയോടെ നോക്കിയിരുന്നു. എങ്ങനെയെങ്കിലും കുളത്തിലെ വെള്ളം വറ്റിയിരുന്നെങ്കില്‍ ഈ മീനുകളെയൊക്കെ ശാപ്പിടാമായിരുന്നു എന്നവന്‍ സ്വപ്നം കണ്ടു.

കടുത്ത വേനല്‍ക്കാലമായിട്ടും കുളം വറ്റിയില്ല‍. അത്രയ്ക്ക് ഉറവയുള്ള കുളമായിരുന്നത്. അതോടെ ഹതാശനായ ആ പക്ഷി ഇനിയെന്തുചെയ്യുമെന്നാലോചിച്ചു തലപുകച്ചുചിന്തിച്ചപ്പോള്‍ അവന്റെ തലയിലൊരു സൂത്രമുദിച്ചു. കുളക്കരയില്‍ വന്നിരുന്നിട്ട് അവന്‍ വെള്ളത്തിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ കുളത്തില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്നൊരു വലിയമീന്‍ അവന്റെ കണ്ണില്‍പ്പെട്ടു.

"ഹേയ് വലിയമീനേ. നിന്റെയീ കുത്തിമറിച്ചിലൊക്കെ ഉടനേ തീരാന്‍പോകുവാ.താമസിയാതെ ഈ കുളം വറ്റിവരളും. കൊട്ടാരംജോത്സ്യന്‍ വലിയ വരള്‍ച്ചവരാന്‍ പോകുകയാണെന്നു പ്രവചിച്ചിട്ടുണ്ട്. താമസിയാതെ ഈ കുളം വരണ്ടുണങ്ങും"

പക്ഷിയുടെ പറച്ചില്‍കേട്ടുഭയന്ന മീന്‍ ഇനിയെന്തുചെയ്യുമെന്ന അര്‍ത്ഥത്തില്‍ പക്ഷിയെനോക്കി.

"നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ഗ്രാമത്തിലുള്ള ആളുകളെല്ലാം ഈ കുളത്തില്‍നിന്നു വെള്ളമെടുക്കുന്നതു നിറുത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെടും. അപ്പോള്‍ വരളച്ച വന്നാലും വെള്ളം മുഴുവന്‍ വറ്റില്ല. പിന്നെ മഴ വരുമ്പോള്‍ പ്രശ്നമില്ലാതാകുകയും ചെയ്യും. ഈ കുളത്തിന്റെ കുറച്ചപ്പുറത്തായി ഒരു അഴുക്കുചാലൊഴുകുന്നുണ്ട്. അതിലെ വെള്ളം കുറച്ച് ഈ കുളത്തിലെത്തിച്ചാല്‍ ഈ വെള്ളം കൊള്ളത്തില്ലായെന്നു കണ്ടു ആളുകള്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്കു പേടിക്കുകയും വേണ്ട"

പക്ഷി പറഞ്ഞുനിറുത്തിയിട്ട് മീനിനെത്തന്നെ നോക്കിയിരുന്നു. ആ മീനാകട്ടെ ആകെ ചിന്താകുലനായി വെള്ളത്തിനടിയിലേയ്ക്കുപോയി. പക്ഷി ഗൂഡമായൊരു ചിരിയോടെ മരക്കൊമ്പിലേയ്ക്കു തിരിച്ചുപറന്നു. വലിയ മീന്‍ തന്റെ കൂട്ടാളികളായ എല്ലാവരോടും കാര്യം പറയുകയും അവരാകെ ഭയപ്പെടുകയും ചെയ്തു. എല്ലാവരുംകൂടി ഒത്തുചേര്‍ത്ത് കുളക്കരയില്‍ മാളം വച്ചുതാമസിക്കുന്ന തുരപ്പനെലിയുടെ അടുത്തുചെല്ലുകയും ആ അഴുക്കുചാലില്‍നിന്നു ഒരു മാളമുണ്ടാക്കി ഈ കുളവുമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുരപ്പനെലി അവരുടെ അഭ്യര്‍ത്ഥനകേട്ട് തന്റെ കൂട്ടുകാരുമായിച്ചേര്‍ന്ന്‍ അന്നുരാത്രിതന്നെ കുളവും അഴുക്കുചാലുമായി ഒരു മാളം ഉണ്ടാക്കിനല്‍കി. അതോടെ അഴുക്കുചാലിലെ മലിനജലം കുളത്തിലെ വെള്ളവുമായികലരുകയും പിറ്റേന്നു ഗ്രാമീണര്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ജലം കറുത്ത നിറമായിരിക്കുന്നതുകണ്ട് അഴുക്കുചാല്‍വെള്ളം ഇതില്‍കലര്‍ന്നു ഇനിയിതു ഉപയോഗിക്കാന്‍ കൊള്ളില്ല എന്നുപറഞ്ഞു മടങ്ങുകയും ചെയ്തു.‍ അതുകണ്ട് മീനുകള്‍ എല്ലാം സന്തോഷിച്ചു. എന്നാല്‍ അഴുക്കുചാലില്‍നിന്നുവന്ന കൃമികീടങ്ങളും മലിനജനലത്തിലെ വിഷാംശവുമെല്ലാംകൊണ്ട് താമസിയാതെ കുളത്തിലെ ചെറുജീവികള്‍ ഒന്നൊന്നായി ചത്തുപൊങ്ങാന് തുടങ്ങി. ചെറിയ മീനുകളും ചത്തുതുടങ്ങി. അവയെ ഒക്കെ പക്ഷി വന്നു ശാപ്പിടാനും തുടങ്ങി.

മലിനജലം കലര്‍ന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ഗതിവന്നതെന്നും പക്ഷി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മനസ്സിലായ മീനുകള്‍ തുരപ്പനെലിയോട് എങ്ങനെയെങ്കിലും ആ മാളം അടച്ചു തങ്ങളെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ എലി നിസ്സഹായനായിരുന്നു. താമസിയാതെ കുളത്തിലെ എല്ലാമീനുകളും രോഗബാധിതരായി ചത്തുപൊങ്ങി. ആര്‍ത്തിയോടെ അവയെ ഒക്കെ പക്ഷി ഭക്ഷണമാക്കുകയും ചെയ്തു. എന്നാല്‍ ചത്തുപൊങ്ങിയ മീനുകളിലെ രോഗാണുക്കള്‍ പക്ഷിയേയും ബാധിക്കുകയും അടുത്തദിവസം അതും ചത്തുവീഴുകയും ചെയ്തു.

സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കുമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെ കെണിയിലാക്കുന്നവര്‍ പലരുമുണ്ട്. നല്ല മനസ്സുകളില്‍ അവര്‍ കുബുദ്ധിയുടെ ചാലുകള്‍വെട്ടി അതിലൂടെ വിഷം കടത്തിവിടുന്നു. ആ നല്ലമനസ്സുകള്‍ മലിനമാകുകയും പിന്നീട് ചിലപ്പോളൊരിക്കലും ശുദ്ധമാക്കാനാകാത്തവിധം കെട്ടുപോകുകയും ചെയ്യും. അതിനെ മുതലെടുത്ത് കുബുദ്ധികള്‍ വളരുന്നു. എന്നാല്‍ വിഷം ചിലപ്പോള്‍ പ്രയോഗിക്കുന്നവരേയും ബാധിക്കാറുണ്ട്. ഈ കഥയിലെ പക്ഷിയെപ്പോലെ അവരും ചിലപ്പോള്‍ ആ വിഷബാധയേറ്റു കരിഞ്ഞുവീണേക്കാം.കഴിയുന്നതും നല്ലതുമാത്രം വിതയ്ക്കുക. കൊയ്തെടുക്കുന്നത് ഇരട്ടിവിളവായിരിക്കും. ഉറപ്പ്

ബിനോയ് തോമസ് തയ്യാറാക്കിയ മുത്തശ്ശിക്കഥകളില്‍നിന്നു കടംകൊണ്ടത്.

ശ്രീ



 ‍ 

Tuesday, January 14, 2020

കൃഷ്ണനും അർജുനനും


ഒരുദിവസം കൃഷ്ണനും അർജുനനും കൊട്ടരത്തില്‍നിന്നു പുറത്തേക്കിറങ്ങി സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ വഴിയിലൊരിടത്തുനിന്ന് ദരിദ്രനായൊരു ബ്രാഹ്മണൻ ‍ ഭിക്ഷയെടുത്തുകൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. ആ ബ്രാഹ്മണന്റെ അവസ്ഥകണ്ട് സങ്കടവും ദയയും തോന്നിയ അര്‍ജ്ജുനന്‍ വിലപിടിച്ചൊരു സുവര്‍ണ്ണമോതിരം ഒരു ചെപ്പിനുള്ളിലാക്കി  ആ ബ്രാഹ്മണനു നല്‍കുകയും ബ്രാഹ്മണന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചുകൊണ്ട് ഭിക്ഷ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ആ വിലപിടിച്ച സ്വര്‍ണ്ണമോതിരം വിറ്റ് ആ തുകകൊണ്ട് സുഖകരമായി ഇനിയുള്ളകാലം കഴിയാമെന്നു ബ്രാഹ്മണന്‍ ധരിച്ചു. എന്നാൽ അയാളുടെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ബ്രാഹ്മണനെ തടഞ്ഞുനിറുത്തുകയും ആ ചെപ്പ് കൊള്ളയടിച്ചുകൊണ്ടു ഓടിമറയുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തില്‍ വിലപിച്ചുകൊണ്ട് ബ്രാഹ്മണൻ വീണ്ടും ഭിക്ഷയാചിക്കാനായാരംഭിച്ചു.

പിറ്റേദിവസം കൃഷ്ണനും അര്‍ജ്ജുനനും നടക്കുന്നതിനിടയില് ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചുകൊണ്ടുനില്‍ക്കുന്നതുകണ്ടപ്പോള്‍ അര്‍ജ്ജുനന്‍ അമ്പരക്കുകയും അയാളെ സമീപിച്ചു കാര്യം തിരക്കുകയും ചെയ്തു. തന്നെ ഒരാള്‍ കൊള്ളയടിച്ച കാര്യം ബ്രാഹ്മണന്‍ അര്‍ജ്ജുനനോടുപറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ വിഷമിക്കുകയും ആ ബ്രാഹ്മണനു ഇക്കുറി വിലയേറിയൊരു രത്നം സമ്മാനിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ ഉടനെതന്നെ വീട്ടിലേക്കുമടങ്ങുകയും ആ വിലയേറിയ രത്നം കള്ളന്മാരാരും കവര്‍ന്നുകൊണ്ടുപോകാതിരിക്കാനായി വീട്ടിനകത്തുവച്ചിരുന്ന ഒരു മണ്‍കുടത്തിനകത്തു ഭദ്രമായി വച്ചിട്ട് അല്‍പ്പം വിശ്രമിക്കാമെന്നുകരുതി പൂമുഖത്തുവന്നുകിടന്നു. സുന്ദരമായ ഭാവിജീവിതം ആലോചിച്ചുകൊണ്ടുകിടന്ന ബ്രാഹ്മണന്‍ ക്ഷീണംകാരണം പെട്ടന്നുറങ്ങിപ്പോയി. ഈസമയത്തു ബ്രാഹ്മണന്റെ ഭാര്യ നദിയില്‍നിന്നു വെള്ളമെടുത്തുകൊണ്ടുവരാനായി ഒരു കുടമെടുത്ത് പുറത്തേയ്ക്കുപോയപ്പോള്‍ കല്ലില്‍ത്തട്ടിവീണ് കൈയിലുണ്ടായിരുന്ന കുടം പൊട്ടിപ്പോകുകയും അവർ ഉടനെ തിരിച്ചു വീട്ടില്‍വന്നിട്ട് വീട്ടിനകത്തിരുന്ന കുടവുമൊണ്ട് വെള്ളമെടുക്കാനായിപ്പോകുകയും ചെയ്തു. ബ്രാഹ്മണന്‍ രത്നം ഒളിപ്പിച്ചുവച്ചിരുന്ന കുടമായിരുന്നവര്‍ എടുത്തുകൊണ്ടുപോയത്. ബ്രാഹ്മണപത്നി വെള്ളത്തിൽ കുടം മുക്കിയപ്പോൾ രത്നം നദിയിലേക്കു വീഴുകയും അത് വെള്ളത്തിലേക്കാഴ്ന്നുപോകുകയും ചെയ്തു. ഈസമയം ഉറക്കമുണര്‍ന്ന ബ്രാഹ്മണന്‍ അകത്തുകയറി കുടം നോക്കിയപ്പോള്‍ അതവിടെ കാണാനില്ലാത്തതു മനസ്സിലാക്കി വെപ്രാളത്തോടെ എല്ലായിടവും തിരയവേ തന്റെ പത്നി ആ കുടത്തില്‍ വെള്ളവുമായി വരുന്നതുകണ്ട് ഓടി അവരുടെ അടുത്തുചെന്ന്‍ അതിനകത്തുണ്ടായിരുന്ന രത്നമെവിടെ എന്നുചോദിച്ചു. എന്നാല്‍ ബ്രാഹ്മണപത്നിക്ക് രത്നത്തെപ്പറ്റി ഒരു വിവരവുമറിയാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. തന്റെ ഭാര്യയുടെ കൈയില്‍നിന്നു രത്നം നദിയില്‍പ്പോയിരിക്കാം എന്നുവിചാരിച്ചു തലയില്‍കൈവച്ചു വിലപിച്ച ബ്രാഹ്മണൻ വീണ്ടും ഭിക്ഷയ്ക്കായിറങ്ങി.

അടുത്ത ദിവസവും ബ്രാഹ്മണന്‍ ഭിക്ഷയാചിക്കുന്നതുകണ്ട അർജുനന്‍ ബ്രാഹ്മണനോട് കാര്യം തിരക്കുകയും അയാളുടെ ദൌര്‍ഭാഗ്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആകെ വിഷമിതനായി കൃഷ്ണനോട് ഇനിയെങ്ങനെയാണ് ഈ ബ്രാഹ്മണനെ സഹായിക്കുക എന്നാരാഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടു നാണയത്തുട്ടുകള്‍ ആ ബ്രാഹ്മണനു ദാനമായി നല്‍കി. ഇതുകണ്ട അര്‍ജ്ജുനന്‍ അതിശയത്തോടെ താന്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ ബ്രാഹ്മണനു നല്‍കിയിട്ടും ഗതിപിടിയ്ക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടുനാണയങ്ങള്‍കൊണ്ട് രക്ഷപ്പെടുക എന്നു കൃഷ്ണനോട് ആരാഞ്ഞു. അര്‍ജ്ജുനന്റെ ചോദ്യംകേട്ട കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചിട്ട് നമുക്കു നോക്കാമെന്നുമാത്രം പറഞ്ഞു. തനിക്കു കിട്ടിയ രണ്ടുനാണയത്തുട്ടുകൊണ്ട് എന്തുചെയ്യാനാണ് എന്നാലോചിച്ച് ബ്രാഹ്മണന്‍ ചിന്താകുലനായി നിന്നു. ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍പോലുമിതുതികയില്ലല്ലോ എന്നാലോചിച്ചുനിന്ന ആ ബ്രാഹ്മണന്‍ അവിചാരിതമായാണ് മീന്‍ പിടിച്ചുകൊണ്ടുവന്ന ഒരാള്‍ തന്റെ പാളയിലുണ്ടായിരുന്ന മീനുകളെ തറയിലിട്ടിട്ട് ഇനം തിരിച്ചു മാറ്റുന്നതുകാണാനിടയായത്. തറയില്‍ക്കിടന്ന്‍ ഒരു സുവര്‍ണമത്സ്യം ജീവനുവേണ്ടിപ്പിടയുന്നതുകണ്ടപ്പോള്‍ ആ മീനിനോട് ദയതോന്നിയ ബ്രാഹ്മണൻ അതിനെ രക്ഷിക്കണമെന്നുറപ്പിച്ച് തന്റെ കൈയിലുണ്ടായിരുന്ന രണ്ടുനാണയത്തുട്ട് മീന്‍പിടുത്തക്കാരനു നല്‍കിയിട്ട് ആ മീന്‍ വാങ്ങി തന്റെ കമണ്ഡലുവിലിട്ടു നദിക്കരയിലെത്തുമ്പോള്‍ മീനിനെ നദിയില്‍ ഒഴുക്കിവിടാമെന്നു കരുതി അയാള്‍ നടന്നു. കൃഷ്ണനും അര്‍ജ്ജുനനും അല്‍പ്പംമാറി ആ ബ്രാഹ്മണനെ പിന്തുടര്‍ന്നു.

നദിക്കരയിലെത്തിയ ബ്രാഹ്മണന്‍ തന്റെ കമണ്ഡലുവില്‍നിന്നു സ്വര്‍ണമത്സ്യത്തെയെടുത്ത് നദിയിലേയ്ക്കൊഴുക്കിവിട്ടിട്ട് കമണ്ഡലുവിലെ ജലം മാറ്റാമെന്നുകരുതി നോക്കിയപ്പോള്‍ അതിനകത്തൊരു രത്നം കിടക്കുന്നതുകണ്ടു. ബ്രാഹ്മണന്റെ നഷ്ടപ്പെട്ടുപോയ അതേ രത്നമായിരുന്നത്. തന്റെ ഭാര്യയുടെ കൈയില്‍നിന്നു നദിയില്‍പ്പോയ അതേ രത്നം അവിചാരിതമായി തന്റെ കൈയിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തില്‍ ബ്രാഹ്മണന്‍ കിട്ടിപ്പോയി കിട്ടിപ്പോയി എന്നാര്‍ത്തുവിളിച്ചു. ബ്രാഹ്മണന്റെ സ്വര്‍ണമോതിരം കൊള്ളയടിച്ചുകൊണ്ടുപോയ കള്ളന്‍ ആ നദിക്കരയിലൊരിടത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ബ്രാഹ്മണന്‍ കിട്ടിപ്പോയേ എന്നാര്‍ത്തുവിളിക്കുന്നതുകേട്ട കള്ളന് തന്നെ ബ്രാഹ്മണന്‍ കണ്ടുകഴിഞ്ഞതുകൊണ്ടാണ് ആര്‍ത്തുവിളിക്കുന്നതെന്നും ആളുകള്‍കൂടി പിടികൂടിയാല്‍ രാജാവുതന്റെ‍ തലവെട്ടുമെന്നും വിചാരിച്ചുഭയന്ന കള്ളന്‍ ഒളിച്ചിരുന്നിടത്തുനിന്നുമെഴുന്നേറ്റുചെന്ന്‍ ബ്രാഹ്മണനോട് മാപ്പിരക്കുകയും താന്‍ കൊള്ളയടിച്ച സ്വര്‍ണ്ണമോതിരവും ഒപ്പം മറ്റുചില വിലപിടിപ്പുള്ള സാധനങ്ങളുംകൂടി നല്‍കിയശേഷം അവിടെനിന്നു ഓടിപ്പോയി. അവിചാരിതമായി തന്നെ ഭാഗ്യം അനുഗ്രഹിക്കുന്നതുകണ്ട ബ്രാഹ്മണന്‍ സന്തോഷവാനായി വീട്ടിലേയ്ക്കുമടങ്ങി.

കൊട്ടാരത്തിലേയ്ക്കു തിരിച്ചുനടക്കവേ അര്‍ജ്ജുനന്‍ ഈ സംഭവങ്ങള്‍ ആലോചിച്ചു അത്ഭുതപ്പെടുകയും എന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്ന്‍ കൃഷ്ണനോട് ചോദിക്കുകയും ചെയ്തു.

"അല്ലയോ അര്‍ജ്ജുനാ താങ്കള്‍ ആ ബ്രാഹ്മണന്‍ ആദ്യം വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ സമ്മാനിച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ആകെയുണ്ടായ ചിന്ത ഭാവിജീവിതത്തിലെ സുഖലോലുപത മാത്രമായിരുന്നു. അത്തരക്കാരെ നിര്‍ഭാഗ്യം വേട്ടയാടുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ തന്റെ കൈയില്‍ക്കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍കൊണ്ട് ഒരു ചെറുജീവിയുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്തയും ദയയും അയാളിലുണ്ടാവുകയും അയാള്‍ ഒരു ഉത്തമമനുഷ്യനാവുകയും ചെയ്യുകയായിരുന്നു. മനസ്സില്‍ നന്മയും ദയയുമുള്ളവര്‍ക്കുമുന്നില്‍ ഭാഗ്യദേവത വരാന്‍ മടികാണിയ്ക്കുകയില്ല. എപ്പോഴാണോ ഒരാള്‍ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ചുവിഷമിക്കുകയും അവര്‍ക്ക് തന്നാല്‍ക്കഴിയുന്ന നന്മ ചെയ്യാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ തുറക്കപ്പെടും. അന്യരുടെ ദു:ഖത്തിൽ പങ്കുചേര്‍ന്ന്‍ അവര്‍ക്ക് നന്മയുണ്ടാകണമെന്നാഗ്രഹിക്കുന്ന ജീവന്റെകൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും"

കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി നടത്തം തുടര്‍ന്നു.

ഈ കഥ കടം കൊണ്ടിരിക്കുന്നത് വായിച്ചിട്ടുള്ള പുരാണകഥകളില്‍നിന്നാണ്

ശ്രീ

Saturday, January 4, 2020

ഞാന്‍ സുയോധനന്‍

ഞാന്‍ സുയോധനന്‍ മഹാഭാരതം ഒരു സമുദ്രമാണ്. അതില്‍നിന്നു മുത്തും പവിഴങ്ങളും മുങ്ങിയെടുക്കുക അത്ര എളുപ്പമല്ല. എത്രയെത്ര മഹാരഥന്മാരായ കഥാപാത്രങ്ങള്‍. നായകന്മാര്‍, വില്ലന്മാര്‍. അവരില്‍ നിന്നു ഏറ്റവും പ്രീയപ്പെട്ട, ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെത്തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ശരിക്കും ബുദ്ധിമുട്ടിപ്പോകും. അത്രമാത്രം കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് മഹാഭാരതം. സൂക്ഷ്മമായ പഠനം നടത്തിയാല്‍ മാഹാഭാരതത്തിലെ പല തിളക്കമാര്‍ന്ന നായകകഥാപാത്രങ്ങളും ഒന്നാന്തരം വില്ലന്മാരായിത്തീരുന്നതു മനസ്സിലാക്കാനാവും. വില്ലന്‍ വേഷം ചാര്‍ത്തപ്പെട്ട പലരും നായകരുമാകും. പുരാണങ്ങളായാലും ഇതിഹാസങ്ങളായാലും മിത്തുകളായാലും എന്തിനു ചരിത്രമായാലും ശരി വിജയിയായവന്റെ മാത്രം അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നൊരു കള്ളത്തരമാണത്. എനിക്ക് മഹാഭാരതത്തില്‍ ഇഷ്ടമായ കഥാപാത്രങ്ങളിലൊന്നാണ് ദുര്യോധനന്‍ എന്നറിയപ്പെടാനിടയായിപ്പോയ സുയോധനന്‍. മഹാഭാരതത്തില്‍ എല്ലാവരും ഏറ്റവും വെറുപ്പോടുകൂടി നോക്കിക്കാണുന്ന ഒരു കഥാപാത്രമാണ് ദുര്യോധനന്‍. താനും തന്റെ സര്‍വ്വ സഹോദരങ്ങളും ബന്ധുമിത്രാദികളും ഒപ്പം അഞ്ചോളം തലമുറയിലെ സര്‍വ്വരും കൊല്ലപ്പെടാനിടയാക്കിയ കുരുക്ഷേത്രയുദ്ധം ദുര്യോധനന്റെ കൊള്ളരുതായ്മകള്‍ കൊണ്ടുണ്ടായതാണെന്നാണ് പറച്ചില്‍. സത്യത്തില്‍ അതില്‍ എത്രത്തോളം സത്യമുണ്ട്? മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ? എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം? കുരുക്ഷേത്രയുദ്ധവും അതിനിടയാക്കിയ കാരണങ്ങളും അല്‍പ്പം മാറിനിന്നു നോക്കിക്കണ്ടാല്‍ ന്യായം ആരുടെ പക്ഷത്താകുമെന്ന്‍ മനസ്സിലാക്കാം. 21 തലമുറകള്‍ക്കുമുന്നേ കൈമോശം വന്നുപോയ രാജ്യാവകാശം സ്വന്തം കുലത്തിന്റെ കൈകളിലേയ്ക്കെത്തുവാന്‍ അണിയറയില്‍ ഒരുങ്ങിയ ഒന്നാന്തരമൊരു ആസൂത്രണത്തിന്റെ ബാക്കിപത്രമായിരുന്നു കുരുക്ഷേത്രയുദ്ധം. കൌര‍വരും പാണ്ഡവരും മാത്രം രംഗത്തുള്ളപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഭാരതവംശത്തിന്റെ അവകാശി ന്യായപ്രകാരം ദുര്യോധനനു മാത്രമവകാശപ്പെട്ടതായിരുന്നു. കുരുവംശപിന്തുടര്‍ച്ചയില്‍ മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലമാണു അനുജനായ പാണ്ഡു ഭരണാധികാരം കൈയാളിയത്. പാണ്ഡവകുലത്തിലെ അഞ്ചുപേരും പാണ്ഡുവിനു ജനിച്ച പുത്രരുമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്കെങ്ങനെയാണ് രാജ്യഭരണത്തില്‍ അവകാശമുന്നയിക്കുവാന്‍ കഴിയുക. കുട്ടിക്കാലത്തേ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും മറ്റുമൊക്കെയുള്ള അമിത പാണ്ഡവപക്ഷപാദിത്വം ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം. മാത്രമല്ല കുട്ടിക്കാലത്തേ ഭീമസേനനോട് മത്സരബുദ്ധിയോടെ എതിരിടുമ്പോള്‍ നേരിട്ട പരാജയങ്ങളും കൊടിയ മര്‍ദ്ധനങ്ങളും ദുര്യോധനനെ പകയുള്ളവനാക്കിത്തീര്‍ത്തിരിക്കാം. അതുകൊണ്ടു ദുര്യോധനന്‍ അവരെ ദ്രോഹിക്കാനും ശ്രമിച്ചിരിക്കാം.സത്യത്തില്‍ രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന്‍ കാട്ടിയത് ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തുസൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന്‍ കാട്ടിയത്. സകലയിടത്തുനിന്നും അപമാനവും തോല്‍വിയുമായിരുന്നു ദുര്യോധനനു വിധിക്കപ്പെട്ടിരുന്നത്. ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത കാർത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയം പാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കിക്കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിലും ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് വൈചിത്ര്യമായൊരു സംഗതിയായിരുന്നു.പതിനൊന്ന്‍ അക്ഷൌഹിണിപ്പടകളും ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുമുണ്ടായിരുന്നിട്ടും ദുര്യോധനനു തോല്‍ക്കാനായിരുന്നു വിധി. പാണ്ഡവപക്ഷപാതിത്വംമൂലം ഭീക്ഷ്മരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്‍ക്കുമെന്ന്‍ പറഞ്ഞ കൃഷ്ണന്‍ തന്നെ മറ്റുരീതിയില്‍ പലയാവര്‍ത്തി കൌരവപക്ഷത്തെ ചതിച്ചു. ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. എന്തിനേറേപ്പറയുന്നു ഗദായുദ്ധത്തില്‍ അരയ്ക്കുതാഴെ പ്രഹരിക്കുവാന്‍ പാടില്ലയെന്ന യുദ്ധതന്ത്രം മറന്ന്‍ ഭീമസേനന്‍ കൃഷ്ണന്റെ സൂചന കിട്ടിയതനുസരിച്ച് ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. സകലരും അയാളെ തോല്‍പ്പിക്കുവാന്‍ മത്സരിക്കുകയായിരുന്നു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്‍കുവാന്‍ ആ അമ്മയും തുനിഞ്ഞിരുന്നില്ല.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്‍. അതുകൊണ്ടുതന്നെ ഞാന്‍ ദുര്യോധനനെ ഇഷ്ടപ്പെടുന്നു ഞാന്‍ സുയോധനന്‍ സുയോധനന്‍ എന്ന പേരുണ്ടായിരുന്നിട്ടും ദുര്യോധനനെന്നറിയപ്പെടാന്‍ വിധിക്കപ്പെട്ടുപോയവന്‍. കുരുവംശത്തിന്റെ നിലവിലെ യഥാര്‍ത്ഥ രാജ്യാവകാശി. എനിക്ക് മാത്രമവകാശപ്പെട്ട രാജ്യം മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ സര്‍വ്വരാലും വെറുക്കപ്പെട്ടുപോയവന്‍. ഭീക്ഷ്മപിതാമഹനും കര്‍ണ്ണനും ദ്രോണരും കൃപരും ശല്യരും പിന്നെ പതിനൊന്ന്‍ അക്ഷൌഹിണിപ്പടയുമുണ്ടായിട്ടും അടര്‍ക്കളത്തില്‍ തോറ്റുപോയവന്‍. യുദ്ധമര്യാദ അല്‍പ്പവും പാലിക്കാതെ ചതിയനായ ഭീമന്റെ ഗദാതാഡനത്താല്‍‍ തുടയെല്ല് തകര്‍ന്ന് വീഴ്ത്തപ്പെട്ടവന്‍. സ്വന്തം മാതാപിതാക്കള്‍പോലും സനേഹത്തോടെയും ഇഷ്ടത്തോടെയും നോ‍ക്കിക്കാണാത്തതില്‍ എപ്പോഴും ഖിന്നനായിരുന്നവന്‍. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന സ്വന്തം മകന് വിജയമാശംസിക്കുവാന്‍പോലും തയ്യാറാവാത്ത അമ്മ മനസ്സിന്റെ കാഠിന്യം കണ്ട് മനസ്സുതകര്‍ന്നുപോയവന്‍. ഞാന്‍ തോറ്റുപോയില്ലെങ്കിലേയുള്ളൂ അത്ഭുതം. നിരവധി തലമുറകള്‍ക്കുമുന്നേ നഷ്ടമായിപ്പോയ ഭാരതരാജ്യാവകാശം സ്വന്തംകുലത്തിന്റെ കൈകളിലെത്തിക്കുവാന്‍ അവതാരപുരുഷന്‍ അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കിയപ്പോള്‍ വെറും നിസ്സാരനായ ഞാന്‍ തോല്‍ക്കാതിരിക്കുന്നതെങ്ങിനെ? ധര്‍മ്മയുദ്ധമെന്ന്‍ സര്‍വ്വരും പുകഴ്ത്തിയ ഭാരതയുദ്ധത്തില്‍ ചതിയില്‍ വീഴത്തപ്പെട്ട് ഈ സ്യമന്തപഞ്ചകതീരത്ത് ഞാന്‍ മരണം കാത്തുകിടക്കവേ ഇപ്പോഴുമെനിക്കറിയില്ല ഞാന്‍ ചെയ്ത തെറ്റെന്തായിരുന്നുവെന്ന്‍? എന്റെ രാജ്യം ചിതറിത്തെറിച്ചു പലര്‍ക്കായി പകുത്തുപോകാതെ സംരക്ഷിക്കുവാന്‍ വെമ്പല്‍ കൊണ്ടതായിരുന്നോ ഞാന്‍ ചെയ്ത തെറ്റ്? എനിക്കറിയില്ല. ഞാന്‍ വെറുക്കപ്പെട്ടവനായിരുന്നല്ലോ എല്ലാവര്‍ക്കും അതങ്ങിനെ തന്നെയിരിക്കട്ടേ ധര്‍മ്മം അധര്‍മ്മം എന്നൊക്കെ പറഞ്ഞ് വാഴ്ത്തിപ്പാടുന്നവര്‍ പരിഹാസ്യകഥാപാത്രങ്ങളാകുമെന്നെങ്കിലും. ഞാന്‍ ക്ഷീണിതനായിരിക്കുന്നു. ശാശ്വതമയക്കത്തിലേയ്ക്ക് വീഴുവാന്‍ പോകുന്നു ഇനി ഞാനുറങ്ങട്ടെ.... ശ്രീ

Tuesday, December 31, 2019

മാനിക്കേണ്ട ശിരസ്സ്


പണ്ടൊരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു. സദ്ഗുണസമ്പന്നനും പ്രജാക്ഷേമതല്‍പ്പരനുമായ ആ രാജാവിന്‍കീഴില്‍ ആളുകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം രാജസദസ്സുകൂടിക്കൊണ്ടിരിക്കവേ മറ്റൊരു സ്ഥലത്തുനിന്നും വന്ന പണ്ഡിതനായ ഒരു മനുഷ്യന്‍ രാജസദസ്സിലേയ്ക്കു കടന്നുവന്നു. ആ പണ്ഡിതനെക്കണ്ട രജാവ് തന്റെ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെല്ലുകയും തലവണങ്ങി സ്വീകരിച്ച് ആനയിച്ചടുത്തിരുത്തുകയും വിശദമായി വിശേഷങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു. അയല്‍നാട്ടില്‍നിന്നു ക്ഷേത്ര ദര്‍ശനത്തിനായി വന്നതാണെന്നു ആ പണ്ഡിതന്‍ പറഞ്ഞതുകേട്ട രാജാവ് അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കാന്‍ ഭടന്മാരെ ഏര്‍പ്പാടാക്കുകയും താമസസൌകര്യമൊരുക്കുവാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. പണ്ഡിതനെ യാത്രയാക്കിയശേഷം മറ്റു ഭരണകാര്യങ്ങളുടെ നടത്തിപ്പിലേക്ക് തിരിയുകയും ചെയ്തു. അന്നത്തെ സഭ പിരിയാന്‍ നേരം മന്ത്രി രാജാവിനോട് ഇപ്രകാരം ചോദിച്ചു.

"അല്ലയോ രാജന്‍. അങ്ങ് തികച്ചും അപരിചിതനായ ഒരാള്‍ വന്നപ്പോള്‍ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്ന്‍ ശിരസ്സുവണങ്ങി അയാളെ സ്വീകരിച്ചത് ശരിയായില്ല. ഒന്നുമില്ലെങ്കിലും അയാള്‍ വെറുമൊരു പ്രജ മാത്രമല്ലേ?"

മന്ത്രിയുടെ ചോദ്യം കേട്ട രാജാവ് ഒരു പുഞ്ചിരിയോടേ നാളെ നമുക്കൊരു സ്ഥലം വരെയൊന്നുപോകണമെന്നും അപ്പോള്‍ ഇതിനു ഒരു ഉചിതമായ വിശദീകരണം താന്‍ നല്‍കാമെന്നും പറഞ്ഞ് മന്ത്രിയെ യാത്രയാക്കിയിട്ട് കൊട്ടാരത്തിലെ ശില്‍പ്പിയെ വിളിച്ചുവരുത്തി തനിക്ക് നാളെ രാവിലെ ഒരു ശില്‍പ്പം ഉണ്ടാക്കി നല്‍കണമെന്നുത്തരവിട്ടു.

പിറ്റേന്ന്‍ രാജാവും മന്ത്രിയും വ്യാപാരികളുടെ വേഷം ധരിച്ചുകൊണ്ട് യാത്രയായി. കൊട്ടാരം ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പം സഞ്ചിയിലാക്കിക്കൊണ്ട് ഒരു ഭടന്‍ അവരെ അനുഗമിച്ചു. കുരേനേരം യാത്രചെയ്ത് അവര്‍ ഏറ്റവും വലിയൊരു വ്യാപാരകേന്ദ്രത്തിലെത്തിച്ചേര്‍ന്നു. അടിമവ്യാപാരമൊക്കെ മുറയ്ക്കുനടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ചന്തയില്‍ വില്‍പ്പനയ്ക്കായിക്കൊണ്ടുനിറത്തിനിറുത്തിയിരുന്ന അടിമകളെ പലരും തൊട്ടുനോക്കിയും വിലപേശി വാങ്ങാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അടിമയുടെ തലയ്ക്കൊന്നിന്‍ വെറും 10 സ്വര്‍ണ്ണനാണയം മാത്രമെന്ന്‍ ഒരാള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു. മറ്റൊരിടത്ത് ആട്ടിന്‍ തലകള്‍ വില്‍ക്കുന്നതു കണ്ടു. ഒരു ആട്ടിന്‍തലയ്ക്ക് വെറും പത്തുവെള്ളിക്കാശുമാത്രം എന്ന വിളിച്ചുപറച്ചില്‍ ശ്രദ്ധിച്ച രാജാവ് ഭൃത്യനെക്കൊണ്ട് ഒരു ആട്ടിന്‍തല വാങ്ങിച്ചു സഞ്ചിയിലാക്കി. മറ്റൊരിടത്ത് കാട്ടുപോത്തിന്റെ തലകള്‍ വില്‍പ്പനയ്ക്കുവച്ചിരുന്നു. രാജാവ് അതില്‍നിന്നും ഒരെണ്ണം വാങ്ങിച്ചു. കുറേനേരം അവര്‍ ആ ചന്തയില്‍ കറങ്ങിച്ചുറ്റിനടന്നു. പിന്നീട് തിരക്കൊക്കെ അല്‍പ്പം കഴിയാറായപ്പോള്‍ രാജാവ് പറഞ്ഞതിന്‍ പ്രകാരം ഭൃത്യന്‍ സഞ്ചിയില്‍നിന്നു ആട്ടിന്‍തലയും പോത്തിന്‍തലയും പുറത്തെടുത്ത് വില്‍പ്പനയ്ക്ക് എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ അവ രണ്ടും‍ വിറ്റുപോയി. പിന്നീട് സഞ്ചിയില്‍ ഉണ്ടായിരുന്നത് ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പമായിരുന്നു. സമര്‍ത്ഥനായ ശില്‍പ്പി ഒറിജിനല്‍പോലെ തോന്നിപ്പിക്കുനന്‍ ഒരു മനുഷ്യന്റെ ശിരസ്സാണ് ഉണ്ടാക്കിവച്ചിരുന്നത്. അതെടുത്ത് വില്‍പ്പനയ്ക്കായി ഭൃത്യന്‍ വച്ചപ്പൊള്‍ മന്ത്രി ഞെട്ടിത്തരിച്ചു. മനുഷ്യന്റെ തലകണ്ട ആളുകള്‍ അന്തം വിടുകയും ഭയപ്പാടോടെ അവരെ നോക്കുകയും ചിലരൊക്കെ അവരെ ഭര്‍ത്സിക്കുകയും ചെയ്യാനാരംഭിച്ചു. രാജാവ് പെട്ടന്നുതന്നെ ഭൃത്യനെക്കൊണ്ട് ആ ശില്‍പ്പമെടുത്ത് സഞ്ചിയിലാക്കിയിട്ട് മന്ത്രിയുമായി നടന്നുതുടങ്ങി.

" അല്ലയോ മന്ത്രീ. താങ്കള്‍ ശ്രദ്ധിച്ചോ ജീവനുള്ള ഒരു അടിമയുടെ തലയ്ക്ക് പത്ത് സ്വര്‍ണ്ണനാണയങ്ങള്‍, ഒരു ആടിന്റെ തലയ്ക്കും പോത്തിന്റെ തലയ്ക്കും വിലയുണ്ട്.എന്നാല്‍ മരിച്ച ഒരു മനുഷ്യന്റെ തലയ്ക്കോ. ഒരു വിലയുമില്ല എന്നുമാത്രമല്ല ആളുകള്‍ അതിനെ അറപ്പോടും ഭയത്തോടെയും നോക്കിക്കാണുന്നു. രാജാവായ ഞാന്‍ മരിച്ച് എന്റെ ശിരസ്സിനും ഇതേ അവസ്ഥതന്നെയാണ്. ശിരസ്സുകള്‍ക്ക് വിലയുണ്ടാകുന്നത് അത് ജീവനുള്ള ഒരു ദേഹത്തിരിന്നുകൊണ്ട് മറ്റൊരാളോട് വിനയത്തോടെ ഇടപെടുമ്പോഴാണ്. വിനയമില്ലാത്ത ശിരസ്സുകള്‍ ശവരീരത്തിനുതുല്യമാണ്. നാം എത്ര ഉയര്‍ന്ന ഇടത്തിലിരുന്നാലും മറ്റുള്ളവരോട് വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോള്‍ നമ്മുടെ മൂല്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.വിനയപൂര്‍വ്വം ആരോടും പെരുമാറുവാന്‍ മടിയരുത്. "

രാജാവിന്റെ വാക്കുകള്‍ കേട്ട മന്ത്രിയ്ക്ക് കാര്യം മനസ്സിലായി.

ഇന്നത്തെ ഈ കഥ നാടോടിക്കഥകളില്‍നിന്നുമെടുത്തിട്ടുള്ളതാണ്. ശ്രീ ബിനോയ് തോമസ് തയ്യാറാക്കിയ ഈ ബുക്കില്‍നിന്നു കടം കൊണ്ട് സംഗ്രഹിച്ചെഴുതിയതാണീ കഥ

ശ്രീ

Tuesday, December 24, 2019

ബുദ്ധിമാനായ മുക്കുവന്‍

പേര്‍ഷ്യയിലെ രാജാവായി ഖുസ്രു ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അങ്ങേയറ്റം ഭക്ഷണപ്രീയനായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മത്സ്യത്തെയായിരുന്നു. രാജാവിന്റെ മീനിനോടുള്ള ഇഷ്ടക്കൂടുതലറിയാവുന്നതുകൊണ്ടുതന്നെ പലരും വലിയ മത്സ്യങ്ങളെപ്പിടിച്ചാല്‍ അതു രാജാവിനു സമ്മാനിക്കുക പതിവായിരുന്നു.അത്തരത്തില്‍ മത്സ്യങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് രാജാവ് ധാരാളം പണവും നല്‍കാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ പത്നിയായ ഷിരിനുമൊത്ത് കൊട്ടാരമട്ടുപ്പാവില്‍ വിശ്രമിക്കവേ താഴെയുള്ള നടപ്പാതവഴി ഒരു മുക്കുവന്‍ വലിയൊരു മത്സ്യത്തേയും ചുമന്നുകൊണ്ടുപോകുന്നതുകണ്ടു. മത്സ്യക്കൊതിയനായ രാജാവിനെ ഉടനേ ആ മത്സ്യത്തെ വാങ്ങണമെന്ന ആഗ്രഹം തോന്നുകയും മുക്കവനെ വിളിപ്പിച്ച് ആ മത്സ്യം വിലകൊടുത്തുവാങ്ങുകയും ചെയ്തു. വിലയായി മുക്കുവന് രാജാവ് നാലായിരം പണമാണ് നല്‍കിയത്.

രാജാവ് ഇത്രയധികം പണം നല്‍കി ഒരു മീനിനെ വാങ്ങിയത് ഷിരിന് അല്‍പ്പവും ഇഷ്ടമായില്ല. അവള്‍ അതിലുള്ള പരിഭവം ഭര്‍ത്താവിനെ അറിയിക്കുകയും താങ്കള്‍ ഇപ്രകാരം കാശു വാരിക്കോരിനല്‍കിയാല്‍ സകലമുക്കുവരും മീനുകളുമായി കൊട്ടാരത്തില്‍ വരുമെന്നും അതുകൊണ്ട് മുക്കുവനെ തിരിച്ചുവിളിച്ച് ആ നല്‍കിയ പണം തിരിച്ചുവാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ താനൊരു രാജാവാണെന്നും ഒരിക്കല്‍ ദാനമായി നല്‍കിയത് തിരിച്ചുവാങ്ങുന്നതു രാജാവിനു യോജിച്ചതല്ല എന്നും ഖുസ്രു മറുപടി നല്‍കി. എന്നാല്‍ ഷിരിന്‍ പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ ആ പണം തിരിച്ചുവാങ്ങാനായി ഒരു സൂത്രപ്പണിയുണ്ടെന്നും മുക്കുവനെ അടുത്തുവിളിച്ച് ഈ മീന്‍ ആണാണോ എന്നു ചോദിക്കണമെന്നും ആണെന്നു മുക്കുവന്‍ പറയുകയാണെങ്കില്‍ പെണ്‍ മീനിനെയായിരുന്നു എനിക്കു വേണ്ടിയിരുന്നതെന്നും ഇനി പെണ്ണാണെന്ന്‍ മുക്കുവന്‍ പറയുകയാണെങ്കില്‍ തനിക്ക് ആണ്‍മീനിനെയാണു വേണ്ടതെന്നും പറഞ്ഞ് കാശു മടക്കി വാങ്ങാമെന്നായിരുന്നു അവളുടെ സൂത്രപ്പണി. തന്റെ പ്രീയപത്നിയുടെ മുഖമൊന്നു വാടുന്നതുപോലും ഇഷ്ടമില്ലാതിരുന്ന രാജാവ് മുക്കുവനെ അടുത്തുവിളിച്ച് തനിക്കു നല്‍കിയ മീന്‍ ആണാണോ എന്നു ചോദിച്ചു. ആ മുക്കുവന്‍ ഒരു ബുദ്ധിമാനായിരുന്നു. പണം നല്‍കിയപ്പോള്‍ രാജ്ഞിയുടെ മുഖമിരുളുന്നതു ശ്രദ്ധിച്ചിരുന്ന മുക്കുവന്‍ തന്നെ തിരിച്ചുവിളിപ്പിച്ചപ്പോള്‍ത്തന്നെ എന്തെങ്കിലും സൂത്രം പറഞ്ഞ് കാശുതിരിച്ചുവാങ്ങിക്കാനായിരിക്കും എന്ന്‍ മനസ്സിലോര്‍ത്തിരുന്നു. രാജാവിന്റെ ചോദ്യം കേട്ടപ്പോല്‍ത്തന്നെ അതില്‍ ഒളിച്ചിരുന്ന അപകടസൂചന വ്യക്തമായി മനസ്സിലാക്കിയ മുക്കുവന്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു.

" ഈ മീന്‍ ഒരു അത്ഭുതശ്രേണിയിലുള്ളതാണ് മഹാരാജന്‍. ഇതു ആണും പെണ്ണും ചേര്‍ന്ന ഒരു പ്രത്യേകയിനമാണ്"

ഈ മറുപടികേട്ട രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ട് മുക്കുവന് നാലായിരം പണംകൂടി സമ്മാനമായി നല്‍കി അവനെ പറഞ്ഞയച്ചു. എന്നിട്ടു ചെറുചിരിയോടെ രാജ്ഞിയെ നോക്കി. ഷിരിനാകട്ടെ ആകെ വല്ലാത്തൊരവസ്ഥയിലിരിക്കുകയായിരുന്നു. മുക്കുവന്‍ പടവുകളിറങ്ങിപ്പോകവേ അവന്റെ സഞ്ചിയില്‍നിന്നുമൊരു നാണയം താഴെവീണ് ഉരുണ്ടുപോയി. മുക്കുവന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അവിടെയൊക്കെപ്പരതി ആ നാണയം കണ്ടെടുത്ത് സഞ്ചിയിലാക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങി. ഇതുകണ്ട രാജ്ഞി രാജാവിനോട് ഇപ്രകാരം പറഞ്ഞു.

"അല്ലയോ രാജന്‍ അങ്ങു നോക്കൂ. ആ മുക്കുവന്‍ എത്രമാത്രം അത്യാഗ്രഹിയായ ഒരുവനാണ്. അങ്ങ് മൊത്തം എണ്ണായിരം പണം അവനു സമ്മാനിച്ചു. എന്നിട്ടും അതില്‍നിന്നും വെറുമൊരു നാണയം താഴെപ്പോയിട്ടും അവനത് തിരഞ്ഞുകണ്ടുപിടിച്ച് എടുത്തുകൊണ്ടുപോകുന്നതുകണ്ടില്ലേ. ആ നാണയം മറ്റേതെങ്കിലും പാവപ്പെട്ടവര്‍ക്ക് കിട്ടിക്കോട്ടെ എന്നവന്‍ കരുതിയില്ലല്ലോ.ഇത്രയും അത്യാഗ്രഹിയായ ഒരുവനാണോ അങ്ങ് ഇത്രയും പണം നല്‍കിയത്?"

പത്നിയുടെ പറച്ചില്‍ ന്യായമാണെന്നു തോന്നിയ രാജാവ് മുക്കുവനെ തിരിച്ചുവിളിപ്പിച്ചു.

" ഹേ മുക്കുവാ ഞാന്‍ നിനക്ക് ആവശ്യത്തിലധികം പണം നല്‍കി. എന്നിട്ടും അതിലൊരു നാണയം താഴെപ്പോയത് പാവപ്പെട്ട മറ്റാര്‍ക്കെങ്കിലും കിട്ടിക്കോട്ടെ എന്നുകരുതാതെ അതും തിരഞ്ഞുപിടിച്ച് സഞ്ചിയിലാക്കിക്കൊണ്ടുപോകുന്നത്ര അത്യാഗ്രഹിയാണോ നീ?"

രാജാവിന്റെ ദേഷ്യം കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ത്തന്നെ ബുദ്ധിമാനായ മുക്കുവനു ആപത്സൂചനകിട്ടി. അവന്‍ ഒരു നിമിഷംപോലും വൈകാ​‍തെ ഇപ്രകാരം മറുപടി പറഞ്ഞു

"അല്ലയോ മഹാരാജാവേ. ഞാന്‍ ഒരിക്കലും അത്യാഗ്രഹിയല്ല. ആ നാണയം ഞാന്‍ തിരഞ്ഞുകണ്ടെത്തിയെടുത്തതില്‍ ഒരു കാരണമുണ്ട്. നാണയത്തിന്റെ ഒരു വശത്ത് അങ്ങയുടെ നാമവും മറുവശത്ത് അങ്ങയുടെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതു വഴിയില്‍ കിടക്കുന്നതിലും ആരെങ്കിലും വഴിപോക്കര്‍ അറിയാതെയാണെങ്കിലും അതില്‍ ചവിട്ടുന്നതും എനിക്കു ഓര്‍ക്കാന്‍പോലും വയ്യാ. അതുകൊണ്ടാണ് നാണയം ഞാന്‍ കണ്ടെടുത്തത്"


മുക്കുവന്റെ വാക്കുകള്‍ കേട്ട രാജാവ് അങ്ങേയറ്റം സന്തോഷവാനായി നാലായിരം പണംകൂടി മുക്കുവനു സമ്മാനിച്ചു അവനെ യാത്രയാക്കി. അങ്ങനെ രാജ്ഞിയുടെ അതിബുദ്ധികൊണ്ട് രാജാവിന് മൊത്തം എണ്ണായിരം പണം നഷ്ടമാകുകയും ചെയ്തു

കഥകളുടെ വിസ്മയമായ ആയിരത്തൊയൊന്നു രാവുകളില്‍നിന്നുമുള്ളതാണ് ഈക്കഥ

ശ്രീ

Sunday, December 15, 2019

ആന്‍ഡസ് വിമാനദുരന്തം


ഉറുഗ്വായിലെ ഒരു റഗ്ബി ടീമായിരുന്ന ഓള്‍ഡ് ബോയ്സ് ക്ലബ്ബും ചിലിയിലെ സാന്റിയാഗോയിലുള്ള മറ്റൊരു റഗ്ബി ക്ലബ്ബുമായി ഡിസംബര്‍ മാസം 12 ആം തീയതി ഒരു റഗ്ബി മത്സരം ഷെഡ്യൂല്‍ ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റായിരുന്ന ഡാനിയല്‍ യുവാന്‍ ഉറുഗ്വായ് വ്യോമസേനയുടെ ഫ്ലൈറ്റ് നമ്പര്‍ 571 ബുക്ക് ചെയ്യുകയും റഗ്ബി ടീമും 5 ക്രൂ മെമ്പേര്‍സും ഉള്‍പ്പെടെ മൊത്തം 45 യാത്രക്കാരുമായി 1972 ഒക്ടോബര്‍ 12 നു ആ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഉറുഗ്വായ് തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കരാസ്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു ചിലിയിലെ സാന്റിയാഗോയിലേയ്ക്ക് പറന്നുയര്‍ന്നു.  അങ്ങേയറ്റം പരിചയസമ്പന്നനായ പൈലറ്റായിരുന്ന ജൂലിയോ ഫെരദാസും കോ പൈലറ്റായിരുന്ന ഡാന്റേ ഹെക്ടറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നാണ് യാത്ര തുടരേണ്ടിയിരുന്നത്. എന്നാല്‍  അങ്ങേയറ്റം മോശമായ കാലാവസ്ഥമൂലവും ആന്‍ഡസിലെ അതിശക്തമായ ഹിമപാതവുംമൂലം വിമാനം അര്‍ജന്റീനയിലെ മെണ്‍ഡോസയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യിക്കേണ്ടിവന്നു. അന്നത്തെ രാത്രി അവര്‍ക്ക് അവിടെത്തന്നെ തുടരേണ്ടിയുംവന്നു. പിറ്റേ ദിവസം അതായത് ഒക്ടോബര്‍ 13 നു പകല്‍ വീണ്ടും അവര്‍ യാത്ര പുനരാരംഭിച്ചു.

അന്നേദിവസവും കാലാവസ്ഥ അതീവദുഷ്ക്കരമായിത്തന്നെയായിരുന്നു. മെയിന്‍ പൈലറ്റായിരുന്ന ഫെരാദാസ് മുമ്പ് 29 പ്രാവശ്യത്തോളം ആന്‍ഡസ് മുറിച്ചുകടന്ന്‍ വിമാനം പറത്തിയിട്ടുള്ള ആളായിരുന്നു. എന്നാല്‍ അന്നേദിവസം വിമാനം മെയിനായി നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായ ഡാന്റേ ഹെക്ടറായിരുന്നു. അതിശക്തമായ ഹിമപാതമാണ് അന്നേദിവസം ആന്‍ഡസിലുണ്ടായിരുന്നത്. കനത്ത മഞ്ഞുവീഴ്ചയും പുകപടലവുംകൊണ്ട് കാഴ്ച അങ്ങേയറ്റം ദുഷക്കരമായ ഒരു സാഹചര്യത്തില്‍ പര്‍വ്വതങ്ങളുടെ കാഴ്ച ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്തു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്ങളിപ്പോള്‍ പര്‍വ്വതപാത കടന്നുവെന്നും വളരെത്താമസിയാതെ തന്നെ സാന്‍ഡിയാഗോയ്ക്ക് 110 മൈല്‍ വടക്കുള്ള ക്യൂറിക്കിലെത്തുമെന്നും തങ്ങള്‍ വടക്കോട്ട് തിരിയ്ക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തെ അറിയിക്കുകയുണ്ടായി. എന്നാല്‍ കനത്ത മഞ്ഞിന്റെ ആവരണത്തില്‍പ്പെട്ടുകിടന്നിരുന്നതുകൊണ്ടുതന്നെ പൈലറ്റ് വിമാനത്തിന്റെ സ്ഥാനം കണക്കായിരുന്നത് തെറ്റായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോഴും വിമാനം ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നിട്ടില്ലായിരുന്നു. വിമാനം കുറച്ചു താഴ്ത്തുവാന്‍ പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തിനോട് റിക്വസ്റ്റ് ചെയ്യുകയും അവര്‍ അതിനനുവദിക്കുകയും ചെയ്തു. താന്‍ ആന്‍ഡസ് മുറിച്ചുകടന്നുകഴിഞ്ഞു എന്നു വിശ്വസിച്ച പൈലറ്റ് വിമാനം താഴ്ത്താന്‍ ശ്രമിച്ചു. പതിനെട്ടായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം പതിയെ താഴ്ത്താന്‍ ശ്രമിച്ചതും ആ ദുരന്തം സംഭവിച്ചുകഴിഞ്ഞിരുന്നു. മഞ്ഞിന്റെ കനത്ത ആവരണംമൂലം ഡാന്റേയ്ക്ക് തന്റെ മുന്നിലുള്ള പര്‍വ്വതത്തിന്റെ കാഴ്ച കാണാനായില്ല.അനിവാര്യമായ ദുരന്തമെന്നതുപോലെ വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്നു. സമയമപ്പോള്‍ ഉച്ചകഴിഞ്ഞ് 3.30 ആയിരുന്നു.

പര്‍വ്വതത്തിലിടിച്ച വിമാനത്തിന്റെ ഇടതുംവലതും ചിറകുകള്‍ തകര്‍ന്നു. ചിലിയന്‍ ബോര്‍ഡറിനടുത്തായി ഒരു അര്‍ജന്റീനിയന്‍ താഴ്വരപ്രദേശത്തുവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്തുതന്നെ ഫ്ലൈറ്റിലുണ്ടായിരുന്ന പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അന്നുരാത്രി കോ പൈലറ്റുള്‍പ്പെടെ അഞ്ചുപേര്‍കൂടി മരണത്തിനു കീഴടങ്ങി. രക്ഷപ്പെട്ട പലര്‍ക്കും കനത്ത പരിക്കുകള്‍ ഉണ്ടായിരുന്നു. പലരുടേയും കൈകാലുകളിലെ എല്ലുകളൊക്കെ പൊട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന 27 പേര്‍ തകര്‍ന്ന വിമാനത്തിനകത്തു തണുപ്പില്‍നിന്നു രക്ഷനേടാനായി ചുരുണ്ടുകൂടിയിരുന്നു. ലഗ്ഗേജുകളൊക്കെയെടുത്ത് അതിനകത്തുള്ള വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. പുറത്തെ താപനില മൈനസ് 32 ഡിഗ്രിയോളമായിരുന്നു അപ്പോള്‍. മഞ്ഞുമാത്രം നിറഞ്ഞ ആ പര്‍വ്വതമുകളില്‍ തങ്ങളെ ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ കൊടുംശൈത്യത്തില്‍ കാത്തിരിപ്പാരംഭിച്ചു.

വിമാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ അപകടം മണത്ത ചിലിയും ഒപ്പം അര്‍ജന്റീനയും സംയുക്തമായി ആന്‍ഡസ് പര്‍വ്വതനിരകളില്‍ തിരച്ചിലാരംഭിച്ചുതുടങ്ങി. അവരുടെ ഹെലികോപ്ടറുകള്‍ ആന്‍ഡസിനുമുകളില്‍ നിരവധിയാവര്‍ത്തി തിരച്ചില്‍ നടത്തിയെങ്കിലും കനത്ത ഹിമപാതത്തില്‍ മുങ്ങിക്കിടക്കുന്ന ആന്‍ഡസില്‍ അവര്‍ക്ക്  വെളുത്തനിറത്തിലുള്ള ആ വിമാനം കണ്ടെത്താനായില്ല.  എട്ടുദിവസത്തെ തിരച്ചിലിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ഈ സമയമെല്ലാം തങ്ങളെ രക്ഷിക്കുവാന്‍ ആരെങ്കിലും വരുമെന്ന ധാരണയില്‍ കൊടുംശൈത്യത്തില്‍ തണുത്തുവിറച്ച് ഇരുപത്തിയേഴോളം പേര്‍ കഴിയുകയാരുന്നു. അവര്‍ക്കായി ആകെ അവശേഷിച്ചിരുന്നത് ഫ്ലൈറ്റില്‍‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം മാത്രമാണ്. കൊടും തണുപ്പില്‍ അവരില്‍പ്പലരും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. ഉള്ള ഭക്ഷണം തീര്‍ന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ മോശമായിത്തീര്‍ന്നു. വിശപ്പിനുമുന്നില്‍ ആകെവലഞ്ഞ അവരില്‍ച്ചിലര്‍ കൊല്ലപ്പെട്ടുകിടന്ന ആളുകളുടെ ശവശരീരം കടിച്ചുപറിച്ചുതിന്ന്‍ വിശപ്പടക്കാനാരംഭിച്ചു. ഭ്രാന്തമായ ആ ചെയ്തികളില്‍ പലരും സമനിലതെറ്റിയവരെപ്പോലെയായെങ്കിലും പിന്നീട് ഒട്ടുമിക്കപേരും വിശപ്പടക്കുവാന്‍ ശവശരീരങ്ങള്‍ ഭക്ഷിക്കാനാരംഭിച്ചു. ഏകദേശം ഒരു മാസം കഴിയാറായപ്പോഴേയ്ക്കും അസഹ്യമായ തണുപ്പും വിശപ്പും സഹിക്കാനാകാതെ എട്ടുപേര്‍കൂടി മരണത്തിനു കീഴടങ്ങി.

അപകടം നടന്നു രണ്ടുമാസമാകാറായപ്പോള് തങ്ങളുടെ പരിക്കുകള്‍ വകവയ്ക്കാതെ മൂന്നുപേര്‍ ഏതെങ്കിലും വഴിയില്‍ രക്ഷപ്പെടാനൊരു മാര്‍ഗ്ഗമന്വോഷിച്ച് യാത്ര തുടങ്ങി. ‍ എങ്ങനെയെങ്കിലും പര്‍വ്വതത്തിന്റെ താഴെഭാഗത്തെത്തി രക്ഷാപ്രവര്‍ത്തകരെ കണ്ടുമുട്ടി ബാക്കിയുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു അവരുടെ ധാരണ. നന്ദോ പരാദോ, റോബെര്‍ട്ടൊ കനേസ, ട്വിന്റിന്‍ വിന്‍സ്റ്റിന്‍സിന്‍ എന്നീ മൂന്ന്‍ റഗ്ബി പ്ലയേര്‍സ്  കിട്ടാവുന്നിടത്തോളം വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി പര്‍വതതാഴ്വരയിലേയ്ക്ക് സഞ്ചാരമാരംഭിച്ചു. 11800 അടി ഉയരത്തില്‍നിന്നു യാതൊരുവിധ സുരക്ഷാമാര്‍ഗ്ഗങ്ങളുമില്ലാതെ ജീവന്‍ കൈവിട്ടുകൊണ്ടുള്ള തികച്ചും അപകടകരമായൊരു സഞ്ചാരമായിരുന്നു അത്. മൂന്നാം ദിവസം വിന്‍സ്റ്റിന്‍സിനെ അവര്‍ ക്യാമ്പിലേയ്ക്ക് മടക്കിയയച്ചു. താഴ്വാരത്തിലേയ്ക്ക് യാത്ര തുടര്‍ന്ന അവര്‍ ഒമ്പതാംദിവസം ഏകദേശം താഴ്വരയിലെത്തുകയും നദിയുടെ മറുകരയിലൂടെ കുതിരപ്പുറത്തു യാത്രചെയ്തുകൊണ്ടിരുന്ന മൂന്നു യാത്രക്കാരെ കാണുകയുമുണ്ടായി. നദിക്കരയില്‍നിന്നു അലറിവിളിച്ച അവര്‍ ഇരുവരും ആ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും മറുകരയില്‍ക്കൂടി യാത്ര ചെയ്തിരുന്ന യാത്രികര്‍ ഇവരെ ശ്രദ്ധിക്കുകയും അപകടമെന്തോ പറ്റിയതാണെന്നുറപ്പിക്കുകയും ചെയ്തു.  തങ്ങള്‍ മടങ്ങിവരുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞതുകേട്ട് ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ വരുമെന്നാണുപറഞ്ഞതെന്നുറപ്പിച്ച് പരാദോയും കനെസയും ഒരു രാത്രിയും പകലും ആ സ്ഥലത്തു കഴിച്ചുകൂട്ടി. അടുത്ത ദിവസം ആ മൂന്നു യാത്രികരും മടങ്ങിയെത്തി.അവര്‍ നല്‍കിയ ബ്രഡ് ആര്‍ത്തിയോടെയാണ് ഇരുവരും കഴിച്ചത്. ആ കുതിരസവാരിക്കാരിലൊരാള്‍ നല്‍കിയ പേപ്പറും പേനയുമപയോഗിച്ച് പരാദോ നടന്ന സംഭവങ്ങള്‍ കടലാസ്സിലെഴുതി യാത്രക്കാരനെ ഏല്‍പ്പിച്ചു. സെര്‍ജിയോ കറ്റലാന്‍ എന്ന ആ ചിലിയന്‍ യാത്രികന്‍ വളരെദൂരം സഞ്ചരിച്ച് ഒരു പോലീസ് സ്റ്റേഷനിലെത്തുകയും ആ എഴുത്ത് അവര്‍ക്ക് കൈമാറുകയും കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയും ചെയ്തു.

ഈ വാര്‍ത്ത പുറത്തുവന്നതോടെ മഞ്ഞിന്മുകളില്‍ക്കുടുങ്ങിക്കിടക്കുന്ന 16 പേരെ രക്ഷപ്പെടുത്താനായി അടിയന്തിരമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങളാരംഭിച്ചു. ചിലിയന്‍ ആര്‍മ്മിയുടെ മൂന്നു ഹെലികോപ്ടറുകള്‍ ഉടന്‍ പറന്നുയര്‍ന്നു. പരാദോയായിരുന്നു അവരെ അപകടസ്ഥലത്തേയ്ക്ക് വഴികാട്ടിയത്.അങ്ങനെ ഡിസംബര്‍ 22 നു അതായത് അപകടം നടന്ന്‍ 72 ദിവസങ്ങള്‍ക്കുശേഷം ആ പതിനാറുപേരെ ജീവനോടെ രക്ഷപ്പെടുത്തി സാന്റിയാഗോയിലെ മികച്ച ആശുപത്രികളിലെത്തിച്ചു. പലര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. ശാരീരികവും മാനസികവുമായ തരത്തില്‍. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും അവിടെത്തന്നെ ഒരു പൊതു കല്ലറയുണ്ടാക്കി അടക്കുകയാണ് ചെയ്തത്. 72 ദിവസത്തോളം എങ്ങനെയാണ് അത്രയും കൊടും ശൈത്യത്തില്‍ പതിനാറോളം പേരുടെ ജീവന്‍ നിലനിന്നതെന്ന ചോദ്യം എക്കാലത്തേയും വലിയ അത്ഭുതമായിത്തന്നെ നിലകൊള്ളും. ഈ സംഭവം ആന്‍ഡസിലെ അത്ഭുതം എന്ന പേരിലും അറിയപ്പെടുന്നു.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അവിശ്വസനീയമായ അതിജീവനത്തെ ആസ്പദമാക്കി 1974 ല്‍ എലൈവ്-ദ സ്റ്റോറി ഓഫ് ദ ആന്‍ഡസ് സര്‍വൈവേര്‍സ്, 2006 ല്‍ മിറക്കില്‍ ഇന്‍ ദ ആന്‍ഡസ് എന്നീ പുസ്തകങ്ങളും ഈ സംഭവത്തെ ആധാരമാക്കി 1994 ല്‍ ഫ്രാങ്ക് മാര്‍ഷല്‍ സംവിധാനം ചെയ്ത് എലൈവ് എന്ന ഒരു ഹോളിവുഡ് മൂവിയും പുറത്തിറങ്ങിയിട്ടുണ്ട്.

വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചതാണ്.

ശ്രീ

Wednesday, December 11, 2019

ശിക്ഷ

പൈപ്പില്‍നിന്നു വെള്ളമെടുത്ത് മുഖമൊന്നുകഴുകിയിട്ട് ഒരു ബീഡിയും കത്തിച്ചുവലിച്ചുകൊണ്ട് രാഘവന്‍ നേരേ ഷാപ്പിലേക്കുനടന്നു. പണിയെടുത്ത് നടുവിനൊക്കെയൊരു പിടുത്തംപോലെ. അരക്കുപ്പിക്കള്ളും ഒരു പ്ലേറ്റ് കപ്പയും അകത്തുചെന്നപ്പോള്‍ ആശ്വാസമാര്‍ന്നതുപോലെ ശക്തമായൊരു ഏമ്പക്കം വിട്ടിട്ട് കാശും കൊടുത്തശേഷം അയാള്‍‍ വീട്ടിലേക്ക് നടന്നു. ഉച്ചയാകാറായതേയുള്ളൂ. ചെന്നിട്ട് നല്ലതുപോലെ ഒരുറക്കം. നാലുമണിയാകാറാകുമ്പോള്‍ എഴുന്നേറ്റു കുളിച്ചു വല്ലതും കഴിച്ചെന്നു വരുത്തീട്ട് പുറത്തേയ്ക്കിറങ്ങും. കൂട്ടുകാരോടൊക്കെ ഇച്ചിരി ബഡായിവര്‍ത്തമാനമൊക്കെപ്പറഞ്ഞിരുന്ന്‍ സന്ധ്യയാകാറാകുമ്പോള്‍ ഷാപ്പില്‍ പോയി ഒരു അരകൂടി കഴിക്കും. ഇച്ചിരി അടിച്ചാലും നേരത്തേ വീട്ടില്വരുകയും വീട്ടില്‍ യാതൊരുവിധ ശല്യവുമുണ്ടാക്കാത്തതുകൊണ്ടും വീട്ടുചിലവിനുള്ള പണമൊക്കെ കൃത്യമായി പെണ്ണുമ്പിള്ളയെ ഏല്‍പ്പിക്കാന്‍ മറക്കാത്തതുകൊണ്ടും രാഘവന്റെ ഭാര്യയ്ക്ക് വലിയ പരാതിയൊന്നുമില്ല. അതുകൊണ്ടുതന്നെ രാഘവന്റേത് ഒരു സന്തുഷ്ടകുടുംബമാണ്.

വയലുമുറിച്ചുകടന്നു വീട്ടിലേക്ക് തിരിയുന്നിടത്തെത്തിയപ്പോള്‍ അവന്റെ കാലിലെ ചെരിപ്പിന്റെ വാറിളകി. ചെറിയ ആട്ടമുണ്ടായിരുന്ന സ്വന്തംബോഡിയോട് സ്റ്റഡിയ്ക്ക് നില്ക്കാന്‍ ആജ്ഞാപിച്ചിട്ട് രാഘവന്‍‍ കുനിഞ്ഞ് ചെരിപ്പിന്റെ വാര്‍ പഴയതുപോലാക്കാന്ശ്രമിച്ചു. ഇളകിയ വാര്‍ നേരെയാക്കി ചെരിപ്പ് കാലേല്‍കേറ്റിയിട്ട് മുന്നോട്ട് നടക്കുമ്പോള്‍ അവിചാരിതമായി അയാളുടെ നോട്ടം താഴെയുള്ള വാഴപ്പണയുടെ നേര്‍ക്കൊന്നുനീണ്ടു. ആരോ ഒരാള്‍ കുനിഞ്ഞിരുന്ന്‍ എന്തോ ചെയ്യുന്നതുപോലെ. സ്റ്റഡിയ്ക്ക് നിന്നുകൊണ്ട് രാഘവന്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി. താഴെയുണ്ടായിരുന്ന ആള്‍ മുഖമൊന്നുചരിച്ചപ്പോള്‍ രാഘവന് ആളിനെപ്പിടികിട്ടി.മനയ്ക്കലെ കുമാരനാണ്? ഇവനീ നട്ടുച്ചസമയത്ത് വാഴപ്പണയില്‍ എന്തോചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടക്കുവാന്‍ തുടങ്ങിയ രാഘവന്‍‍ എന്തോ ഓര്‍ത്തെന്നപോലെ പെട്ടന്നുനിന്നു. ഇക്കുറി അവിടേയ്ക്ക് സൂക്ഷിച്ചുനോക്കിയ രാഘവന്‍ ശരിക്കുംഞെട്ടി. അവിടെ തറയില്‍ ഒരു പെണ്‍കുട്ടികിടക്കുന്നുണ്ട്. ആ കൊച്ചിന്റെ പാവാട വലിച്ചുകീറുവാന്‍ ശ്രമിക്കുകയാണ് കുമാരന്‍‍. കുടിച്ച കള്ളുമുഴുവന്‍ ഒരുനിമിഷംകൊണ്ട് ആവിയായിപ്പോയതുപോലെ തോന്നിയ രാഘവന്‍‍ ഒരു ദീര്‍ഘശ്വാസമെടുത്തശേഷം ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ ദേപട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ"

അലര്‍ച്ചകേട്ട കുമാരന്‍ തലയുയര്‍ത്തി മുകളിലേയ്ക്കുനോക്കി. വഴിയില്‍നിന്നുകൊണ്ട് വലിയവായില്‍ അലറിവിളിക്കുന്ന രാഘവനെക്കണ്ട് അയാള്‍ അന്തംവിട്ടു.

രാഘവന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തായിരുന്നു‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍വരമ്പേ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ എന്താ പ്രശ്നം?"

"ദേ അതു കണ്ടോ".

താഴെയ്ക്കു കൈചൂണ്ടിക്കൊണ്ട് രാഘവന്‍ പറഞ്ഞതുകേട്ട് നോക്കിയപ്പോള്‍ അവരും ഞെട്ടി. വാഴച്ചുവട്ടിലായിക്കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. ആകെ പരിഭ്രമിച്ചുനില്‍ക്കുന്ന കുമാരന്‍. മൂന്നാലുപേര്‍ പെട്ടന്ന്‍  താഴേയ്ക്കിറങ്ങിച്ചെന്നു. പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെക്കണ്ടതും കുമാരന്‍ വായതുറക്കുന്നതിനുമുന്നേ മുഖമടച്ചുള്ള അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആളുകളെക്കൊണ്ടുനിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നുരണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം കുമാരനു നേരെതിരിഞ്ഞു. അടികൊണ്ടവശനായ കുമാരന്‍‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".

ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കൈയിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാപ്പിന്നെ ഈ നായിന്റെമോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."


ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അടികൊണ്ട് തളര്‍ന്ന്‍ ശബ്ദംനഷ്ടപ്പെട്ട് തറയില്‍ ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു കുമാരന്‍ഇതെല്ലാം അവ്യക്തമായെന്നവണ്ണം കേള്‍ക്കുന്നുണ്ടായിരുന്നു‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി. ജീപ്പില്‍നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിയശേഷം പോലീസുകമ്രുടെ നേരേനോക്കി. അവര്‍ ഒച്ചവച്ചുകൊണ്ട് കൂടിനിന്നവരെ വിരട്ടിമാറ്റുവാന്‍ ശ്രമിച്ചപ്പോള്‍ ഭയന്ന ആളുകള്‍ ദൂരേയ്ക്ക് മാറിനിന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു. ഒരു പോലീസുകാരന്‍ മുന്നോട്ടുചെന്ന്‍ കുമാരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി. കഷ്ടപ്പെട്ടെഴുന്നേറ്റ് അവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു. ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.


"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു. കുമാരനുനേരെ തിരിഞ്ഞ എസ് ഐ കൈയിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു. നിറഞ്ഞുതൂവിയ കണ്ണുകളുമായി അവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.."

എസ് ഐ ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തുകൊടുത്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന കുമാരനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു. ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ശവത്തെപ്പോലെചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടംകൂടിനിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ടവിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരുനിമിഷം തന്റെ മുമ്പില്‍നില്‍ക്കുന്ന രാഘവനെ മിഴിച്ചുനോക്കി.അടുത്തനിമിഷം തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ അയാള്‍ മുന്നോട്ടുകുതിച്ചു.കൂടെ രാഘവനും.വഴിയില്‍വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാണെന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍നിന്നൊരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.രാഘവനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍നിന്നു ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കോടുകയായിരുന്നു. ഇടനാഴിയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ. അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. വിഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ. പെട്ടന്നുപോയി ഈ മരുന്നുകള്‍ വാങ്ങിക്കൊണ്ടുവരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നുമയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ ‍ പിന്‍കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടുവരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ ഭഗവാന്‍ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു. ആ കുമാരന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം. പാമ്പുകടിച്ചതിന്റെ മുകളില്‍ മുറുക്കിക്കെട്ടാനായിട്ടായിരിക്കും അവന്‍ പാവാട വലിച്ചുകീറിയത്. പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ രാഘവന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍നിന്നൊരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പുമുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു കുമാരന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെകണ്ടതും കാലില്‍നിന്നു ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറിവിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ കുമാരന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Tuesday, October 29, 2019

വാസ്ക്കോഡിഗാമ കണ്ട കേരളം

വാസ്ക്കോഡ ഗാമ 


മലയാളക്കരയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ആദ്യത്തെ അമരക്കാരന്‍


ഇതിഹാസകാലഘട്ടംമുതല്‍തന്നെ കേരളമെന്ന ഭൂപ്രദേശമുണ്ടായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്. സംഘകാലകൃതികളില്‍ കേരളദേശത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ നടത്തപ്പെട്ട പലനാവികയാത്രാരേഖകളിലും കേരളത്തെക്കുറിച്ചും കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്.  ആദ്യകാലഘട്ടങ്ങളില്‍ ആയിരക്കണക്കിനു ചെറുനാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു കേരളം. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ പ്രധാനകാരണം സുഗന്ധവ്യഞ്ജന വ്യാപാരമായിരുന്നു. ചീനസഞ്ചാരികളും അറബികളുമൊക്കെ കേരളവുമായി മികച്ച വ്യാപാരബന്ധം നിലനിര്‍ത്തിയിരുന്നു. പട്ടും തുകലും സില്‍ക്കുമൊക്കെ ചീനരില്‍നിന്നും അറബികളില്‍നിന്നും വാങ്ങിയ കേരളീയര്‍ മറിച്ച് അവര്‍ക്കായിനല്‍കിയത് സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളകും ഏലവും മറ്റുമൊക്കെയായിരുന്നു. ഈ വ്യാപാരികളിലൂടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ മധ്യധരണ്യാഴികടന്ന്‍ യൂറോപ്പിലെ സായിപ്പന്മാരുടെ തീന്‍മേശകളിലുമെത്തി. കുരുമുളകെന്ന സുഗന്ധവ്യഞ്ജനം അവര്‍ക്ക് അത്യന്തം പ്രീയപ്പെട്ടതാകുകയും അത് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതായി മാറുകയും ചെയ്തു. കുരുമുളകിന്റെ വമ്പിച്ച ഡിമാന്റ് കേരളത്തെ സാമ്പത്തികമായി നല്ല നിലയിലെത്തിക്കുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. മധ്യവര്‍ത്തി കച്ചവടക്കാരില്‍നിന്നു വിലയ്ക്ക്വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കാളും കുറച്ചുകൂടി ലാഭത്തിനു നേരിട്ട് വ്യാപാരം നടത്തുവാന്‍ കഴിഞ്ഞെങ്കിലെന്ന്‍ പല യൂറോപ്യന്‍ കച്ചവടക്കാരും ആശിച്ചു. എന്നാല്‍ കേരളത്തിലേയ്ക്കെത്തിച്ചേരുക എന്നത് അത്യന്തം ദുഷ്ക്കരമായ ഒരു കാര്യമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു സമുദ്രപാത കണ്ടെത്തുവാനും അതുവഴി സ്വര്‍ണ്ണം വിളയുന്ന നാടായ കേരളത്തിലെത്തിച്ചേരാനുമായി പല യൂറോപ്യന്‍ രാജ്യത്തിലെ നാവികരും മത്സരമാരംഭിച്ചു. ചീനവ്യാപാരികളുടേയും അറബിവ്യാപാരികളുടെയും കേരളത്തെപ്പറ്റിയുള്ളവിവരണങ്ങള്‍ അവരെ അത്രമാത്രം മോഹിപ്പിച്ചിരുന്നു.

കേരളത്തിലേക്ക് ഒരു പുതിയ കടല്‍മാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ശ്രമം പലരുംനടത്തിയെങ്കിലും അവയൊന്നുംതന്നെ ഫലപ്രദമായില്ല. ഇന്ത്യയിലേക്ക് ചെങ്കടല്‍മാര്‍ഗത്തിലൂടെ കടല്‍ വഴിയുള്ള വ്യാപാരം മദ്ധ്യകാലംവരെ അറബികളുടെമാത്രം കുത്തകയായിരുന്നു. അതു തകര്‍ക്കുവാനും ഒപ്പം കേരളത്തിലേക്ക് ഒരു കപ്പല്‍പ്പാത എന്ന ആഗ്രഹവുംമൂലം പലരാജ്യങ്ങളും തങ്ങളുടെ നാവികരെ സാമ്പത്തികമായും മറ്റും ശരിക്കും സഹായിച്ചു. പോര്‍ച്ചുഗീസ് രാജാവായിരുന്ന ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പോപ്പിന്റെ അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടുംകൂടി പോര്‍ട്ടുഗീസ് നാവിക ഉദ്യോഗസ്ഥന്‍ ആയിരുന്ന വാസ്‌കോഡ ഗാമ 1497 ജൂലൈ എട്ടാം തിയതി ലിബഡിനിലെ ബലം തുറമുഖത്ത് നിന്ന് നാലു കപ്പലുകളുടെ ഒരു സംഘവുമായി യാത്ര ആരംഭിച്ചു. കേരളത്തിലേയ്ക്ക് ഒരു സമുദ്രപാത തുറന്നെടുക്കുക എന്നതുതന്നെയായിരുന്നു ഈ യാത്രയുടെ പ്രധാനലക്ഷ്യം.

ഗാമയും സംഘവും ആഫ്രിക്കന്‍തീരമൊഴിവാക്കി സമുദ്രത്തിലൂടെ ചുറ്റിവളഞ്ഞ് കേപ്ഓഫ്ഗുഡ്ഹോപ് മുനമ്പുവഴി യാത്രതുടര്‍ന്ന്‍ ഏകദേശം ഒരുവര്‍ഷമാകാറായപ്പോള്‍ കോഴിക്കോടുള്ള കാപ്പാട് എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. അങ്ങിനെ ആദ്യമായി സമുദ്രമാര്‍ഗ്ഗം കപ്പല്‍വഴി ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ ആള്‍ കേരളത്തിലെത്തി. വലിയ കപ്പലും മറ്റുംകണ്ട് ഭയന്ന ജനക്കൂട്ടം കരയില്‍ തടിച്ചുകൂടി. സ്ഥിതിഗതികള്‍ വിലയിരുത്തിവരുവാനായി ഗാമ തന്റെ ഒന്നുരണ്ട് സേവകരെ ചെറുതോണിയില്‍ കരയിലേക്ക് വിടുകയും അവര്‍ കരയിലെത്തി സാമൂതിരിയെക്കാണാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു. അന്നേദിവസം പൊന്നാനിയില്‍ ഉണ്ടായിരുന്ന സാമൂതിരി ഗാമയ്ക്കും കൂട്ടര്‍ക്കും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാന്‍ കല്‍പ്പിക്കുകയും പിറ്റേന്ന്‍ പുറപ്പെട്ട് കോഴിക്കോട് വന്നശേഷം ഗാമയ്ക്കും കൂട്ടര്‍ക്കും കപ്പല്‍ നങ്കൂരമിട്ട് മലയാളനാട്ടിലേക്ക് വരുവാനുള്ള അനുവാദം നല്‍കുകയുംചെയ്തു. കേരളമണ്ണിലേക്ക് കാലെടുത്തുവച്ച സമയംതന്നെ ഇവിടം നല്ലവളക്കൂറുള്ള മണ്ണാണെന്ന്‍‍ ഗാമ തിരിച്ചറിഞ്ഞു. സാമൂതിരിയുമായി വ്യാപാരവാണിജ്യബന്ധമുറപ്പിക്കുവാനുള്ള ഗാമയുടെ ശ്രമം ആദ്യഘട്ടത്തില്‍ അത്ര വിജയകരമായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഇവിടത്തെ വ്യാപാരം നിയന്ത്രിച്ചിരുന്നത് അറബിവ്യാപാരികളും മൂറുകളുമൊക്കെയായിരുന്നു എന്നതാണ്. എന്നാല്‍ ഉത്സാഹിയായ ഗാമ സാമൂതിരിയുടെ അടുത്തുനിന്നു കോഴിക്കോട് കച്ചവടം ചെയ്യുന്നതിനായി ഒരു പാണ്ടികശാല നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാങ്ങിച്ചെടുക്കുകതന്നെ ചെയ്തു. പോര്‍ട്ടുഗീസ് ആധിപത്യത്തിന്റെ ആദ്യ ശിലാസ്ഥാപനമായിരുന്നു അത്. കുറച്ചുനാളുകള്‍ കൊണ്ട് തദ്ദേശീയരായ വ്യാപാരികളുടേയും മറ്റു അറബിവ്യാപാരികളുടേയും എതിര്‍പ്പ് നേരിട്ട ഗാമയുംകൂട്ടരും കോഴിക്കോട്നിന്നു തന്ത്രപൂര്‍വ്വം കണ്ണൂരിലേക്ക് സഞ്ചരിക്കുകയും അവിടത്തെ ഭരണാധികാരിയായ കോലത്തിരി രാജാവുമായി സഖ്യം കൂടുകയുംചെയ്തു. സാമൂതിരിയും കോലത്തിരിയും തമ്മിലുള്ള പരസ്പ്പരവൈരം ഗാമയും കൂട്ടരും തന്ത്രപൂര്‍വ്വം മുതലെടുത്തു. തിരിച്ചു പോര്‍ട്ടുഗലിലേക്ക് മടങ്ങുന്നതിനുമുന്നേ കോലത്തിരിയുമായി തന്ത്രപ്രധാനമായ ചില വ്യാപാരബന്ധക്കരാറുകളില്‍ ഒപ്പുവയ്ക്കുവാന്‍ ഗാമയ്ക്ക് കഴിഞ്ഞു.

പോര്‍ട്ടുഗലില്‍ തിരിച്ചെത്തിയ ഗാമയ്ക്ക് രാജകീയമായ വരവേല്‍പ്പാണു ലഭിച്ചത്. യാത്രയ്ക്ക് ചിലവായ തുകയുടെ മൂന്നിരട്ടിയെങ്കിലും മൂല്യമുള്ള ചരക്കുകളുമായിട്ടായിരുന്നു ഗാമ നാട്ടില്‍ മടങ്ങിയെത്തിയത്. സമുദ്രമാര്‍ഗ്ഗം കേരളത്തിലേയ്ക്ക് ഒരു പാത കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് വേറെയും. ഗാമ വളരെ വലിയ സമ്പത്തിനുടമയായി മാറി. 1500 ല്‍ മറ്റു ചില പോര്‍ട്ടുഗീസ് സംഘം കേരളത്തിലെത്തിയെങ്കിലും മറ്റുള്ളവരില്‍നിന്നു നേരിട്ട എതിര്‍പ്പുകള്‍ അവരെ വിഷമവൃത്തത്തിലാക്കി. തുടര്‍ന്ന്‍ പ്രശ്നപരിഹാരത്തിനായി ഗാമ രണ്ടാമതും കേരളമണ്ണിലേക്ക് ഒരു പര്യടനം നടത്തി. ഇക്കുറി സാമാന്യം നല്ലൊരു സൈന്യവും ഗാമയ്ക്കൊപ്പം അകമ്പടി സേവിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ കാലവസ്ഥ ശരിയാംവണ്ണം മനസ്സിലാക്കിയിരുന്ന ഗാമയ്ക്ക് ഇവിടെ വേരുപിടിക്കാനുള്ള വഴികള്‍ കണ്ടെത്തുക എന്നുള്ളത് നിസ്സാരമായ ഒന്നായിരുന്നു. എപ്പോഴും നിറത്തിന്റേയും ജാതിയുടേയും ദുരഭിമാനത്തിന്റേയും ഒക്കെപേരില്‍ വിഘടിച്ചു പരസ്പ്പരം പോരടിച്ചുനില്‍ക്കുന്ന നാട്ടുരാജാക്കന്മാരും, നാടുവാഴികളും, ജനങ്ങളും ഒക്കെചേര്‍ന്ന്‍ തികഞ്ഞ ഒരു അസ്ഥിരതനിലനില്‍ക്കുന്നിടത്ത് അധികാരം പിടിച്ചടക്കുവാന്‍ അല്‍പ്പം സാമര്‍ത്ഥ്യവും കഴിവും മാത്രംമതിയെന്ന്‍ ഗാമയ്ക്കറിയാമായിരുന്നു. നയചതുരനായ ഗാമ ഒട്ടനവധി നാടുവാഴികളുമായി സന്ധിയിലേർപ്പെട്ട് കച്ചവടം വിപുലീകരിക്കുകയും പതിയെപ്പതിയെ പല പ്രദേശങ്ങളുടേയും നിയന്ത്രണം കൈയാളുകയും ചെയ്തു. ഒടുവില്‍ പോര്‍ട്ടുഗീസ് ആധിപത്യത്തിന്‍കീഴില്‍ പല പ്രദേശങ്ങളും വരുത്തുവാനും ഗാമയ്ക്ക് കഴിഞ്ഞു.

ഗാമ മടങ്ങിപ്പോയതിനുശേഷം പോര്‍ട്ടുഗീസ് അധീനപ്രദേശങ്ങളുടെ മേലധികാരികളായി ഒന്നുരണ്ട്പേര്‍ വന്നെങ്കിലും അവര്‍ക്കൊന്നും ഗാമയുടെയത്ര നയചാതുര്യമില്ലായിരുന്നു. സമുദ്രവ്യാപാരത്തിന്റെ കുത്തക കൈവശപ്പെടുത്തിയിരുന്നുവെങ്കിലും അവയ്ക്കും ചില ഇളക്കങ്ങള്‍ തട്ടിത്തുടങ്ങിയപ്പോള്‍ മൂന്നാമതും ഗാമ മലയാളക്കരയിലെത്തിച്ചേര്‍ന്നു. 1524 ല്‍ ആയിരുന്നു അതു. പോര്‍ട്ടുഗീസ് സൈന്യത്തിനു തലവേദന സൃഷ്ടിച്ചിരുന്ന പലരേയും ഗാമയുടെ നേതൃത്വത്തില്‍ അമര്‍ച്ചചെയ്തു. എന്നാല്‍ അവിചാരിതമായി പിടിപെട്ട മലേറിയ ഗാമയുടെ ജീവിതമവസാനിപ്പിച്ചു. ഇന്നത്തെ ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ഗാമയുടെ ഭൌതികശരീരം അടക്കംചെയ്തത്. 1539 ല്‍ ഗാമയുടെ ഭൌതികാവശിഷ്ടങ്ങളുടെ ശേഷിപ്പ് പോര്‍ട്ടുഗലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വാസ്ക്കോഡ ഗാമയുടെ സ്മരണാര്‍ത്ഥം കോഴിക്കോടുള്ള കാപ്പാട് ഇപ്പോഴും ഒരു സ്തൂപസ്മാരകം നിലനില്‍ക്കുന്നുണ്ട്. ഗോവയില്‍ ഗാമയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പോര്‍ട്ടുഗീസ് ഇതിഹാസമായ ലൂസിയാഡ് പ്രതിപാദിക്കുന്നത് ഗാമയുടെ സാഹസികയാത്രയും ജീവിതവുമാണ്. ഗാമയുടെ സ്മരണാര്‍ത്ഥം പോര്‍ട്ടുഗല്‍ നിരവധി സ്റ്റാമ്പുകളും കറന്‍സി നോട്ടുകളും ഇറക്കിയിട്ടുണ്ട്.

പോര്‍ട്ടുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാര്‍, പിന്നെ ഫ്രഞ്ചുകാര്‍ അതുകഴിഞ്ഞ് ബ്രിട്ടീഷുകാര്‍.. 

വൈദേശികശക്തികള്‍ മത്സരിച്ചു ഒരു ജനവിഭാഗത്തെ മുഴുവന്‍ അടിച്ചമര്‍ത്തി ഭരിക്കുവാനിടയായ സാഹചര്യമെന്തായിരുന്നിരിക്കാം? ജനിച്ച സ്വന്തംനാട്ടില്‍ അടിമകളെപ്പോലെ മറ്റുള്ളവര്‍ക്കു വിധേയരാകുവാന്‍ ഇവിടത്തെ ജനവിഭാഗങ്ങള്‍ തയ്യാറായതും എന്തുകൊണ്ടായിരിക്കാം?. കേരളത്തിന്റെ അന്നത്തെ രാഷ്ട്രീയ സാമൂഹികരംഗത്തിന്റെ അധഃപതനം ഒരുപരിധിവരെ വൈദേശികശക്തികളെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. പരസ്പ്പരം പോരടിക്കുവാനും സ്വന്തം നിലയുറപ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തു നെറികേടുംചെയ്യുവാന്‍ മടിയില്ലാതിരുന്നതുമായ നാടുവാഴി നാട്ടുക്കൂട്ടങ്ങളും രാജാക്കന്മാരും ഉദ്യോഗസ്ഥരും ഒക്കെക്കൂടി നഷ്ടപ്പെടുത്തിയത് നമ്മുടെ സ്വാതന്ത്ര്യമായിരുന്നു. അധികാരം കിട്ടുവാന്‍വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരുന്ന കൊതിയന്മാരെ സഹായിക്കുന്നതായി നടിച്ച് സമര്‍ത്ഥരായ വൈദേശികര്‍ സഹായം നല്‍കിയതോടൊപ്പം അവരെയും അങ്ങ് വിഴുങ്ങി. ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും മുറുകെപ്പിടിച്ചു പരസ്പ്പരം പോരടിക്കുകയും പാരവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നിടത്ത് സൂത്രശാലികളായ കുറുക്കന്മാര്‍ ഭംഗിയായി രക്തം കുടിച്ചു. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതു തന്നെയാണ്. നാം മധ്യകാലഘട്ടത്തിലെ വിവരമില്ലായ്മയുടെ അച്ചുകൂടങ്ങള്‍ നിരത്തിവച്ച് പരസ്പ്പരം പോരടിക്കുന്നു. കുറുക്കന്മാരാകട്ടെ കൃത്യമായും ഊഴം കാത്തു നില്‍ക്കുകയും ചെയ്യുന്നു. വര്‍ത്തമാനകാലകേരളം ഗാമയുടെ കാലഘട്ടത്തിലെ കേരളത്തിനേക്കാളും അരക്ഷിതാവസ്ഥയുടെ കാറും കോളും പേറുന്നത് ഒരിക്കലും നല്ല ലക്ഷണമല്ല. അന്ന്‍ ഗാമയെപ്പോലുള്ള വൈദേശികകൊള്ളക്കാരായിരുന്നുവെങ്കില്‍ ഇന്നത് അതിനേക്കാളും ഭീകരമായ രൂപാന്തിരണം വന്ന സ്വദേശിചെന്നായ്ക്കളുടേതായിരിക്കുന്നു. സമാധാനത്തിലും സാഹോദര്യത്തിലും കഴിഞ്ഞ് ദൈവത്തിന്റെ സ്വന്തം നാടെന്ന പേരന്വര്‍ത്ഥമാക്കണമെങ്കില്‍ നാമോരോരുത്തരും ഐക്യപ്പെട്ട് ഒത്തൊരുമിച്ച് ഒറ്റമനസ്സായി കൈകോര്‍ത്തേപറ്റൂ..


(വിവരങ്ങളില്‍ നല്ലൊരു പങ്കും പലയിടത്തുനിന്നായി കടം കൊണ്ടതാണ്)

ശ്രീ...

Sunday, October 6, 2019

കേരളമെന്ന പറുദീസ

കേരളമെന്ന പറുദീസ

ഔദ്യോഗിക കണക്കുകളനുനുസരിച്ച് ഏകദേശം നാല്‍പ്പതുലക്ഷത്തിനുപുറത്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണറിവ്. കേരളംപോലെ ഇത്രയധികം ജനസാന്ദ്രത നിറഞ്ഞ ഒരു സംസ്ഥാനത്തിന് താങ്ങാനാവുന്നതിലും അധികമാണ് ഈ കുടിയേറ്റം. എന്നിട്ടും ഈ തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു, ജോലിയെടുക്കുന്നു, അവരുടെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു വര്‍ഷാവര്‍ഷം ഇരുപത്തിയാറായിരം കോടി രൂപയ്ക്കുമേല്‍ സമ്പാദിച്ച് അവരവരുടെ നാടുകളിലേയ്ക്കയയ്ക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ച് കേരളമെന്നത് ഒരു ഗള്‍ഫാണ്. എന്തുകൊണ്ടാണ് ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളംപോലൊരു കൊച്ചുസംസ്ഥാനത്ത് ജീവിതമാര്‍ഗ്ഗം തേടിവരുന്നു? കേരളത്തിലെ നല്ലൊരുശതമാനമാളുകളും തൊഴിലില്ലായ്മയുടെ വറുതിയിലാണ്ടുകിടന്നു മുറുമുറുക്കുമ്പോഴും ഈ അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ എങ്ങനെ ജോലിചെയ്തു സമ്പാദിക്കുന്നു, എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും ആളുകള്‍ ഈ നാട്ടിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്?

ഈ ഒഴുക്കിന് നിരവധി കാരണങ്ങളുണ്ട്. നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതസാഹചര്യങ്ങളും സാമൂഹികസാഹചര്യങ്ങളും സാമ്പത്തികജാതി സമവാക്യങ്ങളും ഒക്കെയും അതിഭീകരമാംവിധം വൈവിധ്യപ്പെട്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. അതില്‍ത്തന്നെയും ജാതീയ ഉച്ചനീചത്വങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥാവിശേഷത്തിലുമാണ്. താഴ്ന്നജാതിയില്‍പ്പെട്ടവരുടെയൊക്കെ ജീവിതസാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഉയര്‍ന്ന ജാതിക്കാരുടെ മുന്നില്‍ നായ്ക്കളെപ്പോലെ കഴിഞ്ഞുതീരുന്ന ജീവിതമാണവിടങ്ങളില്‍ ദളിതരൊക്കെ അനുഭവിക്കുന്നത്. വിദ്യാഭ്യാസമില്ല, അടിസ്ഥാനസൌകര്യങ്ങളില്ല, നല്ല വസ്ത്രങ്ങളോ ചെരിപ്പുകളോ ഇല്ല അഥവാ അതു സമ്പാധിച്ചു ധരിക്കാമെന്നുവച്ചാല്‍പ്പോലും അതിനനുവാദമില്ല, പൊതുനിരത്തുകള്‍, പൊതു ഇടങ്ങള്‍, പൊതുകിണറുകള്‍, ഒന്നിലും അവകാശമില്ലാത്തവരാണവര്‍. ഉയര്‍ന്ന ജാതിക്കാര്‍ നിസ്സാരകാര്യങ്ങള്‍പറഞ്ഞ് അവരെ പട്ടിയെപ്പോലെ തല്ലിക്കൊന്നാലും ആരും ചോദിക്കാനില്ലാത്ത സ്ഥിതിയുമാണ്.ഒരിടത്തുനിന്ന്‍ മറ്റൊരിടത്തേയ്ക്ക് മാറിത്താമസിച്ചാലും സ്ഥിതിവിശേഷങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ജീവിതത്തിന്റെ സര്‍വ്വമേഖലയിലും അവഗണനയും അവജ്ഞയും നേരിടുന്ന അത്തരം ജനവിഭാഗങ്ങളില്‍‍ ചിലര്‍ ജീവിതമെങ്ങനെയെങ്കിലും മെച്ചപ്പെടുത്തണമെന്ന ചിന്തയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നീങ്ങി. അക്കൂട്ടത്തില്‍ കുറച്ചധികം പേര്‍ ഭാരതത്തിന്റെ ഇങ്ങേയറ്റത്തുകിടക്കുന്ന കേരളമെന്ന കുഞ്ഞന്‍ സംസ്ഥാനത്തുമെത്തിച്ചേര്‍ന്നു.

കേരളം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സംസ്ഥാനമായിരുന്നു. നിരയെ തോടുകളും പുഴകളും കിണറുകളും വയലുകളും തെങ്ങും കവുങ്ങും വാഴയും ഒക്കെനിറഞ്ഞ ഒരു ഹരിതസ്വര്‍ഗ്ഗഭൂമി. 80-90 കാലഘട്ടം വരെയൊക്കെ കാര്‍ഷികവൃത്തിയെ മെയിനായിട്ട് ആശ്രയിച്ചുകഴിഞ്ഞിരുന്ന, താരതമ്യേന സാമ്പത്തികാഭിവൃദ്ധികുറഞ്ഞ ഒരു സംസ്ഥാനമായിരുന്നു നമ്മുടേത്. നന്നായി അധ്വാനിച്ചില്ലെങ്കില്‍ പട്ടിണിതനെന്‍ ശരണം. എന്നാല്‍ ഒരു ചെറിയ വിഭാഗം ഈ അധ്വാനത്തിന്റെ മുഴുവന്‍ അപഹരിച്ചിരുന്ന ഒരു ഉപരിവര്‍ഗ്ഗവും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലലയടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനം ആ ജന്മികുടിയാന്‍ ബന്ധങ്ങളെ ഇല്ലാതാക്കുകയും അധ്വാനത്തിനനുസരിച്ചുള്ള കൂലി തൊഴിലാളികള്‍ക്ക് സാധ്യമാക്കുകയും ചെയ്തിരുന്നു. സാമ്പത്തികനില മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറച്ചാളുകള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളിലേക്ക് കുടിയേറി. അവരവിടെ കട്ഃഇനമായി ജോലിചെയ്തു വിയര്‍പ്പൊഴുക്കി സമ്പാധിച്ച പണം കേരളത്തിലേയ്ക്കയക്കുവാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ക്ക് വലിയമാറ്റമുണ്ടായിത്തുടങ്ങി. ഒരുപാടാളുകള്‍ ഭാഗ്യാന്വോഷികളായി ഗള്‍ഫുനാടുകളിലേയ്ക്ക് കടക്കുകയും അവര്‍ നാട്ടിലേയ്ക്കയച്ചുതുടങ്ങിയ പണത്തിന്‍ റ്റെ ഒഴുക്കും നമ്മുടെ നാട്ടില്‍ വിപ്ലവാത്മകമായ സാമ്പത്തികമാറ്റങ്ങള്‍ക്ക് പാതയൊരുക്കി.

കാര്‍ഷികവൃത്തി മെയിന്‍ ജീവനോപാധിയായിരുന്നവരുടെ നാട്ടിലേക്കൊഴുകിവന്നുകൊണ്ടിരുന്ന ഈ അനിയന്ത്രിതമായ പണമൊഴുക്ക് ഇവിടത്തെ സാമൂഹിക സാമ്പത്തികമേഘലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.ആളുകളുടെ ജീവിതരീതികളിലും സ്വഭാവരീതികളിലും വന്ന മാറ്റം വിവരണാതീതമായിരുന്നു. നാട്ടില്‍ സുഖലോലുപരുടേയും ദുരഭിമാനികളുടേയും എണ്ണം കുതിച്ചുയര്‍ന്നു. സാമ്പത്തികാഭിവൃദ്ധി ഒട്ടുമിക്കപേരുടേയും ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദുരഭിമാനക്കുട നിവര്‍ത്തിക്കുവാന്‍ പര്യാപ്തമായിരുന്നു. പണക്കാരന്റെ പറമ്പില്‍ അന്തിവരെ പണിയെടുത്തിരുന്നവര്‍ സ്വന്തം പറമ്പില്‍ ഒരു തെങ്ങിന്‍ തൈ നടുവാനും പുറത്തുനിന്ന്‍ ജോലിക്കാരെ നിയമിച്ചുതുടങ്ങി. പറമ്പിലൊരിടത്തുനിന്ന്‍ ഒരു കുടയുംചൂടി അവിടെ കുഴിയെടുക്ക് അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യൂ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കുമ്പോള്‍ അവരുടെ ഉള്ളില്‍ മുമ്പു തങ്ങള്‍ അനുഭവിച്ചിരുന്നൊരു കഷ്ടപ്പാടിനോടുള്ള മധുരപ്രതികാരം തീര്‍ക്കുന്ന ഭാവമായിരുന്നവരെ ഭരിച്ചിരുന്നത്. ഈ ഒരു കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിലേയ്ക്ക് പരിധിയില്ലാതെയുള്ള അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്കാരംഭിക്കുന്നത്.

കേരളത്തിലെത്തിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇവിടമൊരു അത്ഭുതകരമായ ഇടമായിരുന്നു. ഏതു സ്ഥലത്തും പോകുന്നതിനോ, എന്തു വസ്ത്രവും ധരിക്കുന്നതിനോ, ഒരുവിലക്കുമില്ല. താഴ്ന്നജാതിക്കാരനെന്നുപറഞ്ഞുള്ള പുലഭ്യംവിളികളോ ഉപദ്രവങ്ങളോ ഇല്ല, ചെയ്യുന്ന ജോലിയ്ക്ക് സ്വന്തം നാട്ടില്‍ക്കിട്ടുന്നതിന്റെ ഇരട്ടിയില്‍ക്കൂടുതല്‍ കൂലി. ജോലിസമയം കുറവ്, ആരാധനാവിലക്കില്ല. വാഹനങ്ങളായാലും പൊതുസംവിധാനങ്ങളായാലും എല്ലാം എല്ലാവര്‍ക്കും ഒരേപോലെ ഉപയോഗിക്കാം. ഈ ഒരു സാഹചര്യം അവരുടെ നാടുകളില്‍ സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരുന്നു. ഇവിറ്റേയ്ക്കുവന്ന ആളുകളില്‍നിന്നും ഈ നാടിന്റെ സവിശേഷതകളറിഞ്ഞ പരശതങ്ങള്‍ പിന്നീട് ഈ നാട്ടിലേയ്ക്കൊഴുകുകയായിരുന്നു. കൂലിപ്പണിയെടുക്കുവാനും മറ്റും കുറച്ചിലായിക്കരുതുന്ന ഒരു സുഖലോലുപസമൂഹത്തില്‍ അത്തരം ജോലികള്‍ക്കായി ഒരുപാട് ഒഴിവുകളുണ്ടായിരുന്നു. ഒരുകാലത്തു അധ്വാനം കൈമുതലാക്കിയിരുന്ന ഒരു സമൂഹം അധ്വാനത്തിന്റെ വില മറന്നുതുടങ്ങിയപ്പോള്‍ അധ്വാനിക്കുവാന്‍ തയ്യാറായികാത്തുനില്‍ക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് ഇവിടെ വെള്ളവും വളവും ഊര്‍ജ്ജവും ഒരുങ്ങുകയായിരുന്നു. കേരളത്തില്‍നിന്നു പലരും അന്യനാടുകളിലും അന്യരാജ്യങ്ങളിലും പോയി എല്ലുമുറിയെപ്പണിയെടുത്ത് അയയ്ക്കുന്ന കാശ് നമ്മുടെ നാട്ടില്‍ അതേപോലെ ജോലിചെയ്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊണ്ടുപോകാനാരംഭിച്ചു.

ഇന്ന്‍ നമ്മുടെ ചെറുഗ്രാമങ്ങളിലെ ചായക്കടകളില്‍പ്പോലും പാത്രം കഴുകാനും എടുത്തുകൊടുക്കുവാനും എന്തിനു കാഷ് കൌണ്ടറില്‍പ്പോലും സ്ഥാനം പിടിച്ചിരിക്കുന്നത് ബംഗാളിയും ബീഹാറിയും രാജസ്ഥാനിയുമൊക്കെയാണ്. എന്തുകൂലിപ്പണിയെടുക്കുവാനും നമുക്കിന്നിവരില്ലാതെ പറ്റില്ല. അത് പാടത്തു കൊയ്തുനടത്താനായാലും ശരി പറമ്പുകിളയ്ക്കാനായാലും ശരി. ഏകദേശം നാലുകോടിയോളം ജനസംഖ്യയുള്ള കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ സാമ്പത്തികാഭിവൃദ്ധിയില്‍ ആറാടുന്നതുകൊണ്ടൊന്നുമല്ല ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടം കൈയടക്കിയത്. നാം അധ്വാനത്തിന്റെ വില മറന്നതുകൊണ്ടും ദുരഭിമാനം നമ്മെ ഭരിക്കുന്നതുകൊണ്ടും വന്നുകൂടിയ ദുരവസ്ഥകൂടിയാണിത്. ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ നിലയുറപ്പിച്ചതുകൊണ്ട് അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കൂട്ടരുണ്ടാക്കുന്ന അരക്ഷിതത്വവും കുറ്റകൃത്യങ്ങളും മറ്റു പ്രവര്‍ത്തികളും നമ്മുടെ സാമൂഹികനിലയെ തുലോം സാരമായിബാധിക്കുന്നുമുണ്ട്. പല കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുക്കളായി ഇക്കൂട്ടരില്‍പ്പലരും മാറിക്കഴിഞ്ഞു.എന്നാല്‍ ഇവരെയൊഴിവാക്കി നമ്മുടെ സംസ്ഥാനത്തിനു നില്‍ക്കക്കള്ളിയില്ല എന്നതാണ് സത്യം.

ചെയ്യുന്ന ജോലിയുടെ മിനുപ്പനുസരിച്ച് സാമൂഹികനിലയിലെ പളപളപ്പ് കൂടുമെന്നുള്ള ഒരു മിഥ്യാധാരണവച്ചുപുലര്‍ത്തുന്ന ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ താരതമ്യേന കൂലിപ്പണിയും മറ്റുചെറുജോലികളും ഒന്നും ചെയ്യുവാന്‍ നമ്മുടെ ചെറുപ്പക്കാര്‍ തയ്യാറാവാത്തത്. സ്വന്തം നാടുവിട്ടാലോ എന്തു പണിയും ചെയ്യുവാന്‍ ഒരുമടിയുമില്ലതാനും. ഏതു ജോലി ചെയ്താലും വളരെ നല്ല കൂലി നമ്മുടെ നാട്ടിലുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ജോലി ചെയ്യാനും നമുക്കിന്ന്‍ ബംഗാളികളും ബീഹാറികളും മറ്റു അന്യസംസ്ഥാനത്തൊഴിലാളികളും വേണം. അവര്‍ രാവിലെ തൂമ്പായും കൈക്കോട്ടുമായി ജോലിക്കുള്ള വകതേടിപ്പോകുമ്പോള്‍ നമ്മള്‍ റോഡരുകിലെ കലുങ്കിലോ ബസ്റ്റോപ്പുകളിലോ അല്ലെങ്കില്‍ കടത്തിണ്ണകളിലോ ഇരുന്ന്‍  വ്യവസ്ഥിതിയേയും സാമ്പത്തികാസമത്വങ്ങളേയും അമേരിക്കയുടെ മുതലാളിത്തബൂര്‍ഷ്വാസ്വഭാവത്തേയും കൊറിയയുടെ ആണവഭീഷണിയേയുമൊക്കെക്കുറിച്ച് ആകുലരായി വിപ്ലവം കൊപ്ലിച്ചുകൊണ്ടിരിക്കുകയോ കൈയിലുള്ള മൊബൈലില്‍ത്തോണ്ടി ഗെയിം കളിച്ചുകൊണ്ടിരിക്കുകയോ ആയിരിക്കും.

കേരളം സത്യത്തില്‍ ആരുടെ പറുദീസയാണ്. ??

ശ്രീ


Tuesday, September 24, 2019

സ്മാര്‍ത്ത വിചാരം


ബ്രാഹ്മണ്യവും പൌരോഹിത്യവും അതിന്റെ ഏറ്റവും കടുത്ത തീഷ്ണത പുലര്‍ത്തിയിരുന്ന കാലത്ത് ആ തീഷ്ണതയുടെ അടിവേരറുക്കുന്നതരത്തില്‍ അവതരിച്ച് അങ്ങാകാശത്തോളം പ്രസിദ്ധമായ ഒരു നാമമാണ് കുറിയേടത്ത് താത്രിയെന്ന പേര്. സ്വയം നിഷേധിച്ചുകൊണ്ട് സ്വസമുദായത്തില്‍ അന്നേവരെ നിലനിന്നിരുന്ന പുരുഷാധിപത്യ മേല്‍ക്കോയ്മകളിലെ നീതികേടുകള്‍ക്കെതിരേ കലാപം നയിച്ച ഒരു യഥാര്‍ത്ഥ വിപ്ലവകാരി കൂടിയായിരുന്നു താത്രി എന്ന സാവിത്രി അന്തര്‍ജ്ജനം. സ്വശരീരത്തെത്തെന്ന ആയുധമാക്കിക്കൊണ്ടാണ് താത്രി ആ വിപ്ലവത്തിനിറങ്ങിപ്പുറപ്പെട്ടത്. ആ പെണ്ണുടലിനും പിന്നെ അവളുടെ കുശാഗ്രബുദ്ധിക്കും മുന്നില്‍ തകര്‍ന്നുവീണത് അറുപത്തിനാലോളം പുംഗവന്മാരായിരുന്നു. നൂറുകണക്കിനു പെണ്ണുടലുകളില്‍ യഥേഷ്ടം അഭിരമിക്കുവാന്‍ സ്വാതന്ത്ര്യമുള്ളവര്‍ തങ്ങളുടെ സ്ത്രീകളുടെ ദൃഷ്ടി അന്യപുരുഷന്റെ നേരേ വീണാല്‍പ്പോലും അവരെ പടിയടച്ചു പിണ്ഠം വയ്ക്കുവാനും നാടുകടത്താനും മടിയ്ക്കാത്ത സ്വസമുദായത്തിലെ പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ താത്രി സ്വയം ബലിയാടാവാന്‍ തയ്യാറായി. അന്നേവരെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളുടേയും അടിവേരിളക്കിയത് താത്രിക്കുട്ടി എന്ന സാവിത്രി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരം എന്ന സംഭവംമൂലമായിരുന്നു. ഏതൊരുവന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടും കൂടി തന്റെ മടിക്കുത്തഴിച്ചു തന്റെ ശരീരത്തെ രസിച്ചുവോ ആ ചെയ്തിയെത്തന്നെ അയാളെത്തകര്‍ക്കാനുള്ള ആയുധമായി താത്രിക്കുട്ടി കൈക്കൊണ്ടു. കുഞ്ഞുപ്രായത്തില്‍ തന്നെ പുരുഷന്മാരില്‍ നിന്നുമേല്‍‍ക്കേണ്ടിവന്ന പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ മനസ്സിലേല്‍പ്പിച്ച ആഘാതങ്ങള്‍ വളരെ വലുതായിരുന്നു. ആ ആഘാതങ്ങള്‍ ഒരുവേള താത്രിയെ ഒരു മനോരോഗിയാക്കിയിരിക്കണം. തന്നെച്ചതച്ചരച്ചവരെ അക്കാലത്ത് നിലവിലുണ്ടായിരുന്ന ശിക്ഷകൊണ്ട് താത്രി നേരിട്ടു.

സംഭവബഹുലമായ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെപ്പറ്റി ഒരു ചെറുവിവരണം

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളില്‍ എന്തെങ്കിലും സ്വഭാവദോഷമോ നടപ്പുദൂഷ്യമോ ആരോപിക്കപ്പെടുന്നതിനെ അടുക്കളദോഷമെന്നാണ് അറിയപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്നത് നമ്പൂതിരിമാരുടെ ഗ്രാമസഭായോഗത്തിലായിരിക്കും. ഏതെങ്കിലുമൊരു അന്തര്‍ജ്ജനത്തെപ്പറ്റി ഇപ്രകാരമൊരു ആരോപണം വന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ അന്തര്‍ജ്ജനത്തെ കുറ്റവിചാരണ നടത്തും. ഇപ്രകാരം നമ്പൂതിരിസ്ത്രീകളെ കുറ്റവിചാരണ ചെയ്യുന്ന ചടങ്ങിനെയാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറ് ഘട്ടങ്ങളാണുള്ളത്. അവ ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം, ശുദ്ധഭോജനം എന്നിങ്ങനെ തിരിക്കപ്പെട്ടിരിക്കുന്നു. ഈ ചടങ്ങുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോതന്നെ എടുക്കാറുണ്ട്. സ്മാര്‍ത്തവിചാരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആരോപണവിധേയയായ അന്തര്‍ജ്ജനത്തെ സദാ അനുഗമിച്ചിരുന്ന ദാസിയെ വിചാരണ ചെയ്ത് ആരോപിതയായ അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള ആരോപണത്തിനു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ദാസീ വിചാരം. ഈ വിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയിയെന്ന്‍ ദാസി വ്യക്തമാക്കിയാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി രാജാവിനെക്കണ്ട് വിവരം ധരിപ്പിക്കുകയും രാജാവ് ആരോപണവിധേയയെ വിചാരണ നടത്തി ശിക്ഷിക്കുവാന്‍ ഉള്ള അനുമതി ഗ്രാമസഭയ്ക്ക് രേഖാമൂലം നല്‍കുകയും ചെയ്യുന്നു. ഒപ്പം തന്റെ പ്രതിനിധിയായി ഒരു ഉദ്യോഗസ്ഥനെ അവര്‍ക്കൊപ്പം അയക്കുകയും ചെയ്യും.

ആരോപിതയായ സ്ത്രീയെ വിചാരണ ചെയ്യുന്ന ആളിനെ സ്മാര്‍ത്തന്‍ എന്നാണു വിളിക്കുക. വിചാരണ തുടങ്ങുന്നതിനുമുന്നേ കുറ്റാരോപിതയായ സ്ത്രീയെ നല്ല ബന്തവസ്സുള്ള ഒരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. ഈ സ്ഥലത്തിനെ പറയുന്നത് അഞ്ചാംപുര എന്നാണ്. അഞ്ചാംപുരയിലേയ്ക്ക് മാറ്റപ്പെട്ട സ്ത്രീക്ക് പിന്നീട് പേരില്ലാതായിത്തീരുന്നു. പിന്നീടവര്‍ അറിയപ്പെടുന്നത് സാധനമെന്ന വിളിപ്പേരിലായിരിക്കും. ചോദ്യം ചെയ്യുമ്പോള്‍ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടല്ല ചോദ്യങ്ങള്‍ ചോദിക്കുക മറിച്ച് ദാസിയോട് ചൊദ്യം ചോദിക്കുകയും ആ ചോദ്യം ദാസി സാധനത്തിനെ അറിയിക്കുകയും സാധനം പറയുന്ന മറുപടി ദാസിമുഖേന സ്മാര്‍ത്തനിലെത്തുകയുമാണ് ചെയ്യുന്നത്. വിചാരണയ്ക്കിടയില്‍ സാധനം തെറ്റുചെയ്തതായി സമ്മതിച്ചാല്‍പ്പിന്നെ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടാവും ചോദ്യങ്ങള്‍ ചോദിക്കുക. വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞ് കുറ്റം തെളിഞ്ഞാല്‍ സ്വരൂപം ചൊല്ലല്‍ എന്ന വിധിന്യായപ്പറച്ചിലാണ്. ആരോപണവിധേയയായ സാധനവുമായി സംസര്‍ഗ്ഗമുണ്ടായിരുന്ന പുരുഷന്മാരും ഒപ്പം ആ സ്ത്രീയും സമുദായത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഭ്രഷ്ടരാകുകയും ഒപ്പം നാടുകടത്തപ്പെടുകയും ചെയ്യും. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സാധനം മരിച്ചുപോയതായി കണക്കാക്കി പിന്നീട് ഉദകക്രീയ ചെയ്യും. ഈ ചടങ്ങില്‍ സാധനത്തിന്റെ ബന്ധുക്കള്‍ എല്ലാവരും പങ്കെടുക്കും.പത്ത് ഉദകക്രിയയും കൊട്ടുബലിയും ഇട്ടതിനുശേഷമാണ് സാധനത്തെ കൈകൊട്ടി പുറത്താക്കുന്ന ചടങ്ങ് നടക്കുന്നത്. സാധനത്തെ പുറത്താക്കിയിട്ട് അവര്‍ നടന്ന വഴിമുഴുവന്‍ ചാണകവെള്ളം തളിച്ചു ശുദ്ധമാക്കുകയും ചെയ്യും. ഉദകക്രീയക്ക് ശേഷമാണ് ശുദ്ധഭോജനം എന്ന ചടങ്ങ്. സ്മാര്‍ത്ത വിചാരത്തിന്റെ അവസാനഘട്ടമാണിത്. ഉദകക്രീയ നടത്തുന്ന ദിവസം ചടങ്ങു തീരുന്നതുവരെ പട്ടിണി അനുഷ്ഠിക്കുന്ന ഇല്ലത്തെ അംഗങ്ങള്‍ ചടങ്ങെല്ലാം തീര്‍ന്നതിനുശേഷം വലിയ സദ്യയൊരുക്കും. സ്മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുവാന്‍ വന്ന എല്ലാവരും ചേര്‍ന്ന്‍ പന്തിഭോജനം നടത്തിപ്പിരിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ തിരുമുറ്റിക്കോട് കല്പകശ്ശേരിഇല്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിക്ക് ജനിച്ച മകളായിരുന്നു സാവിത്രി എന്ന താത്രിക്കുട്ടി. താത്രിക്ക് പത്ത് വയസാകാറായപ്പോള്‍ (9 വയസ്സും 10 മാസവും) ഇന്നത്തെ തൃശൂര്‍ ജില്ലയിലെ പഴയ തലപ്പള്ളി താലൂക്കിലുള്ള കുറിയേടത്തില്ലത്തെ അപ്ഫന്‍ നമ്പൂതിരിയായ രാമന്‍ നമ്പൂതിരിക്ക് വേളികഴിച്ചുനല്‍കി. അങ്ങനെയാണ് താത്രി കുറിയേടത്തു താത്രിയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ആചാരമനുസരിച്ച് തറവാട്ടിലെ മൂത്തനമ്പൂതിരിക്കു മാത്രമേ സ്വസമുദായത്തില്‍ നിന്നും(നമ്പൂതിരി സമുദായം) വേളികഴിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. താഴെയുള്ള നമ്പൂതിരിമാര്‍ക്ക്(അപ്ഫന്‍) മറ്റു ജാതികളില്‍നിന്നു സംബന്ധം മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ മൂത്തനമ്പൂതിരിക്കു വിവാഹം കഴിക്കുവാന്‍ പാടില്ലാത്തവിധം രോഗങ്ങളോ സന്താനശേഷിയില്ലാതിരിക്കുകയോ തുടങ്ങിയ കുഴപ്പങ്ങളുണ്ടായാല്‍ തറവാടിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുവാനായി മൂത്തനമ്പൂതിരിയുടെ അനുവാദത്തോടെ വിധിപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്തുകൊണ്ട് അപ്ഫന്‍ നമ്പൂതിരിക്ക് സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. കുറിയേടത്തെ മൂത്ത നമ്പൂതിരി മാറാരോഗബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ അനുജനായ രാമന്‍ നമ്പൂതിരി താത്രിയെ വേളികഴിച്ചു. വൈവാഹിക ജീവിതത്തിന്റെ പാഠങ്ങളൊന്നുമറിയാതിരുന്ന, ബാല്യം വിട്ടുമാറാതിരുന്ന താത്രിയുടെ മുന്നിലേക്ക് രാത്രിയായപ്പോള്‍ എത്തിച്ചേര്‍ന്നത് മൂത്തനമ്പൂതിരിയായിരുന്നു. ഒന്നുറക്കെ ശബ്ദമുയര്‍ത്തുവാനോ എതിര്‍ക്കുവാനോ ഒന്നും അവകാശമില്ലാതിരുന്ന ആ ബാല്യം അന്നു തച്ചുടയ്ക്കപ്പെട്ടു. അതും പിതൃതുല്യനായിക്കരുതേണ്ടവനില്‍നിന്നു. തനിക്കുണ്ടായ ക്രൂരമായ അനുഭവം താത്രിയെ ആകെയുലച്ചുകളഞ്ഞു. അതേപോലെ പിന്നീട് പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തോളം സമാനമായ പലപല ശാരീരികാതിക്രമങ്ങളും താത്രിക്ക് നേരിടേണ്ടി വന്നു. തന്റെ മനസ്സിലും ശരീരത്തിലുമുണ്ടായ ആഘാതം താത്രിയെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. അതോടെ തന്റെ ഭര്‍ത്താവിനോടും തന്നെ നശിപ്പിച്ചവരോടും ഒക്കെയുള്ള പക തീര്‍ക്കുവാനെന്നവണ്ണം താത്രി പലരേയും വശീകരിച്ചു വശംവദയാക്കി അവരുമായെല്ലാം ശരീരം പങ്കിട്ടു. അതെല്ലാംതന്നെ പില്‍ക്കാ​‍ലത്തിലേയ്ക്ക് അവള്‍ കരുതിവച്ച ആയുധങ്ങളായിരുന്നു.

കുറിയേടത്ത് താത്രിയുടെ അടുക്കളദോഷത്തെക്കുറിച്ച് അയല്‍വായിയായ നമ്പൂതിരി നമ്പൂതിരിയോഗത്തില്‍ പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണമാരംഭിച്ചത്. അന്നേവരെ കേരളത്തില്‍നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. പരാതികിട്ടിയപ്പോള്‍ രാജാവിന്റെ അനുമതിയോടെവ് 1904 അവസാനകാലഘട്ടത്തില്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരണ നടത്തുകയും ആചാരവിധിപ്രകാരംനടന്ന ആദ്യവിചാരത്തില്‍ താത്രിയും വിവാരത്തിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കുമെല്ലാം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിചാരണയും വിധിയും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതോടെ കൂടുതല്‍ വിപുലമായ രീതിയില്‍ അന്വേഷണം നടത്തി വിചാരണ ചെയ്യുവാന്‍ രാജതീരുമാനമുണ്ടാകുകയും ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയില്‍നിന്നു കൊച്ചീരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് താത്രിയെക്കൊകൊണ്ടു വരുകയും ചെയ്തു.താത്രിക്ക് വധഭീഷണികളുണ്ടായിരുന്നതിനാല്‍ ശക്തമായ ബന്തവസ്സിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന്‍ കൊച്ചിമഹാരാജാവിന്റെ മുന്നില്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാതമനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. താത്രിയുടെ ആദ്യവിചാരം  വിവാദങ്ങളില്‍പ്പെട്ടതുകൊണ്ട് മഹാരാജാവിന്റെ ഉത്തരവുപ്രകാരം 1905 ജനുവരി 2 ന് താത്രിയുടെ സ്മാര്‍ത്തവിചാരം പുനരാരംഭിച്ചു.രാജപ്രതിനിധിയും നാലുസഹായികളേയും ഒപ്പം കൂട്ടി പട്ടച്ചോമയാരത്ത് ജാതവേദൻനമ്പൂതിരി സ്മാര്‍ത്തവിചാരത്തിന്റെ മുഖ്യനായ സ്മാർത്തൻ ആയി. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ക്ക് താത്രിക്കുട്ടി നിര്‍ഭയം ഉത്തരങ്ങള്‍നല്‍കി. താനുമായി സംസര്‍ഗ്ഗമുണ്ടായിരുന്നു 64 പുരുഷന്മാരുടെ പേരുകള്‍ താത്രി സ്മാര്‍ത്തനുമുന്നില്‍ വെളിപ്പെടുത്തി. അക്കൂട്ടത്തില്‍ താത്രിയുടെ സ്വന്തം അച്ഛനും സഹോദരനും അമ്മാവനും ഗുരുനാഥനും ഭര്‍ത്താവും സമൂഹത്തിലെ പ്രമാണികളായ പലരുമുണ്ടായിരുന്നു. താത്രി ഓരോ പേരു വിളിച്ചു പറയുമ്പോഴും പിന്നെയാര് പിന്നെയാര് എന്നു വ്യഗ്രതപ്പെട്ട സ്മാര്‍ത്തനെപ്പോലും ഞെട്ടിപ്പിച്ചുകൊണ്ടാണ് 65 ആമന്റെ പേര് താത്രി പറഞ്ഞത്. ആ പേര് പരസ്യമാക്കുവാന്‍ സ്മാര്‍ത്തന്‍ അനുവദിക്കാതെ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. വിചാരണവേളയില്‍ താത്രി പേരുവിളിച്ചുപറഞ്ഞ 64 പുരുഷന്മാരെയും വിചാരണചെയ്തു. സ്മാര്‍ത്തവിചാരത്തിന്റെ ചരിത്രത്തിലാദ്യമായി ഈ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനുള്ള അവസരം നല്‍കപ്പെട്ടെങ്കിലും വിചാരത്തിന്റെയൊടുവില്‍ ആ 64 പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളേയും ഒപ്പം താത്രിക്കുട്ടിയേയും സമുദായത്തില്‍നിന്നു ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കി. 1905 ജൂലൈ 4 നാണ് ഈ തീരുമാനമുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 64 പേരാണ് ഭ്രഷ്ടരായി മാറിയത്.

ഭ്രഷ്ടയാക്കപ്പെട്ട താത്രിയെ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു മഠത്തിലേക്ക് കൊണ്ടുപോയതായി അവസാനമുള്ള രേഖകള്‍ കാണിക്കുന്നു. എന്നാല്‍ ക്രൈസ്തവവിശ്വാസിയായിത്തീര്‍ന്ന താത്രി അതേമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു ജീവിക്കുകയുണ്ടായി എന്നും പറയപ്പെടുന്നു. പത്തുവയസ്സുമുതല്‍ ഒരുപാട് പുരുഷന്മാരുമായി ശാരീരികവേഴ്ച സംഭവിച്ചിട്ടുള്ള താത്രിക്ക് ആ ബന്ധങ്ങളില്‍ ഏതെങ്കിലും കുട്ടികള്‍ ഉണ്ടായിട്ടുള്ളതായി ഒരു രേഖകളിലും പറയുന്നില്ല. എന്നാല്‍ ഭ്രഷ്ടയാക്കപ്പെട്ടശേഷം വിവാഹിതയായ അവര്‍ക്ക് മൂന്നു കുട്ടികള്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിനും കൃത്യമായ രേഖകളില്ല. മലയാളത്തിലെ ഒരു പ്രസിദ്ധസിനിമാതാരം താത്രിക്കുട്ടിയുടെ മകളുടെ മകളാണ് എന്ന്‍ ചില പറച്ചിലുകള്‍ ഇടയ്ക്കുയര്‍ന്നുകേട്ടെങ്കിലും പ്രസ്തുതതാരം അതു നിഷേധിക്കുകയാണ് ചെയ്തത്.

അക്ഷരാര്‍ത്ഥത്തില്‍ കേരളീയ സാമൂഹ്യമേഖലയെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. 65 ആമനായി വീണ്ടുമൊരു പേര് പറയാന്‍തുനിഞ്ഞ താത്രിക്കുട്ടിയെ സ്മാര്‍ത്തന്‍ തടഞ്ഞത് ആ പേര് മഹാരാജാവിന്റേതായിരുന്നതുകൊണ്ടായിരുന്നുവെന്ന്‍ പറയപ്പെടുന്നു. കുഞ്ഞുന്നാളിലെ തനിക്കേറ്റ പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ ഉള്ളില്‍ പകയായി എരിഞ്ഞതുകൊണ്ട് താത്രി സ്വയം വിചാരണയ്ക്ക് തയ്യാറാവുകയായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. കണ്ടഞ്ചാതമനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിയെക്കൊണ്ട് നമ്പൂതിരിസഭയില്‍ പരാതിനല്‍കിയതുപോലും താത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന്‍ പറയപ്പെടുന്നു.

നമ്പൂതിരിസമുദായത്തിന്റെ അചാരാനുഷ്ഠാനകോട്ടകൊത്തളങ്ങളില്‍ വന്‍വിള്ളലുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു താത്രിക്കുട്ടി സംഭവം. ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തകര്‍ച്ചയുടെ തുടക്കവും മറക്കുടകളില്‍ മുഖമൊളിപ്പിച്ചുനടന്നിരുന്ന അന്തര്‍ജ്ജനങ്ങള്‍ വെളിച്ചത്തിനുനേരേ നോക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയതുമൊക്കെ ഈ സ്മാര്‍ത്തവിചാരശേഷമായിരുന്നു. താത്രിക്കുട്ടിസംഭവം അത്രമാത്രം വിസ്ഫോടനങ്ങള്‍ക്ക് വഴിതെളിച്ചുകഴിഞ്ഞിരുന്നു. താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം വിഷയമാക്കി നിരവധി രചനകള്‍ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട്, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അമൃതമഥനം, ആലങ്കോട് ലീലാകൃഷ്ണന്റെ സ്മാര്‍ത്തവിചാരം, നന്ദന്റെ കുറിയേടത്ത് താത്രി എന്നിവ അവയില്‍ ചിലതുമാത്രമാണ്. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ അഗ്നിസാക്ഷി എന്ന നോവലും കുറിയേടത്തു താത്രി എന്ന ധീരവനിതയുടെ വിപ്ലവം ഉള്‍കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒന്നുതന്നെയായിരുന്നു. മലയാളത്തില്‍ എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയമെന്ന സിനിമ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു.  കുറിയേടത്ത് താത്രി എന്ന പേരില്‍ ഒരു മലയാളനാടകവും പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹിക അനാചാരങ്ങളുടേയും ബ്രാഹ്മണ്യമേധാവിത്വങ്ങളുടേയും അസ്ഥിവാരമിളക്കാന്‍ ഹേതുവായ വിപ്ലവകാരിയായ താത്രിക്കുട്ടിയുടെ ഒരു നൂറ്റാണ്ട് മുന്നേ നടന്ന സ്മാര്‍ത്തവിചാരവും അതിനുശേഷമുള്ള വിസ്ഫൊടനങ്ങളും ഈ ആധുനികകാലത്തും പ്രസ്ക്തിയുള്ളതായി നിലകൊള്ളുന്നു.

(വിവര‍ങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട് ഗൂഗില്‍, ചില ബ്ലോഗുകള്‍, വിക്കീപ്പീഡിയ എന്നിവയാണ്)

ശ്രീ.... 

വള്ളത്തോള്‍ നാരായണ മേനോന്‍

വള്ളത്തോള്‍ നാരായണ മേനോന്‍

"ഭാരതമെന്നപേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍"

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ ശരീരത്തില്‍ ഉടലെടുക്കുന്നൊരു അനിര്‍വചനീയതയുണ്ട്. ഈ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകുകയില്ല. ദേശാഭിമാനത്തിന്റെ ഊഷ്മളതമുഴുവന്‍ ഉടലില്‍ നിറയ്ക്കുന്ന ഈ വരികള്‍ നമുക്ക് സമ്മാനിച്ചത് മലയാളത്തിന്റെ മഹാകവിയായ ശ്രീ വള്ളത്തോള്‍ നാരായണമേനോനാണ്. ദേശസ്നേഹവും മാതൃഭാഷാസ്നേഹവും അങ്ങേയറ്റം കൈക്കൊണ്ട അദ്ദേഹം മലയാളത്തിനു നല്‍കിയ സാഹിത്യസംഭാവനകളും മറ്റു സംഭാവനകളും വിലമതിയ്ക്കാനാവാത്തതാണ്. കേരളത്തിന്റെ സൌന്ദര്യത്തേയും സംസ്ക്കാരത്തേയും ലളിതസുന്ദരമായ വരികളാല്‍ ഇത്രമേല്‍ പാടിപ്പുകഴ്ത്തിയ മറ്റൊരു കവിവര്യനുണ്ടാകുമോ എന്നു സംശയമാണ്. ദേശഭക്തിഗാനങ്ങളുടേയും ഖണ്ഡകാവ്യങ്ങളുടേയും ശൃംഗാരപ്രദമായ ലളിതസുന്ദരകാവ്യങ്ങളുടേയും അമരക്കാരനായിരുന്ന വള്ളത്തോള്‍ മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന ആളുകൂടിയാണ്. തന്റെ രചനകളിലെ സര്‍ഗ്ഗാത്മകതയും കാവ്യശൈലിയുടെ സൌന്ദര്യവുംകൊണ്ട് ജനമന‍സ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടിയ അദ്ദേഹത്തെ ഒന്നടുത്തറിയാന്‍ ശ്രമിക്കാം


ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ചെന്നാറ എന്ന സ്ഥലത്ത് കടുങ്ങോട്ട് മല്ലിശ്ശേരിത്തറവാട്ടിലെ ദാമോദരന്‍ ഇളയതിന്റേയും മംഗലത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും  മകനായി  1878 ഒക്ടോബര്‍ 16 നായിരുന്നു അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഒന്നും ലഭിക്കാതിരുന്ന നാരായണനു സംസ്കൃതഭാഷാവിദ്യാഭ്യാസം ലഭിച്ചിരുന്നു. പണ്ഡിതനായ ശ്രീ വാരിയംപറമ്പില്‍ കുഞ്ഞന്‍ നായരായിരുന്നു നാരായണന്റെ ആദ്യകാല സംസ്കൃതഗുരു. അദ്ദേഹത്തില്‍ നിന്നുപ്രാഥമികപാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം അമ്മാവനായ രാമുണ്ണിമേനോന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അദ്ദേഹമാണ് നാരായണനെ സംസ്കൃതകാവ്യലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒപ്പം തന്നെ അഷ്ടാംഗഹൃദയവും നാരായണന്‍ ഹൃദിസ്ഥമാക്കി. അമ്മാവനൊപ്പം ചികിത്സാരീതികള്‍ പഠിക്കുകയും സഹായിയായിത്തുടരുകയും ചെയ്ത നാരായണന്‍ പാറക്കുളം സുബ്രമണ്യശാസ്ത്രികള്‍, കൈക്കുളങ്ങര രാമവാര്യര്‍ എന്നിവരില്‍നിന്ന്‍ തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും പഠിച്ചെടുക്കുകയും ചെയ്തു. 23 ആം വയസ്സില്‍ വന്നേരി ചിറ്റാഴിവീട്ടിലെ മാധവിയമ്മയെ വിവാഹം ചെയ്ത വള്ളത്തോള്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് താമസം മാറ്റുകയുണ്ടായി. ഏകദേശം ആറുവര്‍ഷത്തോളം തൃശ്ശൂരിലെ ഒരു അച്ചടിസ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കേരളോദയം പത്രത്തിന്റെ പത്രാധിപരായി സ്ഥാനമേറ്റു.

തന്റെ പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ വള്ളത്തോള്‍ കാവ്യരചനകള്‍ ആരംഭിച്ചിരുന്നു. കിരാതസാധകം, വ്യാസാവതാരം എന്നിങ്ങനെ ചില കൃ‍തികള്‍ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്നു. പതിനാറുവയസ്സുള്ള കാലഘട്ടത്തില്‍ വള്ളത്തോളിനു ഭാഷാപോഷിണി മാസികയുടെ കാവ്യപുരസ്ക്കാരം ലഭിക്കുകയുണ്ടായി. ഭാഷാപോഷിണി, വിജ്ഞാന ചിന്താമണീ, കേരളസഞ്ചാരി തുടങ്ങിയ മിക്ക മാസികകളിലും വള്ളത്തോളിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. ഋതുവിലാസം എന്ന രചനയായിരുന്നു വള്ളത്തോളിന്റെ പ്രസിദ്ധമായ ആദ്യകൃതി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മേജര്‍ സാഹിത്യസംരംഭം 1905 ല്‍ ആരംഭിച്ച് 1907 ല്‍ പൂര്‍ത്തിയാക്കിയ വാത്മീകീരാമായണത്തിന്റെ മലയാള പരിഭാഷയായിരുന്നു. 1908 കാലഘട്ടത്തില്‍ അദ്ദേഹത്തിനു കലശലായൊരു രോഗബാധ ചെവിയിലുണ്ടാകുകയും 1909 ഓടുകൂടി അദ്ദേഹം ഒരു ബധിരനായി മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വള്ളത്തോളിന്റെ എല്ലാ ഗംഭീരസൃഷ്ടികളും പിറവിയെടുത്തത് അദ്ദേഹം ബധിരനായതിനുശേഷമായിരുന്നു. കേള്‍വി ശക്തി നഷ്ടപ്പെട്ടതിന്റെ ദുഃഖത്താല്‍ അദ്ദേഹം എഴുതിയ അതിപ്രശസ്തമായൊരു ഖണ്ഡകാവ്യമാണ് ബധിരവിലാപം.

1910 ല്‍ ആരംഭിച്ച് 1913 ല്‍ പ്രസിദ്ധീകരിച്ച ചിത്രയോഗം എന്ന മഹാകാവ്യത്തോടുകൂടി വള്ളത്തോള്‍ നാരായണമേനോന്‍ മഹാകവി എന്നറിയപ്പെടാന്‍ തുടങ്ങി. കഥാസരിത്സാഗര‍ത്തില്‍നിന്നുള്ള ചന്ദ്രസേനയുടേയും താരാവലിയുടേയും കഥപറഞ്ഞ ഈ മഹാകാവ്യം പതിനെട്ട് സര്‍ഗ്ഗങ്ങളായാണ് വള്ളത്തോള്‍ അണിയിച്ചൊരുക്കിയത്. ആദ്യകാലത്ത് പരമ്പരാഗത കാവ്യരീതിയില്‍നിന്നുവഴിമാറിനടക്കുന്നുവെന്ന്‍ പഴികേട്ടെങ്കിലും വള്ളത്തോള്‍ രചിച്ച പല ഖണ്ഡകാവ്യങ്ങളും വിവര്‍ത്തനങ്ങളും ദേശഭക്തിഗാനങ്ങളും അദ്ദേഹത്തെ സര്‍വ്വജനസമ്മതനാക്കിത്തീര്‍ത്തു. ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, കൊച്ചുസീത, ഗണപതി, മഗ്ദലനമറിയം, അച്ഛനും മകളും തുടങ്ങി എണ്ണമറ്റ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ടായി.  വാല്മീകിരാമായണത്തിന്റെ മലയാളവിവര്‍ത്തനം കൂടാതെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം മാതൃഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു വായനക്കാര്‍ക്കായി സമര്‍പ്പിച്ചു.

വൈക്കം സത്യാഗ്രഹം നടന്ന 1924 ല്‍ ഗാന്ധിജിയെ നേരിട്ടുകണ്ടപ്പോള്‍ വള്ളത്തോള്‍ എഴുതിയ എന്റെ ഗുരുനാഥന്‍ എന്ന രചന അതിപ്രശത്സമായിരുന്നു.സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് അദ്ദേഹം അതിന്റെ പലപരിപാടികളിലും ഭാഗഭാക്കായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളങ്ങളിലുല്‍പ്പെടെ അദ്ദേഹം പങ്കുകൊണ്ടു. 1922 ല്‍ വെയിത്സ് രാജകുമാരന്‍ വള്ളത്തോളിനു പട്ടും വളയും നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചെങ്കിലും വള്ളത്തോള്‍ അതു നിരസിക്കുകയാണു ചെയ്തത്.

കഥകളിയോട് അടങ്ങാത്ത ഭ്രമം പുലര്‍ത്തിയിരുന്ന വള്ളത്തോള്‍ കഥകളിയുടെ ഉന്നമനത്തിനായി കുന്നംകുളത്ത് കഥകളിവിദ്യാലയമെന്ന സ്ഥാപനമാരംഭിച്ചു. കഥകളിയെ പരിപോഷിപ്പിക്കാനും അതു കൂടുതല്‍ ജനകീയമാക്കാനും വള്ളത്തോള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. കഥകളിവിദ്യാലയമെന്ന സ്ഥാപനം പിന്നീട്  കേരളകലാമണ്ഡലം എന്നറിയപ്പെടുകയും അതിന്റെ അസ്ഥാനം ചെറുതുരുത്തിയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തു. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയുണ്ടായി. 1948 ല്‍ മദിരാശി സര്‍ക്കാര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു.  സമസ്ത കേരളസാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരളസാഹിത്യഅക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികള്‍ വഹിച്ച വള്ളത്തോളിനെ 1954 ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.

കേരള വാത്മീകി, കേരളാ ടാഗോര്‍ എന്നെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ആ മഹാപ്രതിഭ 1958 മാര്‍ച്ച് 13 ന് തന്റെ എഴുപത്തഞ്ചാം വയസ്സില്‍ അന്തരിച്ചു.

"ലോകമേതറവാടുതനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"


ശ്രീ